വന്നെത്തി, നിഗൂഢതയുടെ ‘നല്ല’ ദിനങ്ങള്‍


പാര്‍ലമെന്‍റിന്‍െറ ഇടനാഴികളില്‍ പാണന്മാര്‍ പാടിനടക്കുന്ന ഒരു കഥ പറയാം. പ്രധാനമന്ത്രിക്കെന്നല്ല, ലോക്സഭയില്‍ ആര്‍ക്ക് ഇരിക്കാനും പ്രത്യേക സീറ്റുണ്ട്. പ്രധാനമന്ത്രിയുടെ സീറ്റ് സ്പീക്കറുടെ കസേരക്ക് താഴെ, വലതുവശത്ത് മുന്‍നിരയില്‍ ആദ്യത്തേതാണ്. രണ്ടുപേര്‍ക്ക് കുശാലായി ഇരിക്കാം. കഴിഞ്ഞ സഭയില്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്ങും സഭാ നേതാവായി ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമാണ് അതില്‍ ഇരുന്നത്. ഇക്കുറി സഭാനേതാവും പ്രധാനമന്ത്രിയും നരേന്ദ്ര മോദിതന്നെ. ആ നിലക്ക് നോക്കിയാല്‍ രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന മുന്‍നിരയിലെ ആദ്യ കസേര സമ്പൂര്‍ണമായും കൈയടക്കാന്‍ മോദിക്ക് സാങ്കേതികമായി അവകാശമുണ്ട്. പുതിയ സഭ സമ്മേളിച്ച് അടുക്കും ചിട്ടയുമായി വരുന്ന ആദ്യദിനങ്ങളില്‍ മുതിര്‍ന്ന നേതാവും ബി.ജെ.പിയുടെ പഴയ ലോഹപുരുഷനുമായ എല്‍.കെ. അദ്വാനി നേരെ പോയിരുന്നത് മോദിക്കടുത്ത സീറ്റിലാണ്. സാങ്കേതികമായി നോക്കിയാല്‍ അതിനൊരു അവകാശം അദ്വാനിക്കുണ്ട്. പാര്‍ട്ടി വളര്‍ത്തിയ മഹാരഥന്‍. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തെ സമീപകാലം വരെ നയിച്ച ചെയര്‍മാന്‍. മാത്രമല്ല, പാര്‍ലമെന്‍റിലേക്ക് ആദ്യമായി കാലെടുത്തു വെച്ച ദിനത്തില്‍ സെന്‍ട്രല്‍ ഹാളില്‍വെച്ച് അദ്വാനിയെ പുകഴ്ത്തിപ്പറഞ്ഞ് മോദി കണ്ണീര്‍ തൂവിയതുമാണല്ളോ. ബി.ജെ.പിയുടെ വിജയം മോദിയുടെ കൃപകൊണ്ടാണെന്ന് സെന്‍ട്രല്‍ ഹാളില്‍ അദ്വാനി പ്രസംഗിച്ചപ്പോള്‍ തൊണ്ടവരണ്ട്, വിങ്ങിപ്പൊട്ടി മോദി പ്രസംഗിച്ചത് :‘നിങ്ങള്‍ എന്നെ കാണുന്നത് എന്‍െറ വലുപ്പം കൊണ്ടല്ല. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നെ തോളിലേറ്റിയിരിക്കുന്നതു കൊണ്ടാണ്’. അങ്ങനെ തൊട്ടിലാട്ടി, തോളിലേറ്റി കുറെനാള്‍ കൊണ്ടുനടന്നവന്‍ പ്രധാനമന്ത്രിയായാല്‍, നാലാളെ കാണിക്കാനെങ്കിലും ദൂരേക്ക് മാറ്റിയിരുത്തില്ളെന്ന് അദ്വാനിക്ക് സധൈര്യം ചിന്തിക്കാം. പക്ഷേ, സംഭവിച്ചത് മറ്റൊന്ന്. പാര്‍ലമെന്‍റ് മന്ദിരത്തില്‍ എന്‍.ഡി.എ ചെയര്‍മാന്‍ എല്‍.കെ. അദ്വാനിക്ക് പ്രത്യേകം ഉണ്ടായിരുന്ന മുറി പൊടുന്നനെ അദ്ദേഹത്തിന്‍േറതല്ലാതായി. അദ്വാനിയെന്ന് എഴുതിയ ബോര്‍ഡ് ‘ആരോ’ ഇളക്കിമാറ്റി. ലോക്സഭയിലോ? പ്രധാനമന്ത്രിക്ക് ഇരിക്കാനുള്ള ഇടം കഴിഞ്ഞ് ഒന്നാം നമ്പര്‍ കസേരയില്‍ ബാക്കിയുള്ള സ്ഥലത്ത് ഫയലിന്‍െറ കെട്ടുകള്‍ നിരന്നു. അദ്വാനിക്കും ഇതര ബി.ജെ.പി നേതാക്കള്‍ക്കും അതോടെ കാര്യം മനസ്സിലായി. അദ്വാനി കുറെ അകലെയുള്ള സീറ്റിലേക്ക് മാറിയിരുന്നു. കാണാതായ ബോര്‍ഡ് പിന്നെയും അദ്വാനിയുടെ മുറിക്കു മുന്നില്‍ തൂങ്ങിയത് അതിനുശേഷമാണ്. ഇപ്പോള്‍ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ സഭയില്‍ അദ്വാനി വരുന്നു, ഒതുങ്ങിയിരിക്കുന്നു, പോകുന്നു. ലോക്സഭയില്‍ മോദിയുടെ അടുത്ത് ഇപ്പോള്‍ മറ്റാരും വന്നിരിക്കാറില്ല. മന്ത്രിസഭയില്‍ നമ്പര്‍ ടു? പ്രധാനമന്ത്രി കഴിഞ്ഞാല്‍ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നിവയാണ് സുപ്രധാന വകുപ്പുകള്‍. രണ്ടാം നമ്പറുകാരനായി അതിലൊരാളെ കണക്കാക്കാറുണ്ട്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ നടത്തേണ്ട ചുമതല അദ്ദേഹത്തിനായിരിക്കും. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്വാനി, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജി, അദ്ദേഹം രാഷ്ട്രപതിയായ ശേഷം എ.കെ. ആന്‍റണി എന്നിങ്ങനെയായിരുന്നു രണ്ടാമന്മാര്‍. കേന്ദ്രമന്ത്രിസഭയില്‍ മോദി കഴിഞ്ഞാല്‍ പിന്നൊരു ശൂന്യതയാണ്. പ്രധാനമന്ത്രി ഒന്നില്‍ക്കൂടുതല്‍ തവണ വിദേശത്തുപോയി. അതിനിടയില്‍ പാര്‍ലമെന്‍റ് സമ്മേളിച്ചുകൊണ്ടിരുന്നു. പക്ഷേ, മോദിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗം നടന്നില്ല. രണ്ടാമന്‍െറ ചുമതല ആരും വഹിക്കുന്നതായി കണ്ടില്ല. അതേക്കുറിച്ച് വേവലാതിപ്പെട്ട പത്രക്കാരോട് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ന്യായം നിരത്തി: ‘പ്രധാനമന്ത്രിക്ക് തുല്യന്‍ പ്രധാനമന്ത്രി മാത്രം’. അദ്ദേഹം വിദേശത്തുപോയാല്‍ തിരിച്ചത്തെുമ്പോള്‍ മാത്രമേ മന്ത്രിസഭ ചേരുന്നുള്ളൂ. വിദേശത്തുപോയാലും പ്രധാനമന്ത്രി എല്ലാമറിയുന്നുണ്ട്. പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍െറ ഓഫിസിലുള്ളവരുമുണ്ട്. പ്രധാനമന്ത്രി എവിടെയുണ്ടോ, അവിടെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. പിന്നെ രണ്ടാമന് എന്ത് പ്രസക്തി? സംഗതി ശരിയാണ്. മോദി അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ച മാത്രമാണ് കടന്നുപോയതെങ്കിലും മന്ത്രിസഭയെയും പാര്‍ട്ടിയെയും മോദിയും വിശ്വസ്തരും മൊത്തമായി നിഷ്പ്രഭമാക്കി കഴിഞ്ഞിരിക്കുന്നു. അധികാരത്തിന്‍െറ ഇടനാഴികളിലെ തൂണിലും തുരുമ്പിലും മോദിയുണ്ട്. അഥവാ തൂണുകള്‍ക്കും ഭിത്തികള്‍ക്കും ചെവിയുണ്ടെന്ന് ഭരണത്തിലുള്ളവരും പാര്‍ട്ടി നേതാക്കളും ഒരുപോലെ ഭയക്കുന്നു. പാര്‍ലമെന്‍റിലും പാര്‍ട്ടിയിലും മോദിയുടെ പ്രതിപക്ഷം നന്നേ ശുഷ്കിച്ചു. പിടലി വെട്ടി, വേദന മൂത്ത് ബജറ്റ് പ്രസംഗം മുറിക്കേണ്ടി വന്നിട്ടും ധന-പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ ഉണ്ടാക്കിയ പുതുചരിത്രവും റെക്കോഡും വിശദീകരിക്കാനാണ് മാധ്യമലോകത്തിന് കമ്പം. ബജറ്റ് അവതരണത്തിനിടെ സഭക്ക് ഇടവേള നല്‍കിയ ചരിത്രം ജെയ്റ്റ്ലിയുടെ ബജറ്റിനു മാത്രമത്രേ. ഇത്രയും നീണ്ട ബജറ്റ് പ്രസംഗം ഉണ്ടായിട്ടില്ലത്രേ. ധനമന്ത്രിയുടെ അത്യധ്വാനമാണ് പിടലി വേദനയിലേക്ക് നയിച്ചതത്രേ. അതൊക്കെയും ശരിയാണ്. അങ്ങേയറ്റം സുപ്രധാനമായ വകുപ്പുകളുടെയെല്ലാം നിര്‍വഹണച്ചുമതല ജെയ്റ്റ്ലി-രാജ്നാഥ് സിങ്ങുമാര്‍ക്ക് പുറത്തേക്ക് വിട്ടുകൊടുക്കാന്‍ മോദിക്ക് മനസ്സുവന്നിട്ടില്ളെന്നാണ് പക്ഷേ, വായിച്ചെടുക്കേണ്ടത്. മന്ത്രിമാരുടെ എണ്ണം ചുരുക്കിയ പെരുമയുടെ മറുപുറമാണത്. സുപ്രധാനമായ പ്രതിരോധവും ധനകാര്യവും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്ലിതന്നെയാണ് പാര്‍ലമെന്‍റ് സമ്മേളനത്തിനിടക്ക് വിദേശകാര്യം, വാണിജ്യം തുടങ്ങിയ വകുപ്പുകളിലെ മര്‍മപ്രധാനമായ വിഷയങ്ങളില്‍ മോദിയുടെ താല്‍പര്യാര്‍ഥം നിലപാടെടുക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ വിദേശകാര്യമന്ത്രി പോകുന്നത് പതിവു മാത്രമല്ല; അനിവാര്യതയുമാണ്. നയതന്ത്രത്തില്‍ പ്രധാനമന്ത്രിയെ സഹായിക്കാന്‍ വിദേശമന്ത്രി ഒപ്പം വേണം. ഏറ്റവും സുപ്രധാനമായ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനും ലോകനേതാക്കളുമായി ചര്‍ച്ച നടത്താനും മോദി ബ്രസീലിലേക്ക് പോയപ്പോള്‍ സുഷമ സ്വരാജിനെ വിളിച്ചില്ല. ലോക്സഭയില്‍ വിദേശകാര്യ മന്ത്രി ഹാജരുണ്ടായിട്ടും ഗസ്സ വിഷയത്തില്‍ പ്രമേയത്തിനോ ചര്‍ച്ചക്കോ സര്‍ക്കാര്‍ ഒരുക്കമല്ളെന്നു പറയാന്‍ സഭയില്‍ എഴുന്നേറ്റത് വെങ്കയ്യ നായിഡുവാണ്. മുംബൈ ഭീകരാക്രമണ സൂത്രധാരനെന്ന് ഇന്ത്യ കരുതുന്ന ഹാഫിസ് സഈദും കാവി പത്രക്കാരന്‍ വേദ് പ്രതാപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വിദേശകാര്യ മന്ത്രിക്കു മുമ്പേ പറഞ്ഞത് ജെയ്റ്റ്ലിയാണ്. ഒതുക്കല്‍ പ്രക്രിയ ഒരുവശത്ത് ഇങ്ങനെ നടക്കുമ്പോള്‍ മറുവശത്ത്, തനിക്കു കിട്ടിയ വകുപ്പില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് മന്ത്രിഗണം. ഏതാണ് മോദിക്ക് പിടിക്കുക, പിടിക്കാതിരിക്കുക എന്നറിയില്ല. അറിയാവുന്നത്, ഒരുപറ്റം വ്യവസായികളെ പിണക്കരുതെന്നുമാത്രം. എത്ര അനായാസമായാണ് അമിത് ഷാ എന്ന ക്രിമിനല്‍ കേസ് പ്രതി ബി.ജെ.പി പ്രസിഡന്‍റായത്! ഹിമാചല്‍പ്രദേശുകാരനായ ജെ.പി. നദ്ദ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ മുന്‍നിരക്കാരനായിരുന്നു. പക്ഷേ, മോദിയുടെ താല്‍പര്യമാണ് നടപ്പായത്. അമിത് ഷായുടെ നേട്ടത്തിനപ്പുറം, ഈ തീരുമാനം ബി.ജെ.പിയെ ഭാവിയില്‍ എങ്ങനെയൊക്കെ പരിക്കേല്‍പിക്കുമെന്ന ആശങ്ക പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിനുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിക്ക് നാട്ടില്‍ കടക്കുന്നതിന് പരമോന്നത നീതിപീഠം ഒരിക്കല്‍ വിലക്ക് കല്‍പിച്ചതാണ്. സി.ബി.ഐ അടക്കമുള്ള അന്വേഷണ സംവിധാനങ്ങളും ഭരണയന്ത്രമാകത്തെന്നെയും മോദിയുടെ കാല്‍ക്കീഴിലേക്ക് എത്തിക്കഴിഞ്ഞിരിക്കെ, ദു$സ്വാധീനങ്ങള്‍ ഉണ്ടാകാതെ നീതിപൂര്‍വകമായ വിചാരണ നടക്കാന്‍ ഗുജറാത്തില്‍നിന്ന് മുംബൈക്ക് മാറ്റിയ കേസിന്‍െറ ഭാവി പ്രവചിക്കാന്‍ എന്താണ് പ്രയാസം? അമിത് ഷാക്കുവേണ്ടി വാദിച്ച അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത് ഇക്കൂട്ടത്തില്‍ ചേര്‍ത്തുവായിക്കുക. ആര്‍.എസ്.എസിന്‍െറ കൈത്താങ്ങില്‍ മോദിയും ഷായും ഭരണവും പാര്‍ട്ടിയും നിയന്ത്രിക്കുന്ന ജനായത്തം, പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ അപഥസഞ്ചാരത്തിലേക്ക് വഴുതുന്നെന്നാണ് കഴിഞ്ഞുപോയ ഏതാനും ആഴ്ച കാണിച്ചുതരുന്നത്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതും ഗവര്‍ണര്‍മാരെ തെറിപ്പിക്കുന്നതും സുപ്രീംകോടതിയുമായി ഇടയുന്നതുമൊക്കെ നമുക്ക് നേര്‍ക്കുനേര്‍ കാണാനാവുന്നു. ഒരുവഴിക്ക് മറയില്ലാത്തതും മറ്റൊരു വഴിക്ക് ദുര്‍ഗ്രഹവുമായ അജണ്ടകള്‍ കൂടിച്ചേര്‍ന്ന ഭരണം ഫാഷിസത്തിന്‍െറ വലിയ കുടുക്കുകളിലേക്കാണ് ജനാധിപത്യ രാഷ്ട്രത്തെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന് വായിച്ചെടുക്കാനേ തല്‍ക്കാലം കഴിയൂ. എ.എസ് സുരേഷ്കുമാര്‍

Read more »

മുങ്ങിപ്പോയ ഒരു സൗഹൃദത്തിന്റെ ഓര്‍മക്ക്

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തേതുപോലുള്ള ഒരു നോമ്പുകാലം, മഴ തിമിര്‍ത്തു പെയ്യുന്ന ജൂലൈ 15. ഇരുവഴിഞ്ഞി കരകവിഞ്ഞൊഴുകി വീട്ടിന്‍െറ മുന്നിലെ പാടത്ത് വെള്ളം നിറഞ്ഞുതുടങ്ങി. ഞങ്ങള്‍ ചേന്ദമംഗലൂരുകാര്‍ക്ക് ആഹ്ളാദംപകരുന്ന കാഴ്ച. രാവിലെ ഏകദേശം എട്ടര-ഒമ്പതു മണിയായിട്ടുണ്ടാവും. ഞാന്‍ പുരയിടത്തിന്‍െറ മുകളിലെ കണ്ടത്തിലെവിടെയോ കയറിപ്പോയ നേരത്ത് ഉമ്മയുടെ വിളിവന്നു. തെയ്യത്തുംകടവത്ത് കടത്തുതോണി മറിഞ്ഞ് പലരും പുഴയിലാണ്ടുപോയിരിക്കുന്നുവെന്ന്. പിന്നെ ശ്വാസംവിടാതെ ഒരു നെട്ടോട്ടമാണ്. കടവിലത്തെുന്നതിനു മുമ്പേ ഒരുകൂട്ടമാളുകള്‍ ഏത്തകല്ലിങ്കല്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് ഇരമ്പിപ്പായുന്നത് കണ്ടു. ഞാനും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. പുഴവക്കത്തത്തെിയപ്പോള്‍ സ്നേഹിതന്‍ ഇ.പി. അബ്ദുവുണ്ട് വിഷാദഭാവത്തില്‍ നില്‍ക്കുന്നു. ‘അക്കരെ കൊടിയത്തൂരില്‍നിന്ന് പുറപ്പെട്ട, കണക്കിലധികം ആളെ കയറ്റിയ കടത്തുതോണി അതിശക്തമായ ഒഴുക്കില്‍ മറിഞ്ഞതാണ്. അധികപേരും കരപറ്റിയെങ്കിലും ബി.പി. മൊയ്തീനെയും ഉള്ളാട്ടില്‍ ഉസ്സനെയും കോയസ്സന്‍ മാസ്റ്ററുടെ മകന്‍ അംജദിനെയും കാണാനില്ല’. അപ്പോഴേക്ക് സമയം അര മണിക്കൂറിലധികം കഴിഞ്ഞിരുന്നു. മറുകരയിലെ ആള്‍ക്കൂട്ടം ആ ഭാഗത്ത് കരപറ്റിയിട്ടില്ളെന്ന് സാക്ഷ്യപ്പെടുത്തിയതോടെ മൂന്നു പേരെയും ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനൊടുവില്‍ കൈകാലുകള്‍ തളര്‍ന്നതാണ് മൊയ്തീന്‍ മുങ്ങിപ്പോവാന്‍ കാരണമെന്ന് അബ്ദു പറഞ്ഞു. വൈകി ഫയര്‍സര്‍വീസുകാര്‍ എത്തിയെങ്കിലും അവര്‍ക്ക് വിശേഷിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവരെക്കാള്‍ സമര്‍ഥരായ നാട്ടിലെ യുവാക്കള്‍ തോണിയിലും പുഴയിലുമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടും കനത്ത അടിയൊഴുക്കില്‍ ഒഴുക്കിപ്പോയിരിക്കാനിടയുള്ള ശരീരങ്ങളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെയും വൈകുന്നേരവുമായി മൊയ്തീന്‍െറയും ഉസ്സന്‍െറയും മൃതദേഹങ്ങള്‍ കിട്ടി. ഇരുവഴിഞ്ഞി ചാലിയാറുമായി ചേരുന്ന കൂളിമാടിനടുത്തായിരുന്നു തോണിക്കാര്‍ അവരെ കണ്ടത്തെിയത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷവും മൊയ്തീന്‍െറ അപ്രതീക്ഷിത തിരോധാനം വിഷാദസ്മരണകള്‍ ഉയര്‍ത്താന്‍ കാരണം എന്‍േറതില്‍നിന്ന് തീര്‍ത്തും ഭിന്നമായ പാതയില്‍ ചലിച്ച ബഹുമുഖ വ്യക്തിത്വത്തിന്‍െറ ഉടമയായ ആ സുഹൃത്തിന്‍െറ സ്നേഹപൂര്‍വമായ പെരുമാറ്റവും അമ്പരപ്പിക്കുന്ന ഇടപെടലുകളുമാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മൊയ്തീനെ കാണുന്നതും കേള്‍ക്കുന്നതും ഉള്‍നാടന്‍ ഫുട്ബാള്‍ മൈതാനികളിലാണ്. പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ ഒന്നുകില്‍ കളിക്കുന്ന ടീം മാനേജറായി മൊയ്തീന്‍ വരും, അല്ളെങ്കില്‍ റണ്ണിങ് കമന്‍േററ്ററായി. അക്കാലത്ത് സുലഭമല്ലാത്ത കാമറകള്‍ ഉപയോഗിച്ച് പുഴയിലൂടെ സഞ്ചരിച്ച് പടമെടുക്കുന്ന മൊയ്തീനെ പുഴക്കടവുകളില്‍ നീന്തിക്കളിക്കുന്ന നാളുകളിലും കണ്ടിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ മുഖചിത്രങ്ങള്‍ ചിലപ്പോള്‍ മൊയ്തീന്‍െറ വകയായിരുന്നു. ഞങ്ങള്‍തമ്മില്‍ അടുത്ത സൗഹൃദം നാമ്പെടുത്തത് എപ്പോഴാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. വിദ്യാര്‍ഥി ജീവിതത്തിലൊരിക്കല്‍, മുക്കം ടൗണില്‍ പരേതനായ എം.കെ. ആലിയും കൂട്ടുകാരും സംഘടിപ്പിച്ച ‘സ്വതന്ത്ര ചിന്ത’ സെമിനാറില്‍ ഞാനും കൂട്ടുകാരും പ്രേക്ഷകരായി പങ്കെടുത്തു. യുക്തിവാദി ചിന്തകനായി ഇപ്പോഴും രംഗത്തുള്ള യു. കലാനാഥനാണ് വിഷയാവതാരകന്‍. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ട വിഷയാവതരണത്തില്‍ ദൈവത്തെയും മതത്തെയും കടന്നാക്രമിച്ച കലാനാഥന്‍ ശാസ്ത്രത്തിന്‍െറ അപ്രമാദിത്വമാണ് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. തുടര്‍ന്ന്, സാമാജികരിലാര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന അറിയിപ്പുണ്ടായി. രണ്ടുംകല്‍പിച്ച് ഞാന്‍ വേദിയിലത്തെി. അനുവദിക്കപ്പെട്ട 20 മിനിറ്റ് സമയപരിധിയില്‍ സാമാന്യം ശക്തമായ പ്രത്യാക്രമണം ഞാനും നടത്തി. സദസ്സിലെ ഭൂരിപക്ഷവും വിശ്വാസികളായിരുന്നതുകൊണ്ടാവാം നിലക്കാത്ത കൈയടിയും എനിക്ക് കിട്ടി. ആവേശഭരിതരായ പലരും പിന്നെ വേദിയിലേക്ക് തള്ളിക്കയറി. ഒടുവില്‍ അശാന്തമായ അന്തരീക്ഷത്തില്‍ സെമിനാര്‍ അവസാനിപ്പിക്കേണ്ടിവന്നു എന്നാണോര്‍മ. സെമിനാര്‍ നടന്ന സിനിമ ാ തിയറ്ററില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ ബി.പി. മൊയ്തീന്‍ പുറത്ത് നില്‍ക്കുന്നു. അദ്ദേഹം സെമിനാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. ‘എന്തേ, താങ്കള്‍ പങ്കെടുത്ത് കണ്ടില്ല’- ഞാന്‍ ചോദിച്ചപ്പോള്‍ മൊയ്തീന്‍െറ മറുപടി-‘വെറും മണ്ടത്തരം! ദൈവത്തിലും മതത്തിലുമൊക്കെ വിശ്വസിക്കുന്നവരെ പാട്ടിന് വിടുകയല്ലാതെ അവരുടെ മനംമാറ്റത്തിന് ശ്രമിക്കുന്നത് വെറുതെയാണ്.’ മൊയ്തീന്‍ ജീവിതാവസാനം വരെ തുടര്‍ന്ന നയവുമിതായിരുന്നു. സ്വയം വിശ്വാസിയായിരുന്നില്ളെങ്കിലും വിശ്വാസത്തിനെതിരെ യുദ്ധംപ്രഖ്യാപിക്കാനോ മതേതരത്വത്തിന്‍െറ പോരാളിവേഷം കെട്ടാനോ അദ്ദേഹം മിനക്കെട്ടില്ല. വിശ്വാസികളിലും അവിശ്വാസികളിലും ഒരുപോലെ അദ്ദേഹത്തിന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഞാനും ജ്യേഷ്ഠന്‍ അബ്ദുല്ലയും ‘പ്രബോധന’ത്തില്‍ പ്രവര്‍ത്തിക്കെ, ഒരു ദിവസം പൊടുന്നനെ മൊയ്തീന്‍െറ ഫോണ്‍ വന്നു: ‘നിങ്ങള്‍ക്ക് ചേന്ദമംഗലൂരില്‍ പത്മശ്രീ ഡോ. മോഡിയുടെ നേത്രശസ്ത്രക്രിയാ ക്യാമ്പ് വേണോ?’ അമ്പരപ്പിക്കുന്നതായിരുന്നു ചോദ്യം. അക്കാലത്ത് രാജ്യത്തെ ഏറ്റവും വലിയ നേത്രശസ്ത്രക്രിയാ വിദഗ്ധനായിരുന്ന മോഡി കോഴിക്കോട്ട് വന്നതുതന്നെ ഉന്നതരുടെ ശക്തമായ സമ്മര്‍ദവും ഇടപെടലും മൂലമാണ്. മണിക്കൂറില്‍ നൂറുകണക്കില്‍ നേത്രരോഗികളുടെ ശസ്ത്രക്രിയ അനായാസം നടത്തുന്നതിലാണ് അദ്ദേഹത്തിന്‍െറ മിടുക്ക്. അദ്ദേഹം ചേന്ദമംഗലൂര്‍ പോലുള്ള കുഗ്രാമത്തിലേക്ക് എങ്ങനെ വരാന്‍? ഞങ്ങള്‍ വിശ്വസിക്കാനാവാതെ മൊയ്തീനോട് സംശയം പങ്കുവെച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ: ‘അതൊന്നും നിങ്ങളറിയണ്ട. നാളേക്ക് രോഗികളെ സംഘടിപ്പിക്കാനും സൗകര്യങ്ങളൊരുക്കാനും നിങ്ങള്‍ക്കാവുമെങ്കില്‍ മോഡി രാവിലെ പത്തു മണിക്ക് ചേന്ദമംഗലൂരിലത്തെിയിരിക്കും!’ ഞങ്ങള്‍ ഏറ്റു. ഉടനെ നാട്ടിലത്തെി കൂട്ടുകാരെ വിളിച്ചുവരുത്തി വിഷയം അവരുടെ മുമ്പാകെ അവതരിപ്പിച്ചു. മൈക്ക് അനൗണ്‍സ്മെന്‍റും ബോര്‍ഡെഴുത്തും ഹാള്‍ സജ്ജീകരണവുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ കഴിഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിക്ക് ബി.പി. മൊയ്തീന്‍ സാക്ഷാല്‍ ഡോ. മോഡിയും സംഘവുമായി ചേന്ദമംഗലൂരില്‍! രോഗികളെ മോഡി പരിശോധിച്ച് ആവശ്യമായവര്‍ക്ക് സര്‍ജറിയും നടത്തി. എന്താണ് സംഭവമെന്നു വെച്ചാല്‍, മൊയ്തീന്‍ ഇക്കാര്യം മുക്കത്തുകാരെ അറിയിച്ചപ്പോള്‍ അവരത് മൊയ്തീന്‍െറ നമ്പറുകളിലൊന്നായി പരിഹസിച്ചുതള്ളിയതിന്‍െറ പ്രതികാരം തീര്‍ത്തതായിരുന്നു അദ്ദേഹം. പില്‍കാലത്ത് കൊടിയത്തൂരിലെ വലിയ തടായിക്കുന്നില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്‍െറ മകളോടൊപ്പം വന്ന് കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാനൊരുങ്ങിയ ചരിത്രവും മൊയ്തീനുണ്ട്. മുക്കത്തെ പ്രമാണിയും ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു മൊയ്തീന്‍റ പിതാവ് ബി.പി. ഉണ്ണിമോയന്‍. മകന്‍െറ ജീവിതശൈലി ഇഷ്ടപ്പെടാതിരുന്ന പിതാവും പുത്രനും തമ്മിലെ ബന്ധം മിക്കപ്പോഴും അസ്വാരസ്യത്തിന്‍േറതായിരുന്നു. ഒരുവേള ബന്ധം വഷളായപ്പോള്‍ മകന്‍െറ കഥകഴിക്കാന്‍പോലും ബാപ്പ ഉദ്യുക്തനായി. കുത്തേറ്റ് ആശുപത്രിയില്‍ കിടന്നപ്പോഴും പക്ഷേ, മൊയ്തീന്‍ ബാപ്പക്കെതിരെ മൊഴിനല്‍കിയില്ല. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഒരു സായാഹ്നത്തില്‍ തീര്‍ത്തും വിചിത്രമായ ഒരാവശ്യവുമായി മൊയ്തീന്‍ ഞങ്ങളെ വന്നുകണ്ടു. മുസ്ലിംലീഗും എം.ഇ.എസും തമ്മിലെ ഭിന്നത മൂര്‍ച്ഛിക്കുകയും എം.ഇ.എസ് പ്രതിരോധത്തിന് നിര്‍ബന്ധിതമാവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ‘സുല്‍ത്താന് ഒരു മോഹം. മുക്കത്ത് എം.ഇ.എസ് നേതാക്കള്‍ക്ക് ഒരു സ്വീകരണം സംഘടിപ്പിക്കണമെന്ന്. പക്ഷേ, സുല്‍ത്താന് ആളെകൂട്ടാന്‍ വയ്യ. മുക്കത്തുകാര്‍ പൂര്‍ണമായി ബഹിഷ്കരിക്കുമെന്നും ഉറപ്പ്. എന്നെ വിളിച്ച് കാര്യം പറഞ്ഞു. സംഗതി എന്തായാലും സുല്‍ത്താന്‍െറ ഒരാവശ്യമല്ളേ? ഞാന്‍ സമ്മതംമൂളി. നിങ്ങളൊന്ന് ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം.’ ഞങ്ങള്‍ വിചാരിച്ചാല്‍ ചേന്ദമംഗലൂരുകാരെ സംഘടിപ്പിച്ചു കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു മൊയ്തീന്(ബാപ്പയെ സുല്‍ത്താന്‍ എന്നാണ് മൊയ്തീന്‍ വിളിക്കുക). ‘വാഹനം അയച്ചുതന്നാല്‍ ആളെ എത്തിക്കുന്ന പണി ഞങ്ങളേറ്റു.’ ജ്യേഷ്ഠനും ഞാനും ഉറപ്പുനല്‍കി. ഇമ്മാതിരി എല്ലാ കുസൃതിക്കും കൂട്ടുനില്‍ക്കുന്ന സഗീര്‍ മൗലവിയിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പ്രതീക്ഷ തെറ്റിയില്ല.സഗീര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ രംഗത്തിറങ്ങി. ചെറുപ്പക്കാര്‍ യഥേഷ്ടം! നിശ്ചിതദിവസം വൈകീട്ട് മൊയ്തീന്‍ ഏര്‍പ്പാട് ചെയ്ത ട്രക്ക് ചേന്ദമംഗലൂരിലത്തെി. യുവാക്കള്‍ തിക്കിത്തിരക്കി ലോറിയില്‍ കയറിപ്പറ്റി. മുക്കത്തുനിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറത്തെ അഗസ്റ്റ്യന്‍മുഴിയിലത്തെിയപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആനക്കുട്ടിയുമായി മൊയ്തീന്‍. ഞങ്ങളിറങ്ങിയപ്പോഴേക്ക് ഡോ. പി.കെ. അബ്ദുല്‍ഗഫൂറിന്‍െറ നേതൃത്വത്തില്‍ എം.ഇ.എസ് നേതാക്കളുമത്തെി. തുടര്‍ന്ന് ഗംഭീരമായ ഘോഷയാത്ര. സഗീര്‍ മൗലവിയും എം.ഇ.എസ് നേതാക്കളും മൊയ്തീനും മുന്നില്‍. മുക്കത്തെ ചന്തസ്ഥലത്ത് സ്വീകരണ പൊതുയോഗം. തന്‍െറ പിതാവ് പണ്ടേ കോണ്‍ഗ്രസുകാരനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ അനുയായിയുമാണെന്ന് ഓര്‍മിപ്പിച്ച മൊയ്തീന്‍ അധ്യക്ഷസ്ഥാനത്തിരുന്ന സുല്‍ത്താനെ നന്നായി സുഖിപ്പിക്കാന്‍ മറന്നില്ല. മുസ്ലിംലീഗിനെ കടന്നാക്രമിച്ചുകൊണ്ട് അഡ്വ. പി.എ. മുഹമ്മദ് ആലി ചെയ്ത പ്രസംഗം സദസ്സ് നന്നായി ആസ്വദിക്കുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഒരു ബസ് യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നത്.അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ചയും. അന്നദ്ദേഹം തന്‍െറ നാട്ടിലെ അനാഥശാല കമ്മിറ്റിയുടെ അരുതായ്മകളെക്കുറിച്ച് ഏറെ രോഷാകുലനായിരുന്നു. ചില വ്യക്തികളുടെ വഴിവിട്ട നടപടികളുടെ പേരില്‍ മഹത്തായ ഒരു സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമം ശരിയല്ളെന്ന് ഞാന്‍ വാദിച്ചുനോക്കി. പക്ഷേ, അര്‍ഹതയില്ലാത്തത് അതിജീവിക്കരുതെന്ന ശാഠ്യമായിരുന്നു മൊയ്തീന്. സിനിമാരംഗത്തും ഒരു കൈനോക്കാന്‍ അദ്ദേഹം താല്‍പര്യമെടുക്കാതെയല്ല. ‘കറുത്തകൈ’ എന്ന പേരില്‍ അദ്ദേഹം നിര്‍മിക്കാന്‍ തുടങ്ങിയ പടം പണമില്ലാത്തതിനാല്‍ മുടങ്ങുകയായിരുന്നു എന്നാണോര്‍മ. പത്രപ്രവര്‍ത്തകനായും ഇടക്കാലത്ത് മൊയ്തീന്‍ പരീക്ഷണത്തിനിറങ്ങി. അതിലദ്ദേഹം പരാജയമായിരുന്നുമില്ല. പക്ഷേ, ഒരുരംഗത്തും ഉറച്ചുനില്‍ക്കുക അദ്ദേഹത്തിന്‍െറ പ്രകൃതിയായിരുന്നില്ലല്ളോ. ഒ. അബ്ദുറഹ്മാന്‍ ഗ്രൂപ് എഡിറ്റര്‍, മാധ്യമം

Read more »

ഇനി മാറേണ്ടത് കോടതി ഭാഷ

നാടാകെ ഭരണഭാഷാവര്‍ഷം വന്നിരിക്കുന്നു. ഭരണത്തില്‍ ഇരിക്കുന്നവര്‍ മലയാളഭാഷാ വിരോധികളാണ് എന്ന് പറയാതെ പറയുകയാണ് പരിഷ്കാരം. നമ്മുടെ ചലച്ചിത്രങ്ങള്‍ക്കൊക്കെ ഇംഗ്ളീഷില്‍ പേരിടുന്നത് ആരും ശ്രദ്ധിച്ചുകാണുന്നില്ല. എന്തിന് ചലച്ചിത്രങ്ങള്‍? ചാനലുകളുടെ പേരിലും ഏഷ്യാനെറ്റ് തുടങ്ങിവെച്ചതിന്‍െറ ബാക്കിയാണ് നാം കാണുന്നത്. കണ്ണിലിരിക്കുന്ന കോല്‍ അവിടെ ഇരിക്കട്ടെ, അയല്‍ക്കാരന്‍െറ കണ്ണിലെ കരടാണ് അതിനെക്കാള്‍ വലിയ പ്രശ്നം.
മാതൃഭാഷ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കണം. എന്നാല്‍, താല്‍കാലികമായി കേരളത്തില്‍ സ്ഥലം മാറി വരുന്ന ഉത്തരേന്ത്യക്കാരന്‍െറ സന്താനം സി.ബി.എസ്.ഇ സംവിധാനത്തില്‍ മൂന്നോ നാലോ കൊല്ലം മലയാളം പഠിക്കണം എന്ന് നിര്‍ബന്ധിക്കരുത്. പണ്ട് ഞാനും അത് പറഞ്ഞിട്ടുണ്ട്. എന്‍െറ മകന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റമായി ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം. ഐ.സി.എസ്.സി സംവിധാനമുള്ള സ്കൂള്‍. എന്നാല്‍, ആ നാട്ടിലെ ഭാഷ നിര്‍ബന്ധം. നാലാം ക്ളാസിലാണ് ചേരുന്നത്. എട്ടുവരെ ആ ഭാഷ കൂടിയെ കഴിയൂ. ആ ഭാഷയെ ആ കുട്ടി വെറുക്കുകയും ശപിക്കുകയും ആണ്. അത് വേണ്ട എന്ന് ഞാന്‍ പറയും. മലയാളി കേരള സിലബസില്‍ പഠിക്കുമ്പോള്‍ മലയാളം ഒഴിവാക്കാന്‍ അനുവദിക്കരുത് എന്നത് ന്യായം. ആള്‍ മലയാളിയാണെങ്കില്‍ സി.ബി.എസ്.ഇ സമ്പ്രദായത്തിലും മലയാളം പഠിക്കണം എന്ന് പറയാം. ഹിന്ദിക്കാരന്‍െറയും ബംഗാളിയുടെയും മക്കളെക്കൊണ്ട് നമ്മുടെ മാതൃഭാഷയെ ശപിപ്പിക്കരുത്. അവരത് ചെയ്യുന്നു എന്നത് നാം അത് ചെയ്യാന്‍ മതിയായ ന്യായമല്ല. തമിഴ്നാട്ടില്‍ ചെന്നാല്‍ ഒരൊറ്റ ഫലകം വായിക്കാനാവുന്നില്ല. ഇംഗ്ളീഷ് കൂടെ എഴുതാതിരിക്കുന്നതിനെ സ്വഭാഷാഭിമാനം എന്നല്ല ഭാഷാ ഭ്രാന്ത് എന്നോ ധിക്കാരം എന്നൊ ആണ് വിളിക്കേണ്ടത്.
എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനും ചിങ്ങം ഒന്നിനും വേഷം കെട്ടുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. കേരളീയം എന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്ന വേഷത്തിന് കേരളീയതയില്ല. സാരി ദേവവസ്ത്രമാക്കി ഭാരതീയ മനസ്സുകളില്‍ ഉറപ്പിച്ചത് രാജാ രവിവര്‍മയാണ് എന്നതിനാല്‍ ആ മഹാരാഷ്ട്രീയന്‍ചേലക്ക് ഒരു കേരളീയ ബന്ധം ഉണ്ട് എന്ന് പറയാമെന്ന് മാത്രം. പിറ്റേന്നുമുതല്‍ പഞ്ചാബി വേഷവും പാശ്ചാത്യവേഷാഭാസങ്ങളും തന്നെ വീണ്ടും.
വേഷം പോലെ ഭാഷയും. മലയാളം അവഗണിക്കപ്പെടുന്നു. മലയാളം ഭരണത്തിനുപയോഗിക്കുന്നില്ല. ആവര്‍ത്തനംകൊണ്ട് കാപട്യം ആരോപിക്കപ്പെടാവുന്ന മട്ടിലാണ് ഈ സംഘഗാനത്തിന്‍െറ പുറപ്പാട്. പിറ്റേന്ന് വീണ്ടും പേരക്കിടാങ്ങള്‍ പള്ളിക്കൂടത്തില്‍ ട്വിങ്കിള്‍ ട്വിങ്കിള്‍ പാടുന്നത് ‘ടാ-റ്റാ-ബൈബൈ അപ്പൂപ്പാ’ എന്ന് നമുടെ ഭാഷാഭിമാനിയോട് യാത്ര പറഞ്ഞ് പോയിട്ടാണ്. നമ്മുടെ വേഷവും മരിക്കുന്നില്ല. ഭാഷയും മരിക്കുന്നില്ല. കാപട്യവും മരിക്കുന്നില്ല.
മലയാളം മരിക്കുന്നു എന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? നമ്മുടെ പത്രങ്ങളുടെയും മാസികകളുടെയും എണ്ണം കുറയുന്നില്ലെന്ന് മാത്രമല്ല, അര്‍ഹിക്കുന്നത് അതിജീവിക്കുകയും പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഭാഷയില്‍ കൂടുതല്‍ കൃതികള്‍ പുറത്തുവരുന്നു. ഇ-മെയിലിലും മൊബൈലിലും നമ്മുടെ ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഒരുയന്ത്രം ഉണ്ടാക്കാന്‍ പെട്ട പാട് 60 വയസ്സിനുമേല്‍ പ്രായമുള്ള മലയാളികള്‍ മറന്നിരിക്കാനിടയില്ല. 1970ല്‍ കലക്ടറായി എത്തിയപ്പോള്‍ പാലക്കാട് കലക്ടറേറ്റില്‍ ആകെ ഒരൊറ്റ മലയാളം ടൈപ്പ്റൈറ്ററാണ് ഉണ്ടായിരുന്നത്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ സാങ്കേതിക രംഗത്തെ വളര്‍ച്ചയിലും മലയാളത്തിന് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാണ്.
ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍ കുഞ്ഞുങ്ങളെ ചേര്‍ക്കാന്‍ തെക്കുവടക്ക് ഓടുന്നവനാണ് മലയാളി. അത്തരം സ്കൂളുകളില്‍ ഇംഗ്ളീഷ് സംസാരിച്ച് ശീലിക്കാന്‍ വേണ്ടി സ്കൂള്‍ സമയത്ത് മലയാളം ക്ളാസിലല്ലാതെ മലയാളം പറയരുത് എന്ന് നിയമം ഉണ്ടാവുന്നത് തെറ്റാണോ? ഉമ്മന്‍ ചാണ്ടി ബി.എ, ബി.എല്‍ പഠിച്ച വക്കീലാണ്. എന്നാല്‍, ഇംഗ്ളീഷില്‍ സംസാരിക്കേണ്ടിവരുമ്പോള്‍ ഓരോ വാക്യവും തുടങ്ങുന്നത് മലയാളത്തില്‍ ‘പിന്നെ’ എന്ന് പറഞ്ഞിട്ടാണ് എന്ന് ടി.വിയില്‍ വാര്‍ത്ത കാണുന്നവര്‍ ശ്രദ്ധിക്കാതിരിക്കുന്നില്ല. ശ്രീമതി ടീച്ചറുടെ ബ-ബ്ബ-ബ്ബ ആഗോള പ്രചാരം നേടിയത് മറക്കാറായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെയും ടീച്ചറുടെയും എന്‍െറയും തലമുറ മലയാളം മീഡിയം സ്കൂളുകളില്‍ പഠിച്ചവരാണ്. ഇംഗ്ളീഷ് വേലകള്‍ പഠിക്കുന്നവര്‍ക്ക് ഇംഗ്ളീഷില്‍ അനായാസമായി സംസാരിക്കാന്‍ കഴിയണ്ടേ? അതിനുള്ള ഒരു വഴിയാണ് ‘പനസി ദശായാം പാശി!’ എന്ന മാതൃകയിലായാലും ഇംഗ്ളീഷില്‍തന്നെ സംസാരിക്കണം എന്ന നിയമം. അത് തെറ്റിക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥിയെ അധികൃതര്‍ ശിക്ഷിച്ചാല്‍ അഡ്മിഷന് വേണ്ടി സ്കൂളുകളിലേക്ക് ഓടിയതിനൊക്കുന്ന വേഗത്തില്‍ രക്ഷകര്‍ത്താവ് ഓടുകയായി പത്രം ഓഫിസിലേക്ക്. കേരളത്തില്‍ മലയാളം പറയുന്നതിന് ശിക്ഷയോ എന്ന് പത്രം വേലിക്കെട്ടില്‍ വാര്‍ത്ത കൊടുക്കുന്നു. മലയാള നാട്ടിലെ പുഴയോരത്തിരുന്ന് സൊറ പറയുമ്പോള്‍ മലയാളപദം ഉച്ചരിച്ചതിനല്ല ശിക്ഷ. ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അവിടത്തെ ചട്ടം ലംഘിച്ചതിനാണ് എന്ന ലളിതയുക്തി മറക്കുന്നു നാം. 1962ല്‍ മുതല്‍ ഫയല്‍ കൈകാര്യം ചെയ്ത് തുടങ്ങിയ ഉദ്യോഗസ്ഥനാണ് ഞാന്‍. അന്ന് ഭരണഭാഷ ഇംഗ്ളീഷ് ആയിരുന്നു. എന്നാല്‍, അന്നും പൊലീസ് സ്റ്റേഷനിലും വില്ലേജോഫിസിലും മലയാളം തന്നെയാണ് ഉപയോഗിച്ചിരുന്നത്. താലൂക്കു കച്ചേരി ആയിരുന്നു ദ്വിഭാഷാവേദി.
ജനങ്ങളുമായി നേരിട്ട് ഇടപാടുകള്‍ ഇല്ലാത്ത ഓഫിസുകളില്‍ ഇംഗ്ളീഷ് മാത്രം ഉപയോഗിച്ചുവന്നു. സെക്രട്ടേറിയറ്റിലും കലക്ടറേറ്റിലും മറ്റും മലയാളം ആരും ഉപയോഗിച്ചിരുന്നില്ല. ഇംഗ്ളീഷറിയാത്ത ഇമ്പിച്ചിബാവപോലും പ്രൈവറ്റ് സെക്രട്ടറിയെ വിശ്വസിച്ച് ഫയലുകളില്‍ ഒപ്പിട്ടിരുന്ന കാലം.
ഇ.എം.എസും അച്യുതമേനോനും ആണ് മലയാളം സര്‍ക്കാര്‍ ഭാഷയാക്കണം എന്ന ലക്ഷ്യം ഗൗരവത്തോടെ കണ്ടത്. ഡി.സി. കിഴക്കേമുറിയെപ്പോലെയുള്ള ദീര്‍ഘവീക്ഷണ ചതുരര്‍ ലിപി പരിഷ്കരണത്തില്‍ ഏറെ ചെയ്തു. സമാനപദങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ആര്‍. രാമചന്ദ്രന്‍ നായരും ആനന്ദക്കുട്ടനും തൊട്ട് തുടങ്ങി. കഥനാങ്കമാതൃക ഒഴിവാക്കിയെങ്കിലും ഫ്രം-ടു എന്നുതന്നെ ഉപയോഗിക്കുകയോ മലയാളത്തില്‍ ചിന്തിച്ച് ടു-ഫ്രം എന്ന മട്ടില്‍ ‘തിരുവനന്തപുരം ജില്ലാ കലക്ടര്‍ അവര്‍കള്‍ക്ക് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അയക്കുന്നത് നടപ്പാക്കുകയോ ചെയ്യാനുള്ള പ്രത്യുല്‍പന്നമതിത്വം പ്രദര്‍ശിപ്പിക്കാതെ സായിപ്പിന്‍െറ ഫ്രം -ടു പ്രയോഗം മലയാളത്തില്‍ പകര്‍ത്തി പ്രേഷകന്‍, സ്വീകര്‍ത്താവ് എന്ന മട്ടില്‍ ചാരുതയില്ലാത്തതും കൃത്രിമത്വം മുഴച്ചുനില്‍ക്കുന്നതും ആയ പ്രയോഗങ്ങള്‍ രൂപപ്പെടുത്തിക്കളഞ്ഞു സര്‍ക്കാര്‍. എങ്കിലും ഭരണഭാഷയായി മലയാളം പ്രയോജനപ്പെടുത്തുന്നവരായിട്ടുണ്ട് നാം, ഒട്ടൊക്കെ.
മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പുകള്‍ മലയാളത്തിലാവണം എന്ന് ശഠിച്ചത് കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു. എനിക്ക് ഇംഗ്ളീഷ് അറിഞ്ഞുകൂടാ. മലയാള പരിഭാഷ കിട്ടിയേ തീരൂ എന്ന് ശഠിച്ചു അദ്ദേഹം. പിന്നീടാണ് മലയാളത്തിലാവണം മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പ് എന്നു തീരുമാനമായത്. ആ തീരുമാനം ഉണ്ടാകാന്‍ കാരണം ഇംഗ്ളീഷിലും മലയാളത്തിലും രേഖ ഉണ്ടായിരിക്കെ അര്‍ഥം വ്യക്തമാക്കാന്‍ വേണ്ടി മൂലം തേടണമെങ്കില്‍ ഏതാണ് മൂലരേഖയായി കാണേണ്ടത് എന്ന പ്രശ്നം ബുദ്ധിരാക്ഷസനായ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉന്നയിച്ചതാണ്. മലയാളമാണ് മൂലം. ഇംഗ്ളീഷിലുള്ളത് വിവര്‍ത്തനം എന്ന് ഉത്തരവുണ്ടായി. തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാളം അറിയുന്ന സെക്രട്ടറിമാര്‍ മലയാളം കുറിപ്പില്‍ തിരുത്തലുകള്‍ വരുത്തിയിട്ട് ‘ഇംഗ്ളീഷ് വിവര്‍ത്തനം അഡീഷനല്‍ സെക്രട്ടറി ശ്രദ്ധിക്കണം’ എന്നെഴുതി തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ മലയാളം ഭരണഭാഷ ആയിട്ടില്ല എന്ന് പരിതപ്പിക്കുന്നതില്‍ കാര്യമില്ല. ജനങ്ങളുമായി ബന്ധപ്പെടുന്ന ഇടങ്ങളിലൊക്കെ മലയാളം തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്.
മാറാത്തത് കോടതികളാണ്. ‘കവിതക്കേസി’ലെ കാള കണ്ഠരായര്‍ വക്കീലിനെപ്പോലെ ‘ഐ ആം ഓള്‍ഡര്‍ ദാന്‍ യുവര്‍ ഫാദര്‍ ഇഫ് എനി’ എന്നു പറയുന്ന വക്കീലന്മാരോ മഹാകവി തുംഗന്‍ എന്ന പേരിനെച്ചൊല്ലി തര്‍ക്കം വരുമ്പോള്‍ ‘ഹി ഫോളോസ് മക്കത്തായം സിസ്റ്റം ആന്‍ഡ് മഹാകവി ഈസ് ഹിസ് തകുപ്പന്‍സ് നെയിം, ജസ്റ്റ് ആസ് അരുണാചലം വേലപ്പന്‍’എന്ന് പറയുന്ന ആവണി മുത്തു മുന്‍സിഫിനെ പോലെയുള്ള ന്യായാധിപന്മാരോ ഇന്ന് ഇല്ലായിരിക്കാം. എങ്കിലും കോടതികള്‍ സാമാന്യ ജനങ്ങളില്‍നിന്ന് അകന്നുതന്നെയാണ് കഴിയുന്നത് ഇപ്പോഴും.
ജഡ്ജിമാരുടെ വേഷവും പരാമര്‍ശിക്കാതെ വയ്യ, കോടതിയിലെ വേഷം സംബന്ധിച്ച് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍, നാട്ടിന്‍പുറത്തെ വായനശാലയുടെ വാര്‍ഷികത്തിനായാലും ജില്ലാ ജഡ്ജി മുതല്‍ മേലോട്ടുള്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കോംപ്ളാന്‍ കുട്ടികളെപ്പോലെ സ്യൂട്ടും പൂട്ടീസും ഇടുന്നതുതന്നെ ‘ഞങ്ങള്‍ നിങ്ങളല്ല’ എന്നുപറയുന്ന മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ഐ.സി.എസ് ജഡ്ജി പി.ടി രാമന്‍ നായരോ -പാന്‍റ്സും ഷര്‍ട്ടും-പില്‍ക്കാലത്ത് സുബ്രഹ്മണ്യന്‍ പോറ്റിയോ -മുണ്ട് ജൂബ- ഒന്നും ഈ രോഗം ബാധിച്ചവരായിരുന്നില്ല.
അത് പോകട്ടെ കോടതികളില്‍ വാദവും പ്രതിവാദവും വിധിയും ഒക്കെ ആകാവുന്നത്ര മലയാളത്തിലാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കഴിവും കൗതുകവും പോലെ ഭാഷ പഠിക്കട്ടെ അല്ലെങ്കില്‍ ഹൈകോടതിയില്‍ ഒരു ഔദ്യാഗിക വിവര്‍ത്തന വിഭാഗം ഉണ്ടാകട്ടെ. സംശയമുള്ള കേസുകളില്‍ അവരുടെ വിവര്‍ത്തനത്തെ ആശ്രയിക്കാം.
ഒരു കാര്യം കൂടെ. 1956ല്‍ രൂപവത്കൃതമായ സംസ്ഥാനത്തിന്‍െറ പേര് കേരളം എന്ന് ഉറപ്പിക്കാന്‍ ഇനി എ.കെ. ആന്‍റണി പ്രധാനമന്ത്രിയാവാന്‍ കാത്തിരിക്കണോ? മദ്രാസ് തമിഴ്നാടായി, മൈസൂര്‍ കര്‍ണാടകയായി. കേരളം ഇപ്പോഴും ‘കേരള’തന്നെ. ഗോസായി ഭാഷ അതിലും കഷ്ടം: കേരള്‍. നമ്മുടെ നാടിന്‍െറ പേര് കേരളം എന്നാവണം. ഏത് ഭാഷയിലും. ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ ചെയ്യണം. കേരള്‍ കാ ആദ്മി വേണ്ട; കേരളം കാ ആദ്മി എന്ന് പറയട്ടെ ഹിന്ദിയില്‍.
 ധ്യരേഖ - ഡി. ബാബുപോള്‍

Read more »

ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ബുദ്ധമത പ്രചാരണം ശക്തിപ്പെടുന്നു

സംസ്ഥാനത്ത് ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ബുദ്ധമത പ്രചാരണം ശക്തിപ്പെടുന്നു. ദലിതരുടെ പൊതുമതമായി ബുദ്ധമതത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
പലതട്ടുകളിലായി വിഭജിച്ച് നില്‍ക്കുന്ന ദലിതരുടെ ഇടയില്‍ ബുദ്ധമതത്തോടുള്ള സമീപനത്തില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞിട്ടുണ്ട്. മിക്കവാറും എല്ലാ ദലിത് സംഘടനകളും  ബുദ്ധമതത്തെ ആസ്പദമാക്കിയുള്ള ആത്മീയത പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ച് കഴിഞ്ഞു.
ഡി.എച്ച്.ആര്‍.എം ദലിതര്‍ക്കിടയില്‍ ബുദ്ധമത പരിവര്‍ത്തനം വ്യാപകമാക്കുന്നുമുണ്ട്. അംബേദ്കറിസ്റ്റുകള്‍ മുമ്പുതന്നെ  ബുദ്ധമത പ്രചാരണം നടത്തിയിരുന്നു. ഈ പാത മറ്റ് ദലിത് വിഭാഗങ്ങളും പിന്തുടരുകയും മതപരിവര്‍ത്തനമടക്കം നടപടിയുമായി ഡി.എച്ച്.ആര്‍.എം എത്തുകയും ചെയ്തതോടെയാണ് ബുദ്ധമതം ദലിതര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.  ദലിതുകളില്‍ പുതിയ സ്വത്വബോധം പകരുകയാണ് ബുദ്ധമത പ്രചാരണത്തിലൂടെ  സംഘടനകള്‍ ഉന്നംവെക്കുന്നത്.
തങ്ങളുടെ അംഗങ്ങളെ മുഴുവന്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകഴിഞ്ഞതാണ് ഡി.എച്ച്്.ആര്‍.എം അവ കാശപ്പെടുന്നത്. കൃത്യമായ ആചാരാനുഷ്ഠാനങ്ങളും ഇവര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്്. കുഞ്ഞുങ്ങളുടെ അരഞ്ഞാണം കെട്ടല്‍ ജന്മപൂര്‍ണിമയായും ചോറൂണ് ‘ഇല്ലം ചേരല്‍’ എന്ന ചടങ്ങായും എഴുത്തിനിരുത്തല്‍ ‘വരമൊഴി’ ചടങ്ങായുമാണ് ഇവര്‍ നടത്തുന്നത്. വരമൊഴി ദിനമായി അയ്യങ്കാളി ജന്മദിനമായ ആഗസ്റ്റ് 28 നാണ് ആചരിക്കുന്നത്. അതേസമയം, വിജയദശമി ഹിന്ദു ആചാരമായതിനാല്‍ അതിനെ പൂര്‍ണമായും തിരസ്കരിക്കുന്നു.
വിവാഹത്തിന് ‘ചേരല്‍’ എന്ന ചടങ്ങാണ് നടത്തുന്നത്. ഒരു സമുദായത്തില്‍പ്പെട്ടവര്‍ അതേ സമുദായാംഗത്തെ വിവാഹം കഴിക്കുന്നതിനെ ഡി.എച്ച്.ആര്‍.എം നിരുത്സാഹപ്പെടുത്തുന്നുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കും പ്രത്യേക ആചാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ചടങ്ങുകള്‍ക്കും ബുദ്ധ പുരോഹിതരാണ് കാര്‍മികത്വം വഹിക്കുക.
ബുദ്ധ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച  പഗോഡകളിലാണ് ആരാധന. മറ്റ് സംഘടനകള്‍ ബുദ്ധമത പരിവര്‍ത്തനം നടത്തുന്നില്ലെങ്കിലും ബുദ്ധനെ ആരാധിക്കുന്നത് സാര്‍വത്രികമാക്കിയിട്ടുണ്ട്. താനും അനുയായികളും ബുദ്ധനെ ആരാധിക്കുന്നവരാണെന്ന് ചെങ്ങറ സമരസമിതിയായ സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്‍റ് ളാഹ ഗോപാലന്‍ മാധ്യമത്തോട് പറഞ്ഞു. അതേസമയം, മതപരിവര്‍ത്തനം തങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദലിതരുടെ കൂട്ടായ മതമെന്നനിലയില്‍ ബുദ്ധമത പ്രചാരണം ദലിതര്‍ക്കിടയില്‍ ശക്തിപ്പെട്ടിട്ടുണ്ടെന്ന് ദലിത് ആദിവാസി മുന്നേറ്റ സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോനും പറഞ്ഞു. ബുദ്ധമതത്തിലെ സമനീതി എന്ന ആശയത്തിലൂടെ നഷ്ടമായ സ്വത്വബോധം വീണ്ടെടുക്കലാണ് ദലിതര്‍ ചെയ്യുന്നതെന്നും കൊയ്യോന്‍ പറഞ്ഞു.
പുഴുക്കളെ പോലെ ഹിന്ദുമതത്തില്‍ കഴിഞ്ഞവരാണ് ദലിതുകളെന്നും അതില്‍ നിന്നുള്ള മോചനമാണ് ബുദ്ധമത സ്വീകരണത്തിലൂടെ നടത്തുന്നതെന്നും ഡി.എച്ച്്.ആര്‍.എം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അംഗം സെലീന പ്രക്കാനം പറഞ്ഞു.
ആദി ദ്രാവിഡ സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കാണിതെന്നും സെലീന പറയുന്നു. ഡി.എച്ച്.ആര്‍.എം അംഗങ്ങളായ 25,000 ത്തോളം കുടുംബങ്ങള്‍ സംസ്ഥാനത്ത് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും പ്രതിദിനം ആയിരത്തോളം മത പഠനക്ളാസുകള്‍ നടക്കുന്നുണ്ടെന്നും സെലീന പറഞ്ഞു. സാംബവ മഹാസഭ, കെ.പി.എം.എസ് തുടങ്ങിയ സംഘടനകള്‍ക്കും ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലാണ്.
 ബിനു. ഡി

Read more »

വളര്‍ത്താനോ കൊല്ലാനോ



എല്ലാ നായരും എന്‍.എസ്.എസിന്‍േറതല്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒരു മുഴുനായരായി എന്‍.എസ്.എസ് അംഗീകരിച്ചിട്ടില്ല. ശശി തരൂരാകട്ടെ, ദല്‍ഹി നായരോ ലണ്ടന്‍ നായരോ ആണവര്‍ക്ക്. മാതൃകാ നായര്‍ രമേശ് ചെന്നിത്തലയാണ്. എന്നാല്‍, എന്‍.എസ്.എസ് രമേശിനെ ചേര്‍ത്തുപിടിക്കുന്നത് വളര്‍ത്താനോ അതോ കൊല്ലാനോ എന്ന് അദ്ദേഹത്തിന്‍െറ അനുയായികള്‍ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു.  വളര്‍ത്താനായിരുന്നെങ്കില്‍ നായര്‍ സമ്മേളനത്തില്‍ ജി. സുകുമാരന്‍ നായര്‍ ഈ കൊലച്ചതി ചെയ്യുമായിരുന്നില്ല. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയോ മന്ത്രിയെങ്കിലുമോ ആകാനുള്ള സാധ്യതകളാണ് സുകുമാരന്‍ നായര്‍ തന്‍െറ മഹാ സമ്മേളനത്തില്‍ കലക്കിമറിച്ചത്. സ്നേഹം കൊണ്ട് നക്കികൊല്ലുക എന്നൊരു ചൊല്ലുണ്ട്.  രമേശിനോടുള്ള സ്നേഹം കൊണ്ടാണോ സുകുമാരന്‍ നായര്‍ ഇതുചെയ്തതെന്ന് പറയേണ്ടത് രമേശ് തന്നെയാണ്. ഒരു അധികാരസ്ഥാനത്ത് ഇനി രമേശിന് മതേതര മുഖത്തോടെ ഭരിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചിന്തിക്കട്ടെ. സവര്‍ണ സമുദായമുദ്ര അദ്ദേഹത്തിന്‍െറ പാര്‍ട്ടിയധ്യക്ഷപദവിക്കുപോലും ഗുണകരമാകുമോ? അനുയായികള്‍ പറയട്ടെ.
കേരളത്തില്‍ സമുദായത്തെ ആശ്രയിക്കുന്ന രാഷ്ട്രീയതന്ത്രം ഇപ്പോള്‍ നാട്ടുനടപ്പാണ്. പണ്ട് അത് യു.ഡി.എഫിനു മാത്രം അവകാശപ്പെട്ട കീര്‍ത്തിമുദ്രയായിരുന്നു. പിന്നീട് ഇടതു പാര്‍ട്ടികളും ചിലപ്പോഴൊക്കെ അതു ശീലിച്ചു.  കടുത്ത മതവിരോധികള്‍ എന്നു വാഴ്ത്തപ്പെട്ട സി.പി.എമ്മിലെ ചില നേതാക്കള്‍ മാത്രമല്ല, പാര്‍ട്ടിതന്നെ ചില സാഹചര്യങ്ങളില്‍ സാമുദായികത ഉപയോഗിക്കുന്നതായ ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ നേരിടുന്ന അവസ്ഥയുണ്ട്. എന്നാല്‍, യു.ഡി.എഫിന്‍െറ മുഖമുദ്രതന്നെ സാമുദായികതയാണ്. അതിലെ പാര്‍ട്ടികളുടെയും നേതാക്കളുടെയും നിലനില്‍പുതന്നെ സാമുദായികതയില്‍ ഊന്നിയുള്ളതാണ്. മതേതര-ജനാധിപത്യ-ദേശീയ ട്രേഡ്മാര്‍ക്കോടെ അറിയപ്പെടുന്ന കോണ്‍ഗ്രസില്‍പോലും എ.കെ.ആന്‍റണിയെയോ വി.എം. സുധീരനെയോപ്പോലെ അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ സമുദായത്തിന്‍െറ കൈയൊപ്പു തേടാത്ത എത്ര നേതാക്കളുണ്ട്?  എങ്കിലും അതിനൊക്കെ ഒരു മറയുണ്ടായിരുന്നു, ഇത്രയും കാലം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകള്‍ സാമുദായികത പറയുമ്പോള്‍തന്നെ അതിന് ഒരു മര്യാദയും അന്തസ്സും പണ്ട് ഉണ്ടായിരുന്നു. അന്തസ്സോടെ മാത്രം രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന സംഘടനകളില്‍ ഒന്നായി എന്‍.എസ്.എസിനെ ഇടതു നേതാക്കളും ഇടക്കാലത്ത്  വിശേഷിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ സീറ്റു വിഭജനത്തില്‍ സാമുദായികത ഏറെ പ്രകടമായതാണ്.  രണ്ടു സമുദായങ്ങള്‍ സീറ്റുമുഴുവന്‍ അപഹരിച്ചതായ പരാതി അന്നേ ഉയര്‍ന്നിരുന്നു. ദലിത്, മുസ്ലിം വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടെ, രമേശിനെ മുഖ്യമന്ത്രിയാക്കാനുള്ള ചരടുവലി പിന്നാമ്പുറത്തു നടക്കുന്നതായി പാര്‍ട്ടിക്കുള്ളില്‍ അഭ്യൂഹം പരന്നു. ദല്‍ഹിയിലേക്കു കൊണ്ടുപോയ സ്ഥാനാര്‍ഥിലിസ്റ്റില്‍ മാറ്റം വന്നത് ഇതിന്‍െറ ഭാഗമായാണെന്നും ആരോപണമുയര്‍ന്നു.  ഈ വികാരം പ്രചാരണരംഗത്ത് ഏറെ ബാധിച്ചു. രമേശിന്‍െറ അനുയായികളായി കരുതപ്പെട്ട സ്ഥാനാര്‍ഥികളില്‍ 22 പേര്‍ ദയനീയമായി തോറ്റു. ഇത് സി.പി.എമ്മിലെ വി.എസ് മാജിക്കിനാലാണെന്ന് കോണ്‍ഗ്രസുകാര്‍ ആരും ഇപ്പോഴും വിശ്വസിക്കുന്നില്ല. രമേശിന്‍െറ മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസില്‍നിന്ന് കരുനീക്കമുണ്ടായതാണ് ഇവരുടെ പരാജയ കാരണമെന്ന് പാര്‍ട്ടിയിലെ പലരും വിശ്വസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കാലുവാരല്‍ കോണ്‍ഗ്രസില്‍ സ്വാഭാവിക പ്രതിഭാസമാണ്. രമേശിന്‍െറ ഭൂരിപക്ഷം പോലും പ്രതീക്ഷിച്ചതിനടുത്തെങ്ങും ഉയര്‍ന്നില്ല എന്നതാണ് ചരിത്രം.
നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഒരു മത്സരത്തിനുള്ള സാധ്യത അതോടെ ഇല്ലാതായി. ഉമ്മന്‍ചാണ്ടി ഐകകണ്ഠ്യേന നേതാവായി. അന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ ആയിരുന്നെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് സുകുമാരന്‍ നായരായിരുന്നു.  സമ്മര്‍ദം കനത്തതായിരുന്നു. ഉപമുഖ്യമന്ത്രിപദവും ആഭ്യന്തര വകുപ്പും. അതായിരുന്നു, ആവശ്യം. രമേശിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടി തയാറുമായിരുന്നു. എന്നാല്‍, വകുപ്പ് ആഭ്യന്തരമല്ല, റവന്യു ആയിരിക്കും. അതില്‍ എന്‍.എസ്.എസ് അസി.സെക്രട്ടറിയായിരുന്ന സുകുമാരന്‍ നായര്‍ തൃപ്തനല്ലെങ്കിലും രമേശ് തൃപ്തനായേനെ. കെ. മുരളീധരന്‍െറ മുന്‍ചരിത്രം ചൂണ്ടിക്കാട്ടി  വിലക്കിയത് രമേശിന്‍െറ സ്വന്തം അനുയായികള്‍തന്നെ. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ പുറത്തും രമേശ് റവന്യു വകുപ്പുമായി ഉപമുഖ്യമന്ത്രിപദത്തിലും എത്തുമായിരുന്നു. തിരുവഞ്ചൂര്‍ എന്‍.എസ്.എസിന് നായരല്ലാതായത് അന്നുമുതലാണ്. അദ്ദേഹത്തിന് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പു കൊടുത്തപ്പോള്‍ അതിനെ സുകുമാരന്‍ നായര്‍ പുച്ഛിച്ചതേയുള്ളു.  നായര്‍ എന്നാല്‍ രമേശാണ് എന്‍.എസ്.എസിന്.
തന്‍െറ നിഴലായിമാറിയ നായര്‍പ്രതിച്ഛായയെ രമേശ് പില്‍ക്കാലത്ത് ഭയക്കാന്‍ തുടങ്ങിയിരിക്കണം. അദ്ദേഹം കീഴ്തലത്തിലേക്ക് ഇറങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇതര സമുദായങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാനുള്ള ഒരു ശ്രമം  ഉണ്ടായി. ദലിത് കോളനികളില്‍ രമേശിന്‍െറ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍, പരിപാടികള്‍. മതേതര പ്രതിച്ഛായയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍. ആദിവാസി വൃദ്ധകളുമായി ചേര്‍ന്നുനില്‍ക്കുന്ന മനോഹര ചിത്രങ്ങള്‍ വഴിനീളെ  നിരന്നു. രമേശ് തന്‍െറ അശ്വമേധം വിജയിപ്പിക്കുമെന്നു തോന്നിയ കാലമായിരുന്നു അത്. ഉമ്മന്‍ചാണ്ടി രണ്ടുവര്‍ഷം തികക്കുന്നതോടെ ഭരണമാറ്റമുണ്ടാകുമെന്ന പ്രചാരണവും പരക്കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷം തികയാന്‍ ഇനി മാസങ്ങളേയുള്ളു.  അതിനിടെ കെ.പി.സി.സി.പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ച്ചയായി കൂടുതല്‍ കാലം അലങ്കരിച്ചതിന്‍െറ റെക്കോഡും നേടി (രണ്ടു വട്ടത്തിലധികം പ്രസിഡന്‍റുപദവിയില്‍ തുടരരുതെന്ന് എ.ഐ.സി.സി യുടെ പുതിയ തീരുമാനമുണ്ട്). അതിനിടയിലാണ് സുകുമാരന്‍നായരുടെ മഹാസമ്മേളനം ഒരു വെള്ളിടിപോലെ ഇപ്പോള്‍ വന്നു ഭവിച്ചത്. രമേശ് കഴിഞ്ഞ ഒന്നര വര്‍ഷമായി വളര്‍ത്തിവന്ന മതേതര പ്രതിച്ഛായയിലാണ് നായരുടെ ഇടിവെട്ടേറ്റത്. ദലിത് കോളനികളും ദണ്ഡിയാത്രയുമായി ഗാന്ധിയന്‍ പരിവേഷത്തിനായി വ്രതമെടുത്തുനടന്ന രമേശിനു വേണ്ടിയാണോ സുകുമാരന്‍ നായര്‍ ഇതു പറഞ്ഞത്? ആയിരിക്കാന്‍ വഴിയില്ല എന്നാണ് കരുതേണ്ടത്.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കാലാകാലം നടത്തുന്ന ചില പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ തല്‍ക്കാലം ഉയര്‍ത്തുന്ന വിവാദങ്ങള്‍ മാത്രമേ ശ്രദ്ധയില്‍ വരാറുള്ളു. പിന്നീട് അത് വിസ്മൃതമായിമാറും.  അതിനിടെ, അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യം സാധിച്ചെടുക്കാനവര്‍ക്കാകും. എന്തായിരിക്കും ഈ ആവശ്യമെന്നു ചോദിച്ചാല്‍ പലതുമാകാം.  രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും കേന്ദ്രമന്ത്രിപദവും എല്ലാം അവര്‍ ചോദിക്കും. പലതും മുള്‍മുനയില്‍ നിര്‍ത്തി നേടുകയും ചെയ്യും. അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുതല്‍ വൈസ് ചാന്‍സലര്‍ പദവിവരെയുള്ള മറ്റു ചിലതും അണിയറയില്‍  തരപ്പെട്ടേക്കാമെന്ന് അവരുടെ ശത്രുക്കള്‍ പറയാറുണ്ട്. ഒപ്പംതന്നെ, മതസൗഹാര്‍ദത്തെപ്പറ്റിയും തോരാതെ പ്രസംഗിക്കും.
എങ്കിലും ഇതുവരെ ഇതിനൊക്കെ മറയുണ്ടായിരുന്നു. സുകുമാരന്‍ നായര്‍ക്ക് ആ മറ വേണ്ട.  പറയാനുള്ളത് വെട്ടിത്തുറന്നു പറയുന്ന ശൈലി വെള്ളാപ്പള്ളിയില്‍നിന്നു ശീലിച്ചതാകാം. ഇരുവരും ഇപ്പോള്‍ സൗഹൃദത്തിലാണ്.  സമ്മര്‍ദ തന്ത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ആവിഷ്കരിക്കും. ഒരാള്‍ പറയുന്നതിനെ മറ്റേയാള്‍ പിന്താങ്ങും.  ഇരുവര്‍ക്കും ഒരേലക്ഷ്യം, ഒരേ ശൈലി. എന്നാല്‍, നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ചങ്കുറപ്പുമില്ല. പിന്‍സീറ്റ് ഡ്രൈവിങ്ങിലാണ് താല്‍പര്യം. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന മുന്നണിയോടൊപ്പം നില്‍ക്കും. വിജയത്തിന്‍െറ ക്രെഡിറ്റ് അവകാശപ്പെടും. അതിനിടെയാണ് ചില നേതാക്കളെ ഇങ്ങനെ ഓരോ പാര്‍ട്ടിയില്‍നിന്നും ദത്തെടുക്കുന്നത്.
ഈ വക തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞയാളാണ് ഉമ്മന്‍ചാണ്ടി. അതിനാലാണ്, അദ്ദേഹം ഒന്നാം വര്‍ഷം ജനസമ്പര്‍ക്കത്തിലൂടെ തന്‍െറ അധീശത്വം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ ശ്രമിച്ചത്.  എല്ലാ വിഭാഗങ്ങള്‍ക്കും സമ്മതനാകാനുള്ള ആ ശ്രമം കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്‍.എസ്.എസ് നേതൃത്വം നായര്‍ കാര്‍ഡിറക്കുമെന്നു കണ്ടപ്പോള്‍ നായരായ തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കി അവരുടെ വായടപ്പിക്കാനുള്ള കുശാഗ്രബുദ്ധിയാണ് ഉമ്മന്‍ചാണ്ടി കാട്ടിയത്. രമേശിന്‍െറ അനുയായികളായ വി.എസ്. ശിവകുമാറിനും സി.എന്‍. ബാലകൃഷ്ണനും വേണ്ടി പ്രഗല്ഭരായ ജി.കാര്‍ത്തികേയനെയും വി.ഡി. സതീശനെയും മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു. അതേസമയം, ഇതൊന്നും എന്‍.എസ്.എസിന്‍െറ സമ്മര്‍ദത്താലല്ലെന്ന്  വ്യക്തമാക്കാനായി എന്നതും അദ്ദേഹത്തിന്‍െറ തന്ത്രപരമായ വിജയമാണ്. എന്നാല്‍, ആ സംഘടനയുടെ ഭൗതികാവശ്യങ്ങള്‍ അവര്‍ വിചാരിക്കാത്തത്ര മികച്ച തരത്തില്‍ നിറവേറ്റി നല്‍കുകയും ചെയ്തുവന്നു.  കൂട്ടത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്ന തോന്നല്‍ ഉണ്ടാക്കാനും അദ്ദേഹത്തിന്  കഴിഞ്ഞു.
എങ്കിലും ഭരണരംഗം സാമുദായിക വര്‍ഗീയ പ്രീണനങ്ങളുടെ കളരിയായി മാറുന്നതുവഴി ഉണ്ടാകുന്ന രോഗാതുരതയാണ് കേരള രാഷ്ട്രീയം ഇന്ന് കാണുന്നത്. ഈ വക സമുദായ സംഘടനകള്‍ക്ക് ഭരണനേതൃത്വത്തിനു മുന്നില്‍ ഭീഷണി ഉയര്‍ത്താനാകുന്നത് രാഷ്ട്രീയത്തിന് ഇടക്കാലത്ത് സംഭവിച്ച മൂല്യച്യുതി തന്നെയാണ്. ഇതൊക്കെ കേരള സമൂഹം നേരിടുന്ന ഒരു വലിയ പതനത്തിന്‍െറ ലക്ഷണമായി വിലയിരുത്തപ്പെട്ടാല്‍ അതിനോടു യോജിക്കാനേ കഴിയൂ.
 വയലാര്‍ ഗോപകുമാര്‍

Read more »

മീഡിയ വന്‍ ടെസ്റ്റ്‌ റിലേ തുടങ്ങി





ഫ്രീക്വന്‍സി
   


 Intelsat 17 66.0 E
  
4006 h 14400-3/4
 മാതൃഭൂമി  ടിവി , കവ്മുധി ടിവി ,   ഏഷ്യാനെറ്റ്‌  മൂവി , എന്നി  ചനെലുകളും ഇതേ ഫ്രീക്വന്‍സി യില്‍ കിട്ടും 

Read more »

ചാനല്‍ ന്യൂസ്: ഞങ്ങളുടെ പ്രചാരം വ്യാജമാണ്


ഒരു പത്രം എത്രപേര്‍ വാങ്ങുന്നു (സര്‍ക്കുലേഷന്‍), ഓരോ പത്രവും ശരാശരി എത്രപേര്‍വീതം വായിക്കുന്നു (റീഡര്‍ഷിപ്) എന്നിവ അനുസരിച്ചാണ് അതിന് പരസ്യങ്ങളില്‍നിന്നുള്ള വരുമാനം കിട്ടുക. പരസ്യങ്ങളുടെ എണ്ണവും നിരക്കും അതനുസരിച്ചാണ് പൊതുവെ നിര്‍ണയിക്കപ്പെടുക.
ടെലിവിഷന്‍െറ കാര്യത്തിലും ഇതുതന്നെ സ്ഥിതി - വായനക്കാര്‍ക്കുപകരം പ്രേക്ഷകരാണ് വേണ്ടതെന്നു മാത്രം. കൂടുതല്‍ പ്രേക്ഷകരുള്ള ചാനലിന് കൂടുതല്‍ പരസ്യവരുമാനമുണ്ടാക്കാം.
പത്രങ്ങള്‍ക്ക് വരിക്കാരും വായനക്കാരുമൊക്കെ എത്രയുണ്ടെന്ന് പരിശോധിക്കുന്നത് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എ.ബി.സി), നാഷനല്‍ റീഡര്‍ഷിപ് സര്‍വേ (എന്‍.ആര്‍.എസ്) തുടങ്ങിയവയാണ്. ചാനലുകളുടെ പ്രചാരവും ജനപ്രിയതയും കണക്കുകൂട്ടി ഉണ്ടാക്കുന്ന സൂചികയാണ് ടി.എ.എം (ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്‍റ്) എന്ന ‘‘ടാം’’.
പ്രമുഖ ചാനല്‍കമ്പനിയായ എന്‍.ഡി.ടി.വി പറയുന്നു, ടാമിന്‍േറത് കള്ളക്കണക്കാണെന്ന്. വേറെ ചില ചാനലുകള്‍ക്ക് ഉള്ളതിനെക്കാള്‍ കൂടുതല്‍ കണക്കില്‍ കാണിക്കുന്നു. തങ്ങള്‍ക്കാകട്ടെ ഉള്ളതിലും കുറച്ചാണ് ടാം കണക്കിലുള്ളത്. വിശ്വസിക്കാന്‍ പറ്റാത്ത ഈ കണക്കുകള്‍ കാരണം തങ്ങളുടെ വരുമാനവും സല്‍പ്പേരും കുറഞ്ഞുപോയിരിക്കുന്നു. നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് എന്‍.ഡി.ടി.വി അമേരിക്കന്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നു.
നീല്‍സണ്‍, കന്‍റാര്‍ മീഡിയ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ ടാം മീഡിയ റിസര്‍ച് ആണ് ടി.വി ചാനലുകളുടെ പ്രചാരക്കണക്ക് (റേറ്റിങ്) തയാറാക്കുന്നത്. നീല്‍സണ്‍ ഗ്രൂപ്പിന്‍െറ ആസ്ഥാനം ന്യൂയോര്‍ക്കായതുകൊണ്ടാണത്രെ അമേരിക്കയില്‍ കേസ് കൊടുക്കുന്നത്. 139 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കുന്നത്.
ഇന്ത്യയിലെ 13 കോടി വീടുകളിലായി അതിന്‍െറ കുറെ മടങ്ങ് ടി.വിപ്രേക്ഷകര്‍ ഏതൊക്കെ ചാനലുകള്‍ എപ്പോഴൊക്കെ കാണുന്നു എന്ന് കണ്ടെത്തുന്നത്, എണ്ണായിരത്തില്‍ച്ചില്വാനം വീടുകളിലെ ശീലം നോക്കിയാണ്. അവിടങ്ങളില്‍ ടി.വി സെറ്റിനോട് ചേര്‍ത്ത് ‘പീപ്പ്ള്‍മീറ്റര്‍’ ഘടിപ്പിക്കും (ഇതുതന്നെ പ്രത്യേക മേഖലകളില്‍ മാത്രം). അപ്പോള്‍, ഇത്രയും ടി.വി സെറ്റുകളില്‍ (അല്ലെങ്കില്‍ അവയിലെ കുറെയെണ്ണത്തില്‍) ചില പ്രത്യേക ചാനലുകള്‍ മാത്രം സ്ഥിരമായി കാണുന്ന അവസ്ഥയുണ്ടായാല്‍ ആ ചാനലുകളുടെ റേറ്റിങ് ഉയരും. എന്തെങ്കിലും സമ്മര്‍ദംമൂലം അവര്‍ ഈ ചാനലുകള്‍ വെറുതെ തുറന്നുവെക്കാം. മറ്റെവിടെനിന്നെങ്കിലും അവര്‍ക്ക് ശരിക്കും താല്‍പര്യമുള്ള ചാനലുകള്‍ കാണുകയുമാവാം. അപ്പോള്‍, പ്രേക്ഷകരുടെ ശരിയായ അഭിരുചിയില്‍നിന്ന് ഭിന്നമായ കണക്കാണ് പുറത്തുവരുക. ഏതാനും വീടുകളില്‍ സ്ഥാപിച്ച പീപ്പ്ള്‍മീറ്ററുകളിലെ വിവരങ്ങള്‍ അനേക കോടികളുടെ പരസ്യവരുമാനമോ നഷ്ടമോ ഉണ്ടാക്കുന്നു. അഴിമതിക്കുവേണ്ടി തുറന്നുവെച്ച വാതിലാകുന്നു ഇത്.
അതുവഴി അഴിമതി വരുന്നുമുണ്ട്. പീപ്പ്ള്‍മീറ്റര്‍ വെച്ച വീടുകളില്‍ കൂടക്കൂടെ ചെല്ലുന്ന ‘ടാം’ ജീവനക്കാര്‍ ആ വീട്ടുകാരെ അവിഹിതമായി സ്വാധീനിക്കുന്നു. അവര്‍ പറയുന്ന ചാനലുകള്‍ മാത്രം വെക്കാമെങ്കില്‍ പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. ചാനലുകളെ സമീപിച്ച്, കോഴ തന്നാല്‍ റേറ്റിങ് ഉയര്‍ത്തിത്തരാമെന്നും പറയുന്നു.
‘ടാം ഇന്ത്യ’യിലെ ചില ജീവനക്കാര്‍ ഇത്തരം ഓഫറുമായി തങ്ങളെ സമീപിച്ചുവെന്ന് എന്‍.ഡി.ടി.വി ആരോപിക്കുന്നു. തങ്ങള്‍ കോഴകൊടുക്കാന്‍ വിസമ്മതിച്ചു. പിന്നെ കണ്ടത് തങ്ങളുടെ റേറ്റിങ് കുത്തനെ ഇടിയുന്നതാണ്- മറ്റ് ചിലരുടേത് കൃത്രിമമായി കുതിച്ചുയരുന്നതും.
പത്രങ്ങളില്‍നിന്ന് ഭിന്നമായി ചാനലുകള്‍ക്ക് (പെയ്ഡ് ചാനലുകളൊഴിച്ച്) ഒരേയൊരു വരുമാനമാര്‍ഗമേയുള്ളൂ- പരസ്യം. അപ്പോള്‍, ടാം വിചാരിച്ചാല്‍ ചാനലുകളെ രക്ഷിക്കാം, അല്ലെങ്കില്‍ കൊല്ലാം.
ടി.വി മേഖലയില്‍ അഴിമതി വ്യാപകമാണെന്നത് ഒരു സത്യമാണ്. തങ്ങള്‍ നല്‍കുന്ന കണക്കുകള്‍ ശരിയാണെന്ന അവകാശവാദം ടാമിനുമില്ല. അവര്‍ പറയുന്നത്, ചാനലുകള്‍ മുഴുവന്‍ ഡിജിറ്റലാക്കിയാലേ അഴിമതിസാധ്യത തുടച്ചുകളയാനാവൂ എന്നാണ്. അതിന് ശതകോടികള്‍ വേണമെന്നതിനാല്‍ ചാനലുകള്‍ തയാറാവുന്നില്ല.
അഴിമതിയില്‍ മിക്ക ചാനലുകാരും പങ്കുകാരാണ്. അവിഹിതമായി ഒന്നാം സ്ഥാനം നേടുന്നവര്‍തന്നെ പിന്നീട്, സ്ഥാനമിടിയുമ്പോള്‍ കുറ്റംപറയുന്നു എന്ന് ടാം. മിക്ക ചാനലുകളും കോഴ കൊടുക്കുന്നുണ്ട്. കോഴയില്‍ 60 ശതമാനംവരെ ഡിസ്കൗണ്ടും ചിലപ്പോള്‍ കിട്ടും (ഹിന്ദു, ആഗസ്റ്റ് 1). റേറ്റിങ്സ് ശരിപ്പെടുത്താനുള്ള കോഴക്കായി ഒരു വന്‍കിട ചാനല്‍ ഗ്രൂപ് വര്‍ഷംപ്രതി നീക്കിവെക്കുന്നത് 300 കോടി രൂപയാണ്.
 എന്‍.ഡി.ടി.വിക്കു പുറമെ, ദൂരദര്‍ശനും (പ്രസാര്‍ഭാരതി) കേസ് കൊടുക്കാന്‍ പോകുന്നു. ഗ്രാമങ്ങളിലേക്ക് ടാം കടന്നുചെല്ലുന്നില്ല; ഡി.ഡി പ്രേക്ഷകരാണ് ഗ്രാമീണരിലേറെയും.
ഏതായാലും ഒന്നു തീര്‍ച്ച: ചാനലുകളുടെ പ്രചാരത്തെപ്പറ്റിയും പ്രത്യേക പരിപാടികളുടെ ജനപ്രിയതയെപ്പറ്റിയുമൊക്കെ നാം കേള്‍ക്കുന്നത് അധികവും ശരിയല്ല. കണക്കുകള്‍ കൃത്രിമമാണ്.
പത്രങ്ങളുടെ പ്രചാരക്കണക്കോ? ഇവിടെ എ.ബി.സി/എന്‍.ആര്‍.എസ് കണക്കുകളും അന്യൂനമല്ല. ‘‘ആടുകള്‍ക്ക് തിന്നാന്‍ കൊടുക്കുന്ന പത്രങ്ങളെ’’പ്പറ്റിയും ഓടകളില്‍ കളയുന്ന കോപ്പികളെപ്പറ്റിയും ഏജന്‍റുമാര്‍ക്ക് മറ്റാനുകൂല്യങ്ങള്‍ കൊടുത്ത് ഇരട്ടിക്കിരട്ടി കോപ്പികള്‍ വെറുതെ വാങ്ങിപ്പിക്കുന്നതിനെപ്പറ്റിയും നാം കേള്‍ക്കുന്നുണ്ടല്ലോ.
മരണങ്ങള്‍-വലുതും ചെറുതും
പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായി അക്രമം നടന്നു. സംഘര്‍ഷത്തിനിടെ കാസര്‍കോട്ടെ ഡി.വൈ.എഫ്.ഐ നേതാവ് ടി. മനോജ് കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം എന്തെന്ന് വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം കഴിയണമെന്ന് പൊലീസ് അറിയിച്ചു.
ആഗസ്റ്റ് നാലിലെ പത്രങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ വിവരമുണ്ടായിരുന്നു. ഹൃദയാഘാതംമൂലമാണ് മരിച്ചത് എന്നാണ് സൂചന. എങ്കിലും ആന്തരാവയവങ്ങള്‍കൂടി പരിശോധിച്ചശേഷമേ കൃത്യമായി പറയാനാവൂ എന്നും കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് വിഭാഗം മേധാവി പറഞ്ഞു.
മാതൃഭൂമി വാര്‍ത്തയില്‍നിന്ന്: ‘‘മരണത്തിനിടയാക്കാവുന്ന ക്ഷതങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ കണ്ടെത്താനായിട്ടില്ല. സംഘര്‍ഷത്തിനിടെയുണ്ടായ കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്.’’
‘‘പ്രാഥമിക പരിശോധന’’യാണ്; സാധ്യതകളും സംശയങ്ങളുമാണ് പരിശോധകര്‍ മുന്നോട്ടുവെക്കുന്നത്. അന്തിമ തീര്‍പ്പല്ല. എങ്കിലും വീക്ഷണം അറച്ചുനില്‍ക്കില്ല: ‘‘നുണപ്രചരണം പൊളിയുന്നു... മനോജ് മരണപ്പെട്ടത് മര്‍ദ്ദനമേറ്റ് അല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.’’
മര്‍ദനമേറ്റല്ലെന്ന് ‘‘തെളിഞ്ഞു’’ എന്ന് വീക്ഷണം കണിശമായി പറയുമ്പോള്‍ മറുവശത്ത് ദേശാഭിമാനി എന്തുപറയും?
‘‘മനോജിന്‍െറ മരണം മര്‍ദനമേറ്റ്’’ എന്ന് ദേശാഭിമാനി തലക്കെട്ട്. വീക്ഷണത്തെപ്പോലെ ദേശാഭിമാനിയും പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനമാണ് പറയുന്നത്- സ്വന്തം അഭിപ്രായമല്ല. ഒരാള്‍ നോക്കിയപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കാണുന്നത് മര്‍ദനമേറ്റല്ല എന്ന്; മറ്റൊരാള്‍ നോക്കിയപ്പോള്‍ മര്‍ദനമേറ്റുതന്നെ എന്നും.
സി.പി.എം നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇതില്‍ പ്രതിഷേധിച്ച് കുറിപ്പിറക്കി. സി.പി.എമ്മുകാരാണ് അക്രമികളെന്ന് യൂനിയന് തീര്‍ത്തുപറയാന്‍ പറ്റാത്തതിനാല്‍ ‘‘മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു’’ എന്നാണ് പ്രസ്താവന.
 വീക്ഷണത്തിന് അത് പോരാ, അവര്‍ സ്വന്തമായി ‘‘സി.പി.എമ്മുകാരെ’’ പത്രപ്രവര്‍ത്തകയൂനിയന്‍െറ വായിലിട്ടുകൊടുത്തു. പക്ഷേ, അരുതാത്തത് ചെയ്താല്‍ അതിന്‍െറ തെളിവ് എവിടെയെങ്കിലും ബാക്കിക്കിടക്കും എന്നുപറഞ്ഞതുപോലെ വീക്ഷണം വാചകം ഇങ്ങനെയായി: ‘‘...സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.’’
യൂനിയന്‍ എന്തും പറഞ്ഞോട്ടെ, പത്രപ്രവര്‍ത്തനമെന്നാല്‍ ഇതാണ്!
അതെന്ത് മരണം!
മരണത്തിനെന്നപോലെ മരണവാര്‍ത്തകള്‍ക്കുമുണ്ട് തരംതിരിവ്. പരസ്യമായി ഒരു യോഗത്തില്‍ കൈയേറ്റത്തിനെന്ന് തോന്നുംവിധം ഓടിക്കയറിയയാളെ പൊലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലാക്കുന്നു. അവിടെവെച്ച് അയാളെ മരിച്ചനിലയില്‍ കണ്ടെത്തുന്നു.
മരിച്ചത് ഏതെങ്കിലും ലോക്കല്‍ രാഷ്ട്രീയക്കാരനാണെങ്കില്‍ ഇത് ഒന്നാംപേജ് ബോക്സില്‍ കയറും. പക്ഷേ, ഇയാള്‍ അത്രക്ക് വരില്ല. ഏതോ മറുനാടന്‍. അതും വിദ്യാര്‍ഥി. അതും ബിഹാറുകാരന്‍. മാത്രമോ, ‘‘കൈയേറ്റ’’ത്തിന് വിധേയയാവുമായിരുന്നത് ആരെങ്കിലുമല്ല- അമൃതാനന്ദമയിയാണ്.
അതുകൊണ്ട്, അകംപേജില്‍ ഒതുങ്ങിയ മരണവാര്‍ത്തക്ക് അസാമാന്യമായ ഒതുക്കവും സന്തുലനവും. ‘‘ദര്‍ശനത്തിനിടെ മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി’’ (‘‘ആക്രമിച്ച പ്രതി’’ എന്നു തലക്കെട്ട്) സത്നം സിങ്മാന്‍ ‘‘ദുരൂഹസാഹചര്യത്തില്‍’’ മരിച്ചു എന്ന് മാതൃഭൂമി (ആഗസ്റ്റ് 5).
മലയാള മനോരമയില്‍ ‘‘ദുരൂഹസാഹചര്യം’’ പോലും ഇല്ല. ‘‘അമൃതാനന്ദമയിയുടെ ദര്‍ശനവേദിയില്‍ ഓടിക്കയറിയ യുവാവ് ആശുപത്രിയില്‍ മരിച്ചു’’ -അത്രതന്നെ. ‘‘ചികില്‍സയിലിരിക്കെ മരിച്ചു’’ എന്ന് വാര്‍ത്തയില്‍. ‘‘ഭീകരാന്തരീക്ഷം സൃഷ്ടിച്ച്’’ അമൃതാനന്ദമയീമഠത്തിലെ വേദിയിലേക്ക് യുവാവ് ഓടിക്കയറിയത് രണ്ടാംതവണകൂടി അനുസ്മരിച്ചേ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നുള്ളൂ.
കേരളകൗമുദി ഒന്നുകൂടി മുന്നോട്ടുപോകുന്നു. ‘‘അടിയേറ്റ പാടുകളൊന്നും ശരീരത്തില്‍ കാണാനില്ലെ’’ന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുണ്ടത്രെ. പക്ഷേ, പിറ്റേന്ന്, പൊലീസ് കേസെടുത്തു എന്ന വാര്‍ത്തയില്‍ അത് മാറ്റിപ്പറയേണ്ടിവരുന്നു: ‘‘25ലേറെ ക്ഷതമേറ്റ പാടുകളു’’ള്ളതായി ‘‘പ്രാഥമികവിവരം’’ ഉണ്ടത്രെ. കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്- മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് സൂപ്രണ്ട് പറഞ്ഞു.
അസ്വാഭാവികമരണം നടന്നാല്‍ ഏതു ഭാഗത്തുനില്‍ക്കണമെന്ന് പത്രങ്ങള്‍ നേരത്തേ തീരുമാനിക്കുന്നുണ്ടോ ആവോ.
‘‘ആള്‍ദൈവ വ്യവസായമേഖല’’യിലെ അരുതായ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു സിറാജില്‍ രാജീവ് ശങ്കരന്‍െറ ലേഖനം (ആഗസ്റ്റ് 8). ഈ വ്യവസായത്തെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകളും ദുരൂഹതകളും പുറത്തുകൊണ്ടുവരേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്.

 യാസീന്‍ അശ് റഫ്

Read more »

വൈകിക്കിട്ടുന്നത് വാര്‍ത്തയല്ല

വെട്ടാന്‍ തന്നെയായിരുന്നു സുപ്രീംകോടതിയുടെ ഉദ്ദേശ്യം. ഉന്നം തെറ്റിയേക്കുമെന്നു കണ്ടപ്പോള്‍ ഊരിയ വാള്‍ കാരുണ്യത്തോടെ ഉറയിലിട്ടുവെന്നു മാത്രം. കോടതിയിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് മാധ്യമങ്ങളെ പഠിപ്പിക്കാനായിരുന്നു ഒരുക്കം. എന്നാല്‍, നിര്‍ബന്ധസ്വഭാവമുള്ള പൊതുവായ മാര്‍ഗരേഖ ഇക്കാര്യത്തില്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് എത്തിച്ചേര്‍ന്നത്. പക്ഷേ, പിന്മാറ്റം സോപാധികമാണ്. ഓരോ കേസിലും ആവശ്യമായ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുവായ മാര്‍ഗരേഖ നിര്‍മിക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചെങ്കിലും തുറന്ന കോടതിയിലെ സുതാര്യമായ നീതിനിര്‍വഹണം എന്ന ജനാധിപത്യതത്ത്വത്തില്‍നിന്നുള്ള അകല്‍ച്ചയാണ് സുപ്രീംകോടതി നടത്തിയത്.
കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. മാധ്യമങ്ങളുടെ സമാന്തരമായ അന്വേഷണത്തിനും വിചാരണക്കും അവിടെ സ്ഥാനമില്ല. സബ് ജുഡീസ് എന്ന തത്ത്വത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ വിലക്കുള്ളത്. ജൂറിമാരെയും സാക്ഷികളെയും മാധ്യമവാര്‍ത്തകള്‍ സ്വാധീനിക്കാതിരിക്കുന്നതിനുവേണ്ടിയാണ് സബ് ജുഡീസിന്‍െറ പ്രയോഗമുള്ളത്. നമുക്ക് ജൂറിമാരില്ല, ജഡ്ജി മാത്രമാണുള്ളത്. കോടതിയില്‍ കാണുന്നതും കേള്‍ക്കുന്നതുമല്ലാതെ മറ്റൊന്നും ജഡ്ജിയെ സ്വാധീനിക്കാറില്ല. അസൗകര്യമുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ചിലര്‍ കണ്ടെത്തുന്ന ഉപായം മാത്രമായി സബ് ജുഡീസ് മാറിക്കഴിഞ്ഞു. കോടതിയലക്ഷ്യംപോലെത്തന്നെ പരിണാമവിധേയമായ നിയമതത്ത്വമാണ് സബ് ജുഡീസ്.
സബ് ജുഡീസെന്ന വേലി ഒഴിവാക്കാനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തുറന്ന കോടതിയും സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങും പരിമിതപ്പെടുത്താവുന്ന അവകാശം മാത്രമാണെന്ന് 1966ലെ മിറാജ്കര്‍ കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. അറിയുന്നതിനുള്ള അവകാശവും നീതിനിര്‍വഹണവും സമരസപ്പെടുത്താനുള്ള ശ്രമമാണ് അന്ന് കോടതി നടത്തിയത്. അന്ന് കണ്ടെത്താന്‍ ശ്രമിച്ച സമതുലനം ഇന്ന് പൂര്‍ണമായി നഷ്ടപ്പെടുന്നു. തല്‍പരകക്ഷികള്‍ക്ക് സ്വന്തം വ്യവഹാരവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള അവകാശമാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. രഹസ്യവും സ്വകാര്യതയും വേണ്ടിടത്തു സംരക്ഷിക്കാന്‍ ഇന്‍ കാമറ എന്ന നിലവിലുള്ള അധികാരം മതിയെന്നിരിക്കേ ഹൈകോടതിയുടെ ജോലിഭാരം വര്‍ധിപ്പിക്കുന്ന പുതിയ നിര്‍ദേശം ഒഴിവാക്കാമായിരുന്നു. രഹസ്യത്തില്‍ നടക്കുന്ന കോടതി നടപടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറയുമെന്നു മാത്രമല്ല അഴിമതിക്കുള്ള സാധ്യതയും വര്‍ധിക്കും.
പത്രങ്ങള്‍ക്ക് പ്രഥമ ഭേദഗതിയുടെ പരിരക്ഷയുള്ള അമേരിക്കയില്‍ കോടതിയലക്ഷ്യത്തിനും സബ് ജുഡീസിനും പ്രഥമ പരിഗണനയില്ല. നീതിനിര്‍വഹണപ്രക്രിയയില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ തടസ്സമായാല്‍ പുനര്‍വിചാരണ ഉള്‍പ്പെടെയുള്ള ഇതര മാര്‍ഗങ്ങളാണ് കോടതികള്‍ അന്വേഷിക്കുന്നത്. മാധ്യമങ്ങളെയല്ല, മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതില്‍നിന്ന് ജൂറിയെയാണ് അവിടെ വിലക്കിയിട്ടുള്ളത്. ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. സബ് ജുഡീസായ വിഷയം വിലക്ക് ലംഘിച്ച് കൈകാര്യം ചെയ്ത സണ്‍ഡേ ടൈംസിന് വിജയകരമായി നിലപാട് വിശദീകരിക്കാന്‍ യൂറോപ്യന്‍ കോടതിവരെ പോകേണ്ടി വന്നു. ദ ഗാര്‍ഡിയന്‍ പത്രത്തിനെതിരെ കോടതി നല്‍കിയത് സൂപ്പര്‍ ഇന്‍ജങ്ഷനായിരുന്നു. വാര്‍ത്ത പ്രസിദ്ധപ്പെടുത്തരുതെന്ന് മാത്രമല്ല, അത്തരത്തില്‍ ഉത്തരവുള്ള കാര്യവും പ്രസിദ്ധപ്പെടുത്തരുതെന്ന ഉത്തരവാണ് സൂപ്പര്‍ ഇന്‍ജങ്ഷന്‍.
മാധ്യമങ്ങളെ നിയന്ത്രിക്കാനായില്ലെങ്കില്‍ പെരുമാറ്റച്ചട്ടത്താല്‍ ബന്ധിക്കുകയെങ്കിലും വേണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. പ്രസ് കൗണ്‍സിലിനെയാണ് ആ ചുമതല പാര്‍ലമെന്‍റ് ഏല്‍പിച്ചിരിക്കുന്നത്. അതിനപ്പുറമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിര ഗാന്ധിക്കുപോലും അത് സാധ്യമായില്ല. രാജീവ് ഗാന്ധി ശ്രമിച്ചു; പരാജയപ്പെട്ടു. അതുകൊണ്ട് പൊതുവായ മാര്‍ഗരേഖയെന്ന നിര്‍ദേശത്തില്‍നിന്ന് സുപ്രീംകോടതി പിന്മാറിയത് നന്നായി. ഇതിനര്‍ഥം മാധ്യമപ്രവര്‍ത്തനം നന്നായി നടക്കുന്നു എന്നല്ല. പൊലീസിന്‍െറയും കോടതിയുടെയും പ്രവര്‍ത്തനത്തില്‍ അസ്വീകാര്യമായ മാധ്യമ ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം ആപത്തിനു കാരണമാകും. ആപത്തൊഴിവാകണമെങ്കില്‍ ആരുടെയും ഇടപെടലില്ലാതെ മാധ്യമങ്ങള്‍ സ്വയം നന്നാകണം.
നിയന്ത്രണം സ്വയം ഉണ്ടാക്കണമെന്നതാണ് സ്വീകാര്യമായ മാധ്യമതത്ത്വം. ലക്ഷ്മണരേഖ സീതക്കുവേണ്ടി വരയ്ക്കപ്പെട്ടതാണ്. സ്വയം വരച്ചിരുന്നുവെങ്കില്‍ രേഖ ലംഘിക്കപ്പെടുമായിരുന്നില്ല. നിയമവും മര്യാദയും ചേര്‍ന്നാണ് നിയന്ത്രണരേഖയുടെ വ്യാപ്തി നിശ്ചയിക്കേണ്ടത്. ഈ പ്രവര്‍ത്തനം നടക്കാത്തത് മാധ്യമങ്ങളുടെ കുറ്റം. ഐ.എസ്.ആര്‍.ഒ ചാരകേസില്‍ നമ്പി നാരായണന് അനുകൂലമായുണ്ടായ കോടതി വിധികള്‍ പത്രങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രമാണ്. വീഴ്ചകളില്‍നിന്ന് പാഠം പഠിക്കാത്തവര്‍ക്ക് കൂടുതല്‍ വീഴ്ചകളുണ്ടാകും. നിയമത്തിന്‍െറ പരിരക്ഷയേക്കാള്‍ സമൂഹത്തിന്‍െറ സംരക്ഷണയിലാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്. അടിയന്തരാവസ്ഥയിലെ പത്രനിയന്ത്രണം അവസാനിച്ചത് ജനങ്ങളുടെ ഇടപെടല്‍ നിമിത്തമായിരുന്നു. നിയമത്തിന്‍െറ ദുരുപയോഗത്തില്‍നിന്ന് അസീം ത്രിവേദി മോചിതനായത് പൊതുസമൂഹത്തിന്‍െറ ശക്തമായ പ്രതികരണം നിമിത്തമാണ്.
അജ്ഞതയും അഹങ്കാരവുമാണ് തെറ്റുകള്‍ക്ക് കാരണമാകുന്നത്. കോടതിയില്‍ ജഡ്ജിമാര്‍ പറയുന്നതെല്ലാം റിപ്പോര്‍ട്ട് ചെയ്യാനുള്ളതല്ല. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ അര്‍ഥവ്യത്യാസമുണ്ടാകും. കോടതിയിലെ സാന്ദര്‍ഭികമായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായപ്പോള്‍ ജസ്റ്റിസുമാരായ മാര്‍കണ്ഡേയ കട്ജുവും ഗാംഗുലിയും അസ്വസ്ഥരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതിന്‍െറ പേരില്‍ റിപ്പോര്‍ട്ടര്‍മാരെ കോടതിയില്‍നിന്ന് ഒഴിവാക്കാനാവില്ല. അവര്‍ സമൂഹത്തിന്‍െറ കണ്ണും കാതുമായി പ്രവര്‍ത്തിക്കേണ്ടവരാണ്. കോടതി പൊതുഇടമാണ്. അവിടെ നടക്കുന്നതെന്തും അറിയുന്നതിനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം അമേരിക്കയില്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ സുപ്രീംകോടതിയും ഇവ്വിധം തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ലമെന്‍റിലെപ്പോലെ കോടതിയിലെ കാര്യങ്ങള്‍ തത്സമയം കാണാന്‍ കഴിയുന്ന അവസ്ഥ ഇവിടെയും ഉണ്ടായേക്കാം. ജനലും വാതിലും എപ്പോഴും അടച്ചിടാനാവില്ല. വാക്കും പ്രവൃത്തിയും ആശാസ്യമാക്കുകയെന്നതാണ് പോംവഴി.
കോടതിയില്‍ ജഡ്ജി നിശ്ശബ്ദനായിരിക്കണം. കേള്‍ക്കുകയെന്നതാണ് അദ്ദേഹത്തിന്‍െറ ജോലി. വിധിയിലൂടെയാണ് കോടതിയുടെ മനസ്സ് സമൂഹമറിയുന്നത്. പക്ഷേ, കേള്‍വിയുടെ ഭാഗംതന്നെയാണ് സംസാരം. ന്യായാധിപന്‍െറ ആത്മഗതംപോലും മാധ്യമങ്ങള്‍ വെളിപ്പെടുത്തും. അത്തരം റിപ്പോര്‍ട്ടിങ് അനുചിതമാകാറുണ്ടെങ്കിലും നിരോധിക്കാന്‍ കഴിയില്ല. നര്‍മബോധമുള്ള ജഡ്ജിമാരുടെ സാന്ദര്‍ഭികമായ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ നിയമഫലിതങ്ങളില്‍ ഇടം കണ്ടെത്താറുണ്ട്. പക്ഷേ, സംയമനം നിഷ്പക്ഷതയുടെ ലക്ഷണമാണ്. ജഡ്ജിമാര്‍ മാത്രമല്ല, മാധ്യമങ്ങളും ഇതറിഞ്ഞിരിക്കണം.
നമ്പി നാരായണന്‍ അപമാനിതനായത് കോടതിയിലല്ല. പൊലീസിന്‍െറ അന്വേഷണഘട്ടത്തിലായിരുന്നു ആ ശാസ്ത്രജ്ഞന്‍െറ പീഡാനുഭവം. മാധ്യമങ്ങള്‍ ജുഗുപ്സാവഹമായി അന്ന് പ്രവര്‍ത്തിച്ചു. ഈ അവസ്ഥ ആവര്‍ത്തിക്കപ്പെടുന്നു. ഇതൊഴിവാക്കാന്‍ പുതിയ സുപ്രീംകോടതി വിധി സഹായകമല്ല. കോടതിയിലെ നടപടികള്‍ സ്വകാര്യമാക്കി വെക്കാനാണ് കോടതി ശ്രമിക്കുന്നത്. കോടതി നടപടി വാര്‍ത്തയാക്കുന്നത് ഹ്രസ്വകാലത്തേക്ക് തടയാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. മാറ്റിവെക്കപ്പെടുന്നത് വാര്‍ത്തയല്ലാതാകും. കഞ്ഞി ആറിയാലും പഴങ്കഞ്ഞിയായി കുടിക്കാം. എന്നാല്‍, വാര്‍ത്തയുടെ കാര്യം അങ്ങനെയല്ല. ടാറ്റയുടെ സ്വകാര്യതയും സഹാറയുടെ രഹസ്യവുമാണ് ഇത്തരം തമസ്കരണത്തിലൂടെ സംരക്ഷിക്കപ്പെടുന്നത്. അത് പൊതുതാല്‍പര്യത്തിന് ഹാനികരമാണ്. അനുദിനം പൊലീസിന്‍െറ അവമതിക്കും മാധ്യമങ്ങളുടെ അവഹേളനക്കും പാത്രമാകുന്ന സാധാരണ മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്നതല്ല സുപ്രീംകോടതിയുടെ വിധി. നിര്‍ബന്ധപൂര്‍വമായ നിയന്ത്രണങ്ങള്‍ക്കും താല്‍ക്കാലിക നിരോധത്തിനും പകരം മാധ്യമങ്ങള്‍ക്ക് സഹായകമായ ചില തത്ത്വങ്ങള്‍ സുപ്രീംകോടതിക്ക് ആവിഷ്കരിക്കാമായിരുന്നു. മാധ്യമവിചാരണയും മാധ്യമങ്ങളുടെ അമിതാവേശവും എപ്രകാരമാണ് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും പൗരാവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്നതെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത്രയും നന്ന്.
 സെബാസ്റ്റ്യന്‍ പോള്‍

Read more »

ജയരാജനും നിയമവാഴ്‌ചയും‍


നിയമം അതിന്റെ വഴിക്കുപോകട്ടെ എന്നുപറഞ്ഞു നിര്‍ത്താനോ സമാധാനിക്കാനോ ഉള്ള അവസ്‌ഥയല്ല സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്‌റ്റോടെ സംജാതമായിട്ടുള്ളത്‌. രാഷ്‌ട്രീയമായ കടുത്ത പ്രതികരണങ്ങളും സ്വാഭാവികമായി അവ സൃഷ്‌ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളും സമചിത്തതയോടെ പ്രശ്‌നത്തെ സമീപിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. അറസ്‌റ്റിനേത്തുടര്‍ന്ന്‌ കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞ, അതു ലംഘിച്ചുകൊണ്ട്‌ ജില്ലയില്‍ നടക്കുന്ന പ്രതിഷേധവും അക്രമസംഭവങ്ങളും വ്യാഴാഴ്‌ച സംസ്‌ഥാന വ്യാപകമായിത്തന്നെ സി.പി.എം. ആഹ്വാനം ചെയ്‌തിട്ടുള്ള ഹര്‍ത്താല്‍. അതു സ്‌തംഭിപ്പിക്കുന്ന ജനജീവിതവുമായി ബന്ധപ്പെട്ടു ജനങ്ങളും ക്രമസമാധാനപാലനത്തിന്റെ ചുമതല വഹിക്കേണ്ട പോലീസും നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍. അങ്ങനെ അസാധാരണമായ സ്‌ഥിതിവിശേഷം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേരളത്തിലെ ആദ്യ സര്‍ക്കാരിനെ നയിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയായ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയെയാണു ഷുക്കൂര്‍ വധക്കേസില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യസംഭവം. കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയകക്ഷിയുടെ ഏറ്റവും കരുത്തുള്ള ജില്ലയുടെ സെക്രട്ടറി. ഇതു സി.പി.എമ്മിനുപോലും അപ്രതീക്ഷിതമായിരുന്നില്ല. തന്നെ അറസ്‌റ്റ് ചെയ്യുമെന്നു പി. ജയരാജന്‍ നേരത്തേ പ്രസ്‌താവിച്ചിരുന്നു. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമായ കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകത്തിന്റെ സെക്രട്ടറിയായ തന്നെ. അറസ്‌റ്റ് ചെയ്യുന്നതു സി.പി.എമ്മിനെ തകര്‍ക്കാനാണെന്നും ജയരാജന്‍ വിശദീകരിച്ചിരുന്നു.

കാപട്യത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച തിരക്കഥയനുസരിച്ച്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പോലീസിനേക്കൊണ്ട്‌ ജയരാജനെ കേസില്‍പെടുത്തിയെന്നാണു പിണറായി വിജയന്‍ പ്രതികരിച്ചത്‌. കള്ളക്കേസുകള്‍കൊണ്ട്‌ സി.പി.എമ്മിനെ തകര്‍ക്കാനാകില്ലെന്നു പ്രതിഷേധത്തിനാഹ്വാനം ചെയ്‌ത് അദ്ദേഹം വ്യക്‌തമാക്കി. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനാകട്ടെ അറസ്‌റ്റ് പക്ഷപാതപരമായതിനാലാണു പ്രതിഷേധിച്ചിട്ടുള്ളത്‌. കെ. സുധാകരനെതിരേ ഉയര്‍ന്ന ആരോപണത്തിലും കുണ്ടോട്ടിയില്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട മുസ്ലിം ലീഗ്‌ എം.എല്‍.എ: പി.കെ. ബഷീറിനെതിരേ സമാനനടപടി സ്വീകരിക്കാത്തതിലുമാണു വി.എസിന്റെ പ്രതിഷേധ ആഹ്വാനം.

അറസ്‌റ്റ് ചെയ്‌താലും പ്രതിയാക്കിയാലും കുറ്റവാളിയെന്നു കോടതി കണ്ടെത്തുംവരെ എല്ലാവരെയും നിരപരാധിയായി കാണണമെന്ന നിയമദൃഷ്‌ടി ജയരാജനും ബാധകമാണ്‌. അത്‌ അംഗീകരിച്ചുകൊണ്ടുതന്നെ സി.പി.എം. ഇതിനെ സമീപിക്കുന്നതിനെയും അണികളെയും അനുയായികളെയും തെരുവിലിറക്കി നേരിടുന്ന രീതിയെയും ജനാധിപത്യസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.

മുഖ്യപ്രശ്‌നം ഇതാണ്‌: നിഷ്‌ക്കളങ്കവും നിരപരാധിയുടേതായ മുഖവും അവസ്‌ഥയുമായാണോ 48 വര്‍ഷത്തെ ചരിത്രം പേറി സി.പി.എം. ഷുക്കൂര്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഇടം നേടുന്നത്‌? ഒഞ്ചിയത്ത്‌ ടി.പി. ചന്ദ്രശേഖരനെ ദാരുണമായി കൊലപ്പെടുത്തിയതു സി.പി.എമ്മിനെ തകര്‍ക്കാന്‍ യു.ഡി.എഫ്‌. ചെയ്‌തതായിരുന്നു എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി അന്നു പറഞ്ഞുവച്ചത്‌. 74 പ്രതികളില്‍ ഇപ്പോള്‍ നിരന്നുനില്‍ക്കുന്നതു സി.പി.എമ്മിന്റെ കണ്ണൂര്‍- കോഴിക്കോട്‌ ജില്ലകളിലെ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും.

സി.പി.എമ്മിന്റെ മുഖം നഷ്‌ടപ്പെടുത്തിയ ആ കേസിന്റെ ഗൂഢാലോചനക്കാരുടെ മുഖം ഇനിയും പോലീസ്‌ തുറന്നുകാട്ടിയിട്ടില്ല. അതേക്കുറിച്ച്‌ സി.പി.എം. അണികളും ജനങ്ങളും മാത്രമല്ല വി.എസ്‌. അച്യുതാനന്ദനേപ്പോലുള്ള പരിണിതപ്രജ്‌ഞനായ പാര്‍ട്ടി നേതാവുപോലും നേതൃത്വത്തിന്റെ നിലപാടിനോടു വിയോജിക്കുകയാണ്‌. പൊതുസമൂഹം വ്യത്യസ്‌തമായ കണ്ണുകൊണ്ട്‌ സി.പി.എമ്മിനെ നോക്കിക്കാണുന്ന സന്ദര്‍ഭത്തിലാണ്‌ അബ്‌ദുള്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ഥി നേതാവിനെ താലിബാന്‍ മോഡലില്‍ കൊലചെയ്‌തത്‌. കേസില്‍ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി എം.എല്‍.എയും പ്രതികളാകുന്നത്‌. അവിടെയും തീരുന്നില്ല. സി.പി.എം. വിട്ട്‌ എന്‍.ഡി.എഫില്‍ പോയ ഫസല്‍ എന്ന ചെറുപ്പക്കാരന്റെ വധക്കേസിലടക്കം സംശയത്തിന്റെ ചൂണ്ടുവിരല്‍ സി.പി.എമ്മിനുനേരേ ഉയരുന്നു. ഇതെല്ലാം പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്‌.

സി.പി.എമ്മിനെ തകര്‍ക്കുന്നതു പോലീസാണോ? 14 ജില്ലാ സെക്രട്ടറിമാരില്‍ അഞ്ചു പേരുടെ അവസ്‌ഥ ഇന്നെന്താണ്‌? പുറത്തുനിന്നുള്ളവരുടെ തിരക്കഥകൊണ്ടല്ല കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെയും എറണാകുളം ജില്ലാ സെക്രട്ടറിയെയും പുറത്താക്കി വാതില്‍ കൊട്ടിയടച്ചത്‌. കണ്ണൂരിലെ രണ്ടാം ജില്ലാ സെക്രട്ടറിയാണ്‌ ഇപ്പോള്‍ കൊലക്കേസില്‍ ജയിലിലായത്‌.

പണ്ടാരയുടെ പെട്ടിയുടെ മൂടി ചവിട്ടിപ്പൊളിച്ച്‌ എല്ലാം വാരിവലിച്ചു മാലയാക്കി പുറത്തിട്ടത്‌ ഇടുക്കിയിലെ കരുത്തന്‍ ജില്ലാ സെക്രട്ടറി. വെടിവച്ചും അടിച്ചും തല്ലിയും കൊന്നതിന്റെ പഴയ ചരിത്രം പൊലീസിനു മണിയുടെ സഹായമില്ലാതെ പരിശോധിക്കാനാവില്ല. പകരംവച്ച ജില്ലാ സെക്രട്ടറിയും അവിടെ ഇപ്പോള്‍ കൊലക്കേസില്‍ ചോദ്യങ്ങള്‍ക്കു മുമ്പിലാണ്‌. ഉമ്മന്‍ചാണ്ടിയുടെ കാപട്യത്തേയും തിരുവഞ്ചൂരിന്റെ ശുദ്ധഗതിയേയും പൊലീസിന്റെ നിസഹായതയെയും കുറ്റപ്പെടുത്തി ന്യായീകരിക്കാനുള്ള അവസ്‌ഥയല്ല സി.പി.എമ്മിനെ ഇപ്പോള്‍ കെട്ടിമുറുക്കുന്നത്‌. ഇത്‌ എന്തുകൊണ്ടുണ്ടായി എന്നു പരിശോധിച്ച്‌ തിരുത്തല്‍ വരുത്തുകയായിരുന്നു പ്രകാശ്‌ കാരാട്ടെങ്കിലും ചെയ്യേണ്ടിയിരുന്നത്‌. നിയമവാഴ്‌ചയോടു പ്രതിഷേധിക്കാന്‍ പാര്‍ട്ടിയെ അഴിച്ചുവിടുകയായിരുന്നില്ല.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കാരായ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്നു ജനറല്‍ സെക്രട്ടറി. മൂന്നു മാസമാകാറായിട്ടും പാര്‍ട്ടി അതു പരിശോധിച്ച്‌ വാക്കുപാലിച്ചില്ല. തന്നെയുമല്ല, ചന്ദ്രശേഖരന്‍ വധക്കേസിലെ 60 പ്രതികളും നിരപരാധികളാണെന്നു കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തില്‍ എഴുതിവച്ച്‌ കേരളത്തില്‍ കൊണ്ടുവന്നു പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

പിടിച്ചതിലും വലിയതാണു മാളത്തിലെന്നു മനസിലാക്കിയതുകൊണ്ടാണോ തന്റെ സ്‌ഥാനവും പേരുംപോലും നഷ്‌ടപ്പെടുത്തുന്ന ഗതികേടില്‍ പ്രകാശ്‌ എത്തിയത്‌. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി ഉദാരമായി പ്രയോഗിച്ച കാപട്യം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മും അതിന്റെ അധികാരികളും അര്‍ഹിക്കുന്നുണ്ട്‌. സംശയിക്കാന്‍ ഇത്രയൊക്കെ വസ്‌തുതകള്‍ ധാരാളം. വി.എസ്‌. അച്യുതാനന്ദന്‍ കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട്‌ കേന്ദ്രകമ്മിറ്റിയില്‍ ചെയ്‌ത പ്രസംഗഭാഗങ്ങള്‍ വായിച്ച മലയാളികള്‍ കപടവേഷം ആരുടേതാണെന്നു കൃത്യമായി തിരിച്ചറിയും. ചന്ദ്രശേഖരന്റെ വധത്തേത്തുടര്‍ന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തില്‍നിന്നല്ല സി.പി.എമ്മിന്റെ പങ്ക്‌ പുറത്തുവന്നത്‌. വി.എസ്‌. മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയും ആയിരിക്കുന്ന എല്‍.ഡി.എഫ്‌. ഭരണത്തില്‍തന്നെ പോലീസ്‌ ഇന്റലിജന്റ്‌സ് രേഖകളില്‍ അതു കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനയുടെയും വധശ്രമത്തിന്റെയും പ്രഭവകേന്ദ്രം കണ്ണൂരിലെ സി.പി.എമ്മാണെന്ന്‌. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പൊലീസ്‌ അന്വേഷണം കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്‌ വരെ എത്തി. പിന്നീട്‌ മന്ദീഭവിച്ചു നില്‍ക്കുന്നത്‌ ഉമ്മന്‍ചാണ്ടിയുടെ തിരക്കഥ അപൂര്‍ണമായതുകൊണ്ടാവില്ല. മറ്റാരെങ്കിലും ഇടപെട്ട്‌ തിരുത്താന്‍ ശ്രമിക്കുന്നതുകൊണ്ടല്ലെന്നും പറയാനാകില്ല. ആ നിലയ്‌ക്കു ഷുക്കൂര്‍ വധക്കേസിലെ ജയരാജന്റെ അറസ്‌റ്റോടെ പാര്‍ട്ടിയെ തീപ്പന്തമാക്കി മാറ്റി കേരളത്തിലെ നിയമവാഴ്‌ച ദഹനക്രിയയ്‌ക്കു വിധേയമാക്കാതെ നോക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്‌. അടിയന്തരാവസ്‌ഥയില്‍ പീഡന ക്യാമ്പുകളില്‍ നടന്ന കരുണാകരന്‍ വാഴ്‌ചയില്‍പോലും സി.പി.എമ്മിനെ തകര്‍ക്കാന്‍ നേതാക്കളെ വധക്കേസുകളില്‍പെടുത്തി പരീക്ഷിച്ചിട്ടില്ല. കുഞ്ഞാലി വധക്കേസില്‍ ഇ.എം.എസ്‌. സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ പ്രതിയാക്കിയതു കോണ്‍ഗ്രസിനെ തകര്‍ക്കാനാണെന്ന്‌ ആര്യാടന്‍പോലും പറഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിതന്നെയും മുമ്പു കേരളം ഭരിച്ചിട്ടുണ്ട്‌. അന്നു സി.പി.എമ്മിനെ തകര്‍ക്കാന്‍ ഈ വഴി സ്വീകരിച്ചിട്ടില്ല.

പകരത്തിനു പകരവും പാര്‍ട്ടിയെ തകര്‍ക്കാനുമാണെന്നുതന്നെ വയ്‌ക്കുക: പാമൊലില്‍, ഐസ്‌ക്രീം, ഇടമലയാര്‍ തുടങ്ങിയ കേസുകളുടെ മിസൈലുകളുമായി നടക്കുന്ന വി.എസ്‌. അച്യുതാനന്ദനെയാണ്‌ ആദ്യം അവര്‍ പ്രതിചേര്‍ക്കേണ്ടത്‌. അങ്ങനെ സി.പി.എമ്മിനെ തകര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിപോലും ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കില്ലെന്നു നന്നായറിയുക പിണറായി വിജയനുതന്നെയായിരിക്കും.

ഇത്രയും പറയേണ്ടി വന്നതു പ്രശ്‌നത്തിന്റെ ഒരുവശം മാത്രമാണ്‌. കെ. സുധാകരന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുവന്ന കണ്ണൂര്‍ കേസിലും മുസ്ലിം ലീഗ്‌ എം.എല്‍.എ. ബഷീര്‍ ഉള്‍പ്പെട്ട കേസിലും പോലീസ്‌ പക്ഷപാതിത്വം ജനങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റില്ല. വിശേഷിച്ചും സി.പി.എമ്മിന്റെ നേതാക്കള്‍ക്കെതിരേ അന്വേഷണം ഇടപെടല്‍ കൂടാതെ പോകുന്നു എന്നു പറയുമ്പോള്‍. ഭരണകക്ഷിക്കാര്‍ ഉള്‍പ്പെട്ട കൊലക്കേസുകളില്‍ നിയമത്തിന്റെ വഴി തടയപ്പെടാതെ സുതാര്യമായും തീവ്രമായും പോകേണ്ടതുണ്ട്‌. അക്കാര്യം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞാല്‍പോരാ, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യു.ഡി.എഫിനും അതില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌.

ഇല്ലെങ്കില്‍ തകരുകയും തകര്‍ക്കപ്പെടുകയും ചെയ്യുക കേരളത്തിലെ നിയമവാഴ്‌ചയുടെ വിശ്വാസ്യതയാണ്‌. അധികാരത്തില്‍ വരുമെന്നതുകൊണ്ട്‌ തരംപോലെ ആരെയും തലവെട്ടി ആഘോഷിക്കാമെന്ന രാഷ്‌ട്രീയ മേലാളന്മാരുടെ പുതിയ കൊലവെറി രാഷ്‌ട്രീയമാണ്‌. സി.പി.എം. നേതൃത്വം ചെയ്യേണ്ടതു നിയമവാഴ്‌ചയെ അംഗീകരിക്കുകയും കള്ളക്കേസാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ നിലപാട്‌ തെളിയിക്കുകയുമാണ്‌. ജര്‍മ്മനി- മോസ്‌ക്കോ, പെഷവാര്‍, കാണ്‍പൂര്‍, മീററ്റ്‌ ഗൂഢാലോചനക്കേസുകളോട്‌ ഈ കൊലക്കേസുകളെ താരതമ്യം ചെയ്യുന്നതു പാര്‍ട്ടി ചരിത്രത്തെ അവഹേളിക്കലാണ്‌.

കമ്യൂണിസ്‌റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം എവിടെ? രാഷ്‌ട്രീയ എതിരാളികളെ വെട്ടിക്കൊല്ലിക്കുന്ന കൊലപാതക രാഷ്‌ട്രീയം എവിടെ? എല്‍.ഡി.എഫ്‌. യോഗ്യനായിക്കണ്ട ഡി.ജി.പിക്കു കീഴിലെ ഏതാനും പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ നടക്കുകയാണെന്നും കരുതാനാവില്ല.

സി.പി.എമ്മിനു വോട്ടുചെയ്യാത്ത 54.92 ശതമാനം പേര്‍ സി.പി.എം. തകരണമെന്ന്‌ ആഗ്രഹിക്കുന്നവരല്ല. എല്‍.ഡി.എഫിനു വോട്ട്‌ ചെയ്‌ത 45.08 ശതമാനം പേരും സംസ്‌ഥാനത്തു ഹര്‍ത്താലും ബന്ദും നടത്തി നിയമവാഴ്‌ച തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരുമല്ല. കേരളത്തിലെ മഹത്തായ നിയമവാഴ്‌ചയെ കെടുത്തുന്നതും തെരുവില്‍ ആക്രമിക്കുന്നതും സി.പി.എമ്മിന്‌ ഒട്ടും ഗുണം ചെയ്യില്ല.

കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തി കൊലപാതക രാഷ്‌ട്രീയത്തിന്റെ അടിവേരുകള്‍ അറുക്കുന്നതിലേക്ക്‌ ഈ കേസ്‌ അന്വേഷണങ്ങളെ നയിക്കുന്നതില്‍ പൊലീസും ഭരണരാഷ്‌ട്രീയ നേതൃത്വവും മുട്ടുവിറച്ചുകൂടാ. ഇതാണ്‌ കേരള പൊതു സമൂഹത്തിന്റെ മനസ്‌. അതു തകര്‍ക്കാന്‍ എല്‍.ഡി.എഫോ യു.ഡി.എഫോ സി.പി.എം. ഒറ്റയ്‌ക്കോ മുതിരുന്നതു ശുഭകരമാകില്ല.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Read more »

ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണ് ?

"എ" ഫോര്‍ ആപ്പിള്‍ എന്നുപറയുന്നതുപോലെ "ടി" ഫോര്‍ ടിന്റുമോന്‍ എന്ന് മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയതായാണ് ടിന്റുമോന്‍ പ്രസാധകരുടെ സാക്ഷ്യം. "മലയാളികളുടെ എസ്എംഎസ് ഹീറോ", "രസിക കേസരി" തുടങ്ങി നിരവധി പട്ടങ്ങളാണ് ടിന്റുമോനില്‍ ചാര്‍ത്തിയിരിക്കുന്നത്. ടിന്റുമോന്‍ തമാശകളുടെ ജനപ്രിയതയാണ് മുന്നേ ചൊല്ലിവച്ചത്. ടിന്റുമോന്‍ ഈ അവാര്‍ഡുകളെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ "പുതിയ കാലഘട്ടത്തിന്റെ താര"മെന്ന നിലയില്‍ ടിന്റുമോന്റെ ജനപ്രീതി വിശകലനം അര്‍ഹിക്കുന്നത് തന്നെയല്ലെ? ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണെന്ന് ആര്‍ക്കുമറിയില്ലെന്നാണ് ടിന്റുമോന്‍ ജോക്സിന്റെ പ്രസാധകരായ H&C പബ്ലിഷിങ് ഹൗസ് പറയുന്നത്. ഈ "പിതൃശൂന്യത" തന്നെയാണ് പ്രാഥമികമായി വിലയിരുത്തപ്പെടേണ്ടതും. ബോബനും മോളിക്കും ഉണ്ണിക്കുട്ടനും എല്ലാം ജന്മം നല്‍കിയവരാരാണെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് അവരുടെ നര്‍മം ആസ്വദിക്കുന്നതോടൊപ്പം അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കുറഞ്ഞപക്ഷം നമുക്ക് പരാതിപ്പെടുകയെങ്കിലും ചെയ്യാം. എന്നാല്‍ ടിന്റുമോന്റെ കാര്യത്തില്‍ അത് സാധ്യമല്ല. പക്ഷേ, ഒറ്റ ജനയിതാവിനെ സൂചിപ്പിക്കുന്ന വിധത്തില്‍ ടിന്റുമോന്‍ തമാശകള്‍ക്ക് ചില സാമാന്യരൂപം കണ്ടെത്താനാവും

പലര്‍ കൂടിനിര്‍മിച്ച തമാശകള്‍ക്ക് എങ്ങനെ ഒരു സാമാന്യരൂപം കൈവരുന്നു എന്നന്വേഷിക്കുമ്പോഴാണ് സമൂഹത്തില്‍ വിശിഷ്യാ യുവതലമുറയില്‍ രൂപം കൊള്ളുന്ന പുതിയ പ്രതിലോമ മൂല്യബോധങ്ങള്‍ക്ക് ഇതില്‍ നിശ്ചയമായും ഒരു ഭാഗധേയം ഉണ്ടെന്ന് കണ്ടെത്താനാവുക. അതായത് ടിന്റുമോന്റെ പിതൃത്വം അന്വേഷിച്ച് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും നവഉദാരവല്‍കരണത്തിന്റെ സാംസ്കാരിക ഭൂമികയില്‍ തന്നെയാവും ചെന്നെത്തുക. അതുകൊണ്ട് ഏത് തമാശയും ടിന്റുമോന്റെ പേരില്‍ ചെലവാകില്ലെന്നര്‍ഥം. ഉദാരവല്‍കരണത്തിന്റെ ചില മിനിമം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് ഒരു ജോക്ക് ടിന്റുമോന്‍ ജോക്ക് എന്ന വിഭാഗത്തിലേക്ക് "ക്വാളിഫൈ" ചെയ്യപ്പെടുക എന്നു കാണാം. പൊതുവില്‍ അവയെ ഇങ്ങനെ തിരിക്കാം: കഴുത്തറപ്പന്‍ ഉപയുക്തതാവാദം, തികഞ്ഞ പ്രായോഗികമതിത്വം, ബന്ധങ്ങളോ (അച്ഛന്‍ അമ്മ മുത്തച്ഛന്‍ മുത്തശ്ശി, ഗുരുനാഥന്‍)ടുള്ള നിരാസം, മഹത് വ്യക്തികളോടും മഹത്വത്തോടുമുള്ള അവഹേളനം, പ്രായത്തിനു ചേരാത്ത ലൈംഗികത പ്രയോഗങ്ങള്‍ , പ്രണയത്തിലെ പ്രായോഗികവാദം തുടങ്ങി സൂക്ഷ്മവിശകലനത്തില്‍ തെളിഞ്ഞുവരുന്നത് അകംപൊത്തായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സമകാലിക ദുരന്തമുഖങ്ങള്‍ തന്നെയാണ്്. തമാശകള്‍ക്ക് മാംസവും മജ്ജയും നല്‍കുന്ന സാമൂഹിക വിമര്‍ശനം എന്ന ഘടകം ടിന്റുമോന്‍ തമാശകളില്‍ തൊട്ടുതീണ്ടിയിട്ടില്ല. അതുകൊണ്ട് യാതൊരു "കോപ്പിറൈറ്റും" അവകാശപ്പെടാത്ത നിഷ്കളങ്കവും നിര്‍ദോഷകരവുമായ ഫലിതങ്ങള്‍ എന്ന പ്രസാധകരുടെ അവകാശവാദം ശരിയല്ല എന്ന് കണ്ടെത്താനാവും. ലോകത്തെ കമ്പോളമായിക്കാണുന്ന, ഉപഭോഗത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിട്ടുകൊണ്ടിരിക്കുന്ന, ബന്ധങ്ങളേയും മൂല്യങ്ങളേയും വലിച്ചെറിഞ്ഞ് ഉപയുക്തതാവാദത്തിന് കീഴ്പ്പെട്ട് സ്വാര്‍ഥമതികളായി ജീവിക്കാന്‍ ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്ന പുതിയ മൂലധന പ്രയോക്തതയ്ക്കു തന്നെയാണ് അതിന്റെ "കോപ്പിറൈറ്റ്". അതിന്റെ നവലിബറല്‍ ആശയങ്ങളോട് തന്നെയാണ് അത് കടപ്പെട്ടിരിക്കുന്നതും.

ടിന്റുമോന്റെ ബയോഡേറ്റ ഇങ്ങനെയാണ് പ്രസാധകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പേര് - ടിന്റുമോന്‍
ഡാഡി മമ്മിയുടെ ഒറ്റ പുത്രന്‍
പഠിക്കുന്നത് - നഴ്സറിയില്‍
എല്‍കെജി-ബി
ഇഷ്ടവിനോദം - കുറുമ്പ്
പ്രധാന ആയുധം - ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക്
അതുകൊണ്ട് എല്‍കെജി ക്കാരനായ ടിന്റുമോന് എന്തും പറയാം. വേണ്ട, ഇനി തുടര്‍ന്ന് സ്കൂളില്‍ എത്തി എന്നുതന്നെ കരുതുക. ടിന്റുമോന്റെ പ്രയോഗങ്ങളുടെ എരിവും പുളിയും ഒന്നുവേറെ തന്നെ.

ദുബായിലുള്ള അമ്മയ്ക്ക് ടിന്റുമോന്‍ കത്തെഴുതി

"മമ്മി വരുമ്പോള്‍ എന്തായാലും ഒരു ബെഡ് കൊണ്ടുവരണം. എക്സ്ട്രാ ബെഡ് ഇല്ലാത്തതിനാല്‍ ഡാഡിയും വേലക്കാരിയും ഇപ്പോള്‍ ഒരു ബെഡിലാ കിടക്കുന്നത്. .......



ടിന്റുമോന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് കണ്ടപ്പോള്‍
അച്ഛന്‍ : എന്താടാ നോക്കുന്നത്?
ടിന്റു: ശ്ശ്.... മിണ്ടല്ലേ- ജോലിക്കാരി നമ്മുടെ സോപ്പെടുത്ത് കുളിക്കുന്നുണ്ടോന്നു നോക്കുവാ...

ടീച്ചര്‍ : ഈ വാചകം മലയാളത്തിലാക്കൂ... I Saw  a Film yesterday.
. ടിന്റുമോന്‍ : ഞാനിന്നലെ "എ" പടം കണ്ടു. ......
ടീച്ചര്‍ : കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കക്ഷത്തില്‍ എന്തായിരുന്നു
ടിന്റുമോന്‍ : അതുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല ടീച്ചര്‍ .

മൃദുലൈംഗികത യുടെ മാര്‍ക്കറ്റ് നല്ലവണ്ണം തിരിച്ചറിഞ്ഞവനാണ് ടിന്റു. ഇന്ന് സകല മാധ്യമങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങളില്‍ ഒന്ന് ഈ special box  ഐറ്റങ്ങളാണ്. ഇത് ടിന്റുമോനിലും പ്രകടമാണ്. ഒരു യുവാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലുമേറെ ദ്വയാര്‍ഥപ്രയോഗങ്ങളും അന്തരാര്‍ഥ പ്രയോഗങ്ങളും ഈ എല്‍കെജിക്കാരന് സുസാധ്യം. സമകാലീന മാധ്യമ വാര്‍ത്തകളില്‍ എല്‍കെജി വിദ്യാര്‍ഥികള്‍ പോലും ഇരകളും പ്രതികളുമാവുന്നുണ്ടെന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

കഴുത്തറുപ്പന്‍ ഉപയുക്തതാവാദത്തിനും പ്രായോഗികവാദത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിക്കുന്നതിനെയാണ് പലപ്പോഴും നാം "തമാശ" എന്ന് അറിയാതെ പേരിട്ട് വിളിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ കെട്ട നൈതികത തന്നെയാണ് ടിന്റുമോന്‍ തമാശകളുടെ ആന്തരികസത്ത. ചില ഉദാഹരണങ്ങള്‍ . ടിന്റുമോന്‍ തമാശകളുടെ പ്രത്യയശാസ്ത്രം സങ്കടക്കടലില്‍ അപൂര്‍വമായെത്തുന്ന ആശ്വാസത്തിന്റെ തിരമാലകളായിരുന്നു നമുക്ക് തമാശകള്‍ . ചിരിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ആ നൈമിഷിക ആഹ്ലാദത്തില്‍ ജീവിതപ്രയാസങ്ങളത്രയും മറന്നുകൊണ്ട് ഹൃദയത്തില്‍ നിന്ന ്ഒരു നിറകണ്‍ചിരി വിടരുക തന്നെ ചെയ്യും. കാലത്തില്‍നിന്ന് കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുണ്ടായിരുന്ന ആ തമാശകളുടെ പ്രാഥമികമായ യോഗ്യത ഈ ജീവിതഗന്ധം തന്നെയായിരുന്നു. നമ്പൂതിരി ഫലിതങ്ങളിലും സര്‍ദാര്‍ജി തമാശകളിലും എന്തിനേറെ "സീതിഹാജി" തമാശകളില്‍ വരെ ഈ ജീവിതഗന്ധം ഒരു ഗ്രാമവീഥിയിലൂടെ നടക്കുമ്പോഴെന്ന പോലെ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് തിരിച്ചറിയാനാവും. ഈ തമാശകളില്‍ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ നിലനില്‍ക്കുന്ന കീഴാള വിരുദ്ധത; സ്ത്രീവിരുദ്ധത; മതവിവേചനം എന്നിവയൊന്നും കാണാതെയല്ല ഇതു കുറിക്കുന്നത്. എങ്കിലും സാധാരണ മനുഷ്യന്റെ ജീവിതത്തോട് നേരിട്ട് സംവദിക്കുന്ന സവിശേഷമായ എന്തോ ഒന്ന് അവയില്‍ നിശ്ചയമായും ഉണ്ടായിരുന്നു. അവന്റെ എണ്ണമറ്റ ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ ആ തമാശകള്‍ സ്വയം ഇടം കണ്ടെത്തിയത് അങ്ങനെയായിരുന്നു.

ഇംഗ്ലീഷില്‍ "ബ്ലാക് ഹ്യൂമര്‍" എന്നറിയപ്പെടുന്ന "കറുത്ത ഹാസ്യം" ആണ് തമാശകളുടെ ലോകത്ത് ചിരിക്കാനുംഅതിലേറെ ചിന്തിപ്പിക്കാനും വഴിയൊരുക്കിയത്. കുറിക്കുകൊള്ളുന്ന ഒരു കറുത്ത ഹാസ്യത്തിന് ജീവിത ക്ലിഷ്ടതകളെ നേരിട്ടുകൊണ്ടുതന്നെ ഒരു പ്രതിബോധം ഉയര്‍ത്തിവിടാനുള്ള അസാമാന്യമായ ഒരു കരുത്തു തന്നെയുണ്ടായിരുന്നു. ആമ്പലിന്റെ ചിരിപോലെ അതിന്റെ വേരു പടര്‍ന്നു നില്‍ക്കുന്ന ചേറിന്റെ കരുത്തില്‍നിന്നു തന്നെയായിരുന്നു ഓരോ കറുത്ത ഹാസ്യത്തിന്റെയും പിറവിയും. ചാര്‍ലി ചാപ്ലിന്റെ കണ്ണീരണിഞ്ഞ ജീവിതവും നമ്മെ പഠിപ്പിക്കുന്ന പാഠം മറ്റൊന്നല്ലല്ലോ. ..... അതെ; ടിന്റുമോന്‍ ഒരു കണ്ടുപിടിത്തം തന്നെയാണ്. പത്തു വര്‍ഷം മുമ്പില്ലാതിരുന്ന ഒരു കണ്ടുപിടിത്തം. അഥവാ പത്തുവര്‍ഷത്തിലേറെയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ സാംസ്കാരിക സൃഷ്ടി തന്നെയാണ് "ടിന്റുമോന്‍". ആഗോളവല്‍ക്കരണത്തിന്റെ പ്രയോക്താക്കള്‍ ഏതെങ്കിലും താല്പര്യത്തോടെ  ഒരു കഥാപാത്രത്തെ ജനങ്ങളിലേക്കു സന്നിവേശിപ്പിച്ചു എന്നല്ല

ടിന്റുമോന്‍ തമാശകളുടെ സൃഷ്ടി നടത്തുന്നവരില്‍ അവരറിഞ്ഞോ അറിയാതെയോ അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ സാംസ്കാരിക സ്വാധീനം സ്പഷ്ടമാണ് എന്ന അര്‍ഥത്തിലാണ് ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ടിന്റുമോന്‍ തമാശകളില്‍ സാമൂഹിക വിമര്‍ശനത്തിന്റെ ചോര്‍ച്ച സംഭവിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേവല കൗതുകത്തിന്റെ സമയംകൊല്ലി ചിരിക്കപ്പുറം ടിന്റുമോന്റെ ഹാസ്യത്തിന് സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവില്ല.
 വി കെ ദിലീപ്

Read more »

Blogger templates

.

ജാലകം

.