കോടിയേരി തലശ്ശേരിയില്‍ പറയേണ്ടത്

സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ശശിക്കെതിരെ പരാതി ലഭിച്ച കാര്യം ഒടുവില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരിക്കുന്നു ('മാധ്യമം' മാര്‍ച്ച് 20 ).
'ശശി അപമര്യാദയായി പെരുമാറിയെന്നേ പരാതിയിലുള്ളൂ. ലൈംഗികപീഡനം നടത്തിയതായി പരാതിയിലില്ല.  അന്വേഷണകമീഷനു മുമ്പാകെ യുവതി അങ്ങനെ മൊഴി നല്‍കിയിട്ടുമില്ല.  സംസ്ഥാനസമിതി അംഗമായ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയില്ലേ? -'മാധ്യമം' അഭിമുഖത്തില്‍ കോടിയേരി.
സി.പി.എമ്മിലെ അവസാന വാക്കായ പോളിറ്റ് ബ്യൂറോയില്‍ അംഗമായ കോടിയേരി ഡിസംബര്‍ 15ന് മാധ്യമങ്ങളോടുപറഞ്ഞത് മറ്റൊന്നാണ്.  'പി. ശശിക്കെതിരെ ഒരു വിധത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ല. ലഭിച്ചെങ്കില്‍ പറയാനുള്ള ആര്‍ജവം സി.പി.എമ്മിനുണ്ട്.  ചികിത്സ വേണമെന്ന് പി.ശശി ആവശ്യപ്പെട്ട പ്രകാരം പാര്‍ട്ടി അദ്ദേഹത്തിന് അനുവദിച്ചു നല്‍കിയതാണ്. പി. ശശിക്കെതിരായി എന്തോ പരാതിയുണ്ടെന്ന് നിങ്ങള്‍ പത്രക്കാര്‍ തുടര്‍ച്ചയായി കഥകള്‍ എഴുതിവിടുന്നു'-
ആര്‍ജവം എന്ന വാക്കിന്  കാപട്യമില്ലായ്മ, സത്യസന്ധത എന്നാണ് ശ്രീകണ്‌ഠേശ്വരത്തിന്റെ  നിഘണ്ടുവില്‍ അര്‍ഥം. സി.പി.എം നിഘണ്ടുവില്‍ ഇപ്പോള്‍ വേറെയാണെങ്കില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ കോടിയേരി ആദ്യം അതാണ് വിശദീകരിക്കേണ്ടത്. അല്ലെങ്കില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത് തന്റെ കാപട്യമായിരുന്നുവെന്ന് തുറന്നു സമ്മതിക്കണം. അല്ലാത്തപക്ഷം  സി.പി.എം സത്യസന്ധതയില്ലാത്ത പാര്‍ട്ടിയാണെന്ന് ജനം വിശ്വസിക്കും.  മാത്രവുമല്ല, ലൈംഗികപീഡനകേസ് അല്ലെന്ന് വരുത്തി സഹപ്രവര്‍ത്തകനെ രക്ഷിക്കാനാണ്  പാര്‍ട്ടി ശ്രമിക്കുന്നതെന്നും. പരാതിയും നടപടിയും  സമ്മതിച്ച സ്ഥിതിക്ക് പരാതിയുടെ ഉള്ളടക്കം അദ്ദേഹം വെളിപ്പെടുത്തണം. അപമര്യാദ വിശദീകരിക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി ഇപ്പോഴും കാപട്യം  തുടരുകയാണെന്നേ ജനങ്ങള്‍ വിശ്വസിക്കൂ.
ലൈംഗികപീഡനം സംബന്ധിച്ച സുപ്രീം കോടതി നിര്‍വചനവും വിശാഖാകേസിലെ   മാര്‍ഗനിര്‍ദേശവും നിശ്ചയമായും ആഭ്യന്തരമന്ത്രി അറിഞ്ഞിരിക്കണം. തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീപീഡനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക്  സിവില്‍ ശിക്ഷാ നിയമങ്ങള്‍ ഫലപ്രദമായ സംരക്ഷണം നല്‍കുന്നില്ല എന്നു ബോധ്യപ്പെട്ടാണ് 1993ല്‍ ഈ വിധി ഉണ്ടായത്. 1953ലെ മനുഷ്യാവകാശ സംരക്ഷണനിയമത്തിലെ  എസ്.രണ്ട് (ഡി) വകുപ്പനുസരിച്ച് സുപ്രീംകോടതി  മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു. അതിപ്പോള്‍ നിയമമായി നിലനില്‍ക്കുന്നു. ഇതനുസരിച്ച് ലൈംഗികപീഡനത്തിന്റെ നിര്‍വചനത്തില്‍ നേരിട്ടോ സൂചനയോടുകൂടിയതോ ആയ ലൈംഗികപ്രചോദിതമായ പെരുമാറ്റം കുറ്റമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പെരുമാറ്റങ്ങള്‍ക്കു വഴങ്ങാതെ എതിര്‍പ്പുപ്രകടിപ്പിക്കുകയോ  ചോദ്യം ചെയ്യുകയോ ചെയ്താല്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അത് തന്റെ ജോലിയെ ബാധിക്കുമെന്ന ഭീതിയും അപമാനിതയാകുന്ന അവസ്ഥയും സ്ത്രീക്ക് ആരോഗ്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രശ്‌നമാണെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പറയുന്നു. എതിര്‍പ്പ് പകപോക്കലിന് ഇടയാക്കുകയും പരാതിക്കാരിക്കെതിരായ പ്രവര്‍ത്തനാന്തരീക്ഷം സ്ഥാപനത്തില്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് ജോലിയെ ബാധിക്കും.  ഈ സാഹചര്യത്തില്‍ ഉത്ഭവിക്കുന്ന പരാതികളെ ലൈംഗികപീഡനമായി കണ്ട് ക്രിമിനല്‍നടപടികള്‍ സ്വീകരിക്കാന്‍  മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നു. ഇവയൊക്കെ ലൈംഗികപീഡന കുറ്റമായി ക്രിമിനല്‍ നടപടി ക്രമങ്ങള്‍ക്ക് അടിയന്തരമായി വിധേയമാക്കേണ്ട പൊലീസ് വകുപ്പിന്റെ തലപ്പത്താണ് കോടിയേരി.
ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥയുണ്ട്. ഈ സംഭവത്തില്‍ പീഡനത്തിനു വിധേയയായത് സി.പി.എം മുഖപത്രത്തിന്റെ കണ്ണൂര്‍ എഡിഷനിലെ ജീവനക്കാരിയാണ്. ഇവര്‍ പരാതി നല്‍കിയിരിക്കുന്നത് തൊഴിലുടമയായ സി.പി.എം സംസ്ഥാന കമ്മിറ്റിക്കാണ്.  ഇതിന്റെ പ്രത്യാഘാതമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പോലെ തനിക്കെതിരായി മാറിയ തൊഴിലിടം വിട്ട് ഡിസംബര്‍ ഒന്നു മുതല്‍ ഇവര്‍ അവധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ജോലി രാജിവെച്ചു. ഇതൊരു തൊഴിലിടപ്രശ്‌നമായി മാറുമെന്നുകണ്ട് പാര്‍ട്ടിനേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് എഴുതിക്കൊടുത്തതാണ് രാജിയെന്നും കേള്‍ക്കുന്നു.
എന്തു തന്നെയായാലും കോടിയേരി ബാലകൃഷ്ണനുകൂടി പങ്കാളിത്തമുള്ള സി.പി.എം സംസ്ഥാനകമ്മിറ്റിയില്‍ ഈ പ്രശ്‌നം വന്നപ്പോള്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് ഇത് ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടില്ല.  അത് മറച്ചുപിടിക്കാനാണ്  ഇപ്പോഴും ശ്രമിക്കുന്നത്. ഇതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി  നടത്തുന്നത്.  നിയമത്തിനു മുമ്പില്‍ കുറ്റവാളിയായ ആളെ പാര്‍ട്ടിക്കകത്തും പുറത്തും സംരക്ഷിച്ചുകൊണ്ട്.
ലൈംഗികപീഡനം നടന്നതായി യുവതി  മൊഴി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. മാര്‍ഗനിര്‍ദേശമനുസരിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപപ്പെടുത്തുന്ന സംവിധാനത്തെ നയിക്കേണ്ടത് ഒരു സ്ത്രീയാണ്. ആ സമിതിയില്‍ പാതി അംഗങ്ങള്‍ സ്ത്രീകളായിരിക്കണം. ലൈംഗികപീഡനപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരിജ്ഞാനമുള്ള എന്‍.ജി.ഒ സംഘടനയിലെ പ്രതിനിധിയെ മൂന്നാം കക്ഷിയായി ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഉയര്‍ന്ന തലങ്ങളില്‍നിന്നുള്ള സമ്മര്‍ദം ഒഴിവാക്കാനാണിതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവ്യവസ്ഥയനുസരിച്ച് തൊഴിലിടത്തില്‍ നടന്ന പരാതി കൈകാര്യം ചെയ്യാന്‍  സി.പി.എം എന്ന തൊഴിലുടമ ഇത്തരമൊരു സംവിധാനമല്ല  ഉപയോഗപ്പെടുത്തിയത്.
എല്‍.ഡി.എഫ് കണ്‍വീനറും ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനസമിതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരാളും അടങ്ങുന്ന രണ്ടു പുരുഷകേസരികളെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സ്ത്രീ ഉള്‍പ്പെട്ട പരാതിയില്‍ വനിതാ കോണ്‍സ്റ്റബിളിനെ ഉപയോഗപ്പെടുത്തുന്ന പൊലീസ്മുറ പോലും ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടി പാലിച്ചില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അച്ചടക്കത്തിനു വിധേയരാണ് പരാതിക്കാരിയും ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹിയായ ഭര്‍ത്താവും. ആരോപണവിധേയനായ ആളെ രക്ഷിക്കുന്നതിനുള്ള സമ്മര്‍ദങ്ങള്‍ക്കും അവര്‍ വിധേയരാണ്. അച്ചടക്കനടപടി പ്രശ്‌നമാക്കി ചുരുക്കി പാര്‍ട്ടി നേതാവിനെ രക്ഷിക്കുന്നതായി അന്വേഷണം.
മാതൃകാപരമായാണ് പ്രവര്‍ത്തിച്ചതെന്ന് കോടിയേരി അവകാശപ്പെടുന്നു. ബ്രാഞ്ചിലേക്ക് ആരോപണവിധേയനെ മാറ്റിയില്ലേ എന്നും. സദാചാരക്കുറ്റത്തിന് ഉടനടി സസ്‌പെന്‍ഡുചെയ്ത് അംഗത്വത്തില്‍നിന്നു പുറത്തുനിര്‍ത്തണമെന്നാണ് സി.പി.എം ഭരണഘടന പറയുന്നത്. ലീവ് അപേക്ഷ വാങ്ങി സുഖചികിത്സക്കയക്കാന്‍ അതില്‍ വ്യവസ്ഥ കാണുന്നില്ല. പാര്‍ട്ടി സെക്രട്ടറിക്ക് രാജിക്കത്തയക്കുകയും അത് പത്രങ്ങള്‍ക്ക്  നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കാതെ ഉടനടി പുറത്താക്കണമെന്നാണ്  ഭരണഘടനാ വ്യവസ്ഥ.  മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കുടിപ്പക തീര്‍ക്കാന്‍ മാധ്യമവിചാരണ  നടത്തിയെന്നും ജസ്റ്റിസ് മോഹന്‍കുമാര്‍ കമീഷനെ സ്വാധീനിക്കാന്‍ താന്‍ വിസമ്മതിച്ചതുകൊണ്ടാണെന്നും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശശി ആരോപിച്ചിട്ടുണ്ട്. സത്യമാണെങ്കില്‍ കോടിയേരി തുറന്നുപറയണം. മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രതിക്കൂട്ടിലാണ്.   
പാര്‍ട്ടി സെക്രട്ടേറിയറ്റ് എടക്കാട് ഏരിയാകമ്മിറ്റിയിലേക്ക് ശശിയെ തരംതാഴ്ത്താനാണ് തീരുമാനിച്ചത്. സംസ്ഥാനകമ്മിറ്റിയിലെ ചര്‍ച്ചയാണ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുന്ന 'കഠിന'ശിക്ഷ നല്‍കിയത്.
കോടിയേരി കണ്‍വീനറായ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ട് ഒരു പത്രത്തില്‍ അച്ചടിച്ചുവന്നതിന് കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്രകമ്മിറ്റിയില്‍നിന്നു നീക്കി പാര്‍ട്ടി ഘടകം നല്‍കാതെ രണ്ടു വര്‍ഷത്തിലേറെ പടിപ്പുരക്കു പുറത്ത് വെയിലും മഴയും മഞ്ഞും കൊള്ളിച്ചുനിര്‍ത്തിയ പാര്‍ട്ടിയാണ് സി.പി.എം. ആ ഒഴിവിലൂടെയാണ്  കോടിയേരി അഖിലേന്ത്യാനേതൃത്വത്തിലെത്തിയത്. തൊഴിലാളിവര്‍ഗ നേതാവിന്റെ ഉന്നത മാതൃകയും ആള്‍രൂപവുമായ ഒരാളോട് സ്വീകരിച്ച മാതൃക. സദാചാരക്കുറ്റം പോലുള്ള ഒരു സംഭവത്തിലെ മാതൃക ഇപ്പോള്‍ ഇങ്ങനെ. പരാതിയില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രന്‍പിള്ള!
മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ടവര്‍ സ്ത്രീപീഡനകേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ അവരെ കൈയാമം വെപ്പിച്ച് ജയിലിലടക്കാന്‍ പോരാടുന്ന പാര്‍ട്ടിയാണ് സി.പി.എം. ഐസ്‌ക്രീം കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാധ്യമത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ്അന്വേഷണത്തിന് ഉത്തരവിട്ടത് കോടിയേരി തന്നെ.  ഇതെല്ലാം നീതിയും  പൊതുരംഗത്തെ ധാര്‍മികതയും  സംരക്ഷിക്കാന്‍ അനിവാര്യവുമാണ്. സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ടതായി  2010 ഡിസംബര്‍ 30ന് 'മാതൃഭൂമി' ദിനപത്രത്തില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്ത് അന്വേഷണമാണ് ഇക്കാര്യത്തില്‍ പൊലീസ് നടത്തിയത്? അറിയാനുള്ള അവകാശം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുണ്ട്.
അഴിമതിക്കേസുകളിലും സ്ത്രീപീഡന കേസുകളിലും ഉന്നതര്‍ ജയിലുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അവരെല്ലാം നിരപരാധികളാണെന്ന് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ ആണയിടുന്നുണ്ടെങ്കിലും അത് ന്യായീകരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് കഴിയില്ല. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലെ കാര്യം വരുമ്പോള്‍ അവിടെ നിയമവും നീതിയും പാര്‍ട്ടി തീരുമാനിക്കും എന്നു മാറുന്നു  സി.പി.എം നിലപാട്. ഇത് ജനങ്ങള്‍ അംഗീകരിക്കണമെന്നാണോ?
തലശ്ശേരിയില്‍ ജനവിധി തേടുന്ന ആഭ്യന്തരമന്ത്രി മേലുന്നയിച്ച ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നീതിയുടെയും നിയമത്തിന്റെയും കാര്യത്തില്‍ പാര്‍ട്ടിഭരണഘടന സി.പി.എമ്മിനും ഇന്ത്യന്‍ ഭരണഘടന മറ്റുള്ളവര്‍ക്കും എന്ന സ്ഥിതി വന്നുകൂടാ. മന്ത്രിമാരും മുഖ്യമന്ത്രിമാരും സി.പി.എം വക്താക്കളും പറയുന്നത് കാപട്യവും അസത്യവുമല്ലെന്ന് ഉറപ്പുവരുത്തേണ്ടത് എല്‍.ഡി.എഫിന്റെ കൂടി ബാധ്യതയാണ്. തലശ്ശേരിയിലെ കോടിയേരിയുടെ മറുപടി മറ്റ് 139 മണ്ഡലങ്ങള്‍ക്കുകൂടി വേണ്ടിയാണ്. ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് താന്‍കൂടി അംഗമായ കേന്ദ്രനേതൃത്വമാണെന്ന് കോടിയേരി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ വിശേഷിച്ചും. കേരളം തലശ്ശേരി മണ്ഡലത്തിലേക്ക് കാതോര്‍ക്കുന്നു.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Blogger templates

.

ജാലകം

.