കമല സുറയ്യ: ഭാവനയും യാഥാര്‍ഥ്യവും

കമല സുറയ്യയുടെ മരണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മകന്‍ എം.ഡി. നാലപ്പാട് എഴുതുന്നു
കമലസുറയ്യയില്‍ എല്ലായ്‌പോഴും മനോജ്ഞമായ ആ നിഷ്‌കളങ്കത കളിയാടിയിരുന്നു. ബാല്യസഹജമായ ആ നിഷ്‌കളങ്കത പ്രായം എഴുപതുകളിലെത്തിയപ്പോഴും അവര്‍ നഷ്ടപ്പെടുത്തുകയുണ്ടായില്ല. സദാ കളിമട്ടിലായിരുന്നു അവരുടെ ഭാവം. അതിശയിപ്പിക്കുന്ന നര്‍മബോധവും അവരെ വിട്ടുപിരിയാതെ നിന്നു. ഓരോ കഥകള്‍ പറയുമ്പോഴും അവര്‍ വ്യത്യസ്ത വ്യക്തികളുടെ പ്രതികരണ ഭേദങ്ങള്‍ സോത്സാഹം ശ്രദ്ധിക്കുമായിരുന്നു. ആ പ്രതികരണങ്ങളെ മൂകമായി അവര്‍ വിലയിരുത്തുന്നുമുണ്ടാകും. പിന്നീട് എഴുതുന്ന കഥകളില്‍, അല്ലെങ്കില്‍ നോവലില്‍ താന്‍ ശ്രവിച്ച പ്രതികരണങ്ങളെ അവതരിപ്പിക്കാന്‍ അവര്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. എഴുത്തിനുവേണ്ടി  പരതുമ്പോള്‍ അവര്‍ സ്വയം ജീവിതത്തിന്റെ അരങ്ങിലേക്കുയര്‍ന്ന് വ്യത്യസ്ത ഭാവങ്ങള്‍ അഭിനയിച്ചു. ചിലപ്പോള്‍ കഥകളിലെ നായികയായി അവര്‍ സ്വയം സങ്കല്‍പിക്കും. ചിലപ്പോള്‍ പീഡിതയായി വ്യഥപ്പെടും. തന്റെ ഈ സാങ്കല്‍പിക ഭാവങ്ങളെക്കുറിച്ച് അഥവാ കഥാപാത്രമായി അഭിനയിക്കുന്നതിനെ സംബന്ധിച്ച് തുറന്ന് ഉരിയാടാനുള്ള ധീരതയും അവര്‍ പ്രകടിപ്പിച്ചിരുന്നു. തന്റെ അത്തരം ശൈശവ സ്വത്വം സൂചിപ്പിക്കുന്ന, അല്ലെങ്കില്‍ കഥാപാത്രം ചമയുന്ന ഘട്ടങ്ങളിലെ എഴുത്തുകളെ അക്ഷരാര്‍ഥത്തില്‍ സ്വീകരിക്കരുതെന്ന് കമല സുറയ്യ സുവ്യക്തമായി അനുവാചകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, സുറയ്യ സാങ്കല്‍പികമെന്ന് സ്‌പഷ്ടമാക്കിയവയെ യാഥാര്‍ഥ്യങ്ങളെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ചിലര്‍ മുതിര്‍ന്നത്.
ഇങ്ങനെ കമല സുറയ്യയെ തെറ്റായി അവതരിപ്പിച്ചവരിലൊരാളാണ് കനേഡിയന്‍ ഗ്രന്ഥകാരി മെറില്‍ വീസ്‌ബോര്‍ഡ്. പ്രതിഭാസമ്പന്നമായ ജൂത കുടുംബത്തിലാണ് അവരുടെ ജനനം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടക്കിടെ എന്റെ പ്രിയങ്കരിയായ അമ്മയെ-കമല സുറയ്യയെ-സന്ദര്‍ശിക്കാന്‍ അവര്‍ കേരളത്തില്‍ വരുമായിരുന്നു. ചിലപ്പോഴൊക്കെ അവരുടെ നാട്ടില്‍ചെന്ന് അമ്മ അവരുടെ ആതിഥ്യം സ്വീകരിക്കുകയുമുണ്ടായി. മെറിലുമൊത്ത് കളി തമാശകള്‍ പറഞ്ഞിരിക്കുന്നത് അമ്മക്ക് ഇഷ്ടമായിരുന്നു. അമ്മയെക്കുറിച്ച് ഒരു പുസ്തകം രചിക്കാന്‍ മെറില്‍ ഏറെ മുമ്പേ പ്ലാനിടുകയുണ്ടായി. കൊച്ചിയിലെ അമ്മയുടെ വസതിയില്‍നിന്ന് ഈ ആവശ്യാര്‍ഥം നിരവധി കത്തുകളും രേഖകളും മെറിലി കൊണ്ടുപോവുകയുമുണ്ടായി.
എന്നാല്‍, സുറയ്യയുടെ ജീവിതത്തിന്റെ അന്ത്യവര്‍ഷങ്ങളില്‍, ഗുരുതരരോഗങ്ങളോട് മല്ലടിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ മെറില്‍ കാണാനായി ഒരിക്കലും വന്നില്ല. സുറയ്യയുടെ സംസ്‌കാര കര്‍മത്തിനും അവര്‍ എത്തിയില്ല. അനുശോചനപരിപാടികള്‍ക്കും മെറില്‍ എത്തിയില്ല.

രോഗശയ്യയിലായ അമ്മയെ സന്ദര്‍ശിക്കാന്‍ എത്താതെ മെറില്‍ ഒരുപക്ഷേ, എ.കെ. ആന്റണിയുടെ അതേമാതൃക പിന്‍പറ്റിയതായിരിക്കാം. രോഗഗ്രസ്തയായി കിടന്ന അവസാന ആഴ്ചകളില്‍ സുറയ്യ പലതവണ തന്നെ കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റണി എത്തിയിരുന്നില്ല. ആന്റണിയെ കുറ്റം പറയുകയല്ല. ഒരു സാധാരണ സ്ത്രീയെ കാണാനെത്തി വിലപിടിച്ച തന്റെ സമയം പാഴാക്കേണ്ടതില്ലെന്ന് ചിന്തിപ്പിക്കും വിധമുള്ള തിരക്കുകളിലായിരുന്നിരിക്കണം ആന്റണി. യഥാര്‍ഥത്തില്‍ കൗമാരപ്രായം മുതല്‍ ആന്റണിയും സുറയ്യയും പരസ്‌പരം അറിയുന്നവരായിരുന്നു. സുറയ്യയുടെ പിതാവ് വി.എം. നായര്‍ താന്‍ പത്രാധിപത്യം വഹിക്കുന്ന 'മാതൃഭൂമിയില്‍' ആന്റണിക്ക് ശ്രദ്ധേയമായ കവറേജുകളാണ് നല്‍കിയിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നു അന്ന് ആന്റണി. എന്റെ വലിയച്ഛനില്‍ ആന്റണിയും വയലാര്‍ രവിയും അന്ന് നല്ല മതിപ്പുണ്ടാക്കിയിരുന്നു. അമ്മ മരിച്ചപ്പോള്‍ വയലാര്‍ രവി പാര്‍ലമെന്റ്‌സമ്മേളനം പോലും മാറ്റിവെച്ച് ഞങ്ങളെ സമാശ്വസിപ്പിക്കാന്‍ ദല്‍ഹിയില്‍നിന്ന് കേരളത്തിലെത്തി. അമ്മയുടെ മൃതദേഹം കണ്ട് എന്നോടൊപ്പം രവിയും കണ്ണീര്‍ വാര്‍ത്തത് ഞാനോര്‍ക്കുന്നു. യഥാര്‍ഥത്തില്‍ എന്റെ കൗമാരപ്രായത്തില്‍ ആന്റണി എന്നിലും വലിയ മതിപ്പുളവാക്കുകയുണ്ടായി. ഒരുപക്ഷേ, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിപദവിയില്‍ വരെ എത്തിയേക്കും. രോഗശയ്യാവലംബിയായി ഞാന്‍ നിസ്സഹായനായി മാറുമ്പോള്‍ അമ്മയെപ്പോലെ ഞാനും അദ്ദേഹത്തെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു കൊതിച്ചുപോയേക്കാം. വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയുമെല്ലാം എന്നെ സന്ദര്‍ശിക്കാനെത്താതിരിക്കില്ല.
എന്റെ അച്ഛനെ ക്രൂരനായ ഭര്‍ത്താവായാണ് മെറില്‍ അവരുടെ പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇത് വാസ്തവ വിരുദ്ധമാണ്. എന്റെ അച്ഛനമ്മമാര്‍ തമ്മില്‍ ഉറ്റ സ്‌നേഹബന്ധമാണ് ഉണ്ടായിരുന്നത്. അമ്മക്കുവേണ്ടി സദാ അച്ഛന്‍ സഹായഹസ്തം നീട്ടുമായിരുന്നു. തന്നെ സംബന്ധിച്ച് ഭാര്യ കമല വല്ല നേരമ്പോക്കും എഴുതിയാല്‍ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പ്രതികരിക്കും: 'ആമിക്ക് (കമല) അങ്ങനെ ഓരോന്ന് എഴുതാം. അവള്‍ എഴുത്തുകാരിയല്ലേ'. മക്കളായ ഞങ്ങള്‍ക്ക് ശരിക്കും അറിയാമായിരുന്നു എഴുത്തില്‍ പ്രത്യക്ഷപ്പെടുന്ന കമലാദാസും ഞങ്ങളുടെ അമ്മയായ കമലയും വിഭിന്നരാണെന്ന്. സ്വന്തം പുസ്തകങ്ങളില്‍ ഭാവനകളാണ് നിറയുന്നതെന്നും ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. പുരുഷന്മാരെ സത്യത്തില്‍ അവര്‍ക്ക് ലേശം ഭയമായിരുന്നു. റൊമാന്‍സിനേയും അവര്‍ പേടിച്ചു. എന്നാല്‍, അക്കാര്യം മറച്ചുപിടിച്ച് രണ്ടും വലിയ ഇഷ്ടമെന്ന മട്ടിലായിരുന്നു അവരുടെ രചനകള്‍. യഥാര്‍ഥത്തില്‍ അമ്മ പരിശുദ്ധയാണെന്ന് അച്ഛന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നെ സംബന്ധിച്ചോ, അമ്മയെ കേന്ദ്രീകരിച്ചോ ഉള്ള എഴുത്തിലെ ഭാവനാവിലാസങ്ങള്‍ അച്ഛനെ ഒരിക്കലും വേദനിപ്പിച്ചില്ല. അതിന്റെ പേരില്‍ ഒരിക്കല്‍പോലും അദ്ദേഹം വീട്ടില്‍ ശണ്ഠ ഉണ്ടാക്കിയിരുന്നുമില്ല. ഞങ്ങളുടെ കുടുംബത്തെക്കുറിച്ചറിയുന്ന സര്‍വര്‍ക്കും എന്റെ അച്ഛനും അമ്മയും തമ്മിലുള്ള ആ സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ചുമറിയാം. അച്ഛന്‍ പ്രശ്‌നക്കാരനാണെന്ന മെറിലിന്റെ ചിത്രീകരണം ശുദ്ധ പൊളിയാണെന്ന് അവര്‍ക്കെല്ലാം ഒറ്റയടിക്ക് ബോധ്യമാകും.
എന്റെ അമ്മ ധീരയും കരുത്തുറ്റവളുമായിരുന്നു. അച്ഛനെ ഇഷ്ടമല്ലെങ്കില്‍ അക്കാര്യം മുഖത്തുനോക്കി പറയാനുള്ള ആര്‍ജവവും അവര്‍ക്കുണ്ടായിരുന്നു. അച്ഛനെ ഇഷ്ടമില്ലെങ്കില്‍ അവര്‍ ദാമ്പത്യം വിട്ടെറിഞ്ഞ് നേരത്തേ തന്നെ പിണങ്ങിപ്പിരിയുമായിരുന്നു. മെറിലിന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്ന ദുഷ്‌പെരുമാറ്റങ്ങളെ അമ്മ ഒരിക്കലും പൊറുപ്പിക്കുമായിരുന്നില്ല. ചിലപ്പോള്‍ ആ കനേഡിയന്‍ എഴുത്തുകാരി അമ്മയുടെ 'സാങ്കല്‍പിക നാട്യങ്ങള്‍' വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടാകില്ല. അവ മുഴുവന്‍ യഥാതഥമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതാകാം.
എന്റെ അമ്മ ഇസ്‌ലാം ആശ്ലേഷിച്ചതിലെ ആത്മാര്‍ഥതക്കുനേരെയും മെറില്‍ സംശയത്തിന്റെ പുരികക്കൊടികളുയര്‍ത്തുന്നു (മറ്റു ചിലരും ഇത്തരം സന്ദേഹം ഉയര്‍ത്തിയിരുന്നുവല്ലോ). എന്റെ വളര്‍ത്തു സഹോദരങ്ങളായ ഇംതിയാസ്, ഇര്‍ഷാദ് എന്നിവര്‍ക്ക് അമ്മ പടിപടിയായി ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ട കാര്യം വളരെ വ്യക്തമായി ബോധ്യപ്പെട്ടതാണെന്ന യാഥാര്‍ഥ്യം മെറില്‍ ഇവിടെ വിസ്മരിക്കുന്നു. അല്ലാഹുവിനെ കണ്ടെത്തിയതില്‍ താന്‍ ആഹ്ലാദാനുഭൂതി അനുഭവിക്കുന്ന കാര്യം സുറയ്യ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ച വസ്തുതയും ഗ്രന്ഥകാരി മറന്നുപോകുന്നു. അമ്മയുടെ ഇസ്‌ലാമാശ്ലേഷത്തെ മക്കളായ ഞങ്ങള്‍, മുസ്‌ലിം സമുദായത്തിന്റെ രോഷം ഭയന്നാണ് അംഗീകരിച്ചിട്ടുള്ളതെന്നും മെറില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് മാത്രമല്ല,  മുസ്‌ലിം സമുദായത്തിനൊന്നടങ്കം അപകീര്‍ത്തികരമായ പരാമര്‍ശമാണ്. എന്റെ കാര്യം പറയട്ടെ. വര്‍ഷങ്ങളായി നിര്‍ഭയനായാണ് ഞാന്‍ പത്രപംക്തികളിലൂടെ എന്റെ വീക്ഷണം പ്രകടിപ്പിച്ചുവരുന്നത്. മുസ്‌ലിംസമുദായത്തിലെ ഏറ്റവും പ്രബലരെപ്പോലും ഞാന്‍ വിമര്‍ശിക്കുകയുണ്ടായി. മാതൃഭൂമി പത്രാധിപരായിരിക്കെ ശാബാനു കേസില്‍ ശാബാനുവിന്റെ പക്ഷത്തായിരുന്നു ഞാന്‍ നിലയുറപ്പിച്ചിരുന്നത്. അല്ലാതെ ശഹാബുദ്ദീന്റെയോ രാജീവ്ഗാന്ധിയുടെയോ പക്ഷത്തായിരുന്നില്ല. അതുപോലെ നിയമയുദ്ധത്തില്‍ മേരി റോയിയുടെ പക്ഷത്തായിരുന്നു ഞാന്‍. നിരവധി സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നിട്ടും മുസ്‌ലിംലീഗിലെ സീതി ഹാജിയെപ്പോലുള്ള പ്രബലര്‍ക്കെതിരെ എഴുതാന്‍ ഞാന്‍ പത്രലേഖകര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുകയുണ്ടായി.

ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആനെ മാര്‍ഗദര്‍ശകമായി സ്വീകരിക്കുന്നു എന്നവകാശപ്പെടാറുള്ള പലരും യഥാര്‍ഥത്തില്‍ അല്ലാഹു മനുഷ്യര്‍ക്ക് വരദാനമായി നല്‍കിയ കരുണ, സഹജീവി സ്‌നേഹം, ദീനാനുകമ്പ തുടങ്ങിയ മഹിതമൂല്യങ്ങള്‍ക്ക് നിരക്കാത്ത ജീവിതമാണ് നയിക്കുന്നതെന്ന് പ്രസ്തുത സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ശ്രോതാക്കളോട് വളച്ചുകെട്ടില്ലാതെ ഞാന്‍ പറയാറുമുണ്ട്.
ഒരിക്കല്‍പോലും ഭയപ്പാട്മൂലം ഞാന്‍ എന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ പണയം വെച്ചില്ല. എന്റെ ലേഖനങ്ങള്‍ മുഴുവന്‍ പരിശോധിച്ചാലും ഞാന്‍ വിമര്‍ശങ്ങളെ ഭയന്ന് അസ്വസ്ഥ ചിത്തനാകാറുണ്ടെന്ന് ഒരാളും വിധി പ്രസ്താവിക്കില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ 'മുസ്‌ലിംകളെ ഭയന്നാണ്' ഞാന്‍ അമ്മയുടെ ഇസ്‌ലാമാശ്ലേഷത്തെ അംഗീകരിക്കുന്നത് എന്നാരോപിക്കുന്നത് എത്ര അര്‍ഥശൂന്യമായിരിക്കുന്നു!
മുസ്‌ലിംസമുദായത്തില്‍ സുറയ്യ കുടുംബത്തിനെതിരെ വിദ്വേഷം ജനിപ്പിക്കാനുള്ള പരിശ്രമമാണ് ഈ പ്രചാരണം വഴി നടന്നിരിക്കുന്നത്. ഭാഗ്യവശാല്‍ നുണകളില്‍ ആരും വഞ്ചിതരാകില്ല. അമ്മ യഥാര്‍ഥ വിശ്വാസിയല്ലെന്ന് കരുതാന്‍ ആളെ കിട്ടില്ല. ഇസ്‌ലാം ആശ്ലേഷിച്ചതോടെ സുറയ്യയില്‍ അസാധാരണ ചൈതന്യം വഴിയുന്നത് ദൃശ്യമായെന്ന് അമ്മു (ആയ) അറിയിച്ചപ്പോള്‍ താന്‍ ചിരിച്ചുപോയെന്നും മെറില്‍ എഴുതിയിരിക്കുന്നു. തന്റെ ആ പൂര്‍വാനുഭവം അമ്മ എന്നെ ഫോണില്‍ അറിയിച്ചത് ഞാന്‍ പറഞ്ഞപ്പോഴും മെറില്‍ വിശ്വസിക്കാന്‍ കൂട്ടായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ ദോഷൈകദൃക്കുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസകരമാകുമെന്നും കനേഡിയന്‍ എഴുത്തുകാരിയെ അത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്നും അമ്മ എന്നോട് സൂചിപ്പിക്കുകയുണ്ടായി.
മെറിലിയുടെ പുസ്തകം പ്രസിദ്ധീകൃതമായപ്പോള്‍ സ്‌റ്റേ ചെയ്യിക്കാന്‍ സുഹൃത്തുക്കള്‍ എന്നെ ഉപദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവനാകയാല്‍ ഞാന്‍ അത്തരം നടപടികള്‍ക്കൊന്നും മുതിരുകയുണ്ടായില്ല. വരുംനാളുകള്‍ അമ്മയെ സംബന്ധിച്ച സത്യങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നുണകള്‍ തിരോഭവിക്കും. അമ്മ കുഞ്ഞുങ്ങളെപ്പോലെ നിഷ്‌കളങ്കയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കും. ആ നിഷ്‌കളങ്കതയാണ് അവരെ യഥാര്‍ഥ വിശ്വാസിയാക്കി മാറ്റിയതും ഖുര്‍ആനില്‍ സമാശ്വാസം കണ്ടെത്താന്‍ പ്രാപ്തയാക്കിയതും.

Blogger templates

.

ജാലകം

.