(രാഷ്ട്രീയ) തൊഴിലാളികളേ സംഘടിക്കുവിന്‍!

 കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശ്വാസംനിലച്ചിട്ടും ജനാധിപത്യക്രമത്തിന്റെ പ്രാണവായു നിര്‍ത്താതെ നല്‍കി അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞുശ്രമിച്ചുപോന്ന ഒരു കൊച്ചു 'വെന്റിലേറ്റര്‍' ആണ് വെസ്റ്റ്ബംഗാള്‍. മനുഷ്യനെ കയറ്റിയിരുത്തി മറ്റൊരു മനുഷ്യന്‍ വലിച്ചും പെഡല്‍ ചവിട്ടിയും ഇന്നും അന്നം തേടുന്നവരുടെ നാട്! ആദിമ ഗോത്രജനത മുതല്‍ ആധുനിക ടെക്‌നോക്രാറ്റുകള്‍ വരെയുള്ള മനുഷ്യവര്‍ഗത്തിന്റെ മാതൃകകള്‍ കേടുകൂടാതെ മാറ്റംവരുത്താതെ സംരക്ഷിക്കുന്ന മ്യൂസിയം.
ഒരു വ്യക്തിയുടെ ഏറ്റവും ലളിതമായ രാഷ്ട്രീയ ഇടപെടലാണ് അയാള്‍ ഒരു റിക്ഷാതൊഴിലാളിയാണെങ്കില്‍ മറ്റൊരുത്തനെ റിക്ഷയില്‍ കയറ്റി ഇരുത്തി ചവിട്ടുന്നതും ഒരു തുന്നല്‍ക്കാരനാണെങ്കില്‍ മറ്റൊരാള്‍ക്ക് ഒരു കുപ്പായം തുന്നിക്കൊടുക്കുന്നതും. കാരണം, അയാള്‍ അതുചെയ്യുന്നത് സ്വന്തം ഉപജീവനത്തിനുവേണ്ടുന്ന പണത്തിനാണ്. റിക്ഷയിലെ യാത്രക്കാരനും കുപ്പായം വാങ്ങുന്നവനും പണം നല്‍കുന്നതും അവന്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റിയതിനാണ്. സ്വന്തം അധ്വാനം മറ്റൊരാള്‍ക്ക് നല്‍കി പണം വാങ്ങുമ്പോള്‍ അയാള്‍ അതോടൊപ്പം സാമൂഹിക സേവനവും ചെയ്യുന്നുവെന്ന് സമ്മതിച്ചാല്‍ അരാഷ്ട്രീയത എന്നൊന്ന് സമൂഹത്തിലില്ല എന്ന് പറയേണ്ടിവരും.
എന്നാല്‍, ലഭ്യമാകുന്ന കൂലി അവരുടെ ജീവിതാവശ്യങ്ങള്‍ക്ക് മതിയാകാതെ വരുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന ജീവിതക്രമത്തില്‍ അതിന് വേണ്ടുന്ന കൂടുതല്‍ ആശയങ്ങള്‍ രൂപപ്പെടുകയും സ്ഥാപനങ്ങള്‍ നിലവില്‍വരുകയും ചെയ്യും. പഴയതിനെ നിരാകരിച്ചുകൊണ്ടും നവീകരിച്ചുകൊണ്ടും പുതിയവ നിര്‍മിച്ചുകൊണ്ടും ഇതു സംഭവിക്കാമെന്ന് മനുഷ്യചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇത്തരം സാമൂഹിക മാറ്റത്തിന് ത്വരകങ്ങളായി ചില വ്യക്തികള്‍ പ്രത്യക്ഷപ്പെട്ടുവെന്നും വരും. അവര്‍ പൂര്‍ണരും സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ മുഴുവനായും കെല്‍പുള്ളവരും ആയിക്കൊള്ളണമെന്നില്ല. സമൂഹത്തിലെ എല്ലാവിധ ആശയാഭിലാഷങ്ങളുടെയും മൂര്‍ത്തീകരണം അപ്പോള്‍തന്നെ സംഭവിക്കണമെന്നുമില്ല.
കഴിഞ്ഞദിവസം സഖാവ് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ക്രാന്തദൃഷ്ടിയുപയോഗിച്ച് രാജ്യം സമീപഭാവിയില്‍ നേരിട്ടേക്കാവുന്ന ചില ആപത്തുകളെക്കുറിച്ച് സൂചന നല്‍കുകയുണ്ടായി. അണ്ണാ ഹസാരെയുടെ നിരാഹാര സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തലില്‍ തടിച്ചുകൂടിയ അരാഷ്ട്രീയക്കാരിലാണ് സഖാവ് അപകടം കണ്ടെത്തിയത്. മൊറാര്‍ജിയുടെ കാലംമുതല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ വരെയുള്ള കാലഘട്ടത്തില്‍ ലോക്പാല്‍ ബില്ലിന് കിട്ടാത്ത പിന്തുണ ഹസാരെക്ക് എങ്ങനെ കിട്ടി? ഒരു പ്രഫഷനല്‍ രാഷ്ട്രീയക്കാരന് ആഗോളീകരണ കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സംഭ്രാന്തിയായി ഇതിനെ പരിഹസിക്കാന്‍ വരട്ടെ. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തിരസ്‌കാരമായി ഇതിനെ ഒറ്റപ്പെടുത്താനുമാവില്ല. സി.പി.എമ്മിനെയോ നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി.യെയോ സോണിയ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസിനെയോ മാത്രം ബാധിക്കുന്ന തൊഴിലില്ലായ്മയല്ലിത്.
ആഗോളീകരണത്തിന്റെയും കുത്തകവത്കരണത്തിന്റെയും ഉല്‍പന്നമാണ് അഴിമതിയെന്ന് രോഗനിര്‍ണയം നടത്തിയതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമായില്ല എന്നാണ് സംഭവം വ്യക്തമാക്കുന്നത്. എങ്കില്‍ സത്യസന്ധതയും അഴിമതി രാഹിത്യവും സംശുദ്ധഭരണവും ഏത് വ്യവസ്ഥിതിയുടെ ഉല്‍പന്നമാണ് ?അതിന്റെ പേറ്റന്റ് ആരുടെ പേരിലാണ്?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരാഷ്ട്രീയത്തിന്റെ 'കൗണ്ട്' കൂടിയതെങ്ങനെയെന്ന് സ്വന്തം പാര്‍ട്ടിയുടെ രക്തംകൂടി പരിശോധിച്ചിട്ടുവേണം സഖാവ് വിലയിരുത്തലിന് ഒരുമ്പെടേണ്ടത്. അണ്ണാ ഹസാരെയെപ്പോലെ ഒരാള്‍ക്ക് ജനമനസ്സില്‍ ഇടംലഭിച്ചതെങ്ങനെയെന്നറിയാന്‍ രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ക്ക് ഇടം നഷ്ടപ്പെട്ടതെങ്ങനെയെന്ന് പഠിക്കുകയാണ് വേണ്ടത്. അണ്ണാ ഹസാരെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹമോ അദ്ദേഹത്തെ പിന്തുണക്കുന്നവരോ ആഗ്രഹിക്കുന്നില്ല, മറിച്ച് മറ്റുപലരെയും മന്ത്രിമാരായി ഉറക്കത്തില്‍ പേക്കിനാവ് കണ്ട് ഞെട്ടി ഉണര്‍ന്ന് നിലവിളിക്കുകയാണ് ഇന്ത്യന്‍ ജനത!
സഞ്ജയന്‍

1 അഭിപ്രായ(ങ്ങള്‍):

  • ചാർ‌വാകൻ‌ says:
    2011, മേയ് 17 4:50 AM

    രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്ത എല്ലാവരും അരാഷ്ട്രീയ വാദികളാണന്നാണോ സഖാവ് വാദിക്കുന്നത്..?
    എങ്കിൽ ചരിത്രം സൃഷ്ഠിക്കുന്നത് അവരായിരിക്കും.

Blogger templates

.

ജാലകം

.