അഖിലേഷിന് കഴിഞ്ഞത്, രാഹുലിന് കഴിയാഞ്ഞത്

പിള്ളക്കും മാണിക്കുമൊക്കെ കഴിയാതെപോയ കാര്യമാണ്. അവരൊക്കെ മനസ്സില്‍ മക്കളെ പലവട്ടം പിരാകിയിട്ടുള്ളവരാണ്. മകനെ ഒരു നേതാവാക്കിയെടുക്കാന്‍ പാടുപെടുന്ന പിതാക്കന്മാര്‍. പിരാകിയിട്ടും നേര്‍ച്ച നടത്തിയിട്ടും നേതാവാകാത്ത മക്കള്‍. പക്ഷേ, അഖിലേഷ് യാദവിന്‍െറ കഥ വ്യത്യസ്തമാണ്. അപ്പന്‍ ഉണ്ടാക്കിയ പാര്‍ട്ടി. അദ്ദേഹം വളര്‍ത്തിയ നേതാക്കള്‍. പക്ഷേ, മുലായംസിങ്ങിനെ മുന്നിലിരുത്തി പാര്‍ട്ടിക്കാര്‍ പറഞ്ഞത് മകന്‍ മുഖ്യമന്ത്രിയാകണം എന്നാണ്. പെരുന്തച്ചന്‍ കോംപ്ളക്സില്ലാതെ, സന്തോഷമായിട്ട് സംസ്ഥാനത്തിന്‍െറ താക്കോല്‍ മകന്‍െറ കൈയില്‍ വെച്ചുകൊടുക്കാന്‍ ആ പിതാവിന് മടിക്കേണ്ട കാര്യമില്ല. മകന് അച്ഛന്‍ ഒരുകാലത്ത് വഴികാട്ടിയിരിക്കാം. പക്ഷേ, യു.പിയില്‍ സമാജ്വാദി പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയപ്പോള്‍ സംഭവിച്ചത് നേരെതിരിച്ചാണ്. മകന്‍ അപ്പന് വഴികാട്ടിക്കൊടുത്തു. ദല്ലാള്‍ രാഷ്ട്രീയക്കാരനായ അമര്‍സിങ്ങിന്‍െറ കൈയില്‍ പെട്ടുപോയ സോഷ്യലിസ്റ്റ് നേതാവിനെ, അവിടെനിന്ന് അടര്‍ത്തിയെടുത്ത് ശരിയായ പാതയില്‍ തിരിച്ചെത്തിക്കാന്‍ മകന്‍ നടത്തിയ ശ്രമം ഫലംകണ്ട ചരിത്രംകൂടി യു.പിയിലെ യാദവവിജയം ആട്ടക്കഥക്ക് പിന്നിലുണ്ട്.
അഖിലേഷ് യാദവിന് കഴിഞ്ഞത് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ കഴിയാതെ പോയി? പണത്തിന്‍െറയും പഠിപ്പിന്‍െറയും യുവത്വത്തിന്‍െറയും കാര്യത്തില്‍ പലവിധത്തില്‍ സമാനതകള്‍ പറയാവുന്നവരാണ് രാഹുലും അഖിലേഷും. യു.പിയുടെ തട്ടകത്തില്‍ മായാവതിക്കും രാഹുലിനുമെതിരെ പോരാടി സമാജ്വാദി പാര്‍ട്ടിയെ ഒറ്റക്ക് അധികാരത്തിലെത്തിക്കുന്നതില്‍ പിതാവിനെ കടത്തിവെട്ടുന്ന സംഘാടനപാടവം കാണിക്കാന്‍ അഖിലേഷിന് കഴിഞ്ഞു. എന്നാല്‍, കേന്ദ്രഭരണത്തിന്‍െറയും ഗാന്ധി കുടുംബത്തിന്‍െറയും ഭാവിപ്രധാനമന്ത്രിയുടെയുമൊക്കെ പരിവേഷമുണ്ടായിട്ടും യു.പിയുടെ മണ്ണില്‍ അഖിലേഷിനോട് രാഹുല്‍ തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഇഫക്ട് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായപ്പോള്‍തന്നെയാണ്, ഇപ്പോഴത്തെ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ചൂണ്ടിക്കാട്ടിയപോലെ, യു.പിയില്‍ വേണ്ടത്ര സംഘടനാ സംവിധാനങ്ങളില്ലാതെ പാര്‍ട്ടി ദുര്‍ബലമായി നില്‍ക്കുന്നത് പ്രധാന കാരണങ്ങളിലൊന്നുതന്നെ. പക്ഷേ, യുവത്വവും യുവത്വവും ഏറ്റുമുട്ടിയ ഗോദയില്‍ അഖിലേഷിന് രാഹുലിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു. അഖിലേഷ് കൂടുതല്‍ പ്രാപ്യനും ചുറുചുറുക്കുള്ളവനുമായ നേതാവായി യു.പിയിലെ വോട്ടര്‍മാര്‍ക്ക് തോന്നി.
യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ്ങിന് അതേക്കുറിച്ച് പറയാനുണ്ടായിരുന്നു. അച്ഛനും മുത്തശ്ശിയും കൊല്ലപ്പെടുകയായിരുന്നു എന്നിരിക്കേ, രാഹുല്‍ ഗാന്ധിക്ക് ‘കരിമ്പൂച്ച’കളുടെ സംരക്ഷണമുണ്ട്. ഈ സംരക്ഷണവലയത്തില്‍നിന്നിറങ്ങി ജനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ രാഹുലിന് പരിമിതികളുണ്ട്. അതുകൊണ്ട് സ്വാഭാവികമായും വോട്ടര്‍മാരില്‍നിന്ന് അകലംപാലിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാണ്. അതല്ലാതെ, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിയുള്ളതു കൊണ്ടല്ല. അതത്രയും ശരിയുമാണ്. പക്ഷേ, ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കരിമ്പൂച്ചകളുടെ പരിമിതി രാഹുലിന് ഇല്ല. പാര്‍ട്ടി മാനേജര്‍മാര്‍ ചൂണ്ടിക്കാട്ടുന്ന തന്ത്രപരമായ വിഷയങ്ങള്‍ ഏറ്റെടുത്ത് മാധ്യമശ്രദ്ധ നേടാന്‍തക്ക വിധം അവ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. കലാവതിയുടെ കുടിലില്‍ അന്തിയുറങ്ങാന്‍ പോയതും കോഴിക്കോട്ടെ ചായക്കടയില്‍ കയറി തട്ടുദോശയടിച്ചതും മെട്രോ ട്രെയിനില്‍ യാത്ര ചെയ്തതുമൊക്കെ ഇങ്ങനെ മുന്‍കൂട്ടി തയാര്‍ ചെയ്യപ്പെട്ട ജനകീയ പരിപാടികള്‍ തന്നെ. അതുകൊണ്ട് നേടുന്ന ജനകീയ മുഖത്തിന്, ആയിരക്കണക്കിന് കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത്, നാട്ടുകാരോട് വര്‍ത്തമാനം പറഞ്ഞ്, പരാതി കേട്ട്, വാഗ്ദാനങ്ങള്‍ നല്‍കി മുന്നോട്ടുപോകുന്ന ഒരു നേതാവിനോട് ജനങ്ങള്‍ക്കുണ്ടാവുന്ന അടുപ്പവുമായി വ്യത്യാസമുണ്ട്. യു.പിയില്‍ രാഹുലും അഖിലേഷും തമ്മിലെ അന്തരം അതാണ്.
അത്തരമൊരു നേതാവാണ് ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയായി തീരുന്നത്. യു.പിയുടെ മണ്ണില്‍ ഏതാണ്ട് സമാന രാഷ്ട്രീയം കളിക്കുന്ന സമാന മുഖമുള്ള രണ്ടു പാര്‍ട്ടികളാണ് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും. നഷ്ടപ്പെട്ട വേരുകള്‍ വീണ്ടെടുക്കാന്‍ രാഹുല്‍ഗാന്ധിയെത്തന്നെ രംഗത്തിറക്കി പരീക്ഷണം നടത്തുന്ന കോണ്‍ഗ്രസിനിപ്പോള്‍ യു.പിയിലെ പ്രധാന രാഷ്ട്രീയശത്രുവായി സമാജ്വാദി പാര്‍ട്ടി മാറുകയാണ്.
മുലായമിന്‍െറ പരാധീനതകളില്ലാത്ത, യുവത്വത്തിന്‍െറ പ്രസരിപ്പുമായി നില്‍ക്കുന്ന അഖിലേഷിനോട് പോരടിച്ചു നേടുകയെന്നത് രാഹുല്‍ ഗാന്ധിക്ക് ജയസാധ്യത മങ്ങിയ വെല്ലുവിളി തന്നെ. മായാവതിയോട് യുദ്ധംചെയ്യാന്‍, അഴിമതി‘പ്പെരുമ’ മുതല്‍ അവരോടുള്ള സവര്‍ണകോപം വരെ പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയും. എന്നാല്‍, അഖിലേഷ് അധികാരത്തിലിരിക്കുന്ന യു.പിയില്‍ കോണ്‍ഗ്രസിന്‍െറ കഥ അതല്ല. പഴയകാല മുദ്രാവാക്യങ്ങള്‍ വിട്ട് വികസനവേഗത്തിന്‍െറയും ക്രമസമാധാനത്തിന്‍െറയും പ്രശ്നങ്ങളെയാണ് അഖിലേഷ് കൈകാര്യം ചെയ്യേണ്ടിവരുക. അതില്‍ ഭാഗിക വിജയമെങ്കിലും നേടാന്‍ അഖിലേഷിന് കഴിഞ്ഞാല്‍, വിയര്‍ക്കേണ്ടിവരുക രാഹുല്‍തന്നെയായിരിക്കും. അഴിമതിക്കും പ്രാദേശിക ജാതി സമവാക്യങ്ങള്‍ക്കും കീഴ്പെട്ടുനില്‍ക്കുന്നതിനപ്പുറം, വികസന അജണ്ടയില്‍ കേന്ദ്രീകരിക്കുന്ന പ്രാദേശിക കക്ഷികളോട് ഏറ്റുമുട്ടുന്നത് തീര്‍ച്ചയായും എളുപ്പമായിരിക്കില്ല.
ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ച യു.പി. എ സഖ്യകക്ഷി മോഹങ്ങള്‍ നില്‍ക്കട്ടെ. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ യു.പിയിലും മറ്റു പല സംസ്ഥാനങ്ങളിലും രാഹുല്‍ഗാന്ധിക്ക് അഖിലേഷിനെപ്പോലത്തെ പ്രതിയോഗികളെ നേരിടേണ്ടിയിരിക്കുന്നു. കരുത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും അത്തരക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഒട്ടും ചെറുതല്ല. യു.പിയില്‍ അഖിലേഷ്, ബിഹാറില്‍ നിതീഷ്കുമാര്‍, ആന്ധ്രയില്‍ ജഗന്‍, പശ്ചിമ ബംഗാളില്‍ മമത, ഒഡിഷയില്‍ നവീന്‍ പട്നായിക്, തമിഴ്നാട്ടില്‍ ജയലളിത എന്നിങ്ങനെയും ബി.ജെ.പി സംസ്ഥാനങ്ങളെ പ്രത്യേകമായും എണ്ണിക്കഴിയുമ്പോള്‍ പ്രധാന സംസ്ഥാനങ്ങള്‍ തീര്‍ന്നു. കേരളം, ദല്‍ഹി, പുതുച്ചേരി, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് എന്നിങ്ങനെ കൊച്ചുസംസ്ഥാനങ്ങളെ എണ്ണി വേണം 545 അംഗ സഭയിലെ കോണ്‍ഗ്രസിന്‍െറ സീറ്റുനില കണക്കാക്കാനെന്നു വന്നാല്‍ കോണ്‍ഗ്രസിന് ആശങ്കപ്പെടാതെ വയ്യ. അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഉരുവായി രാഹുല്‍ഗാന്ധിയെ കണ്ടുവെച്ചുവെന്നതില്‍ പാര്‍ട്ടിക്ക് എത്രത്തോളം ആശ്വസിക്കാമെന്ന ചോദ്യം യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സജീവമായിരിക്കുന്നു.
വിഗ്രഹസമാന പരിവേഷം കിട്ടിയ നേതാക്കളില്‍ സമാശ്വാസം കണ്ടെത്തുന്നതിന് പകരം, സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കരുത്ത് വര്‍ധിപ്പിക്കാനുള്ള വഴികളാണ് തേടേണ്ടതെന്ന് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ ജാഗ്രതപ്പെടുത്തുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസിന് സ്റ്റേജില്‍ മാത്രമാണ് ആളുകള്‍. സദസ്സിലിരിക്കാന്‍ ആളില്ല. നേതാക്കളുടെ അടുത്തെങ്കിലും നിന്നിട്ടുള്ള കുട്ടി നേതാക്കള്‍ ദല്‍ഹിക്ക് വണ്ടികയറി സീറ്റും പദവികളും ഉറപ്പിക്കാന്‍ മത്സരിക്കുകയാണ്. അവരെ കണ്ണീര്‍വാതകം പ്രയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് തിരിച്ചോടിക്കാതെ പാര്‍ട്ടി ശക്തിപ്പെടില്ല.
പ്രാദേശിക രാഷ്ട്രീയം കരുത്താര്‍ജിച്ചു നില്‍ക്കുന്നതിനിടയില്‍, ഇടതു പോയാല്‍ മമത, മമത പോയാല്‍ മുലായം, മുലായം പോയാല്‍ നിതീഷ് എന്ന മട്ടില്‍ കരുത്തന്മാരെ കൂട്ടുപിടിക്കാമെന്നത് കോണ്‍ഗ്രസിന് മുന്നിലെ ഒരു തന്ത്രംതന്നെ. മണ്ണുംചാരി നില്‍ക്കുന്ന ബി.ജെ.പിക്കും അത്തരത്തില്‍ ശ്രമിച്ചുനോക്കാന്‍ അവസരം കിടപ്പുണ്ട്. പക്ഷേ, ഇത്തരം പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിതര, ബി.ജെ.പിയിതര, ഇടതിതര ചേരിക്ക് തന്നെ ശ്രമിക്കാന്‍ കഴിയുന്നവിധം ശക്തി നേടിക്കൊണ്ടിരിക്കുന്നു. ദേശീയ ഭീകര വിരുദ്ധ കേന്ദ്രം തുടങ്ങുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അടക്കം ഡസനോളം മുഖ്യമന്ത്രിമാര്‍ അടുത്തിടെ രംഗത്തുവന്നത് ആശങ്കയോടെ കാണുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏറെയാണ്. ഇവരെല്ലാം ചേര്‍ന്ന് ‘കുറുമുന്നണി’ രൂപപ്പെടുത്തിയാല്‍ കുടുങ്ങുന്നത് ‘ദേശീയ പാര്‍ട്ടി’കളാണ്.
പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഓരോരുത്തരും പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്നവരാണ് എന്നതില്‍ മാത്രമേ ആശ്വസിക്കേണ്ടൂ- രാഹുല്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉണ്ട് എന്നതിലല്ല.

എ.എസ്. സുരേഷ്കുമാര്‍

Blogger templates

.

ജാലകം

.