നോട്ടപ്പുള്ളികള്‍- മാധ്യമം വിവാദ ലേഖനം


ബിഗ്ബ്രദര്‍ ഈസ് വാച്ചിങ് യു! ‘1984’ല്‍ ജോര്‍ജ് ഓര്‍വെല്‍ വരച്ചുകാട്ടിയ ആ ഭീകരചിത്രം കേവലമൊരു എഴുത്തുകാരന്‍െറ ഭാവന മാത്രമായി കരുതുന്നവരും സ്വന്തം പൗരാവലിയെ നോട്ടപ്പുള്ളിയാക്കുന്ന ഭരണകൂട പ്രകൃതം ഏതോ വിദൂരദേശ യാഥാര്‍ഥ്യം മാത്രമാണെന്ന് വിശ്വസിക്കുന്നവരും മതേതര ജനായത്ത സ്റ്റേറ്റിന് വര്‍ഗീയതയില്ളെന്ന് ഉപന്യസിക്കുന്നവരും ഒന്നുനില്‍ക്കുക. കേരളം എന്ന കൊച്ചു മനുഷ്യത്തുരുത്തില്‍ കാര്യങ്ങളൊക്കെ ഹരിതശ്യാമളകോമളം മാത്രമാണെന്നു പാടുന്ന മാധ്യമശ്രീകളും ഒരുനിമിഷം...
ഭരണമുന്നണിയില്‍പ്പെട്ട അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ തൊട്ട് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ പാര്‍ലമെന്‍റംഗം വരെ വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളില്‍പ്പെട്ട ആദരണീയ വ്യക്തികള്‍ തൊട്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ വരെ, പ്രഫഷനലുകള്‍ തൊട്ട് വിദ്യാര്‍ഥികള്‍ വരെ - ജനസാമാന്യത്തിന്‍െറ നിത്യസാധാരണതലങ്ങളില്‍പ്പെട്ട 258 പൗരന്മാരുടെ സ്വകാര്യതയിലേക്കൊരു പച്ചയായ ഒളിനോട്ടം. അവരറിയാതെ അവരുടെ മൗലികാവകാശങ്ങളെയും വ്യക്തിസത്തയെയും പുല്ലാക്കിക്കൊണ്ട് ഒരു ഭരണകൂട സര്‍വെയ്ലന്‍സ്.
ജീവിതത്തിന്‍െറ വിവിധ തുറകളി ല്‍പ്പെട്ട ഈ പൗരസാമാന്യത്തെ രഹസ്യമായി നോട്ടപ്പുള്ളികളാക്കിയിരിക്കുന്നതോ അവര്‍തന്നെ തെരഞ്ഞെടു ത്ത് ഭരണമേല്‍പ്പിച്ച സ്വന്തം ജനനായകര്‍- ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ് സര്‍ക്കാര്‍. അതിലൊക്കെ മര്‍മപ്രധാനമായ തുറുങ്കന്‍ യാഥാര്‍ഥ്യം ഇനിയൊന്നാണ്. ഇപ്പറഞ്ഞ നോട്ടപ്പുള്ളിപ്പട്ടികയിലെ മുഴുവന്‍ പേരും കേരളത്തില്‍ സാധാരണ ജീവിതം നയിച്ചുപോരുന്ന മുസ്ലിംകളാണ്. പേരിനൊരു പെറ്റിക്കേസുപോലും സ്വന്തം തലയിലില്ലാത്ത മനുഷ്യരെങ്ങനെ നോട്ടപ്പുള്ളികളാകും എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. കാരണം, ഏതു ഭരണകൂടവും എക്കാലവും ചെയ്തിട്ടുള്ളത് പൗരാവലിയെ ആധിപത്യസൗകര്യാര്‍ഥം വിഭജിച്ചുകാണലാണ്. വിഭജനങ്ങള്‍ ചിലപ്പോള്‍ പ്രത്യക്ഷത്തിലുള്ളതാവും, പലപ്പോഴും ലീനമായിരിക്കും. ഇന്ത്യയില്‍ ഈ ലീനവിഭജനത്തിന് ഏറ്റവും സൗകര്യപ്രദമായ സമുദായമായാണ് മുസ്ലിംകളെ ഒന്നരനൂറ്റാണ്ടായി കണക്കാക്കിപ്പോന്നിട്ടുള്ളത്. ആ ചരിത്രമൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. എന്നാല്‍, ടി ചരിത്രത്തിന് കഴിഞ്ഞ 20 കൊല്ലത്തില്‍ സംഭവിച്ചൊരു സംഗതമായ പരിണതിയുണ്ട്. ഭരണവര്‍ഗക്കണ്ണിലെ ഈ വിഭജനം മറവിട്ട് പ്രത്യക്ഷമായി. ഭീകരപ്രവര്‍ത്തനമെന്ന ആഗോള രാഷ്ട്രീയത്തിന്‍െറ പശ്ചാത്തലത്തില്‍ ഈ മറനീക്കലിന് ശക്തിയുള്ള ഭരണകൂട യുക്തികിട്ടി. രാജ്യസുരക്ഷയുടെ പേരില്‍ ആ യുക്തിയെ പൊതുസമൂഹത്തില്‍ എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാനുമാവുന്നു.
ഇപ്പറഞ്ഞ 20 കൊല്ലത്തിലും കേരളീയ മുസ്ലിംകള്‍ രാജ്യത്തിന്‍െറ ഇതരഭാഗങ്ങളിലേതുമാതിരി പ്രത്യക്ഷത്തില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടില്ളെങ്കിലും ഇവിടെയും ആ മനോഭാവത്തിന്‍െറ അടിയൊഴുക്ക് പുഷ്ടിപ്പെട്ടുവരുകയായിരുന്നു. സിമി നിരോധം തൊട്ട് കണ്ണൂര്‍- കശ്മീര്‍ കേസുവരെ പല ഘടകങ്ങളുടെ പേരില്‍, മഅ്ദനിയുടെ പേരില്‍, എന്തിന് ലൗജിഹാദ് എന്ന ലക്ഷണമൊത്ത പ്രച്ഛന്ന നാടകത്തിന്‍െറ പേരില്‍വരെ കേരളത്തിലും ‘സംഗതി’ ഉണ്ടെന്ന പ്രചാരണം ശക്തമായി. കേരളത്തില്‍ ഒരു വിധ്വംസക പ്രവര്‍ത്തനം നടന്നുകിട്ടണമെന്ന് കലശലായി അഭിലഷിക്കുംമാതിരിയാണ് പ്രാദേശിക മാധ്യമങ്ങള്‍ പെരുമാറിപ്പോന്നതും. ഈ പ്രചാരണത്തിന്‍െറയും അഭിലാഷപ്രകടനത്തിന്‍െറയും പിന്നില്‍ സസുഖം വിരാജിച്ചുപോന്ന ഭരണകൂട ചട്ടുകമാണ് പൊലീസും ഇന്‍റലിജന്‍സ് വിഭാഗങ്ങളും. വിമര്‍ശങ്ങളുയര്‍ന്നാല്‍തന്നെ ഈ ചട്ടുകങ്ങളുടെ മറപിടിച്ച് യഥാര്‍ഥ ഭരണവര്‍ഗം തടികാക്കുന്നു. അതുകൊണ്ടുതന്നെ, ശരിപ്പുള്ളികളെ സമൂഹം ഒരിക്കലും തിരിച്ചറിയുന്ന പ്രശ്നവുമില്ല. അങ്ങനെ എതിര്‍പ്പും സംശയങ്ങളുമില്ലാത്ത വിരാജിക്കലിന്‍െറ സ്വാഭാവിക പരിണതിയാണ് പൗരാവലിയെ സൗകര്യംപോലെ വിഭജിച്ചു നിരീക്ഷിക്കാനും തങ്ങള്‍ക്കു തോന്നുന്നവരെ നോട്ടപ്പുള്ളികളാക്കാനുമുള്ള അനന്തരപടി.
കേരളചരിത്രത്തിലാദ്യമായി ജനസാമാന്യത്തില്‍നിന്ന് ഇന്‍റലിജന്‍സ് വിഭാഗം തെരഞ്ഞെടുത്ത് ഭരണകൂട ഒത്താശയോടെ സ്വകാര്യതയിലേക്ക് രഹസ്യനോട്ടം നിര്‍വഹിക്കാനുള്ള ഇപ്പോഴത്തെ നിശ്ചയം ഇപ്പറഞ്ഞ ചരിത്രത്തിന്‍െറ കാലിക വിത്താണ്. അക്കാര്യത്തിലേക്കു വരാം:
കേന്ദ്രത്തിലെ ഇന്‍റലിജന്‍സ് വിഭാഗങ്ങളുടെ സംസ്ഥാന പതിപ്പാണ് സ്പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി വിഭാഗം. പൊതുബജറ്റില്‍പെടാത്ത രഹസ്യഫണ്ടുള്ളതും  നിയമസഭയോടുപോലും നിയമപരമായി ഉത്തരവാദിത്തമില്ലാത്തതുമായ ഈ പ്രാദേശിക ചാരപ്പടയുടെ തിരുവനന്തപുരത്തെ ഹെഡ്ഓഫിസില്‍നിന്ന് ഇക്കഴിഞ്ഞ നവംബര്‍ മൂന്നിന് ഒരു കത്ത്. അന്നത്തെ അഡീഷനല്‍ ഡി.ജി.പി (ഇന്‍റലിജന്‍സ്) എ. ഹേമചന്ദ്രനുവേണ്ടി സൂപ്രണ്ട് കെ.കെ. ജയമോഹന്‍െറ കല്‍പന. കത്തിനൊപ്പം നല്‍കിയിട്ടുള്ള നീണ്ട പട്ടികയിലെ വ്യക്തികളുടെ ഇ- മെയില്‍ ഐ.ഡികള്‍ പരിശോധിക്കുക, അവരുടെ ലോഗ് ഇന്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് സംഘടിപ്പിക്കുക എന്നിവയാണ് ആവശ്യം. സ്പെഷല്‍ബ്രാഞ്ചിന് അത്തരം സാങ്കേതികത്വമില്ല. പകരം ഈ പണിക്ക് പ്രത്യേകമായി സജ്ജമാക്കിയിട്ടുള്ള സംഘമാണ് പൊലീസ് ആസ്ഥാനത്തെ ഹൈടെക്  ക്രൈം എന്‍ക്വയറി സെല്‍. പ്രസ്തുത സെല്ലിന്‍െറ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിനോടാണ് മേപ്പടി കല്‍പന.
ജി മെയില്‍ മുഖേന തപാല്‍ വിനിമയം നടത്തുന്ന 159 പേര്‍ പട്ടികയിലുണ്ട്. റീ-ഡിഫ് മെയിലില്‍നിന്ന് ഒരാള്‍ മാത്രം. യാഹുവിലുള്ള 63 പേര്‍, ഹോട്മെയിലിലുള്ള 22 പേര്‍ എന്നിങ്ങനെ ഏഷ്യാനെറ്റ് ഇന്ത്യ, എമിറേറ്റ്സ്.നെറ്റ് തുടങ്ങി ഇന്‍ഫോബാന്‍ .നെറ്റ് വരെ 23 ലക്കോട്ട് കമ്പനികളിലായി 268 പേര്‍. അതില്‍ പത്തോളം സ്ഥാപനങ്ങളാണ്. ബാക്കി 258 പേരും മുസ്ലിംകളായ വ്യക്തികള്‍. അതില്‍ പ്രഫ. എസ്.എ.ആര്‍. ഗീലാനി (പഴയ പാര്‍ലമെന്‍റാക്രമണ കേസില്‍നിന്ന് മുക്തനായ അതേയാള്‍) ഒഴികെ 257 പേരും കേരളത്തില്‍ ജീവിക്കുന്ന തനി മലയാളി മുസ്ലിംകള്‍. ഇനി ഈ ‘നോട്ടപ്പുള്ളി’കളുടെ പരിച്ഛേദത്തെ പരിചയപ്പെടുക: അവരുടെ നോട്ടപ്പുള്ളി യോഗ്യത എന്തെന്നറിയാന്‍.
ഏഷ്യാനെറ്റ് ഇന്ത്യ മെയില്‍ ഉപഭോക്താവായ corporate@bridgeway.ae എന്ന മെയില്‍വിലാസക്കാരന്‍െറ പേര് പി.വി. അബ്ദുല്‍വഹാബ്. പണി: പാര്‍ലമെന്‍റംഗം. വ്യവസായിയായ എം.പിയുടെ കോര്‍പറേറ്റ് തപാലുകള്‍ ചോര്‍ത്താനാണ് നിര്‍ദേശം. ടിയാന്‍െറ ഒരു കമ്പനിയില്‍(Bridgeway) ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരിസ് നീലാമ്പ്രയാണ് കൂട്ടുനോട്ടപ്പുള്ളി. ഒരു ഒൗദ്യോഗിക ജനപ്രതിനിധിയുടെ സ്വകാര്യതയില്‍ നിരീക്ഷണമാകാമെങ്കില്‍പിന്നെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പിടിക്കാനാണോ വൈക്ളബ്യം? യു.ഡി.എഫ് മന്ത്രിസഭയിലെ പുലികളും മലബാറിലെ ഗര്‍ജിക്കുന്ന പുപ്പുലികളുമായ മുസ്ലിംലീഗില്‍നിന്നുള്ള ‘നോട്ടപ്പുള്ളി’കളില്‍ ചിലരെ പരിചയപ്പെടുക. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ,നിലമ്പൂര്‍ പീവീസ് സ്കൂള്‍ അധ്യാപകന്‍  ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ കേരള ജംഇയ്യതുല്‍ മഹല്‍ സംയുക്ത സമിതി പ്രസിഡന്‍റുമായ അബ്ദുല്‍ അസീസ്, ലീഗ് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹുമയൂണ്‍ കബീര്‍, മലപ്പുറം ജില്ലാ നേതാവ് അബ്ദുല്‍ ഗഫൂര്‍ വേങ്ങര അങ്ങനെ നീളുന്നു ഭരണകക്ഷിയിലെ പ്രഖ്യാപിത പുലിക്കോട്ടയിലെ ഇരകളുടെ നിര (കൂടുതല്‍ ഇരപരിചയത്തിന് ഇതോടൊപ്പമുള്ള ആള്‍വിവരപ്പട്ടിക നോക്കുക).
ലീഗിന് പുറത്തുമുണ്ട് ഭരണകക്ഷിയില്‍പെട്ട പ്രമുഖര്‍. ഉദാഹരണം മുജാഹിദ്ദീന്‍ കണ്ണൂര്‍ ജില്ലാ മെംബര്‍ ഇസ്ഹാഖ് മദനി.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുല്‍ഖാദര്‍ കൊടിഞ്ഞി, പി.കെ. അബ്ദുല്‍റഷീദ്, റഫീഖ് തങ്ങള്‍, അഷ്റഫ് തിരൂര്‍ എന്നിങ്ങനെ ഒരു സംഘം വേറെ. പി.ഡി.പി സ്റ്റേറ്റ് കമ്മിറ്റി അംഗം സലിം കടലായിയും   എഴുത്തുകാരനായ സി. ദാവൂദും പിന്നാലെയുണ്ട്. ഇതിലൊക്കെ ഭരണകൂടത്തിന് രാഷ്ട്രീയ താല്‍പര്യങ്ങള്‍ കണക്കിലെടുക്കാമെങ്കിലും ഇപ്പറഞ്ഞതരം രാഷ്ട്രീയപ്രവര്‍ത്തനംപോലുമില്ലാത്ത സാധാരണക്കാരുടെ കഥ കേള്‍ക്കുക. കായംകുളത്ത് ദീനി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന (ഹസനിയ) എ. എം. ഷുക്കൂര്‍, മ ഞ്ചേരിയില്‍ സര്‍ക്കാര്‍വക ബധിര- മൂക വിദ്യാലയത്തിലെ അധ്യാപകന്‍ കെ.വി.നൂര്‍, പ്രശസ്ത ജനകീയവാദികളായ മണക്കാട് എജ്യുക്കേഷനല്‍ ട്രസ്റ്റ്, തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍, ഗുജറാത്തി സുന്നികളും സാദാ വ്യാപാരികളുമായ കൊച്ചിയിലെ കച്ച് മേമന്മാര്‍, എല്ലാതരം വിദ്യാര്‍ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ് കൊടുക്കുന്ന കേന്ദ്ര ഗവ.അംഗീകൃത എന്‍.ജി.ഒ ആയ സിജി, പണ്ഡിതനും ഇമാം കൗണ്‍സില്‍ നേതാവുമായ കണ്ണൂര്‍ ഉള്ളാട്ടില്‍ അബ്ദുല്‍മജീദ് എന്നുവേണ്ട, കേരളത്തിലെ ഉന്നത പ്രഫഷനലുകളുടെ സാംസ്കാരിക സംഘടനയായ മെക്കാന്യൂസ് വരെയുണ്ട് ഭരണകൂടത്തിന്‍െറ കണ്ണിലെ കരടുകളായി (ശ്രദ്ധിക്കണം, പിന്നാക്കക്കാരുടെ ജീവിതാവസ്ഥയെപ്പറ്റി പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യുന്നതും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നതുമായ സംഘടനയാണ് ഒടുവില്‍പറഞ്ഞത്).
പ്രഫഷനലുകളുടെ സാംസ്കാരിക സംഘടനയെ വെറുതെവിടാത്തവര്‍ പിന്നെ പ്രഫഷനലുകളെ വിടുമോ? ഗള്‍ഫില്‍ സോഫ്റ്റ്വെയര്‍ സ്ഥാപനം നടത്തുന്ന അബ്ദുല്‍ സലാം പട്ടികയില്‍പ്പെട്ടത് ടിയാന്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍.എം. ഹുസൈന്‍െറ സഹോദരനായിപ്പോയ വകയിലാണ്. എന്‍ജിനീയര്‍മാരായ അഹദ്, അക്ബര്‍ എന്നിവരുടെ കാര്യത്തില്‍ അങ്ങനെപോലുമില്ല പ്രശസ്തരുമായി ബന്ധം. ഈരാറ്റുപേട്ടയില്‍ എന്‍ജിനീയറിങ് സ്ഥാപനം നടത്തുന്നു എന്നതാണ് ഫസലിനെ പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ- സാമൂഹിക പ്രസക്തമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്ന മൈനോറിറ്റി വാച്ച് എന്ന സംഘടനയുടെ പേരിലാണ് തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകന്‍ എസ്. ഷാനവാസ് ‘നോട്ടപ്പുള്ളി’യായിരിക്കുന്നത്. തൃശൂരില്‍ വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തുന്ന ഷമീറിന്‍െറ കുറ്റകൃത്യം ടിയാന്‍ ജമാഅത്തിനുവേണ്ടി ചില അനിമേഷന്‍ ചിത്രങ്ങള്‍ ചെയ്തുകൊടുത്തു എന്നതാണ്. കോഴിക്കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സി.എ. മജീദ്, കണ്ണൂരിലെ അധ്യാപകന്‍ മെഹബൂബ് തൊട്ട് ജേണലിസം വിദ്യാര്‍ഥി സമീര്‍ വരെ ഈ പട്ടികയിലുണ്ട്.
ഇനി ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയിലെ സുപ്രസിദ്ധ പാലത്തിന്‍െറ കഥ നോക്കാം. വിവിധ പത്രസ്ഥാപനങ്ങളില്‍നിന്നായി ഒരു ഡസനില്‍പരം പത്രപ്രവര്‍ത്തകര്‍.ചന്ദ്രിക ദിനപത്രത്തിന്‍െറ തിരുവനന്തപുരം റിപ്പോര്‍ട്ടറും സജീവ ലീഗുകാരനുമായ അബു മേടയില്‍ പട്ടികയില്‍ ആദ്യമേ ഇടംപിടിക്കുന്നു. എ. സക്കീര്‍ ഹുസൈന്‍, എന്‍.പി. ജിഷാര്‍. അബ്ദുല്‍ ജബ്ബാര്‍, ഹാരിസ് കുറ്റിപ്പുറം, വി.എം. ഇബ്രാഹീം, ഇ. ബഷീര്‍ തുടങ്ങിയ മാധ്യമം ജേണലിസ്റ്റുകള്‍ തൊട്ട് പ്രബോധനം മാസികയുടെ പരസ്യവിഭാഗംവരെയുണ്ട് നോട്ടപ്പുള്ളി പട്ടികയില്‍. അഹമ്മദ് ശരീഫ്, നിഷാദ്, നിസ്സാര്‍പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മാത്രമല്ല തേജസില്‍നിന്നുള്ളത്, തേജസ് ദിനപത്രത്തിന്‍െറ തിരുവനന്തപുരം എഡിഷന്‍െറ ഇ-മെയില്‍ മൊത്തത്തില്‍ തന്നെ ചോര്‍ത്തുന്നു. ദോഷം പറയരുതല്ളോ, മുസ്ലിം മാനേജ്മെന്‍റിലുള്ള പത്രങ്ങള്‍ നോക്കിയല്ല നറുക്കെടുപ്പ്. ലേഖകന്‍െറ പേരും സമുദായവും നോക്കി മാത്രമാണ്. അങ്ങനെ മാതൃഭൂമിയാണ് തട്ടകമെങ്കിലും മൊയ്തു ചാലിക്കലിന് കൃത്യമായി നറുക്കുവീഴുന്നു. സി.ടി. ഹാഷിമിന്‍െറ കഥയും വ്യത്യസ്തമല്ല. ‘യൂത്ത് സെന്‍ററി’ലെ കെ.ടി. ഹനീഫിനുമുണ്ട് സമാന ഭാഗ്യം. മാതൃഭൂമിയുടെ ജിദ്ദ ലേഖകന്‍ അക്ബര്‍ പൊന്നാനിയും സൗദി ഗെസറ്റ് പത്രത്തിലുള്ള മലപ്പുറം സ്വദേശി ജലാലും പട്ടികയില്‍ സ്ഥാനംപിടിക്കുന്നു. എന്തിനധികം, അല്‍ജസീറയുടെ ഖത്തറിലെ ജേണലിസ്റ്റ് ഫസീര്‍ അത്തിമണ്ണിലിനെ വരെ ഒഴിവാക്കുന്നില്ല. കാരണം, ടിയാനും ഒരു കേരള മുസല്‍മാന്‍തന്നെ.
258 പേരുടെയും പൂര്‍ണ വിശേഷണ വിശേഷ്യങ്ങള്‍ക്ക് വിസ്താരഭയത്താല്‍ തുനിയുന്നില്ല. സമ്പൂര്‍ണ പട്ടിക ‘നോട്ടപ്പുള്ളി’കള്‍ക്കും സഹജീവികള്‍ക്കും സ്വയം പരിശോധിക്കാന്‍ വിട്ടുകൊണ്ട് നമുക്ക് കഥാസാരത്തിലേക്കു വരാം.
നവംബര്‍ മൂന്നിന് ഇന്‍റലിജന്‍സ് എ.ഡി.ജി.പി സ്വകാര്യതയിലേക്കു നുഴഞ്ഞുകയറാന്‍ പുറപ്പെടുവിച്ച കല്‍പനയും പട്ടികയും ആരുടെ ഇംഗിതപ്രകാരമെന്നതാണ് ചോദ്യം നമ്പര്‍ വണ്‍. ഒന്നാമത്, ഈ പട്ടികയില്‍പെടുന്നവര്‍ക്ക് കേരളത്തിലോ പുറത്തോ സാമൂഹിക ദ്രോഹ ട്രാക് റെക്കോഡൊന്നുമില്ല. അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്‍െറ ലോഗ്-ഇന്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നു പറയുമ്പോള്‍ പാസ്വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികള്‍ അവരറിയാതെ പൊലീസിനു ലഭ്യമാക്കുക എന്നാണര്‍ഥം. എന്നുവെച്ചാല്‍, പൗരനറിയാതെ അയാളുടെ വിനിമയങ്ങളിലേക്ക് സുഗമമായി പ്രവേശിക്കുക. നിങ്ങള്‍ അയക്കുന്നതോ നിങ്ങള്‍ക്കു വരുന്നതോ ആയ തപാലുകള്‍ തുരന്നുകയറി വായിക്കുക മാത്രമല്ലിവിടെ സംഭവിക്കുന്നത്. നിങ്ങളുടെ പാസ്വേര്‍ഡ് അടക്കം എല്ലാമറിയുന്നവര്‍ക്ക് നിങ്ങളുടേതെന്ന പേരില്‍ മറ്റാര്‍ക്കും തപാല്‍ വിടാം. പഥ്യമല്ലാത്ത ഒരുവനെ ഏതു കൊടിയ ക്രിമിനല്‍കേസില്‍പെടുത്താനും ഈ ഒരൊറ്റ തെളിവു മതി. ഇതാണ് ബിഗ് ബ്രദറിന്‍െറ ചാവിസൂത്രം. ടെലിഫോണ്‍ ചോര്‍ത്തല്‍ തൊട്ട് കൃത്രിമ വിനിമയ രേഖ ചമക്കല്‍വരെ ചിരപുരാതനമായുള്ള ടെക്നിക്കുകളുടെ ഡിജിറ്റല്‍കാല പരിഷ്കരണം. തടിയന്‍റവിട നസീര്‍ എന്ന കങ്കാണിയെ വെച്ച് അബ്ദുന്നാസിര്‍ മഅ്ദനി എന്ന ടാര്‍ഗറ്റിനെ കുടുക്കുന്ന വിദ്യയിലെ പ്രധാന തുറുപ്പാണല്ളോ ഫോണ്‍ ബന്ധം. നസീറിന്‍െറ ഫോണില്‍നിന്ന് മഅ്ദനിക്കും മഅ്ദനിയുടെ ഫോണില്‍നിന്ന് നസീറിനും ‘വിളികള്‍’ പോയാലല്ളേ കുഴപ്പമുള്ളൂ എന്നാവും ലളിതമാനസരുടെ ചോദ്യം. ഇരുവരും കഥയറിയേണ്ട കാര്യം കൂടിയില്ല. ഇപ്പോള്‍ ചില വികൃതി സൈറ്റുകളുണ്ട് (പേരിവിടെ പറയുന്നില്ല). നിങ്ങളുടെ ഫോണില്‍നിന്ന് ഒരു ക്രിമിനല്‍ പുള്ളിയുടെ ഫോണിലേക്ക് വിളിപോയി എന്ന് തെളിവുണ്ടാക്കണമെന്നിരിക്കട്ടെ. ഇപ്പറഞ്ഞ സൈറ്റില്‍ കയറി വിളിക്കേണ്ട നമ്പറും വിളിയുടെ പ്രഭവമായി ആ നമ്പറില്‍ പ്രത്യക്ഷപ്പെടേണ്ട നമ്പറും ടൈപ്പുചെയ്താല്‍ മാത്രം മതി. ഉദ്ദിഷ്ടകാര്യം ഉദ്ദിഷ്ടരീതിയില്‍ നടന്നുകിട്ടും -കാലണയുടെ ചെലവുമില്ല. ഇന്ത്യന്‍ ഇന്‍റലിജന്‍സ് കഴിഞ്ഞ ഇരുപതുകൊല്ലമായി സഫലമായി നടപ്പാക്കിവരുന്ന തന്ത്രമാണിത്. കോടതിയടക്കം ഈ ‘ഫോണ്‍ തെളിവില്‍’ സാഷ്ടാംഗം വീണ് വിധി പുറപ്പെടുവിക്കുന്നു.
ഈ ടെലിഫോണ്‍ ടെക്നിക്കിനേക്കാള്‍ അപകടകരമായ ഒന്നാണ് ഇ-മെയിലടക്കമുള്ള നെറ്റ് വിനിമയങ്ങളില്‍ ഭരണകൂടം കൈയിട്ടാലുള്ള അവസ്ഥ. അത്തരമൊരു മേജര്‍ കാല്‍വെപ്പാണ് കേരളത്തില്‍ ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് നിയമപ്രകാരം ശരിയോ എന്നു ചോദിക്കാം. നൂറുശതമാനം ശരിയെന്നതാണ് കൂടുതല്‍ നടുക്കമുണ്ടാക്കുന്ന ഉത്തരം. എന്നാല്‍, അങ്ങനെ നടുങ്ങാനുള്ള ധാര്‍മികാവകാശം നമുക്കുണ്ടോ?
മൂന്നുകൊല്ലം മുമ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(ഭേദഗതി ) ചട്ടം-2008 എന്ന പേരില്‍ കേവലമൊരു ചര്‍ച്ചപോലുമില്ലാതെ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയെടുത്ത കരിനിയമത്തെപറ്റി അന്നേ പറഞ്ഞപ്പോള്‍ കേരളമടക്കമുള്ള ‘പ്രബുദ്ധ’ദേശങ്ങളില്‍ ആരും ഗൗരവത്തിലെടുത്തില്ല. ഭരണകൂടം പൗരന്‍െറ മൗലിക സ്വകാര്യതകള്‍കൂടി കൂളായി കവരാന്‍ നിയമം കൊണ്ടുവരുമ്പോള്‍ മുടിനാരിഴ കീറി ചര്‍ച്ചചെയ്യേണ്ട ജനപ്രതിനിധികള്‍ (കേരളത്തില്‍നിന്നുംപോയിരുന്നല്ളോ ഇരുപതു പുംഗവന്മാര്‍) കോട്ടുവായിട്ട് വെറും പത്തുമിനിറ്റില്‍ കൈയടിച്ചുപാസാക്കി. ഈ നിയമത്തിന്‍െറ അറുപത്തിയൊമ്പതാം വകുപ്പു പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ ഏതുപൗരന്‍െറയും മൊബൈല്‍, ഇലക്ട്രോണിക് വിനിമയങ്ങള്‍ തൊട്ട് പേഴ്സനല്‍ കമ്പ്യൂട്ടറുകള്‍ വരെ ഒരു വാറന്‍റും നോട്ടീസുമില്ലാതെ തുരന്നുകയറാം, ഇടപെടാം, അടച്ചുപൂട്ടാം- ദേശസുരക്ഷക്കും സാമൂഹിക ഭദ്രതക്കും തടസ്സമുണ്ടാക്കുന്ന/ഉണ്ടാക്കിയേക്കാവുന്ന പ്രവര്‍ത്തനത്തിന്‍െറ പേരില്‍. ഇപ്പറഞ്ഞ പ്രവൃത്തിയേതാണ്/ ഏതല്ല എന്ന വിവേചനം എസ്.ഐ റാങ്കിലുള്ള ഒരു പൊലീസുകാരന്‍െറ സൗകര്യത്തിന് വിട്ടുകൊടുത്തിരിക്കുന്നു. എങ്ങനുണ്ട് ചേതോവികാരം?
ഇപ്പറഞ്ഞ 69ാം വകുപ്പു പ്രകാരമായാല്‍തന്നെ കേരള സര്‍ക്കാര്‍ മേപ്പടി 258 പൗരന്മാരുടെ തപാല്‍ തുരന്നുകയറാന്‍ രഹസ്യമായി നീങ്ങിയതിന്‍െറ മറുപടിയെന്താണ്? രാജ്യസുരക്ഷാ ഭീഷണി ഉണ്ടാക്കിയവരോ ഉണ്ടാക്കാനിടയുള്ളവരോ ആണോ ഈ പട്ടികയിലുള്ളത്? ഇന്‍റലിജന്‍സ് എ.ഡി.ജി.പിയുടെ കത്ത് അക്കാര്യത്തില്‍ മൗനം പാലിക്കുന്നു. ഇത്ര വിപുലമായ പേരുവിവരം എവിടന്നുകിട്ടി? എന്താണിവരെ ചോര്‍ത്തുന്നതിന്‍െറ ന്യായം എന്നറിയാന്‍ പൗരാവലിക്ക് അവകാശമുണ്ട്. കാരണം, ഒരു ചെറു ജനപ്രദേശത്തെ ഒരു സമുദായത്തിന്‍െറ മാത്രം വിപുല ക്രോസ് സെക്ഷനില്‍നിന്ന് കുറെയധികം ആളുകളെ നോട്ടപ്പുള്ളികളാക്കണമെങ്കില്‍ ആ പ്രദേശത്തിനു സംഗതമായ എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കണമല്ളോ. എന്താണാ കുഴപ്പമെന്ന് നാട്ടുകാര്‍ക്ക് ഇതുവരെ ബോധ്യമല്ലാത്ത സ്ഥിതിക്ക് കാര്യം വ്യക്തമാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.
ഇവിടെയാണ് രാഷ്ട്രീയ നേതൃത്വത്തിന്‍െറ റോള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കീശവകുപ്പാണ് ആഭ്യന്തരം. അതിനുള്ളിലെ ഒരു വിഭാഗം മാത്രമാണ് സ്പെഷല്‍ ബ്രാഞ്ച്. ആഭ്യന്തര സെക്രട്ടറിയോ മന്ത്രിയോ അറിയാതെ ഇത്രയും ഗൗരവാവഹമായ ഒരു പൗര(നിരീക്ഷണ)വേട്ടക്ക് കീഴ്പൊലീസുകാര്‍ ഇറങ്ങുന്ന പതിവില്ല. കേന്ദ്ര ഇന്‍റലിജന്‍സിന്‍െറ ഇണ്ടാസു പ്രകാരം ചില നീക്കുപോക്കുകള്‍ സംസ്ഥാന ഘടകം നടത്താറുണ്ടെന്നത് നേര്. അപ്പോള്‍പോലും വകുപ്പു മന്ത്രിയും സെക്രട്ടറിയും വിവരമറിയും. അവരുടെ അറിവില്ലാതെ പ്രധാനനീക്കങ്ങള്‍ നടക്കുകയുമില്ല. ഇവിടെ ജനസമ്പര്‍ക്കവീരനായ വകുപ്പുമന്ത്രി ഒരു സമുദായത്തിലെ സാധാരണ മനുഷ്യരെ നോട്ടപ്പുള്ളികളാക്കിയതും അവരുടെ സ്വകാര്യത കുത്തിത്തുറക്കുന്നതും അറിഞ്ഞില്ളെന്നു പറയാമോ? അറിഞ്ഞെന്നു പറയാമോ? രണ്ടായാലും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയും ജനസഭാ തലവനുമെന്ന നിലക്ക് ടിയാന്‍ QAപ്രതിക്കൂട്ടQിലാവുന്നു. അറിഞ്ഞില്ളെങ്കില്‍ ഇത്ര നിര്‍ണായകമായ കാര്യങ്ങളില്‍ മുഖ്യമന്ത്രി വെറും നോക്കുകുത്തി-റിമോട്ട് കണ്‍ട്രോള്‍ വേറെയുണ്ടെന്നു വരുന്നു. അറിഞ്ഞുകൊണ്ടാണിരിപ്പെങ്കില്‍ മരുന്നു വേറെ വേണ്ടിവരും. ഭരണകക്ഷിക്കാരടക്കമുള്ളവരെ ഇരകളും ഭാവിബലിയാടുശേഖരവുമാക്കുന്ന ഈ തനി വര്‍ഗീയ അജണ്ട ഒരു ജനായത്ത ഭരണകൂടം വെച്ചുനടത്തുമ്പോള്‍ ചില സാങ്കേതിക ചോദ്യങ്ങള്‍കൂടി ഉയരുന്നുണ്ട്. ഇങ്ങനൊരു പട്ടിക ആരുണ്ടാക്കി? എങ്ങനുണ്ടാക്കി? കേന്ദ്ര ഇന്‍റലിജന്‍സുകാര്‍ അയച്ചുതന്നതാണെന്ന അടവെടുക്കാന്‍ ഇക്കാര്യത്തില്‍ നിവൃത്തിയില്ല. കാരണം, ഈ പട്ടികയിലെ എണ്‍പതു ശതമാനം പേരും പ്രശസ്തരല്ല. ഏതെങ്കിലും വിധത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമല്ല. അഥവാ ക്രിമിനല്‍ പശ്ചാത്തലക്കാരുമായി ബന്ധമുള്ളവരായി സംശയിക്കപ്പെട്ടവരുമല്ല. സംസ്ഥാനത്തിനകത്തുമാത്രം, അതും ജനിച്ച ചെറുപ്രദേശങ്ങളില്‍ മാത്രം ജീവിതമുന്തുന്നവരാണ് ഭൂരിപക്ഷവും. സ്വാഭാവികമായും ഇത്തരക്കാരെ നോട്ടപ്പുള്ളികളായി ചിത്രീകരിക്കണമെങ്കില്‍ ലോക്കല്‍ പൊലീസിനും സ്പെഷല്‍ ബ്രാഞ്ചിന്‍െറ ലോക്കല്‍ ഗഡികള്‍ക്കും മാത്രമേ അതുസാധിക്കൂ. അപ്പോള്‍പോലും ഇങ്ങനൊരു സംസ്ഥാന പട്ടികയുണ്ടാക്കുകയും അത് ഹൈടെക് സെല്ലിന് അനന്തര നടപടിക്കു വിടുകയും ചെയ്യാന്‍ നേതൃത്വത്തില്‍നിന്ന് പ്രത്യേക നിര്‍ദേശമുണ്ടാവണം. ഏതാണാ നിശ്ചയത്തിന്‍െറ പ്രഭവകേന്ദ്രം? എന്താണതിന്‍െറ അജണ്ട?
നാട്ടിലെ അറിയപ്പെടുന്നതും ഗോപ്യവുമായ ക്രിമിനല്‍ അച്ചുതണ്ടുകള്‍ പല ജീവിത മേഖലകളിലായി കിടക്കുന്നുണ്ട്. റിയല്‍എസ്റ്റേറ്റ്, കുഴല്‍പ്പണം, ബ്ളേഡ് മാഫിയ, ആശുപത്രി -വിദ്യാഭ്യാസ മാഫിയ, ലോട്ടറി, സിനിമ, പെണ്‍വാണിഭം തുടങ്ങി ഹൈടെക് ക്വട്ടേഷന്‍ മാഫിയവരെ. ഇവയില്‍പെട്ട ഒരുത്തന്‍െറ പേരുപോലും ഇപ്പറഞ്ഞ പട്ടികയിലില്ളെന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തിന് പ്രത്യക്ഷത്തില്‍ പ്രതിലോമകരമായ ഗൂഢപ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കുമില്ലാത്ത ‘സ്പെഷല്‍ അറ്റന്‍ഷന്‍’ ഒരു സമുദായത്തിലെ മാത്രം സാധാരണ പൗരന്മാര്‍ക്ക് കല്‍പിക്കപ്പെടുകയും അതനുസരിച്ച് അവരുടെ സ്വകാര്യതയിലേക്ക് നിര്‍ബാധം കടന്നുകയറുകയും ചെയ്യുമ്പോള്‍ പാണക്കാട് ലീഗിന് അഞ്ചാംമന്ത്രിക്കസേര പണിയാം. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട ‘ഭീകരന്‍പാട്ട്’ സീഡി വീണ്ടുമിറക്കാം. അതിന്മേല്‍ മുസ്ലിംകളിലെ മതേതര നല്ലപിള്ളകള്‍ക്ക് തുടയില്‍ താളമിടാം. കുഞ്ഞൂഞ്ഞിന് അതിവേഗം ബഹുദൂരം ജനസമ്പര്‍ക്കം തുടരാം.
പക്ഷേ, സ്വബോധമുള്ള പൗരന്മാര്‍ക്ക് പണ്ട് ജര്‍മനിയിലെ ആ വൃദ്ധന്‍െറ അശരീരി തികട്ടിവരും: ‘‘അവര്‍ ജൂതരെ തേടിവന്നപ്പോള്‍ ഞാന്‍ ജൂതനല്ലല്ളോ എന്നാശ്വസിച്ച് വെറുതെനിന്നു. പിന്നെ, കമ്യൂണിസ്റ്റുകളെ തേടിവന്നപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റല്ലല്ളോ എന്നാശ്വസിച്ച്. ഓരോരുത്തരെയായി അവര്‍ കവര്‍ന്നപ്പോള്‍ മിണ്ടാതെനിന്ന് ഒടുവില്‍ നിങ്ങള്‍ ഒറ്റക്കായി. നിങ്ങളുടെ ഊഴം വരുമ്പോള്‍ ആരുണ്ടാവും നിങ്ങള്‍ക്കുവേണ്ടി പറയാന്‍?’’
അശരീരി ഇവിടെ അപ്രസക്തമാണ്.  മധ്യവര്‍ഗം കിരീടം വെക്കുന്ന ഒരു സംസ്ഥാനത്ത് ബിഗ് ബ്രദറിന് പണി എളുപ്പമാണ്. കാരണം, അവിടെ എല്ലാവരും ഭരണകൂടപക്ഷമാണ്. ചിലര്‍ ഒരല്‍പം കൂടുതലും

Blogger templates

.

ജാലകം

.