സൂചന, സൂചന മാത്രം

വീറോടെ വന്ന ഒരു വാര്‍ത്ത.
ദല്‍ഹിയില്‍ ഇസ്രായേല്‍ എംബസിയുടെ കാര്‍ ഭീകരാക്രമണത്തിന് ഇരയായതാണ് സംഭവം. ഫെബ്രുവരി 14ന് മുഖ്യവാര്‍ത്തയായിരുന്നു ഇത്.
ഊഹങ്ങളും കേട്ടുകേള്‍വിയും ചേര്‍ന്ന് ഏറെ പരിണാമങ്ങള്‍ക്ക് വിധേയമായി ഈ വാര്‍ത്ത. രണ്ടു യുവാക്കള്‍ എംബസി കാറിലേക്ക് സ്ഫോടകവസ്തു ഇട്ടതാണെന്ന് ആദ്യം പറഞ്ഞവരുണ്ട്. (മംഗളം, ദീപിക, കേരള കൗമുദി...) പിറ്റേന്നു മുതല്‍ യുവാവ് ഒറ്റയാളായി ചുരുങ്ങി. സ്ഫോടക വസ്തു എറിഞ്ഞതാണെന്ന് ഒരുകൂട്ടര്‍, കാറില്‍ ഘടിപ്പിച്ചതെന്നും ഒട്ടിച്ചതെന്നുമൊക്കെ വേറെകൂട്ടര്‍. ‘‘കാന്തിക സ്വഭാവമുള്ള റിമോട്ടെ’’ന്ന് കൗമുദി, മംഗളം. റിമോട്ട് ഇല്ലെന്ന് വേറെ ചിലര്‍. ഭീകരര്‍ വന്നത് ബൈക്കിലെന്ന് അറിയിച്ച ദീപിക മുഖപ്രസംഗത്തില്‍ സ്കൂട്ടര്‍ എന്ന് മാറ്റിപ്പറഞ്ഞു.
അക്രമി ചുവന്ന ഹെല്‍മറ്റും തവിട്ടുജാക്കറ്റുമാണ് ധരിച്ചിരുന്നതെന്ന് ‘‘ദൃക്സാക്ഷികളെ’’ ഉദ്ധരിച്ച് ഫെബ്രുവരി 15ന് മംഗളം; തവിട്ടു ജാക്കറ്റും ചുവന്ന ബൈക്കുമെന്ന് കൗമുദി. പിറ്റേന്ന് ദീപിക പറയുന്നു, കറുത്ത ഹെല്‍മറ്റും ബ്രൗണ്‍ ജാക്കറ്റുമാണ് അയാള്‍ ഇട്ടിരുന്നതെന്ന് -അതും ദൃക്സാക്ഷിയായ (ദൃക്സാക്ഷികള്‍ ഇല്ല) മലയാളി ‘‘ഗോപാലി’’നെ ഉദ്ധരിച്ചുതന്നെ. മോട്ടോര്‍ സൈക്കിള്‍ ചുവന്നതായിരുന്നെന്ന് ദൃക്സാക്ഷിയായ മലയാളി ‘‘ഗോപാലകൃഷ്ണ’’നെ അവലംബിച്ച് മംഗളം. കറുത്ത വാഹനമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു എന്ന് ഏറെ കഴിഞ്ഞ് (ഫെബ്രു. 21) മംഗളം.
ഇതിനിടെ, ഔദ്യാഗിക അന്വേഷണം കൂടുതല്‍ രഹസ്യാത്മകമാകുന്നു. ഇറാനും കൂട്ടരുമാണ് അക്രമത്തിനു പിന്നിലെന്ന് ഇസ്രായേല്‍ തുടക്കംമുതലേ ആരോപിക്കുന്നു. അല്ല, ഇസ്രായേലും അവരുടെ ചാരസംഘടനയായ മൊസാദുമാണ് സൂത്രധാരരെന്ന് മറുപക്ഷം. മുമ്പ് ഇറാന്‍െറ ആണവശാസ്ത്രജ്ഞരെ കൊന്നതിന് അവര്‍ക്ക് തങ്ങളോട് പകയുണ്ടെന്ന് ഇസ്രായേല്‍. ശാസ്ത്രജ്ഞരെ കൊന്ന ‘‘ഒട്ടുബോംബ് വിദ്യ’’ ഇസ്രായേലിന്‍േറതാണല്ലോ എന്ന് മറുപടി. വിചിത്രമെന്ന് പറയുക, ഇന്ത്യാ സര്‍ക്കാര്‍ അന്വേഷണത്തിന് മൊസാദിനെ കൂട്ടാന്‍ തീരുമാനിക്കുന്നു. ‘‘ഇസ്രായേലില്‍നിന്ന് അന്വേഷണസംഘമെത്തും. മൊസാദുമായി നൂറുശതമാനം സഹകരിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.’’ ‘‘വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവര്‍ ഇസ്രായേലി അംബാസഡറുമായി സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും ഇസ്രായേലി വിദേശകാര്യമന്ത്രിയും ചര്‍ച്ച നടത്തി’’ (മംഗളം, ഫെബ്രു. 15). ‘‘മൊസാദും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്’’ (മംഗളം, ഫെബ്രു.16). ‘‘മൊസാദ് ഏജന്‍റുമാര്‍ അടക്കമുള്ള ഇസ്രായേല്‍ സംഘം’’ അന്വേഷണത്തിനെത്തി; ദേശീയ സുരക്ഷാ ഗാര്‍ഡിനെ (എന്‍.എസ്.ജി) ‘നയതന്ത്ര കാരണ’ങ്ങളുടെ പേരില്‍ വിലക്കി. എന്‍.ഐ.എയും രംഗത്തില്ല. ദല്‍ഹി പൊലീസും ഇസ്രായേലി സംഘവും മാത്രം (മാധ്യമം, ഫെബ്രു. 16).
സംഭവം ഭീകരാക്രമണമായിരുന്നു എന്ന ആഭ്യന്തരമന്ത്രി ചിദംബരത്തിന്‍െറ പ്രസ്താവമാണ് പത്രങ്ങള്‍ക്ക് കിട്ടിയ അവസാനത്തെ ഔദ്യാഗിക വിവരം. വാര്‍ത്തയുടെ ആധികാരിക ഉറവ അടഞ്ഞതോടെ ആര്‍ക്കും എന്തും എവിടെനിന്നും എഴുതാമെന്നായി.
അങ്ങനെ ദല്‍ഹിയില്‍നടന്ന സ്ഫോടനത്തില്‍ ഉപയോഗിച്ചത് ‘‘സ്റ്റിക്കി ബോംബാ’’ണെന്നും ദല്‍ഹിയിലെ ഭീകരനെക്കുറിച്ച് വിവരം നല്‍കിയത് ദല്‍ഹിയിലെ മലയാളിയാണെന്നും തൃശൂരില്‍ ഇരുന്നുകൊണ്ട് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു (ഫെബ്രു. 16).
സ്വ.ലേയും സ്വ.പ്രയുമൊക്കെ മിണ്ടാതായപ്പോള്‍ ദീപികയില്‍ ‘‘പ്രത്യേക ലേഖകന്‍’’ പ്രത്യേക റിപ്പോര്‍ട്ടുമായി അവതരിക്കുന്നു (ഫെബ്രു 16.): ‘‘ഇസ്രേലി വാഹനത്തിനുനേരെ ആക്രമണം: ഉപയോഗിച്ചത് ഇന്ത്യന്‍ വംശജനെ.’’ ഇത് ‘‘സൂചന’’. എന്നാലോ, ‘‘ഇയാളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്  അന്വേഷണസംഘം വ്യക്തമാക്കി.’’ വ്യക്തം തന്നെ, വളരെ വ്യക്തം! മാത്രമോ, ഒരു ബൈക്ക് പൊലീസ് കണ്ടെത്തിയിരിക്കുന്നു. പക്ഷേ, അവിടെയും പ്രശ്നം. ആ ബൈക്കാണ് ഈ ബൈക്കെന്ന് പൊലീസിന്‍െറ ‘‘പ്രാഥമിക നിഗമന’’മുണ്ടെങ്കിലും ‘‘ഇക്കാര്യവും സ്ഥിരീകരിക്കാന്‍ പോലീസ് തയാറായില്ല.’’
പൊലീസ് യഥേഷ്ടം ‘‘വിവരം’’ നല്‍കുന്നു -ഒന്നും സ്ഥിരീകരിക്കാതെ. അക്രമി ‘‘മുന്‍കൂര്‍ റിഹേഴ്സല്‍ നടത്തി’’യതായി ‘‘അന്വേഷണസംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്.’’ അതേസമയം, സി.സി.ടി.വി കാമറ ദൃശ്യങ്ങളില്‍നിന്ന് ‘‘ബൈക്കിനെക്കുറിച്ചോ അതിലെ യാത്രക്കാരനെക്കുറിച്ചോ’’ വ്യക്തമാകുന്നില്ലെന്നത് പൊലീസിനെ ‘‘കുഴയ്ക്കുകയാണ്.’’ കാമറയുടെയോ പൊലീസിന്‍െറയോ തകരാറാണെന്ന് കരുതേണ്ട. ‘‘കാമറയെ വെട്ടിക്കാനുള്ള മുന്‍കൂര്‍ പരിശീലനവും ബോംബു വച്ചയാള്‍ക്ക് നല്‍കിയിരിക്കാം.’’ ശരിയാണ്; അപ്രത്യക്ഷമാക്കുന്ന കുപ്പായമൊക്കെ കണ്ടുപിടിച്ച കാലമാണ്!
ഫെബ്രുവരി 17ന്  മലയാള മനോരമ തലക്കെട്ട്: ‘‘സ്ഫോടനം: വിദേശ സംഘങ്ങള്‍ക്കു പങ്കെന്നു സൂചന.’’ പക്ഷേ, ‘‘വ്യക്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല.’’ ഭീകരന്‍ അങ്ങനെയങ്ങ് വിദേശിയായി കടന്നുകളയരുതല്ലോ എന്നു കരുതിയാവം, പിറ്റേന്ന് (ഫെബ്രു. 18ന്) ദീപിക എക്സ്ക്ളൂസിവ് ലീഡ് ഇറക്കുന്നു: ‘‘അന്വേഷണം കേരളത്തിലേക്ക്.’’ ഭീകരന് ‘‘സിമിയുമായി ബന്ധമുണ്ടെന്നു സൂചന.’’ (ഭീകര റിപ്പോര്‍ട്ടുകാലത്തെ യഥാര്‍ഥ ഹീറോ ‘‘സൂചന’’ എന്ന ഈ വാക്കാകുന്നു. എത്ര സൗകര്യത്തിലും എവിടെയും  നിന്നുതരുന്ന വിനീതവിധേയന്‍.)
ദീപികയുടെ അതിസമര്‍ഥനായ ബ്യൂറോ ചീഫ് ഇസ്രായേലി കാര്‍ ആക്രമണത്തിലെ കേരളബന്ധം കണ്ടെത്തുന്ന സമയത്ത് ഡി.എന്‍.എപോലുള്ള പത്രങ്ങളിലെ മന്ദബുദ്ധികളായ റിപ്പോര്‍ട്ടര്‍മാര്‍ കൈമലര്‍ത്തുകയായിരുന്നു: ‘‘തുമ്പുകള്‍ എങ്ങുമെത്തിയില്ല; പുതിയ വിവരങ്ങള്‍ ഒന്നുമില്ല’’ (ഫെബ്രു. 16). ദീപികയുടെ സാമര്‍ഥ്യമില്ലാത്തതുകൊണ്ടുതന്നെയാവാം, നാലഞ്ചുദിവസത്തിനുശേഷവും (ഫെബ്രു.21) മംഗളം, ‘‘ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു’’ എന്നാണ് എഴുതിക്കളഞ്ഞത്. ഇന്ത്യയുടെയും ഇസ്രായേലിന്‍െറയും ഉദ്യോഗസ്ഥര്‍ ‘‘സംഭവം രണ്ടുവട്ടം പുനരാവിഷ്കരിച്ചെങ്കിലും’’ ഫലമുണ്ടായില്ലത്രെ. ഇറാന്‍, പാകിസ്താന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഫലമുണ്ടായില്ലത്രെ.
കേരളത്തില്‍ വന്ന്, ഇ-മെയില്‍ ചോര്‍ത്തിയത് നോക്കാന്‍ ദീപിക കൊടുത്ത ‘‘സൂചന’’ ഇവര്‍ക്ക് വൈകാതെ മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുക. അതിനിടെ, ഹിന്ദു മാര്‍ച്ച് 1ന് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: വിദേശിയായ ഒരു ബൈക്ക് യാത്രക്കാരനാണ് കൃത്യം ചെയ്തതെന്ന് അന്വേഷണങ്ങള്‍ കാണിക്കുന്നു. അയാള്‍ക്ക് സഹായം ചെയ്തെന്ന് കരുതുന്ന ചില നാട്ടുകാരെയും പൊലീസിന് മനസ്സിലായിട്ടുണ്ട്.
ഇതും ഭീകരത, പക്ഷേ...
ഭീകരാക്രമണങ്ങള്‍ വാര്‍ത്തകളും തുടര്‍വാര്‍ത്തകളുമായി നിലനിര്‍ത്തപ്പെടുമ്പോള്‍ വേറെ ചിലത് കാണാതാവുന്നുണ്ടോ? കാറിന് ബോംബുവെച്ച സംഭവവും ആക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ പിടികൂടിയ സംഭവവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ സമയത്ത് നടന്ന മറ്റൊന്ന് മലയാള പത്രങ്ങളില്‍ പലതും വിട്ടുകളഞ്ഞു. അത് ഇങ്ങനെ: 2008ല്‍ ദല്‍ഹി പൊലീസ് നടത്തിയ ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍ കൊലയുടെ ഇരകള്‍ക്ക് നീതി കിട്ടിയിട്ടില്ല; മാത്രമല്ല, പീഡനങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. ഫെബ്രുവരി 13ന് ദല്‍ഹി പൊലീസ് സ്പെഷല്‍ ബ്രാഞ്ചില്‍നിന്ന് യൂനിഫോമില്ലാത്ത രണ്ടുപേര്‍ ജാമിഅ നഗറില്‍ ചെന്ന് രണ്ടു മെക്കാനിക്കുകളെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. നാട്ടുകാര്‍ അന്വേഷിക്കാനെത്തിയപ്പോള്‍ അവര്‍ സ്ഥലംവിട്ടു. 15ന് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ രണ്ടു ബി.കോം വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി ബലമായി സ്റ്റേഷനിലെത്തിച്ചു. ഓട്ടോ മോഷണം നടത്തിയവരാണെന്ന് സംശയമുണ്ടെന്നുപറഞ്ഞ് ഒരുമണിക്കൂര്‍ ചോദ്യം ചെയ്തു. വിരലടയാളം എടുത്തു. വിരണ്ടുപോയ കുട്ടികള്‍ റിപ്പോര്‍ട്ടര്‍മാരോടു കാര്യംപറയാന്‍പോലും ഭയപ്പെട്ടു.
16ന് പുലര്‍ച്ചെ ഒരു മണിക്ക് സാധാരണവേഷമണിഞ്ഞ എട്ടു പൊലീസുകാര്‍ ജാമിഅ നഗറിലെത്തി 20 പേരെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ബംഗ്ളാദേശുകാരാണ് എന്ന് ആരോപിച്ചായിരുന്നു ഇത്. നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ അവര്‍ പിന്‍വലിഞ്ഞു. എട്ടുപേരെയും സസ്പെന്‍ഡ് ചെയ്തതായി പിന്നീട് ഔദ്യാഗിക അറിയിപ്പു വന്നെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്.
എന്തുകൊണ്ടാവും ഇത്തരം സംഭവങ്ങളും ഭരണകൂട അതിക്രമങ്ങളും നമ്മുടെ പത്രങ്ങള്‍ക്ക് വാര്‍ത്തയാവാത്തത്? ഔദ്യാഗിക ഭാഷ്യങ്ങളോടും പൊലീസ് ഉറവിടങ്ങളോടുമുള്ള അമിത ആശ്രിതത്വമാകുമോ കാരണം? എന്തായാലും മനുഷ്യാവകാശങ്ങളുടെ സംരക്ഷകരെന്ന അവസ്ഥ മാധ്യമങ്ങള്‍ കൈയൊഴിയുന്നുണ്ട്, പലപ്പോഴും. ദല്‍ഹിയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും അവരുണ്ടാക്കുന്ന കള്ളക്കേസുകള്‍ കോടതികളെങ്ങനെ തുണ്ടംതുണ്ടമാക്കുന്നു എന്നതിനെക്കുറിച്ചും ചെറിയൊരു അറിവുകിട്ടാന്‍ കാഫില ഡോട്ട് ഓര്‍ഗില്‍ മനീഷ സേഠി എഴുതിയ (ഫെബ്രു. 21) കുറിപ്പ് വായിക്കുക.
മന്‍മോഹന്‍ ട്വിറ്ററില്‍
ഡോക്ടര്‍ മന്‍മോഹന്‍സിങ്ങിന്‍െറ ജനപ്രീതി ഇടിയാന്‍ കാരണം മാധ്യമങ്ങളുമായി നല്ല സമ്പര്‍ക്കമില്ലാത്തതാണെന്ന് ഉപദേശകര്‍ പറഞ്ഞപ്പോള്‍ അദ്ദേഹമത് വിശ്വസിച്ചു. ഉടനെ തീരുമാനമായി: നല്ലൊരു മീഡിയ അഡൈ്വസറെ കിട്ടണം.
ഒന്നാം യു.പി.എ സര്‍ക്കാറില്‍ സുഹൃത്തിന്‍െറ മകന്‍ സഞ്ജയ ബാറുവിനെയായിരുന്നു സിങ് മാധ്യമ ഉപദേഷ്ടാവാക്കിയത്. രണ്ടാം യു.പി.എയില്‍ ഹിന്ദുവില്‍നിന്ന് ഹരീഷ് ഖരേയെ പിടിച്ചു.
എന്നിട്ടും സിങ്ങിന്‍െറ മാധ്യമഛായ മെച്ചപ്പെടുന്നില്ല. രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ പങ്കജ് പചൗരിയെ എന്‍.ഡി.ടി.വിയില്‍നിന്ന് പൊക്കി. ഖരേ ‘മീഡിയ അഡൈ്വസര്‍’, പചൗരി ‘കമ്യൂണിക്കേഷന്‍സ് അഡൈ്വസര്‍’. ഖരേക്ക് കാര്യം പിടികിട്ടി, അദ്ദേഹം രാജിവെച്ചു.
അച്ചടിമാധ്യമത്തില്‍നിന്നു വന്ന ഖരേയെക്കാള്‍ മെച്ചമാകും ടി.വി മേഖലയില്‍നിന്നെത്തുന്ന പചൗരി എന്നാണ് സിങ്ങും കൂട്ടരും കരുതുന്നത്.
അദ്ദേഹത്തിന്‍െറ ആദ്യ പരിഷ്കാരം, മന്‍മോഹനുവേണ്ടി ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു. ഇതിന് വന്‍തോതില്‍ ‘‘അനുയായികളെ’’ കിട്ടി എന്നു പറഞ്ഞുള്ള  വാര്‍ത്ത ഫെബ്രുവരി ആദ്യവാരംതന്നെ എല്ലാ പത്രങ്ങളിലും വന്നത് ഒരു കാര്യം തെളിയിച്ചു: പചൗരിക്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്ന വിദ്യ അറിയാം. ജനുവരി 19ന് സ്ഥാനമേറ്റശേഷം ഇത്രവേഗം അക്കൗണ്ട് തുറക്കലും ഫോളോവേഴ്സിനെ സംഘടിപ്പിക്കലും വിവരം മാധ്യമങ്ങള്‍വഴി പരത്തലും നടന്നത് ചെറിയ കാര്യമല്ല.
പക്ഷേ, സിങ്ങിന്‍െറ ട്വിറ്റര്‍ വായിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ സംസാരം കേള്‍ക്കുമ്പോഴുള്ള അതേ മടുപ്പ്.ട്വീറ്റുകള്‍ക്കെല്ലാം ഓഫിസ് ഫയല്‍ നോട്ടുകളുടെ വിരസത.
കാരണമുണ്ട്. മന്‍മോഹന്‍െറ പേരില്‍ ട്വീറ്റ് ചെയ്യുന്നത് മന്‍മോഹനല്ല, പങ്കജ് പചൗരിയാണ്. അതുകൊണ്ട് ട്വീറ്റുകളെല്ലാം പി.ആര്‍.ഡി ഫോട്ടോകളുടെ അടിക്കുറിപ്പുപോലെ.
സാമ്പിളുകള്‍: ആരോഗ്യരംഗത്ത് പ്രധാനമന്ത്രിയുടെ സുപ്രധാന കാല്‍വെപ്പ്: 12ാം പദ്ധതി ഒടുവോടെ ആരോഗ്യമേഖലയിലെ വ്യയം ജി.ഡി.പിയുടെ രണ്ടര ശതമാനമാക്കും.
-പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു (ഫോട്ടോ).
-പോളിയോ ഇല്ലാതാക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ മഹായജ്ഞം നടത്തുന്നു.
മൊത്തത്തില്‍, സര്‍ക്കാര്‍ വാര്‍ത്തകള്‍ ട്വീറ്റുകളായി വന്നുകൊണ്ടേ ഇരിക്കുന്നു. എങ്കിലും ഇത്ര വിരസമായി ട്വീറ്റുകള്‍ ചെയ്യാമെന്ന് ട്വിറ്ററിന്‍െറ ഉപജ്ഞാതാക്കള്‍ വിചാരിച്ചുകാണില്ല.
മന്‍മോഹന്‍െറ പേരില്‍ അപരന്മാര്‍ ചെയ്യുന്ന ട്വീറ്റുകള്‍ക്കാകട്ടെ കാര്‍ട്ടൂണിന്‍െറ ഹരമുണ്ട്. ഒന്ന് ഇങ്ങനെ: ‘‘സോണിയാജി ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നതിനാല്‍ മന്‍മോഹന്‍ജി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്നതാണ്.’’
 യാസീന്‍ അശ്റഫ്

Blogger templates

.

ജാലകം

.