അങ്കിള്‍ സാമിനും അസിമാനന്ദക്കും ഇടയില്‍ ചില വലിയുല്ലമാര്‍.

2001 സെപ്റ്റംബര്‍ 11 ആക്രമണശേഷമുള്ള വര്‍ഷങ്ങളില്‍ ഇന്ത്യ എന്ന രാഷ്ട്രവും അവിടത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളും എങ്ങനെയാണ് വളര്‍ന്നു വികസിച്ചത് എന്ന ചോദ്യം ലോകമെമ്പാടുമുള്ള നിരവധി വേദികളില്‍ പലപ്പോഴായി കടന്നുവന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ ചോദിക്കപ്പെടുന്നതിനേക്കാള്‍ ഗൗരവത്തോടെയും പ്രസക്തിയോടെയും ഇത് ഉന്നയിക്കപ്പെടാറുമുണ്ട്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ സവിശേഷ ഗൗരവത്തിനു പിന്നില്‍. ന്യൂയോര്‍ക് ഇരട്ട ഗോപുര ആക്രമണത്തിനു മുമ്പും അതിനു ശേഷവും തീവ്രവാദ ആക്രമണങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടി വന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ആദ്യകാരണം. ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നതും അവിടത്തെ ജനാധിപത്യപ്രക്രിയ  മറ്റ് പല മൂന്നാം  രാജ്യങ്ങളേക്കാളും സക്രിയമാണ്  എന്നതുമാണ് രണ്ടാമത്തെ കാരണം.
ഒരര്‍ഥത്തില്‍ ദശാബ്ദങ്ങളായി തീവ്രവാദ ആക്രമണങ്ങളുടെ നിരന്തരമായ ഇര എന്ന ഇന്ത്യന്‍ അനുഭവം പാശ്ചാത്യരാജ്യങ്ങള്‍ക്ക് മൊത്തത്തില്‍ അനുഭവവേദ്യമാക്കി കൊടുക്കുകയായിരുന്നു 2001 സെപ്റ്റംബര്‍ 11 . ആ അനുഭവ പകര്‍ച്ച നടന്നത് പടിഞ്ഞാറിന്റെ രാഷ്ട്രീയ സാമ്പത്തിക നായകരാഷ്ട്രം വഴി തന്നെയായി എന്നതിനും സവിശേഷ പ്രസക്തിയുണ്ടായിരുന്നു. അല്ലെങ്കില്‍, അങ്ങനെയാണ് ഇന്ത്യന്‍ ഭരണരംഗത്തെ, പ്രത്യേകിച്ച് രാഷ്ട്രീയ, സുരക്ഷാസംവിധാനങ്ങളിലെ പ്രമുഖര്‍ കരുതിയിരുന്നത്. ആ ദിവസങ്ങളില്‍ ഭരണരംഗത്ത് സുപ്രധാന സ്ഥാനങ്ങളില്‍ ഇരുന്ന പലരുമായും നടത്തിയ ഇടപഴകലുകളില്‍ മുഴച്ചുനിന്നത് ഈ ധാരണയായിരുന്നു. 'ഇനി അമേരിക്ക തീവ്രവാദവിരുദ്ധ സമരത്തില്‍ കൂടുതല്‍ ശക്തമായി ഇന്ത്യക്കൊപ്പം നില്‍ക്കും. '80കളുടെ അവസാനം മുതല്‍  അഫ്ഗാനിസ്താനിലും മറ്റും നടത്തിപ്പോന്ന സൈനിക രാഷ്ട്രീയ നീക്കങ്ങള്‍ കാരണം അമേരിക്കക്ക് രാഷ്ട്രീയ തലത്തില്‍ പാകിസ്താനോട് ഉണ്ടായിരുന്ന രാഷ്ട്രീയ ആശ്രയത്വം ഇതോടെ അവസാനിക്കും. ആത്യന്തികമായി അത് പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരായ മൂര്‍ത്തനീക്കമായി വളര്‍ന്നു വരും'- ഇതായിരുന്നു ഇന്ത്യന്‍ ഭരണശൃംഖലയില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങളുടെ പൊതുധാര.
തദടിസ്ഥാനത്തില്‍ ഇന്ത്യ സഹകരണ ഓഫര്‍ പരസ്യമായി തന്നെ മുന്നോട്ടുവെച്ചു. പക്ഷേ, 2001 സെപ്റ്റംബര്‍ 11 തൊട്ടുപിറകെയുള്ള ദിവസങ്ങളില്‍ തന്നെ ഈ ഓഫര്‍ ആവശ്യമില്ല എന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാനിലെ ഇടപെടലും അതില്‍ പാകിസ്താനുള്ള പങ്കും തങ്ങള്‍ ഇപ്പോഴും പ്രധാനമായി കാണുന്നു എന്നുതന്നെയാണ് അമേരിക്ക വ്യക്തമാക്കിയത്. എങ്കിലും അമേരിക്കയെ പാക് പക്ഷപാതിത്വത്തില്‍ നിന്നു മാറ്റിയെടുക്കാനുള്ള നയതന്ത്ര അവസരം ഇരട്ട ഗോപുര ആക്രമണം തുറന്നുതന്നിട്ടുണ്ട് എന്ന ധാരണയില്‍ ഉറച്ചുനിന്നു ഇന്ത്യന്‍ നേതൃത്വം. ഔദ്യോഗികമായി നടപടികളുടെ തലത്തില്‍ ഈ ധാരണയുടെ പ്രതിഫലനം നമ്മുടെ സുരക്ഷാസംവിധാനം ഏതാണ്ട്  പൂര്‍ണമായും അമേരിക്കന്‍ നിരീക്ഷണത്തിനും ഇടപെടലിനും തുറന്നുകൊടുക്കുക എന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. പത്തു വര്‍ഷത്തിനിടയില്‍ അവതീര്‍ണമായ നിരവധി രാഷ്ട്രീയ, ഭരണ സംഭവവികാസങ്ങളും വിക്കിലീക്‌സ് അടക്കമുള്ള മാധ്യമങ്ങളിലൂടെ  ലോകത്തിനു പരിശോധിക്കാന്‍ ലഭിച്ച ഒട്ടനവധി  നയതന്ത്രരേഖകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രക്രിയ അഭംഗുരം തുടരുകയാണ് എന്നുതന്നെയാണ് ദില്ലിയിലെ ഭരണ സിരാ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍.
നയതന്ത്രത്തിന്റെ പേരിലുള്ള ഈ  കീഴടങ്ങല്‍ ഒരു വശത്ത് നടക്കവേ രാഷ്ട്രീയസാമൂഹിക തലത്തില്‍ മറ്റൊരു പ്രതിലോമപ്രവണതക്കും 2001 സെപ്റ്റംബര്‍ 11 ന് ശേഷമുള്ള അന്തരീക്ഷം ആക്കം കൂട്ടി. തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായി ഭരണതലത്തിലും സുരക്ഷാ ഏജന്‍സികളിലും പൊതുസമൂഹത്തില്‍ തന്നെയും നിലനിന്ന വിവേചനബോധത്തിനാണ് ആക്കം ലഭിച്ചത്. ഓരോ തീവ്രവാദി ആക്രമണവും മുസ്‌ലിം ന്യൂനപക്ഷത്തിനുമേലും ആ സമൂഹത്തില്‍ തന്നെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നവരുടെ മേലും ആരോപിതമായി. നൂറുക്കണക്കിനു മുസ്‌ലിം ചെറുപ്പക്കാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ദീര്‍ഘകാലം തുറുങ്കിലടക്കപ്പെട്ടു. പല ജീവിതങ്ങളും അവയില്‍ നിറഞ്ഞുനിന്ന ജീവിത സ്വപ്‌നങ്ങളും അവയുടെ സാക്ഷാത്കാര സാധ്യതകളും തകര്‍ത്തെറിയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളിലും ഈ വര്‍ഷം തുടക്കത്തിലും സ്വാമി അസിമാനന്ദയില്‍ നിന്നുണ്ടായ  വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സി കളുടെ അന്വേഷണ പദ്ധതികളിലും അവയെ പ്രകാശനം ചെയ്യുന്ന മാധ്യമങ്ങളിലും ഇവ രണ്ടിനെയും ഒരു വലിയ പരിധി വരെ ആശ്രയിച്ചു അഭിപ്രായ രൂപവത്കരണം നടത്തുന്ന പൊതുസമൂഹത്തിലും രൂഢമൂലമായ വിവേചനബോധം തുറന്നുകാട്ടി. അന്വേഷണ ഏജന്‍സി കളോടുതന്നെ അസിമാനന്ദ നടത്തിയ വെളിപ്പെടുത്തലുകള്‍ വരച്ചുകാട്ടിയത് ആക്കം കൂടിയ മുസ്‌ലിം വിരുദ്ധ വിവേചന ബോധം മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന സംഘടിത ഹിന്ദുത്വ തീവ്രവാദി സംഘത്തിന്റെ ദേശവ്യാപകപ്രവര്‍ത്തനങ്ങളാണ്. 2006 നും 2010 നും ഇടയില്‍ നടന്ന അഞ്ചു ഭീകരാക്രമണങ്ങളെങ്കിലും ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയതാണ് എന്നതായിരുന്നു വെളിപ്പെടുത്തലുകളുടെ രത്‌നചുരുക്കം.
ഹൈദരാബാദിലെ മക്കാ മസ്ജിദ് ആക്രമണത്തിനു ശേഷം അറസ്റ്റു ചെയ്യപ്പെട്ടത് അറുപതില്‍പരം മുസ്‌ലിം യുവാക്കളാണ്. ഇവര്‍ക്കെതിരായി അന്വേഷണ ഏജന്‍സികള്‍ കെട്ടിപ്പൊക്കിയ കഥ കാക്കിക്കുള്ളിലെ ഭാവനയുടെയും കഥനവൈഭവത്തിന്റെയും അസ്സല്‍ ദൃഷ്ടാന്തമാണ്. ഹൈദരാബാദിലെ മൂസ്രാംബാഗില്‍ ശാഹിദ് ബിലാല്‍ എന്ന ഒരു ലോക്കല്‍ ദാദയെയും ഒരു യുവ ക്രിമിനല്‍ സംഘത്തെയും തന്നെ അന്വേഷണ രേഖകളില്‍ സൃഷ്ടിച്ചു ഈ കഥന വൈഭവം. മൂന്ന് വര്‍ഷത്തിനിപ്പുറം അസിമാനന്ദയുടെയും സഹപ്രവര്‍ത്തകരുടെയും വെളിപ്പെടുത്തലില്‍ ഈ കഥ പൊളിയുമ്പോള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍, പൊതുസമൂഹത്തിലും ഭരണയന്ത്രത്തില്‍ തന്നെയും, ആഴ്ന്നിറങ്ങിയ വിവേചന ബോധം കൂടി വെളിപ്പെടുകയായിരുന്നു. പക്ഷേ, ഈ വെളിപ്പെടുത്തലുകള്‍ പലതും  കോടതിയിലേക്കുള്ള പ്രയാണത്തിനു ഇടയില്‍ മാറി മറയുന്നുണ്ട്.
ഈ മലക്കംമറിച്ചിലുകളുടെ  ആന്ത്യതിക ഫലം എന്തായാലും അവ സൂചിപ്പിച്ച വിവേചനബോധത്തിന്റെ പാഠം ഇന്ത്യയെന്ന രാഷ്ട്രീയ സാമൂഹിക സ്വത്വത്തിന്റെ നിലനില്‍പുതന്നെ ചോദ്യം ചെയ്യുന്നതാണ്. പ്രത്യേകിച്ചും ഭരണയന്ത്രം ഈ വിവേചന ബോധത്തിന് കീഴ്‌പ്പെടുന്നതിന്റെ പരിണിതഫലം കൊടിയ നീതി നിഷേധമായി വ്യക്തി ജീവിതങ്ങളില്‍ പ്രതിഫലിക്കുന്നു എന്നതിനാല്‍. എനിക്ക് നേരിട്ട് പരിചയമുള്ള ഫൂല്‍പൂരിലെ സയ്യിദ് ഇബ്രാഹിം വലിയുല്ല ഇത്തരമൊരു കീഴ്‌പെടല്‍ബോധത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളില്‍ ഒന്നാണ്. 2006ല്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന സങ്കട്‌മോചന്‍ മന്ദിര്‍ ബോംബ് സ്‌ഫോടനത്തില്‍ കുറ്റാരോപിതനായ വലിയുല്ല 2008 ആഗസറ്റ് 28ന് ലഖ്‌നോവിലെ അതിവേഗ കോടതി യാല്‍ ശിക്ഷിക്കപ്പെട്ടു. പത്തുവര്‍ഷം തടവും ഒരു ലക്ഷം പിഴയും. പക്ഷേ, വിചിത്രമെന്നു തന്നെ പറയണം സ്‌ഫോടനം നടത്തിയെന്നും അതിനായി ഗൂഢാലോചന നടത്തിയെന്നും  മറ്റുമുള്ള ആരോപിത കുറ്റങ്ങള്‍ക്കല്ല വലിയുല്ല ശിക്ഷിക്കപ്പെട്ടത്. പിന്നെയോ, നിയമവിരുദ്ധമായി ഒരു തോക്ക് കൈവശം വെച്ചതിന്. ചുരുക്കിപ്പറഞ്ഞാല്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടില്ല എന്ന് അര്‍ഥം. എന്നിട്ടും വലിയുല്ല ജയിലിലായി.
തീര്‍ന്നില്ല, അയാള്‍ക്ക് ശിക്ഷ വിധിച്ചു ഒരു മാസം കഴിയും മുമ്പ് ദല്‍ഹിയില്‍ പ്രമാദമായ ഒരു തീവ്രവാദ വേട്ട നടക്കുന്നു. ബട്‌ല ഹൗസ് തീവ്രവാദ വേട്ട. അതിനു ശേഷം സുരക്ഷാ ഏജന്‍സികള്‍ മറ്റൊരു കഥ പറയുന്നു. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലരാണ് സങ്കട് മോചന്‍ ആക്രമണത്തിന്റെ സൂത്രധാരകര്‍. അപ്പോള്‍ ജയിലില്‍ കിടക്കുന്ന വലിയുല്ലയോ? ചോദ്യത്തിനു മറുപടിയില്ല. കഴിഞ്ഞില്ല; 2010 ഡിസംബറില്‍ വാരാണസിയില്‍ വീണ്ടും ഒരു ബോംബ് സ്‌ഫോടനം. അതിനു പിറകിലും വലിയുല്ല ആണെന്ന് പ്രദേശത്തെ പല മാധ്യമങ്ങളും സുരക്ഷാ ഏജന്‍സികളിലെ സോഴ്‌സുകളെ ആണയിട്ടു പറയുന്നു. ചേട്ടന്റെ കാരാഗൃഹ വാസത്തിനിടയില്‍ എങ്ങനെയോ ജീവിതം തള്ളിനീക്കാന്‍ ശ്രമിക്കുന്ന അനുജന്‍  ഉബൈദുല്ലയുടെയും  കുടുംബത്തിന്റെയും ജീവിതം ഈ പ്രചാരണദിനങ്ങളില്‍ ശ്രമകരമാവുന്നു. ആഴ്ചകളോളം വീട്ടിലെ സ്ത്രീകള്‍ക്ക് അങ്ങാടിയില്‍ പോയി സാധനം വാങ്ങാനോ  കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ പറ്റാത്ത അവസ്ഥ. 'എങ്ങനെയെങ്കിലും ഒതുങ്ങി കഴിഞ്ഞു കൂടാം എന്നുവിചാരിച്ചാല്‍ അതിന് ഈ മാധ്യമങ്ങളും അന്വേഷകരും സമ്മതിക്കില്ല. തെളിയാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്ന ചേട്ടന്‍ ഏജന്‍സികള്‍ക്ക് തെളിയിക്കാന്‍ പറ്റാത്ത എല്ലാ കുറ്റങ്ങളുടെയും പ്രണേതാവാകുന്നു' -വല്ലപ്പോഴും കാണുമ്പോള്‍ ഉബൈദുല്ല മുടങ്ങാതെ പറയുന്ന ഒരു വാചകം .
2001 സെപ്റ്റംബര്‍ 11 നുശേഷം ഇന്ത്യയില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ സാമൂഹിക കാലാവസ്ഥ ദേശത്തിന്റെ ഏറ്റവും ചെറിയ തലത്തില്‍, ഒരുപാട് മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും നിത്യജീവിതത്തില്‍ ഇത്തരം പ്രക്ഷുബ്ധതയാണ് സമ്മാനിക്കുന്നത്. ഒരുപക്ഷേ, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവന്ന ഏറ്റവും വലിയ ശാപങ്ങളിലൊന്നും ഇത് തന്നെയാവണം. വിശാല രാഷ്ട്രീയത്തിന്റെ തലത്തില്‍ പക്ഷേ, മറ്റ് പല സാമൂഹികപ്രശ്‌നങ്ങളിലുമെന്ന പോലെ, ഈ പ്രക്ഷുബ്ധതയും ഒതുക്കാനുള്ള ഒരു ശ്രമവും മുഖ്യധാര രാഷ്ട്രീയ കക്ഷികളില്‍നിന്നു കാണുന്നില്ല. ഇന്ത്യന്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പല രൂപങ്ങളിലുള്ള അപ്പോസ്തലന്മാര്‍ ഈ മനുഷ്യരുടെ നിത്യജീവിതത്തില്‍ ആശ്വാസമാകുന്ന മൂര്‍ത്തപ്രവര്‍ത്തനങ്ങളില്‍നിന്നു ഒഴിഞ്ഞു തന്നെ നില്‍ക്കുന്നു. സംഘ്പരിവാര്‍ മാത്രം ഈ കാലാവസ്ഥയെ എങ്ങനെ തങ്ങളുടെ രാഷ്ട്രീയത്തിന് അനുകൂലമാക്കിയെടുക്കാം എന്ന് ആലോചിക്കുകയും  പദ്ധതികള്‍ മെനയുകയും ചെയ്യുന്നു. ചിലപ്പോള്‍ വിജയിക്കുന്നു, സാധ്യതാനിയമത്തിന്റെ കളി കൊണ്ടു മാത്രം പലപ്പോഴും പരാജയപ്പെടുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കാണുന്ന ഈ സ്ഥിതി വിശേഷം  ആത്യന്തികമായി മൂന്നു പ്രവണതകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. ഒന്ന്, വര്‍ധിതമായ അമേരിക്കന്‍, അതുവഴി സാമ്രാജ്യത്വ ഇടപെടലിന്. രണ്ട്, പ്രതിലോമകരമായ വിവേചനബോധത്തിന്റെ ആക്കം കൂടലിലൂടെ വിശാലമായ അര്‍ഥത്തിലുള്ള ഫാഷിസ്റ്റ് പ്രവണതകള്‍ക്കും പ്രത്യേകിച്ച് അതിന്റെ ഹിന്ദുത്വ പ്രതിഫലനങ്ങള്‍ക്കും . മൂന്ന്, വര്‍ധിതമായ പീഡനത്തിനു വിധേയമാകുന്ന ഒരു ന്യൂനപക്ഷ  സമൂഹത്തിലെ അതി വൈകാരിക പ്രതികരണത്തില്‍ നിന്നുയര്‍ന്നുവന്നേക്കാവുന്ന തീവ്രവാദശക്തികള്‍ക്ക് . ഈ മൂന്നു പ്രവണതകളും ഏറിയും കുറഞ്ഞും കയറി വന്ന ഈ കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ വിശാലമായ  ജനസമൂഹത്തിന്റെ ജീവിതവാഞ്ഛകളുടെ ശക്തിയില്‍ രാജ്യം നിലനില്‍ക്കുന്നു. അങ്കിള്‍ സാമിനും അസിമാനന്ദക്കുമിടയില്‍പെട്ട ചില വലിയുല്ലമാരെപോലെ. ഒരു ഞാണിന്മേല്‍ കളി പോലെ.
വെങ്കിടേഷ് രാമകൃഷ്ണന്‍
 (ലേഖകന്‍ ദി ഹിന്ദു/ഫ്രണ്ട്‌ലൈന്‍ ഡപ്യൂട്ടി എഡിറ്ററാണ്)

Blogger templates

.

ജാലകം

.