ദയാനിധിമാരന്‍, സിസ്റ്റര്‍ അഭയ: മാധ്യമങ്ങള്‍ ഇടപെടുമ്പോള്‍...

തെഹല്‍ക പിന്നെയും ആഞ്ഞടിക്കുന്നു. ഇത്തവണ ആഘാതമേല്‍ക്കേണ്ടിവന്നത് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ദയാനിധി മാരന്.
2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ടെലികോം അഴിമതിയുടെ പേരില്‍ എ. രാജയും കനിമൊഴിയും കുടുങ്ങിക്കഴിഞ്ഞു. ഇനി ഊഴം ഡി.എം.കെയുടെതന്നെ മറ്റൊരു ശക്തനായ നേതാവിന്‍േറത്.
തെഹല്‍ക അന്വേഷണ എഡിറ്റര്‍ ആശിഷ് ഖേതാനാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. മാരന്‍ സഹോദരന്മാര്‍ പണം തട്ടിയ വഴികളും രീതികളും വിശദമായി വിവരിക്കുന്ന റിപ്പോര്‍ട്ട് വാരികയുടെ ജൂണ്‍ 4 ലക്കത്തില്‍ (പുറത്തിറങ്ങിയത് മേയ് ഒടുവില്‍) വന്നതോടെ രാഷ്ട്രീയ കോളിളക്കം തുടങ്ങി.
അധികാരസ്ഥാനങ്ങളിലെ അരുതായ്കകള്‍ പുറത്തുവരുമ്പോഴുണ്ടാകുന്ന മഹാവിസ്‌ഫോടനങ്ങളാണ് മാധ്യമങ്ങളുടെ നിലനില്‍പിനെ ന്യായീകരിക്കുന്നതെങ്കില്‍ തെഹല്‍ക പലതവണ സ്വയം ന്യായീകരിച്ചിരിക്കുന്നു. ഇക്കുറിയും ഉന്നം തെറ്റിയില്ല.
ആദ്യ യു.പി.എ മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരിക്കെ ഒരാള്‍ക്ക് വഴിവിട്ട് ഇളവുകള്‍ ചെയ്തുകൊടുത്തു. എയര്‍സെല്‍ കമ്പനിയുടെ ഉടമയെന്നനിലക്ക് ശിവശങ്കരന്‍ എന്നയാള്‍ ടെലികോം ലൈസന്‍സിന് അപേക്ഷ നല്‍കിയെങ്കിലും മാരന്‍ അത് നിരസിച്ചു. എയര്‍സെല്‍ കമ്പനി മലേഷ്യന്‍ കോടീശ്വരന്‍ ആനന്ദകൃഷ്ണന് വിറ്റശേഷം ഇതേ ശിവശങ്കരന്‍ അപേക്ഷിച്ചപ്പോള്‍ ഒന്നും രണ്ടുമല്ല 14 ലൈസന്‍സാണ് കൊടുത്തത്. ....ശേഷം ടൈറ്റില്‍ ക്ലിക്കുക ....

ഏറെ കഴിഞ്ഞില്ല, ആനന്ദകൃഷ്ണന്റെ 'മാക്‌സിസ്' ഗ്രൂപ്പ് സണ്‍ ടി.വിയിലും സണ്‍ റേഡിയോയിലും 700 കോടി രൂപ നിക്ഷേപിച്ചു. രണ്ടും ദയാനിധിയുടെ സഹോദരന്‍ കലാനിധി മാരന്‍േറതാണ്.
കുടുങ്ങിയെന്ന് തോന്നിയാല്‍ വലിയ മുതലാളിമാരും രാഷ്ട്രീയക്കാരും ചെയ്യുന്ന ഒന്നാണ് കാര്യം പുറത്തുപറഞ്ഞ മാധ്യമസ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയക്കുക എന്നത്. ഒരേസമയം മുതലാളിയും രാഷ്ട്രീയക്കാരനുമായ ദയാനിധി ഉടനെ പ്രഖ്യാപിച്ചു, അപകീര്‍ത്തിക്കേസ് കൊടുക്കുമെന്ന്.
തെഹല്‍കയുടെ മാനേജിങ് എഡിറ്റര്‍ തിരിച്ചടിച്ചു: നോട്ടീസ് ഞങ്ങള്‍ക്ക് കുറെ കിട്ടാറുണ്ട്. മാരന്‍േറത് ഇതുവരെ കിട്ടിയില്ല. കിട്ടിയാല്‍തന്നെ ഒന്നുമില്ല. ഇതൊരു വിരട്ടല്‍ മാത്രമാണെന്ന് ഞങ്ങള്‍ക്കറിയാം. ഏതായാലും, നമ്മുടെ നാട്ടിനെ നാണംകെടുത്തുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഞങ്ങളിപ്പോള്‍ പുറത്തുവിട്ട അഴിമതി.
ഇത്രതന്നെ പെട്ടെന്നല്ലെങ്കിലും മാധ്യമങ്ങളുടെ ഇടപെടലില്‍നിന്ന് ഊര്‍ജം കൈക്കൊണ്ട് കോടതിവഴി ഉണ്ടായ മറ്റൊരു കേസിലെ നാടകീയമായ വഴിത്തിരിവും കഴിഞ്ഞദിവസം കണ്ടു: അഭയ കൊലക്കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കണ്ടെത്തല്‍.
കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ ആന്തരികസ്രവങ്ങള്‍ രാസപരിശോധന നടത്തിയതിന്റെ ഫലം കുറിച്ച രജിസ്റ്ററില്‍ ഗുരുതരമായ കൃത്രിമം നടന്നു എന്നാണ് സി.ജെ.എം ചെറിയാന്‍ വര്‍ഗീസ് പറഞ്ഞത്. ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം തയാറായിക്കഴിഞ്ഞു.
മാധ്യമങ്ങളുടെ ഇടപെടലിന്റെ ഗുണവും ദോഷവും ഒരുപോലെ അനുഭവപ്പെട്ട കേസാണ് അഭയയുടേത്.
1992ലാണ് ക്‌നാനായ സഭയിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ അഭയ എന്ന 19കാരി കോട്ടയത്തെ സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.
ക്രൈംബ്രാഞ്ച് അന്വേഷിച്ചു, ആത്മഹത്യയാണെന്ന് ''കണ്ടെത്തി''. കന്യാസ്ത്രീകള്‍ കൂട്ട നിവേദനം കൊടുത്തശേഷം സി.ബി.ഐ അന്വേഷിച്ചു. അഭയ കൊല്ലപ്പെട്ടതാണെന്ന് പറഞ്ഞ സി.ബി.ഐ, കൂടുതല്‍ തെളിവൊന്നുമില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി. കോടതി അനുവദിച്ചില്ല. ഒന്നല്ല, മൂന്നു തവണയാണ് സി.ബി.ഐ തെളിവില്ലെന്നും ഇനി അന്വേഷിക്കാനൊന്നുമില്ലെന്നും പറഞ്ഞുനോക്കിയത്.
സി.ബി.ഐ കാണാതിരുന്ന തെളിവ്, പക്ഷേ, ഒരു പത്രപ്രവര്‍ത്തകന് സമ്പാദിക്കാനായി. ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിലെ ബി. ശ്രീജന്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് (''സിസ്റ്റര്‍ അഭയയെ മാനഭംഗപ്പെടുത്തി കൊന്നതാണ്'') 2007 ഏപ്രില്‍ 13ന് എക്‌സ്‌പ്രസ് പ്രസിദ്ധപ്പെടുത്തി.
രാസപരിശോധനാഫലങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അതില്‍ സമര്‍ഥിച്ചു. ഇപ്പോള്‍ കോടതി അത് ശരിവെച്ചിരിക്കുന്നു. ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും കാണാന്‍ കഴിയാതെപോയ തെളിവുകള്‍ ശ്രീജന്‍ പുറത്തുവിട്ടു. ഫലം കുറിച്ച കൈയെഴുത്ത് രജിസ്റ്റര്‍ നോക്കാന്‍ അവര്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല. അതാകട്ടെ, ലാബില്‍തന്നെ സുരക്ഷിതമായി ഇരിക്കുന്നുണ്ടായിരുന്നുതാനും.
ആ വഴിയേ നടത്തിയ അന്വേഷണങ്ങളാണ് മൂന്നു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നതിലേക്കു നയിച്ചത്. എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് വന്നശേഷം സി.ബി.ഐ പ്രത്യേക അന്വേഷണസംഘംതന്നെ രൂപവത്കരിച്ചു. കുറ്റം നടന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷം, 2008ല്‍ ആണ് അറസ്റ്റ് നടന്നത്.
നിരാഹാരങ്ങള്‍
കണ്ടതും കാണാത്തതും
ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ ഉത്തരേന്ത്യന്‍ ഉടപ്പിറപ്പായ ഇന്ത്യന്‍ എക്‌സ്‌പ്രസ് പലപ്പോഴും കോര്‍പറേറ്റുകളുടെ വക്താവാകാറുണ്ട്. (കൂട്ടത്തില്‍ മറ്റൊന്ന്: സണ്‍ഡേ സ്റ്റാന്‍ഡേഡ് എന്നപേരില്‍ ദല്‍ഹിയില്‍ പതിപ്പിറക്കുന്നത് മുമ്പുണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്നു പറഞ്ഞ് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിനെതിരെ ഇന്ത്യന്‍ എക്‌സ്‌പ്രസ് കേസ് കൊടുക്കാന്‍ പോകുന്നുവത്രെ.)

ഏപ്രില്‍ 5 മുതല്‍ ദല്‍ഹിയില്‍ അണ്ണാ ഹസാരെ ലോക്പാല്‍ ബില്ലിനുവേണ്ടി നടത്തിയ നിരാഹാരസമരം വിമര്‍ശവും വിവാദവും സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍, ഇന്ത്യന്‍ എക്‌സ്‌പ്രസ് അതിനോട് സ്വീകരിച്ച സമീപനം വിദ്വേഷപൂര്‍ണമാണെന്ന് തോന്നിച്ചു. അഴിമതിവിരോധം പറയുന്നവരോട് എന്തോ പകയുള്ളതുപോലെ.
ഏപ്രില്‍ 6 മുതല്‍ 21 വരെ അതില്‍ ഈ വിഷയത്തെപ്പറ്റി വന്ന 21 റിപ്പോര്‍ട്ടുകളിലും ഏഴ് മുഖപ്രസംഗങ്ങളിലും 15 ലേഖനങ്ങളിലും മൂന്ന് കാര്‍ട്ടൂണിലും മുഴച്ചുനിന്നത് അണ്ണാ ഹസാരെയോടും സഹപ്രക്ഷോഭകാരികളോടുമുള്ള എന്തോ വിരോധമായിരുന്നു എന്ന് പ്രീതം സെന്‍ ഗുപ്ത നിരീക്ഷിച്ചിട്ടുണ്ട്. ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ ഇടക്ക് ഉയര്‍ത്തപ്പെട്ട ആരോപണങ്ങള്‍ പത്രം ശരിക്കും ആഘോഷിക്കുകയും ചെയ്തു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി. അരുണാറോയ്, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ ഇത്തരം സ്വഭാവഹത്യയെ അപലപിച്ചു. ഈ വാര്‍ത്ത മറ്റു പത്രങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തപ്പോള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് അത് കണ്ടതേ ഇല്ല.
അതേസമയം, മാധ്യമങ്ങളുടെ ഒരു പൊതുരീതിയെ ചോദ്യം ചെയ്യാതെയും വയ്യ. അഴിമതിക്കെതിരെ അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ പ്രക്ഷോഭത്തിന് വമ്പിച്ച പ്രാധാന്യം കൊടുത്തിട്ടുണ്ട് അവ. എന്തുകൊണ്ടാണ് ഈ നിരാഹാരസത്യഗ്രഹം ഇത്ര നാടകീയമായി ഒന്നാം പേജുകളെയും എഡിറ്റ് കോളങ്ങളെയും കീഴ്‌പ്പെടുത്തിയത്?
ആ പ്രക്ഷോഭം സമ്പന്നവര്‍ഗത്തിനും മാധ്യവര്‍ഗത്തിനും പ്രിയങ്കരമായതുകൊണ്ടാവുമോ?
ചോദ്യം പ്രസക്തമാണ്. കാരണം, ഹസാരെ നാരങ്ങാനീരു കഴിച്ച് സമരം അവസാനിപ്പിച്ചശേഷം മുംബൈയില്‍ മറ്റൊരു അനിശ്ചിതകാല നിരാഹാരസമരം നടക്കുന്നു. രണ്ടാഴ്ചയായിട്ടും മാധ്യമങ്ങള്‍ അത് കാണാന്‍ തുടങ്ങിയിട്ടുപോലുമില്ല.
ഇവിടെ നിരാഹാരസമരം നടത്തുന്നത് അണ്ണാ ഹസാരെയെപ്പോലെ ഗാന്ധിയനും ആക്ടിവിസ്റ്റുമൊക്കെയാണ്. പോരെങ്കില്‍ സ്ത്രീയും. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഹസാരെയേക്കാള്‍ സക്രിയമായി ഇടപെട്ടുവരുന്നയാള്‍ -മേധാപട്കര്‍. ഇതെഴുതുന്നതുവരെ അവരുടെ സമരം മാധ്യമങ്ങള്‍ക്കു വിഷയമായിട്ടില്ല.
കാരണമെന്താവും? മേധാപട്കര്‍ സംസാരിക്കുന്നത് പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടിയാണ് എന്നതുതന്നെ. മുംബൈ എയര്‍പോര്‍ട്ടിനടുത്തുള്ള ഗോലിബാര്‍ ചേരിപ്രദേശം പിടിച്ചെടുക്കാന്‍ ഭൂമാഫിയയും സര്‍ക്കാറും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണത്. ചേരി ഒഴിപ്പിക്കപ്പെട്ടാല്‍ ഇപ്പോള്‍ അവിടെ കഴിയുന്ന 26,000 കുടുംബങ്ങളാണ് വഴിയാധാരമാവുക.
ഇവിടെ അഴിമതി മാത്രമല്ല, പാവങ്ങളോടുള്ള പുച്ഛവും പ്രകടമാണ്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ ചേരി പുനരധിവാസ അതോറിറ്റി മുംബൈയെ ഷാങ്ഹായ് ആക്കാനുള്ള പുറപ്പാടിലാണത്രെ. അതിന് അത്യാവശ്യമെന്ന് അവര്‍ കാണുന്നത് ജനസംഖ്യയുടെ 60 ശതമാനം പേര്‍ വസിക്കുന്ന ചേരികള്‍ ഒഴിപ്പിച്ച് വന്‍ കെട്ടിടങ്ങളുയര്‍ത്തി ''വികസിപ്പിക്കുക''യാണ്. മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരിയാണ് ഗോലിബാര്‍.
സ്വകാര്യ സംരംഭകര്‍ക്കുവേണ്ടി ഭൂമി ഒഴിപ്പിക്കും. അവരത് ചുളുവിലയ്ക്ക് വാങ്ങി വലിയ വിലയ്ക്ക് വില്‍ക്കും. ടെന്‍ഡര്‍പോലും ക്ഷണിക്കാതെ ഒരൊറ്റ നിര്‍മാതാവിന് ഒരു ചേരി അപ്പടി പതിച്ചുകൊടുക്കാമെന്ന വ്യവസ്ഥപോലും അതോറിറ്റി നിയമത്തിലുണ്ട്. മുംബൈയിലെ ''സ്‌ലംഡോഗു''കളെ ആട്ടുകയാണെല്ലാവരും. ഓസ്‌കര്‍ നേടിയ ഫിലിമിലെ കൊച്ചു നടി റുബീന അലിയുടെ കൂരയും നിരപ്പാക്കുന്നുണ്ട്. ഈ ''സിനിമാബന്ധം''പോലും മാധ്യമങ്ങള്‍ക്ക് പ്രശ്‌നം കാണാന്‍ പ്രചോദനമായിട്ടില്ല. അണ്ണാ ഹസാരെയുടെ സമരം ഓരോ ദിവസവും പ്രധാന വിഷയമാവുകയും മേധാപട്കറുടെ സമരം രണ്ടാഴ്ചയായിട്ടും വിഷയമേ ആകാതിരിക്കുകയും ചെയ്യുന്നതിന്റെ രഹസ്യം എന്താവും? ജനുവരിയില്‍ മേധ ഒരാഴ്ചയിലേറെ നിരാഹാരമിരുന്നു -ആരുമറിഞ്ഞില്ല അതും.
മനുഷ്യവിരുദ്ധമായ സൈനിക പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നടത്തുന്ന നിരാഹാരസമരം പത്തു വര്‍ഷം കഴിഞ്ഞിട്ടും മാധ്യമങ്ങളെ  ഇളക്കാത്തതെന്തുകൊണ്ടാവും? മുംബൈയിലെ ചേരിനിവാസികളും മണിപ്പൂരിലെ സാധാരണ മനുഷ്യരും പത്രവരിക്കാരോ ചാനല്‍വരിക്കാരോ അല്ലാത്തതുകൊണ്ടാവുമോ?
എന്താണ് ഒരു സംഭവത്തെ വാര്‍ത്തയാക്കുന്നത്? വാര്‍ത്തായോഗ്യത ചില മേഖലകള്‍ക്കായി സംവരണം ചെയ്യപ്പെട്ട് കിടക്കുന്നു. മുംബൈയിലെ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ കാണാതെപോയ പത്രങ്ങളാണ് ഐ.ഐ.ടി-ഐ.ഐ.എം അധ്യാപകരെപ്പറ്റി മന്ത്രി ജയറാം രമേശ് നടത്തിയ ഒരു ആനുഷംഗിക പരാമര്‍ശം മൂന്നുനാലു ദിവസം ആഘോഷിച്ചത്. അധ്യാപകരുടെ പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍... പൊറുതിമുട്ടിയപ്പോള്‍ മൂന്നാംദിവസം മന്ത്രി കപില്‍ സിബല്‍ ''മറുപടി''യുമായി എത്തി. കാല്‍ലക്ഷം കുടുംബങ്ങള്‍ തെരുവാധാരമാകുന്നത് കാണാത്തവരാണ് ഏതാനും ഉന്നതവിദ്യാലയങ്ങളിലെ അധ്യാപകരെപ്പറ്റി നടത്തിയ പരാമര്‍ശം ദിവസങ്ങളോളം വിവാദമാക്കി നിര്‍ത്തിയത്.
മുന്നണിപ്പത്രം
ഒരേ യോഗം, ഒരേ തീരുമാനം. മേയ് 29ന് മുസ്‌ലിംലീഗ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. അഞ്ചാമതൊരു മന്ത്രിയെക്കൂടി കിട്ടുമോ എന്ന് ആലോചിക്കുന്നു.

മാതൃഭൂമിക്ക് അത് മുഖ്യ വാര്‍ത്തയാണ് (മേയ് 30). ''അഞ്ചാമത്തെ മന്ത്രി: ലീഗ് ഉറച്ചുനില്‍ക്കും''. മന്ത്രിസ്ഥാനം കിട്ടുമെന്ന ''ഉറപ്പിലാണ് നേതൃത്വം''.
''അഞ്ചാം മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ്'' യോഗം തീരുമാനിച്ചതെന്ന് കേരളകൗമുദി. ''ലീഗ് അഞ്ചിലുറച്ചുതന്നെ'' എന്ന് മംഗളം.
ലീഗിന് വാശിയുണ്ടെങ്കിലും യു.ഡി.എഫിന് അത് പ്രശ്‌നമാകുമെന്നത് കാണാതിരിക്കാന്‍ മലയാളമനോരമക്കാവില്ലല്ലോ. അതുകൊണ്ട്, അതിലെ വാര്‍ത്തക്ക് മറ്റു പത്രങ്ങളിലില്ലാത്ത മാര്‍ദവം: ''അഞ്ചാമത്തെ മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയില്‍ ലീഗ് സെക്രട്ടേറിയറ്റ് യോഗം.'' അഞ്ചാം സീറ്റ് ''നഷ്ടപ്പെടാനിടയില്ലെന്ന്'' ലീഗ് സെക്രട്ടേറിയറ്റിന്റെ ''വിലയിരുത്തല്‍''.
കോപ്പി എഡിറ്റിങ് മനോരമയില്‍നിന്ന് പഠിക്കണം -പാര്‍ട്ടി പത്രങ്ങള്‍പോലും.
തലയെണ്ണലും
കഷ്ടകാലവും
പതിമൂന്നാം നിയമസഭ തുടങ്ങുന്നതും പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതും ജൂണ്‍ 1ന്. അന്നത്തെ കാര്‍ട്ടൂണുകളുടെ കൂട്ടത്തില്‍ മികച്ചത് മനോരമയില്‍ ബൈജു വരച്ചതാണ്. നേരിയ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന മന്ത്രിസഭയുടെ തലവന്‍ എം.എല്‍.എ പിള്ളേരോട് പറയുന്നു: ''തലയെണ്ണുമ്പോള്‍ മാഷ്മാരുടെ പണി കളയരുത് പിള്ളേരേ.''

കാലവര്‍ഷവും കോണ്‍ഗ്രസിനകത്തെ തര്‍ക്കങ്ങളും (''സ്ഥിതിഗതിയില്‍ ദുഃഖം -തേറമ്പില്‍; ഉത്തരവാദി ചെന്നിത്തല -ടി.എന്‍. പ്രതാപന്‍'') ഒത്തുവന്നപ്പോള്‍ മാതൃഭൂമിയില്‍ (മേയ് 30) 'കാകദൃഷ്ടി' എന്ന ഗോപീകൃഷ്ണന്റെ പോക്കറ്റ് കാര്‍ട്ടൂണില്‍ കാലാവസ്ഥാ അറിയിപ്പ്: ''നമസ്‌കാരം... ചെന്നിത്തലസ്ഥാനത്ത് കഷ്ടകാലവര്‍ഷം തുടങ്ങി.''

യാസീന്‍ അശ്‌റഫ്‌


Share

Blogger templates

.

ജാലകം

.