എ.ജി. പേരറിവാളന്‍ / നമ്പര്‍ 13906. സെന്‍ട്രല്‍ പ്രിസണ്‍, വെല്ലൂര്‍ള്‍2.....രാജീവ് വധം ...

എന്‍െറ യൗവനം കവര്‍ന്ന ലോകനീതിയെ ഞാന്‍ സംശയിക്കുന്നു

 

സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ തവണയും ഞാന്‍ പരാജയപ്പെടുന്നു. അപ്പോഴെല്ലാം ഇംഗ്ളീഷ് തത്ത്വചിന്തകനായ വില്യം പെന്നിന്‍െറ വാക്കുകളിലാണ് ഞാനെന്‍െറ ആത്മവിശ്വാസം വീണ്ടെടുക്കുന്നത്-സത്യത്തിന്‍െറ ഭാഗത്തായിരിക്കുന്നതില്‍ സവിശേഷമായ അഭിമാനബോധം എനിക്കുണ്ട്.
ഞാനെങ്ങനെയാണ് സ്വയം പരിചയപ്പെടുത്തുക? നൂറുകണക്കിന് വിദ്യാര്‍ഥികളില്‍ ധാര്‍മികതപടര്‍ത്തിയ പാവപ്പെട്ട സ്കൂള്‍ അധ്യാപകന്‍െറ ഏക മകനായോ? അതോ ജീവിതത്തിന്‍െറ രണ്ടു കണ്ണുകളാണ് ധാര്‍മികതയും മാനുഷികതയെന്നും പഠിപ്പിച്ച ഒരു അമ്മയുടെ മകനായിട്ടോ? എനിക്കറിയില്ല. ആ രീതിയില്‍ പരിചയപ്പെടുത്താനാണ് ഇഷ്ടം. പക്ഷേ, ആഗ്രഹിക്കാത്ത മറ്റൊരു രീതിയിലാണ് ഞാന്‍ പരിചയപ്പെടുത്തലിന് വിധേയനാകുന്നത്. അത് ഇതാണ്: എ.ജി. പേരറിവാളന്‍, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍. അതെ. അതാണ് എന്‍െറ അസ്തിത്വം. എനിക്കത് ഒഴിവാക്കാനാവില്ല.
ഇരുപതുവര്‍ഷം മുമ്പ് തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ ചുറ്റിത്തിരിഞ്ഞ ഒരാള്‍ പൊടുന്നനെ ഭീകരവാദിയും കൊലപാതകിയുമായി ചിത്രീകരിക്കപ്പെടുന്നത് വലിയ ദുരന്തമാണ്. സഹമനുഷ്യരോട് ദുരിതങ്ങളില്‍ താദാത്മ്യംപ്രാപിക്കുന്നതും അവരുടെ കണ്ണീര് തുടക്കാന്‍ ശ്രമിക്കുന്നതും കൊലപാതകിയായി പരിഗണിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരാളുടെ കൊലപാതകത്തിലും ഞാനൊരിക്കലും പങ്കാളിയായിരുന്നില്ല; രാജീവ്ഗാന്ധിയുടെ മാത്രമല്ല ആരുടെയും. അത്തരമൊന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്തൈ പെരിയോറിന്‍െറ ചിന്തകളോടുള്ള സ്നേഹവും ബ്രാഹ്മണ്യവിരുദ്ധതയുമായിരുന്നു മര്‍ദകശക്തികള്‍ക്ക് കൊലപാതകിയായി എന്നെ ചിത്രീകരിക്കാനുള്ള ആയുധം. ഈഴം തമിഴ്പോരാട്ടത്തോടുള്ള എന്‍െറ അവസാനിക്കാത്ത താല്‍പര്യം രണ്ടാം സ്ഥാനത്തായിരുന്നു.
1991 മേയ് 21നാണ് രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ കൊല്ലപ്പെടുന്നത്. കേസ് അന്വേഷിക്കാനായി സ്പെഷല്‍ യൂനിറ്റ് (എസ്.ഐ.ടി) രൂപവത്കരിക്കപ്പെട്ടു. 1992 മേയില്‍ 41 തമിഴര്‍ക്കെതിരെ കുറ്റം ചുമത്തി. അതില്‍ 12 പേര്‍ മരിച്ചു. 26 പേരും ഒരു കുറ്റം ചുമത്തപ്പെടാതെ നിരവധി മാസങ്ങള്‍ ജയിലില്‍ പീഡനമേറ്റ് കഴിഞ്ഞു. ഒടുവില്‍ വധശിക്ഷ വിധിക്കപ്പെട്ടു.
പത്തൊമ്പതാം വയസ്സില്‍ അന്വേഷണ ഏജന്‍സികള്‍ എന്നെ ഭീകരമായി പീഡിപ്പിക്കുകയും  മാധ്യമങ്ങള്‍ എന്നെ ബോംബ് നിര്‍മാണ സ്പെഷലിസ്റ്റായി ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ളോമയുണ്ടെന്നതായിരുന്നു അതിന് കാരണം. രണ്ട് സാധാരണ ഒമ്പതു വോള്‍ട്ട് ബാറ്ററി സെല്ലുകള്‍ കടയില്‍നിന്ന് മേടിച്ചു എന്നതിന് വധശിക്ഷ നല്‍കിയാല്‍, അതിന് യുവത്വത്തിന്‍െറ ഇരുപതുവര്‍ഷങ്ങള്‍ കവര്‍ന്നാല്‍,  ലോകത്തിന്‍െറ നീതിയെപ്പറ്റി സത്യമായും ഞാന്‍ സംശയിക്കുന്നു.
നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യവും ഞാന്‍ ചെയ്തിട്ടില്ല. നീതിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിരപരാധിയാണ്. ഞാനിത് പറയുന്നതും എനിക്കെതിരെയുള്ള ‘തെളിവുകളിലെ’ യുക്തിയില്ലായ്മ നിരത്തുന്നതും രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിക്കാനല്ല. പകരം, കേസില്‍ നിഷേധിക്കപ്പെട്ട നീതിക്ക് ഊന്നല്‍നല്‍കാനാണ്; ഞാനീ ഗൂഢാലോചനയുമായി ഒരുവിധത്തിലും ബന്ധപ്പെട്ടില്ളെന്ന് വ്യക്തമാക്കാനാണ്; എനിക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവരും അത് അര്‍ഹിക്കുന്നില്ളെന്ന് ബോധ്യപ്പെടുത്താനാണ്.
ആദ്യം കേസില്‍ ഞാന്‍ ഉള്‍പ്പെടുന്ന രീതിയെപ്പറ്റി പറയാം.
Adkv്മpw ]oU\hpw
രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെതുടര്‍ന്ന് 1991 ജൂണ്‍ പത്തിന്, എന്‍െറ നാടായ വെല്ലൂര്‍ ജില്ലയിലെ ജൊലാര്‍പേട്ടില്‍ പൊലീസ് അന്വേഷണം നടന്നിരുന്നു. തമിഴ്-ഈഴം വിമോചനക്കാരുടെയും ദ്രാവിഡാര്‍കഴകം അനുഭാവികളുടെയും വീടുകളിലായിരുന്നു അന്വേഷണം. ആ സമയത്ത് പൊലീസ് വീട്ടില്‍ വന്ന് മാതാപിതാക്കളോട് എന്നെപ്പറ്റി ചോദിച്ചിരുന്നു. ചെന്നൈ പെരിയാര്‍ തിഡലിലെ ‘വിടുതൈ’ഓഫിസില്‍ കമ്പ്യൂട്ടര്‍ സെക്ഷന്‍ ഓഫിസിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെയായിരുന്നു താമസം. പെരിയാര്‍ തിഡല്‍ അധികാരികളെ മാതാപിതാക്കള്‍ അന്വേഷണത്തെ സഹായിക്കാനായി പൊലീസിന് മുന്നില്‍ കൊണ്ടുവരുകയും ചെയ്തു.
ജൂണ്‍ 11ന് രാത്രി 10.30ന് അച്ഛനുമമ്മയും എന്നെ സി.ബി.ഐ ഇന്‍സ്പെക്ടര്‍മാരായ  ഗംഗാധരന്‍, രാമസ്വാമി, പേരറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്ക്  കൈമാറി. ചെന്നൈ എഗ്മോറിലെ പെരിയാര്‍ തിഡല്‍ ഓഫിസില്‍വെച്ചായിരുന്നു അത്. പെരിയാര്‍ തിഡലിലെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറല്‍.
എന്നെ സി.ബി.ഐ മല്ലിഗൈ ഓഫിസിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം, അതായത് 1991 ജൂണ്‍ 12 ന്, തിരിച്ചുവിടാമെന്ന് പറഞ്ഞിരുന്നു.  എന്നെ നേരെ മുകളിലെ നിലയിലേക്കാണ് കൊണ്ടുപോയത്. അവിടെ ഡി.ഐ.ജി രാജു, എസ്. പി ത്യാഗരാജന്‍, എസ്.പി സലീം അലി തുടങ്ങിയവരുണ്ടായിരുന്നു. അവരെന്‍െറ വിദ്യാഭ്യാസത്തെപറ്റിയും കുടുംബപശ്ചാത്തലത്തെപറ്റിയും ചോദിച്ചു.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിലെ ഡിപ്ളോമ പഠിച്ചത് വിദ്യാഭ്യാസയോഗ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായി പറഞ്ഞപ്പോള്‍ ഡി.ഐ.ജി രാജു ചോദിച്ചു: ‘‘നീയല്ളേ ബോംബുണ്ടാക്കിയയാള്‍?’’ ഞാന്‍ ഞെട്ടി. ബോംബുണ്ടാക്കല്‍ എങ്ങനെ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടി. ആ സമയത്ത് ഷര്‍ട്ടിന്‍െറ അടിഭാഗത്തായി ചെറിയ ദ്വാരമുണ്ടായിരുന്നു. അതില്‍ നോക്കി അദ്ദേഹം പറഞ്ഞു: ‘‘ശ്രീപെരുംപത്തൂരിലെ ബോംബ്സ്ഫോടനത്തില്‍ സംഭവിച്ചതല്ളേടാ ഈ ദ്വാരം?’’ ഞാന്‍ നിഷേധിച്ചു. ‘‘ശരിയായ പരിചരണം’’ ലഭിച്ചാലേ ഇവന്‍ കാര്യങ്ങള്‍ സമ്മതിക്കൂ എന്നുപറഞ്ഞ് എന്നെ രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറി.
താഴത്തെ നിലയിലേക്ക്് കൊണ്ടുവന്നു. പാന്‍റും ഷര്‍ട്ടും മാറ്റി ‘ജട്ടി’മാത്രം ധരിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇന്‍സ്പെക്ടര്‍ സുന്ദരരാജനും പേര് ഓര്‍മയില്ലാത്ത രണ്ടുപരും  നഗ്നശരീരത്തില്‍ കൈകൊണ്ട് ആഞ്ഞടിച്ചു. ഒരാള്‍ കാല്‍ ഷൂസുവെച്ച് ഞെരിച്ചു. പെട്ടെന്ന് ഇന്‍സ്പെക്ടര്‍ സുന്ദര്‍രാജ് മുട്ടുവെച്ച് എന്‍െറ വൃഷണങ്ങളില്‍ ഇടിച്ചു. വലിയ വേദനയില്‍ ഞാന്‍ നിലത്തുവീണു. എനിക്ക് ബന്ധമില്ലാത്ത സംഭവവുമായിബന്ധപ്പെട്ട, അറിയാത്ത കാര്യങ്ങള്‍ പറയാനായി പീഡനം തുടങ്ങി.
അടുത്ത ദിവസം മല്ലിഗൈ ഓഫിസിന്‍െറ മുകളിലത്തെ നിലയില്‍ ‘പീഡന അറ’ എന്നുവിളിക്കുന്നിടത്തേക്ക് കൊണ്ടുപോയി.  ഇന്‍സ്പെക്ടര്‍മാരായ രമേഷ്, മാധവന്‍, ചെല്ലദുരൈ, ഡി.എസ്.പി ശിവാജി എന്നിവര്‍ക്ക് എന്നെ കൈമാറി. മല്ലിഗൈയില്‍ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധരാണ് അവര്‍. ഭക്ഷണവും വെള്ളവും നിഷേധിച്ചു. മൂത്രമൊഴിക്കാന്‍പോലും സമ്മതിച്ചില്ല.
ഇന്‍സ്പെക്ടര്‍ മാധവനും രമേഷും കൈവിടര്‍ത്തി, മുട്ട്് മടക്കി ഇല്ലാത്ത കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഈ നിലയില്‍ ദീര്‍ഘനേരം നിര്‍ത്തി. കാലിന്‍െറ പിന്‍ഭാഗത്തെ പേശികളില്‍ സിമന്‍റ് നിറച്ച പി.വി.സി പൈപ്പുകൊണ്ട് ആഞ്ഞടിച്ചു. ഇന്‍സ്പെക്ടര്‍ ചെല്ലദൂരൈ കൈമുട്ട് ഊക്കോടെ അടിക്കാനായി വലിച്ചുപിടിച്ചു. മാധവനും ചെല്ലദുരൈയും അസഭ്യങ്ങളും മോശമായ വാക്കുകളും ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധരാണ്.
അവിടെ ഡി.എസ്.പി കൃഷ്ണമൂര്‍ത്തിയെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പീഡനം തുടര്‍ന്നു. അദ്ദേഹം പീഡനത്തിന് മറ്റൊരു രീതിയാണ് സ്വീകരിച്ചത്. ഭിത്തിക്ക് പുറംതിരിഞ്ഞ്് നിലത്ത് ഇരിക്കാന്‍ പറഞ്ഞു. ഒരു പൊലീസുകാരനോട് ഒരു കാല്‍ ഭിത്തിയോടു ചേര്‍ത്ത് പിടിക്കാന്‍ പറഞ്ഞു. മറ്റേ കാല്‍  അദ്ദേഹം മുകളിലേക്ക് പിടിച്ച് 180 ഡിഗ്രിയില്‍ അകറ്റി. ആ സമയത്ത് അനുഭവിച്ച വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ പറ്റില്ല.
ഇന്‍സ്പെക്ടര്‍ ടി.എന്‍. വെങ്കിടേശ്വരനും പീഡിപ്പിച്ചു. അദ്ദേഹം വിരലുകള്‍ക്കിടയില്‍ പെന്‍സിലുകളും ചെറിയ കോലുകളും വെച്ചശേഷം വിരലുകള്‍കൊണ്ട് തിരിച്ചു. നഖങ്ങള്‍ക്കിടയില്‍ പിന്നുകള്‍ കുത്തിക്കേറ്റി. കാലിലെ ചെറുവിരലുകള്‍ ഷൂസുകൊണ്ട് ഞെരിച്ചുടച്ചു.
സി.ബി.ഐ ഓഫിസര്‍മാര്‍ സാഡിസ്റ്റ് ആഹ്ളാദം അനുഭവിക്കുകയായിരുന്നു. ഒരു ദിവസം മുറിയില്‍നിന്ന് മറ്റൊരു ഇന്‍സ്പെക്ടര്‍ കാണണമെന്ന് പറഞ്ഞതിനാല്‍ ‘പീഡന അറ’യിലേക്ക്  എന്നെ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ നിലത്തിരിക്കാന്‍ പറഞ്ഞു. ഉടനെ ഷൂസ്കൊണ്ട്് മുഖത്തിന്‍െറ ഇടതുവശത്ത് ആഞ്ഞ്ചവിട്ടാന്‍ തുടങ്ങി. ഇന്‍സ്പെക്ടര്‍ പറഞ്ഞു, ‘‘യെന്‍ഡ (ചീത്തവാക്ക്) നീ നിന്‍െറ രാജ്യത്തുനിന്ന് ഇവിടെ വന്ന് ഞങ്ങളുടെ നേതാവിനെ കൊന്നല്ളേ.’’ വശത്തിരുന്ന ഇന്‍സ്പെക്ടര്‍ മാധവന്‍ പുഞ്ചിരിച്ച്, ‘‘ഇയാള്‍ സിലോണില്‍നിന്നല്ല, തമിഴ്നാട്ടില്‍നിന്നാണ്’’ എന്നു പറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചയച്ചു. ഞാനിത് പറയാന്‍ കാരണം, സി.ബി.ഐ ഓഫിസര്‍മാര്‍ പിടിച്ചുകൊണ്ടുവന്നിരിക്കുന്നവര്‍ ആരെന്നുപോലും അറിയാതെയാണ് പീഡനവും മര്‍ദനവും അഴിച്ചുവിട്ടത് എന്ന് സൂചിപ്പിക്കാനാണ്. ഇത്തരത്തിലായിരുന്നു ഞാനുള്‍പ്പെടെയുള്ള നിരപരാധികള്‍ മര്‍ദിക്കപ്പെട്ടത്.
എസ്.പി ത്യാഗരാജന്‍െറ ഓഫിസ് മല്ലിഗൈയില്‍ താഴത്തെ നിലയിലായിരുന്നു. അദ്ദേഹം പുലര്‍ച്ച മൂന്നിനും നാലിനും വിളിപ്പിക്കും. തുടര്‍ന്ന്, അദ്ദേഹം എന്തുംചോദിക്കും. ഞാന്‍ നിര്‍ത്താതെ മറുപടി പറയണം. രാത്രി വൈകി അറിയാതെ ഉറങ്ങിപ്പോയാല്‍ അയാള്‍ മര്‍ദിക്കും. വ്യാജ ആരോപണങ്ങള്‍ സമ്മതിക്കുന്നതുവരെ വെള്ളം തരേണ്ടെന്നായിരുന്നു തീരുമാനം. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വായില്‍ ഒന്നോ രണ്ടോ തുള്ളി ഉറ്റിക്കും. രാത്രി ഉറങ്ങാന്‍ അനുവദിക്കില്ല. ഉറക്കാതിരിക്കാന്‍ പ്രത്യേക ഗാര്‍ഡുകളെ നിയമിച്ചിരുന്നു. ഉറങ്ങാന്‍ തുടങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കും. ഭക്ഷണംപോലും അവരുടെ പീഡനായുധമായിരുന്നു.
ഒപ്പം പലതരത്തിലുള്ള മര്‍ദനവും. ഇത്തരത്തിലുള്ള ശാരീരികവും മാനസികവുമായ പീഡനത്തിനാണ് ഞാന്‍ വിധേയമായത്.
19ാം തീയതിവരെ അവരെന്നെ കോടതിയില്‍ ഹാജരാക്കിയില്ല. നിയമവിരുദ്ധ കസ്റ്റഡിയില്‍, കുളിക്കാനോ പല്ല് തേക്കാനോ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു അവര്‍. ഒടുവില്‍, ശരീരത്തിലെ ദുര്‍ഗന്ധം സഹിക്കാനാവാതെവന്നപ്പോള്‍ 19ാം തീയതി ഇന്‍സ്പെക്ടര്‍ രമേഷ് കുളിക്കാന്‍ അനുവദിച്ചു. ഈ അനുവാദത്തിനുള്ള മറ്റൊരു കാരണം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നതാണ്.
ഒരു ദിവസം ഡി.ഐ.ജി ശ്രീകുമാര്‍ വന്നു പറഞ്ഞു: ‘‘ഡാ, എന്‍െറ നാട്ടുകാരനായ കെ.ജി.എഫ് നിന്‍െറ നാട്ടിലുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലുമൊരു സ്ഥലം കാണിച്ചാല്‍ ഞാന്‍ നിന്നെ മോചിപ്പിക്കും.’’
ഞാന്‍ ചോദിച്ചു: ‘‘സാര്‍, എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?’’
‘‘എ.കെ 47 റൈഫ്ള്‍, വയര്‍ലെസ് സെറ്റ്, സ്വര്‍ണക്കട്ടികള്‍ എന്നിവ മണ്ണിനടിയില്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്?’’
ഞാന്‍ പറഞ്ഞു: ‘‘അറിയാമെങ്കില്‍ മാത്രമേ എനിക്ക് പറയാനാവൂ. അത് എന്‍െറ കൈയില്‍ ഇല്ല. ഞാനെങ്ങനെ അത് നല്‍കും?’’
‘‘ഇങ്ങനെയാണെങ്കില്‍ നിന്നെ യാര്‍ക്കും രക്ഷിക്കാനാവില്ല’’എന്നു പറഞ്ഞ് അദ്ദേഹം അവിടംവിട്ടു.
ഈ ഡി.ഐ.ജി ശ്രീകുമാര്‍ കൊഡൈക്കരെ ഷണ്‍മുഖം കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിന്നീട് പങ്കാളിയായ ആളാണ്. 24 മണിക്കൂറും കൈകള്‍ വിലങ്ങണിയിച്ചിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ചെയ്യുമ്പോള്‍പോലും. ഭക്ഷണം നല്‍കുമ്പോള്‍ മാത്രം ഒരുകൈയിലെ വിലങ്ങുമാറ്റും. ഉറങ്ങുമ്പോഴും വിലങ്ങുണ്ടാവും.  പിന്നീട് മര്‍ദനത്തിനായി വിവിധ മാര്‍ഗങ്ങളും രീതികളും ഉപയോഗിച്ചു. അതെല്ലാം വളരെ ഭീകരവും പ്രാണനെടുക്കുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമായിരുന്നു.
ജൂണ്‍ 19നാണ് ചെങ്കല്‍പേട്ടിലെ കോടതിയില്‍, ഇപ്പോള്‍ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന റോബര്‍ട്ട് പയസിനൊപ്പം എന്നെ കൊണ്ടുപോകുന്നത്. കോടതിയില്‍ വാ തുറക്കരുതെന്ന്  ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. മിണ്ടാതിരുന്നാല്‍ മോചിപ്പിക്കുമെന്നും പറഞ്ഞു. അല്ളെങ്കില്‍, മല്ലിഗൈയില്‍ കൊണ്ടുപോയി പീഡനം തുടരുമെന്നും. പേടിപ്പിക്കുന്നതായിരുന്നു അവിടത്തെ അവസ്ഥ. അങ്ങോട്ടേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ഭയപ്പെട്ടു. കോടതി ഞങ്ങളുടെ പേരുവിളിക്കുകയും മുന്നോട്ട് നില്‍ക്കാനും പറഞ്ഞു. പിന്നീട് ഡി.എസ്.പി രഹോത്തമിനോട് എന്തോ പറഞ്ഞു. അദ്ദേഹം സാക്ഷിക്കൂട്ടില്‍നിന്ന് എന്തൊക്കെയോ വാദങ്ങള്‍ നിരത്തി. പിന്നെയാണ് ജഡ്ജിക്കു മുന്നിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. കോടതി ഞങ്ങളെ 1991 ജൂലൈ 19വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. അങ്ങനെ പിന്നെയും മല്ലിഗൈയിലെ ‘പീഡന അറ’യിലേക്ക് തിരിച്ചെത്തി.
ആ ഒരു മാസം പീഡനങ്ങളുടെ തുടര്‍ച്ചയായിരുന്നു. നിശ്ചിത ഇടവേളകളില്‍ ഞങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. പുറത്ത് പരിക്കുകള്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുള്ള മര്‍ദനമായിരുന്നു നേരിട്ടത്. ശക്തമായി കാല്‍വണ്ണയില്‍ വടികൊണ്ട് അടിക്കും. പിന്നെ ചാടാനായി ആവശ്യപ്പെടും. ഇത്തരത്തിലുള്ളതായിരുന്നു ഒരു പീഡനം.
രണ്ടാമത്തെ തവണ ഹാജരാക്കിയത് ചെന്നൈ ഹൈകോടതി വളപ്പിലുള്ള ടാഡ കോടതിയിലാണ്. ജസ്റ്റിസ് സിദ്ദിഖിന്  മുന്നിലാണ് ഹാജരാക്കിയത്. അതിന് മുമ്പേ, കോടതിയില്‍ ഒരക്ഷരം മിണ്ടാതെ നിശ്ശബ്ദമായി നില്‍ക്കണമെന്ന് ഡി.എസ്.പിമാര്‍ ആജ്ഞാപിച്ചിരുന്നു.  മിണ്ടിയാല്‍ തിരിച്ചെത്തുമ്പോള്‍ പീഡനം ഉണ്ടാവുമെന്നും പറഞ്ഞു. ആഗസ്റ്റ് 16വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിക്ക് പുറത്ത്  അച്ഛനുമമ്മയും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്ന എല്ലാവരെയും നോക്കാന്‍പോലും അവസരം കിട്ടിയില്ല. മല്ലിഗൈ ഓഫിസില്‍ എത്തിയപ്പോള്‍ ഡി.എസ്.പി രഹോത്തമന്‍ എന്നേട് ചോദിച്ചു: ‘‘ആരൊക്കെയായിരുന്നു കോടതിവളപ്പിലുണ്ടായിരുന്നത്? ’’
‘‘അച്ഛനുമമ്മയും വന്നിരുന്നു’’, ഞാന്‍ പറഞ്ഞു.
‘‘അതേപ്പറ്റിയല്ല ചോദിച്ചത്. അവിടെ 200 -300 പേരുണ്ടായിരുന്നു. അവരാരാണ്? നീ പറഞ്ഞിട്ടാണോ അവര്‍ വന്നത്?’’
ഞാന്‍ പറഞ്ഞു: ‘‘അവരാരൊക്കെയാണെന്ന് അറിയില്ല. അവരെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ചിലപ്പോള്‍ ബന്ധുക്കളായിരുന്നിരിക്കണം.’’ ഞാനദ്ദേഹത്തോട്, ഒരു മാസമായി പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോള്‍ എങ്ങനെ അവരോട് വരാന്‍ പറയാന്‍ പറ്റുമായിരുന്നു എന്ന് ചോദിച്ചു. ഡി.എസ്.പിക്ക് ദേഷ്യംവന്ന് മുഖത്ത് ആഞ്ഞടിച്ചു. അവിടെയുണ്ടായിരുന്ന പൊലീസുകാരോടും അടിക്കാന്‍ പറഞ്ഞു. ബന്ധുക്കള്‍ കോടതിയില്‍ വന്നത് ഇഷ്ടപ്പെടാത്തതിനുപോലും മര്‍ദനം!
മൂന്നാം തവണ കോടതിയില്‍ ഹാജരാക്കിയത് ഞങ്ങളെ പാര്‍പ്പിച്ചിരുന്ന പൂനമല്ലി പ്രത്യേക ജയിലില്‍തന്നെയായിരുന്നു. ആ ജയില്‍സമുച്ചയം സി.ബി.ഐ ആളുകളെ തടവിലാക്കാനും പീഡിപ്പിക്കാനുമായി ഏറ്റെടുത്തതാണ്. മല്ലിഗൈയില്‍നിന്ന് എന്നെ ആഗസ്റ്റ്് മൂന്നിന് പുനമലൈ സബ്ജയിലിലേക്ക് കൊണ്ടുപോയി. അപ്പോള്‍ ഡി.എസ്.പി രാമകൃഷ്ണനായിരുന്നു ചുമതല. ദിവസവും ഉദ്യോഗസ്ഥര്‍ പീഡനം അഴിച്ചുവിട്ടു.
സബ്ജയിലിലെ ഓഫിസ് ശരിക്കും പീഡന അറയായിരുന്നു. അവിടെവെച്ചും പീഡിപ്പിക്കപ്പെട്ടു. വിവിധ ദിവസങ്ങള്‍ അടയാളപ്പെടുത്തിയ, കൈകൊണ്ടെഴുതിയ കടലാസുകളില്‍  ഒപ്പിടാന്‍ എസ്.പി ത്യാഗരാജന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥര്‍ പീഡനം ഒഴിവാക്കി. കടലാസുകളില്‍ എഴുതിയതെന്തെന്ന് വായിക്കാന്‍ അനുവദിച്ചില്ല. ഇതില്‍ ഒപ്പിട്ടാല്‍ മോചിപ്പിക്കപ്പെടും എന്നാണ് പറഞ്ഞത്. ആ സമയത്ത് ടാഡനിയമം എന്താണെന്ന് അറിയുമായിരുന്നില്ല. എനിക്ക് മാത്രമല്ല, തമിഴ്നാട്ടിലെ എല്ലാവര്‍ക്കും ടാഡ പുതിയ കാര്യമായിരുന്നു. ഈ സാഹചര്യത്തില്‍ മര്‍ദനം താങ്ങാനാവാതെ ഞാന്‍ രേഖകളില്‍ അവരുടെ നിര്‍ദേശപ്രകാരം ഒപ്പിട്ടു, ജീവന്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍. പക്ഷേ, അന്ന് ജീവന്‍ രക്ഷിക്കാന്‍ ഇട്ട ഒപ്പുകള്‍ ഇന്നെന്‍െറ ജീവന്‍ ആവശ്യപ്പെടുന്നു. രേഖകള്‍ ഒപ്പിട്ടശേഷം അവരെന്നെ തടവ്മുറിയില്‍  വീണ്ടും അടച്ചു. ഞാന്‍ കരയാന്‍ തുടങ്ങി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ എന്നോട്, ‘‘എന്തിനാണ് നീ കരയുന്നത്’’ എന്ന് ചോദിച്ചു. ഞാനെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചു: ‘‘പൊലീസ് കസ്റ്റഡിയിലുള്ളപ്പോള്‍ ഇടുന്ന ഒപ്പിന് കോടതിയില്‍ വിലയില്ല. അതിനാല്‍ രേഖയില്‍ എന്തെഴുതിയാലും അത് നിന്നെ ബാധിക്കില്ല.’’ ഞാന്‍ അത് വിശ്വസിച്ചു. മനുഷ്യസ്നേഹം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. ആ പൊലീസുകാരന്‍െറ   പ്രസ്താവനയില്‍ സത്യമുണ്ടായിരുന്നു. സാധാരണ നിയമപ്രക്രിയയിലെ പരിചയംവെച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ടാഡയെപ്പറ്റി ഒന്നുമറിയില്ല എന്നതായിരുന്നു ദുരന്തം.
എനിക്ക് ടാഡ എന്തെന്ന് അറിയുമായിരുന്നില്ല. അതില്‍ കസ്റ്റഡിയില്‍ നടത്തുന്ന കുറ്റസമ്മതമൊഴിക്കുള്ള പ്രാധാന്യവും അറിയുമായിരുന്നില്ല. കുറ്റസമ്മത പ്രസ്താവനക്കുള്ള നിയമ പ്രത്യാഘാതങ്ങളെപ്പറ്റിയും ധാരണയുണ്ടായിരുന്നില്ല.  എന്നിട്ടും ഞാനതില്‍ ഒപ്പിട്ടത് അങ്ങനെ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടായിരുന്നു.
ഞാന്‍ പീഡിക്കപ്പെട്ട അതേ‘പീഡന അറ’,  ആഗസ്റ്റ് 16 ന് കോടതിയായി മാറുകയും അതേ മുറിയില്‍ ജഡ്ജി നടപടികള്‍ നടത്തുകയും ചെയ്തു.  മുഴുവന്‍ സമുച്ചയവും സി.ബി.ഐ നിയന്ത്രണത്തിലായിരുന്നു. ജഡ്ജിക്കുമുന്നില്‍ കൊണ്ടുപോകുമ്പോള്‍ ഡി.എസ്.പി രഹോത്തമും മറ്റ് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി: ‘‘ നീ പീഡനത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും നിന്നെ പീഡിപ്പിക്കും. പിന്നെ വെടിവെച്ചുകൊല്ലും. നീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിവെച്ചതാണെന്ന് പറയും.’’ അതായിരുന്നു ജയിലിലെ ഭീതിദമായ അവസ്ഥ, നിയമത്തിലെ അജ്ഞത  വായടയ്ക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.
1991 സെപ്റ്റംബര്‍ ഒന്നിനായിരുന്നു മൂത്ത സഹോദരിയുടെ വിവാഹം. പ്രത്യേക കോടതിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചു. ഏക സഹോദരന്‍ എന്ന നിലയില്‍ എന്‍െറ സാന്നിധ്യം പ്രധാനമായിരുന്നു. അനുവാദം നിഷേധിക്കപ്പെട്ടു. വിവാഹം ദുഃഖഭരിതമായ അന്തരീക്ഷത്തില്‍ നടന്നു.
ജയിലില്‍ സാധാരണ തടവുകാരോടുള്ള സമീപനമല്ല ഉണ്ടായത്. ജയിലിലെ എന്‍െറ പെരുമാറ്റത്തെക്കാള്‍ കേസില്‍ മരിച്ചയാളുടെ സാമൂഹിക പദവിയാണ് പരിഗണിക്കപ്പെട്ടത്. അതിനാല്‍, പുതിയ ചട്ടങ്ങള്‍ എനിക്കായി ചുമത്തപ്പെട്ടു. അതിന് ശേഷം ഇന്നോളം ഏകാന്തതടവിന് അടച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ആളുകളെപ്പോലും ഏകാന്തതടവിന് അടയ്ക്കരുതെന്ന് സുപ്രീംകോടതി  നിര്‍ദേശമുള്ളപ്പോഴായിരുന്നു അത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഒരൊറ്റ സെല്ലിലാണ് ഞാന്‍ ഏകാന്തതടവിന് അടയ്ക്കപ്പെട്ടിരിക്കുന്നത്.
1992 മുതല്‍ മൂന്നുവര്‍ഷം, രക്തബന്ധമുള്ള ബന്ധുക്കളെ മാത്രമേ എന്നെ കാണാന്‍ അനുവദിച്ചുള്ളൂ. മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. അഭിഭാഷകരെപോലും കേസുമായി ബന്ധപ്പെട്ട് വന്നുകാണാന്‍ ശരിക്കും അനുവദിച്ചില്ല. കൂടിക്കാഴ്ച ഫൈബര്‍ ഗ്ളാസിന്‍െറ അപ്പുറവും ഇപ്പുറവുമായി നിന്ന് മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.  അഭിഭാഷകരോട് ഞങ്ങള്‍ക്ക് ശരിക്കും ആശയവിനിമയം നടത്താനായില്ല. അഭിഭാഷകരോട് സ്വതന്ത്രമായി സംസാരിക്കാന്‍ ഒരു തടവുകാരനും അവകാശം നിഷേധിച്ചുകൂടാ എന്ന ഹൈകോടതി നിര്‍ദേശമുണ്ടായിരുന്നിട്ടുപോലും അവസാനംവരെ അത് എനിക്ക് നിഷേധിക്കപ്പെട്ടു.
അന്യായവും ജനാധിപത്യവിരുദ്ധവുമായ വിചാരണനടപടികളിലൂടെ ടാഡകോടതി ഞാനുള്‍പ്പെടെ 26 പേര്‍ക്ക് വധശിക്ഷ വിധിച്ചു.
Btcm]W്വfpw
hkvXpXbpw
കുറ്റവാളിയാണെന്ന് വിധിച്ചതിന് കാരണമായി പറഞ്ഞത് ഞാന്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ‘ബെല്‍റ്റ് ബോംബ്’ കൂട്ടിയോജിപ്പിക്കാന്‍ സഹായിച്ചുവെന്നാണ്.
പക്ഷേ, രാജീവ് കേസിലെ മുഖ്യ അന്വേഷണ ഓഫിസറും 2005ല്‍ ഡി.എസ്.പിയായി വിരമിക്കുകയും ചെയ്ത കെ. രാഹോത്തം അവര്‍ക്ക് ഒരു തെളിവും എന്‍െറ കാര്യത്തില്‍ ഇല്ളെന്ന് സമ്മതിച്ചിരുന്നു. തന്‍െറ അടുത്തകാലത്തിറങ്ങിയ ‘രാജീവ് വധക്കേസ്’ എന്ന പുസ്തകത്തിലും അഭിമുഖങ്ങളിലും ‘‘ബെല്‍റ്റ് ബോംബ് യോജിപ്പിച്ചയാളാരെന്നുള്ള വിഷമപ്രശ്നം’’ ഇതുവരെ സി.ബിഐക്ക് പരിഹരിക്കാനായിട്ടില്ളെന്ന് അദ്ദേഹം പറയുന്നു.  ആ ഉത്തരമില്ലാത്ത ചോദ്യം പൂരിപ്പിക്കാനായി എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നോ?
സി.ബി.ഐ വാദിച്ചത് ഞാനാണ് ബോംബ് കൂട്ടിയോജിപ്പിച്ചതെന്നാണ്. കാരണം, ഞാനൊരു ഒമ്പത് വോള്‍ട്ട് ബാറ്ററി സെല്ല് മേടിച്ചിരുന്നുവെന്നാണ്. ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷനിലെ ഡിപ്ളോമ അത്തരം ഒരു കഥ മെനയാന്‍ അവരെ സഹായിച്ചു. അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷേ, അവര്‍ ഒരിക്കലും ബോംബില്‍ ഉപയോഗിച്ച ഒമ്പത് വോള്‍ട്ട് സെല്‍ ഞാന്‍ മേടിച്ചതാണെന്ന് തെളിയിച്ചിട്ടില്ല.
സത്യത്തില്‍ ഞാനൊരിക്കലും ഒരു ഒമ്പത് വോള്‍ട്ട് ബാറ്ററി മേടിച്ചിട്ടില്ല, അത്തരമൊന്ന് ആര്‍ക്കും നല്‍കുകയും ചെയ്തിട്ടില്ല. പക്ഷേ, സി.ബി.ഐ അങ്ങനെ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചു. അതിന് എന്‍െറ ഷര്‍ട്ടിന്‍െറ കീശയില്‍നിന്ന് കണ്ടെത്തിയതെന്ന്് പറഞ്ഞ് ഒരു രശീത് ഹാജരാക്കി.
ഇരുപതുവര്‍ഷം മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയില്‍ ബാറ്ററികള്‍ മേടിച്ചാല്‍ അതിന് രസീത് നല്‍കുമെന്നും, ഒരു കുറ്റവാളി അത്തരം ഒരു രശീത് കൈയില്‍വെച്ചുകൊണ്ടിരിക്കുമെന്നുള്ള വാദങ്ങള്‍ വായനക്കാരുടെ  സാമാന്യബോധത്തിനും മനഃസാക്ഷിക്കും വിടുന്നു.
കുറ്റസമ്മതമൊഴിയനുസരിച്ച് ഞാന്‍ മാസവേതനത്തിന് എല്‍.ടി.ടി.ഇക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ഞാന്‍ പല എല്‍.ടി.ടി.ഇ അംഗങ്ങള്‍ക്കുവേണ്ടിയും  മുതിര്‍ന്ന എല്‍.ടി.ടി.ഇ വ്യക്തിത്വമായ ശിവരശനുവേണ്ടിയും പ്രവര്‍ത്തിച്ചതായും കുറ്റസമ്മതമൊഴിയില്‍ സമ്മതിക്കുന്നു. പക്ഷേ, ഒരിടത്തും ഞാന്‍ കൊലപാതകത്തില്‍ പങ്കെടുത്തത് സമ്മതിച്ചതായി പറയുന്നില്ല.
1991 മേയ് ഏഴിനുള്ള വയര്‍ലെസ് സന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കാണ് ഗൂഢാലോചന അറിയാവുന്നത്. ശിവരശന്‍, ശുഭ, തനു എന്നിവര്‍ക്ക്. ഇത് ആദരണീയ ജഡ്ജിമാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്‍െറ പ്രസ്താവന അനുസരിച്ച് ഞാന്‍ ശിവരശന് ഒമ്പത് വോള്‍ട്ട് ബാറ്ററിയും കാര്‍ ബാറ്ററിയും മോട്ടോര്‍ സൈക്കിളും നല്‍കിയത് ഏപ്രില്‍ ഏഴിന് മുമ്പാണ്. അപ്പോള്‍ ഈ സാധനങ്ങള്‍ മേടിച്ചെങ്കില്‍ അതിനുപിന്നില്ലുള്ള ചേതോവികാരം എന്തെന്ന് എനിക്കറിയില്ളെന്നത് വ്യക്തമാണ്.
പ്രസ്താവനപ്രകാരം സംഭവം നടക്കുന്ന മേയ് 21ന് രാത്രി 9.30ന് ഞാന്‍ ഭാഗ്യനാഥനൊപ്പം ഒരു സിനിമക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തെപ്പറ്റിയും ഗൂഢാലോചനയെപ്പറ്റിയും അറിയമായിരുന്നെങ്കില്‍ കുറ്റകൃത്യം നടക്കുമ്പോള്‍ എനിക്കതിനാകുമായിരുന്നോ? (പ്രസ്താവനപ്രകാരം രാജീവ്ഗാന്ധിവധത്തെപ്പറ്റി അറിയുന്നത് സിനിമ കഴിഞ്ഞ് മടങ്ങുമ്പോഴാണ്.)
പ്രത്യേക കോടതി വധശിക്ഷ നല്‍കിയതിനെതുടര്‍ന്ന് സുപ്രീംകോടതിയില്‍ ഞാന്‍ നല്‍കിയ അപ്പീല്‍ തള്ളി വധശിക്ഷ ശരിവെച്ചു. പക്ഷേ, വിധിയില്‍,  രാജീവ്ഗാന്ധിവധം ഭീകരവാദ നടപടിയല്ളെന്നും, കൊലപാതകിക്ക് രാജീവ്ഗാന്ധിയെയും തന്നെയും സ്വയം കൊലപ്പെടുത്തുക എന്നതില്‍ കവിഞ്ഞ് മാറ്റൊരു താല്‍പര്യവും ഇല്ളെന്നും വ്യക്തമാക്കുന്നു. ടാഡ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലെ വിചാരണനടപടികളെ സുപ്രീംകോടതി ചോദ്യംചെയ്യുകയും അത് അനുചിതമാണെന്ന് പറയുകയും ചെയ്തു.
പക്ഷേ, എനിക്ക് ശിക്ഷ വിധിക്കപ്പെട്ടത് ടാഡ നിയമത്തിനു കീഴില്‍ ഞാന്‍ നല്‍കിയ ‘കുറ്റസമ്മതമൊഴി’യെ അടിസ്ഥാനമാക്കിയാണ്. ഈ കേസില്‍ ടാഡ നിയമം അനുചിതമാണ് എന്ന് സുപ്രീംകോടതിതന്നെ പറയുമ്പോള്‍ എങ്ങനെ ടാഡ നിയമത്തിന് കീഴില്‍, പൊലീസ് കസ്റ്റഡിയില്‍ ഞാന്‍ നടത്തിയ കുറ്റസമ്മതം സുപ്രീംകോടതി സ്വീകരിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയും ചെയ്തു?
ടാഡ നിയമംപോലെയുള്ള ഒരു കരിനിയമത്തിന്‍െറ അടിസ്ഥാനത്തിലുള്ള അപരിമിതമായ അധികാരത്തിന് കീഴില്‍ എങ്ങനെയാണ് കുറ്റസമ്മതമൊഴികള്‍ എടുക്കുന്നതെന്ന് ആര്‍ക്കും ആലോചിക്കാം.  ഞാന്‍ കടുത്ത പീഡനത്തിനും ബലപ്രയോഗത്തിനും വിധേയനാക്കപ്പെടുകയും രക്തംകൊണ്ട് കുറ്റസമ്മതമൊഴിയില്‍ ഒപ്പുവെക്കപ്പെടേണ്ടിയും വന്നു. ഒരു പൊതുനടപടിയെന്ന നിലയില്‍ കോടതി കുറ്റസമ്മതപ്രസ്താവനകള്‍ക്ക് അധികം പ്രാമുഖ്യം നല്‍കാറില്ല. പക്ഷേ, ഒരു മടിയുമില്ലാതെ എന്‍െറ കാര്യത്തില്‍ അത് ലംഘിക്കപ്പെട്ടു.
അതിനെക്കാള്‍, കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ത്യാഗരാജനെപ്പറ്റി പറയേണ്ടതുണ്ട്. കേസില്‍ അറസ്റ്റിലായ 26 വ്യക്തികളില്‍ 17പേരുടെ കുറ്റസമ്മതമൊഴികള്‍ രേഖപ്പെടുത്തിയത് സി.ബി.ഐ എസ്.പി ത്യാഗരാജനാണ്. രാജീവ്ഗാന്ധി വധക്കേസില്‍ ചില കുറ്റാരോപിതരെ രക്ഷിക്കാനായി അദ്ദേഹം വ്യാജരേഖകള്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എങ്ങനെയാണ് രാജീവ്ഗാന്ധി കേസില്‍ കുറ്റസമ്മതമൊഴികള്‍ ലഭിച്ചതെന്ന് പറയേണ്ട കാര്യമുണ്ടോ?
1993ല്‍ കേരളത്തിലെ കോട്ടയം എന്ന സ്ഥലത്ത് അഭയ എന്ന കന്യാസ്ത്രീ ബലാത്സംഗത്തിന് വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ തോമസ് വര്‍ഗീസായിരുന്നു. തോമസ് വര്‍ഗീസ് വലിയ രീതിയിലുള്ള  കുഴപ്പങ്ങള്‍ക്ക് വിധേയനായി.
ഒടുവില്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന്, താന്‍ ജോലി രാജിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പറഞ്ഞ കാരണം  ത്യാഗരാജന്‍ കേസ് ആത്മഹത്യയാക്കി  അവസാനിപ്പിക്കാന്‍ തന്‍െറ മേല്‍ വലിയതോതില്‍ സമ്മര്‍ദം ചെലുത്തുന്നൂവെന്നാണ്. ത്യാഗരാജന്‍െറ വിശ്വാസ്യത കോടതി ചോദ്യംചെയ്യുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറ് വര്‍ഷത്തിനുശേഷം, 2009ല്‍ സിസ്റ്റര്‍ അഭയക്കേസ് വീണ്ടും അന്വേഷിക്കുകയും അവരുടെ കൊലപാതകികളെ അറസ്റ്റ്ചെയ്യുകയും ചെയ്തു.
അതേ ത്യാഗരാജന്‍ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി എന്‍െറ കാര്യത്തില്‍ എങ്ങനെ സത്യമാവും?
ഇന്ന് റദ്ദാക്കപ്പെട്ട ടാഡ നിയമത്തിന് കീഴില്‍ കേസ് അന്വേഷിച്ചതിനാല്‍ അടിസ്ഥന അവകാശങ്ങളും നിയമപരിരക്ഷയും നിഷേധിക്കപ്പെടുകയും ചെയ്തു. അങ്ങനെ എന്‍െറ ഭാഗത്തുള്ള സത്യം മുന്‍വിധികളാല്‍ കുഴിച്ചുമൂടപ്പെട്ടു.
കേസ് ജില്ലാകോടതിയിലാണ് വിചാരണചെയ്തിരുന്നതെങ്കില്‍, ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവസരമുണ്ടാവുമായിരുന്നു. ഈ രീതിയിലുള്ള നടപടി ഇന്ത്യയില്‍ നിരവധി കേസുകളില്‍ ശരിയായ വിധി ലഭ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ഹൈകോടതിയുടെ നീതി തെറ്റായിതന്നെ നിഷേധിക്കപ്പെട്ടു. പകരം, കേസ് വിചാരണചെയ്തത് അനുചിതമായ ടാഡ നിയമത്തിന് കീഴില്‍ പ്രത്യേക കോടതിയിലായിരുന്നു.
ലോകത്ത് ആദ്യമായിട്ടാവും അപൂര്‍വങ്ങളില്‍ അപൂര്‍വമായ വധശിക്ഷ 26 വ്യക്തികള്‍ക്ക് കോടതി ഒരുമിച്ച് വിധിക്കുന്നത്. സുപ്രീംകോടതിക്ക് നന്ദിയുണ്ട് അതില്‍ 22 പേരുടെ വധശിക്ഷ റദ്ദാക്കിയതില്‍. 26 പേര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ പ്രത്യേക കോടതിയുടെ ഏകപക്ഷിയമായ ചായ്വും മുന്‍വിധികളും ഏതൊരാള്‍ക്കും സങ്കല്‍പിക്കാനാവും. ഒരിക്കല്‍കൂടി നീതിപൂര്‍വകമായ വിചാരണലഭിച്ചാല്‍ നിരപരാധിത്വം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ ക്രിമിനല്‍ നിയമം പുനര്‍വിചാരണ അനുവദിക്കുന്നില്ല.  ആദരണീയനായ ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ ദയാഹരജിക്ക് മുന്നിലാണ് ഞാന്‍.
മുകളില്‍ പറഞ്ഞ വാദങ്ങള്‍ റിവ്യൂ ഹരജിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ സത്യം ജഡ്ജിമാര്‍ക്ക് മനസ്സിലാകുമായിരുന്നില്ളേ എന്ന് നിങ്ങള്‍ ചോദിക്കാം. വസ്തവമെന്തെന്നാല്‍, റിവ്യൂ ഹരജിയില്‍ അഭിഭാഷകന്‍ മുകളില്‍ പറഞ്ഞ വസ്തുതകളെക്കാള്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. റിവ്യൂ ഹരജിയില്‍ എന്‍െറ നിരപരാധിത്വവും എനിക്കുമേലുണ്ടായ അനീതികളും അക്കമിട്ടുപറഞ്ഞിരിന്നു. എന്നാലും നീതി നിഷേധിക്കപ്പെട്ടു.
ദുരന്തം ഇതാണ്- ജസ്റ്റിസ് വാധവ റിവ്യൂ ഹരജി പരിഗണിച്ച് പറഞ്ഞു: ‘‘കുറ്റവാളികള്‍ എന്നു വിധിക്കപ്പെട്ടവരുടെ റിവ്യൂ ഹരജിയില്‍ ഹാജരായ  നടരാജന്‍, ഹരജിക്കാര്‍ കുറ്റവാളികളെന്ന്  കണ്ടെത്തിയ വസ്തുതകള്‍ ചോദ്യം ചെയ്തില്ല, വധശിക്ഷ നല്‍കിയതിനെപ്പറ്റിയുള്ള പ്രശ്നങ്ങളില്‍ മാത്രമാണ് പുനഃപരിശോധന ആവശ്യം ഒതുക്കിയത്.’’ അതായത് അഭിഭാഷകര്‍ ഞങ്ങള്‍ കുറ്റക്കാരാണെന്ന് മറ്റൊരു അര്‍ഥത്തില്‍ സമ്മതിച്ചുവത്രെ!
പക്ഷേ,  പുനഃപരിശോധന ഹരജിയിലൂടെ പോയാല്‍ നിങ്ങള്‍ക്ക് അത് തെറ്റാണെന്ന് മനസ്സിലാവും. സുപ്രീംകോടതിയുടെ നീതിയില്‍ എനിക്ക് പൂര്‍ണപ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ, ഏറ്റവും മോശമായ രീതിയില്‍ ഞാന്‍ നിരാശനാക്കപ്പെട്ടു. ഇത് ജുഡീഷ്യറിക്കെതിരെയുള്ള ആരോപണമായി നിങ്ങള്‍ കരുതില്ളെന്ന് പ്രതീക്ഷിക്കട്ടെ.  കോടതിവിധിയില്‍ തെറ്റുണ്ട്. എന്നാല്‍, പൊതുവില്‍ ലോകം കോടതിയുടെ പ്രസ്താവനയേ അംഗീകരിക്കുവെന്നും എനിക്കറിയാം.
 സുപ്രീംകോടതി വിധി അറിഞ്ഞപ്പോള്‍, ലെനിന്‍ പണ്ട് പറഞ്ഞ കാര്യങ്ങളാണ് വേദനയോടെ ഞാന്‍ ഓര്‍ത്തത്: ‘‘ലോകത്തിലെ ഏറ്റവും മോശം കേസുകളെ ജഡ്ജിമാര്‍ പിന്തുണച്ചിട്ടുണ്ട്. കേസിന്‍െറ രണ്ടു വശങ്ങളും ജഡ്ജിമാര്‍ കേട്ടു എന്നതുകൊണ്ട്, സത്യം പുറത്തുവരുമെന്ന് കരുതരുത്.’’
ഭാവിയെപ്പറ്റി ആശങ്കയുണ്ട്. ഭൂതകാലത്തില്‍ പല ഉദാഹരണങ്ങളുള്ളപ്പോള്‍ പ്രത്യേകിച്ചും. മുമ്പ് കേഹാര്‍ സിങ്ങിനെ നിഷ്ഠുരമായി തൂക്കിലേറ്റി. ആരും ശബ്ദമുയര്‍ത്തിയില്ല. പക്ഷേ, എന്‍െറ അവസ്ഥ അതല്ല. അത് പറയുന്നതില്‍ സന്തോഷമുണ്ട്.  എനിക്കുവേണ്ടി ഉയര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ പ്രചോദിപ്പിക്കുന്നു.
എന്‍െറ മേല്‍ ചുമത്തിയ ’കൊലപാതകി’ എന്ന പ്രതിച്ഛായ സാവധാനം മാഞ്ഞുകൊണ്ടിരിക്കുകയാണ്.  ജയിന്‍ കമീഷന്‍ ഉത്തരവിനെ തുടര്‍ന്ന് രൂപവത്കരിച്ച ബഹുമുഖ നിരീക്ഷണ സമിതി (എം.ഡി.എം.എ)യുടെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ നിരവധി സത്യങ്ങള്‍ വെളിച്ചത്തുവരും. പക്ഷേ, അതുവരുമ്പോള്‍ എന്‍െറ അവസ്ഥയെന്താവും?
മുംബൈ ഹൈകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എച്ച്. സുരേഷ്, എന്‍െറ ജന്മനാട്ടില്‍നിന്നുള്ള നിയമസഭാംഗം എന്നിവരുടെ കത്തുകള്‍, സ്കൂള്‍ അധ്യാപകന്‍െറയും ഗ്രാമീണ ജനങ്ങളുടെയും പിന്തുണ തകര്‍ന്നഹൃദയത്തിന് നേര്‍ത്ത ആശ്വാസം പകര്‍ന്നതായിരുന്നു.
ജസ്റ്റിസ്  വി.ആര്‍. കൃഷ്ണയ്യര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തും സോണിയഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എന്നിവരുടെ കത്തുകളും നീണ്ട  പോരാട്ടത്തിലെ വിജയങ്ങളായിരുന്നു. വളരെ മുമ്പ് സോണിയഗാന്ധി പ്രസിഡന്‍റിന്  താനും തന്‍െറ കുടുംബവും ഈ കേസില്‍ വധശിക്ഷ ആഗ്രഹിക്കുന്നില്ളെന്നു പറഞ്ഞ് എഴുതിയിരുന്നു. അങ്ങനെ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി. ഒമ്പതുവര്‍ഷമായി മകന്‍െറ നീതിക്കുവേണ്ടി പോരാടുന്ന അമ്മയുടെ ത്യാഗവും വേദനയും അറിയുക. ഞാന്‍ അപേക്ഷിക്കുന്നു, ഞാന്‍ സഹിച്ച ദുരിതങ്ങളുടെ പേരില്‍. ദയവായി എന്‍െറ ദുരിതങ്ങള്‍ നീക്കുക.
രാജീവ്ഗാന്ധിയെ സ്നേഹിക്കുന്നവരോടും അതുപോലെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരോടും എനിക്ക് ചോദിക്കാനുണ്ട്, ഒരു നിരപരാധിയായ മനുഷ്യന്‍ തൂക്കിലേറ്റപ്പെടണമെന്ന് നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? മനുഷ്യസ്നേഹവും നീതിയുടെ പാത പിന്തുടരുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള ഒരാള്‍ അതിന് സമ്മതിക്കില്ളെന്ന് ഉറപ്പുണ്ട്.
ഒരു രാഷ്ട്രീയ സ്വാധീനവും പണക്കരുത്തുമില്ലാത്ത മനുഷ്യന്‍ ഉയര്‍ത്തുന്ന സത്യത്തിന്‍െറ ശബ്ദത്തിന് ദയവായി നിങ്ങളുടെ കാതുകള്‍ നല്‍കൂ. ഞാന്‍ പറയുന്ന സത്യം നിങ്ങളുടെ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ തൊടുന്നുവെങ്കില്‍ മോചനത്തിനായി  ശബ്ദം ഉയര്‍ത്തുക. നീതി വിജയിക്കട്ടെ.
മരണത്തെ ഭയമുണ്ടെന്നതിനെക്കാള്‍,  വ്യാജ ആരോപണങ്ങളുടെ പേരില്‍  കുറ്റവാളിയായി ലോകം വിട്ടുപോകാന്‍ മടിയുണ്ട്. ഒരു കൊലപാതകിയുടെ മാതാപിതാക്കളായി അച്ഛനുമമ്മയെയും ശേഷിപ്പിച്ച് ലോകം വിട്ടുപോകാനും വിഷമമുണ്ട്. ഒരുപക്ഷേ, ഞാന്‍ തൂക്കുമരത്തിലേക്ക് നടക്കും, എന്‍െറ നിരപരാധിത്വം ഉറക്കെപ്പറഞ്ഞുതന്നെ.
ദുരിതങ്ങള്‍ എനിക്കൊപ്പം അവസാനിക്കപ്പെടട്ടെ. അടുത്ത ദിവസം സൂര്യനുദിക്കുമ്പോഴെങ്കിലും എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണം.

Blogger templates

.

ജാലകം

.