മാധ്യമലോകത്തെ അജണ്ടാവാദികള്‍

നീരാറാഡിയ എന്ന ശിപാര്‍ശ വ്യവസായക്കാരിയുടെ സംഭാഷണങ്ങള്‍ കുറേ ദിവസങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. നീരാ ഒരു നീരാളിയാണ് എന്നതായിരുന്നു മട്ട്. ഇന്‍കം ടാക്‌സുകാരോ മറ്റോ നിയമാനുസൃതം സാനുവാദം ചെയ്തതാണ് ചോര്‍ത്തല്‍. ചോര്‍ത്തിയതില്‍ ചോര്‍പ്പ് വെച്ച് അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് പകര്‍ന്നുകൊടുത്തത് ആരാവാം? മാരനാവാം, അഴഗിരിയാവാം, ജയലളിതയോട് ആഭിമുഖ്യമുള്ള ഫാലരേഖാലംകൃതനായ ഏതെങ്കിലും ഉദ്യോഗസ്ഥനാവാം, ആരും ആവാം.
വിക്കിലീക്‌സിന്റെ ബഹളവും ഒട്ട് അടങ്ങിയ മട്ടാണ് കാണുന്നത്. അത് തീര്‍ത്തും അധാര്‍മികമായ ചോര്‍ത്തലായിരുന്നു. എലിയെ പ്രസവിക്കുന്ന മലയുടെ പേര് വിക്കിലീക്‌സ്  എന്നാണ് എന്ന് ബഹുജനത്തിന് തിരിഞ്ഞുതുടങ്ങിയതോടെ അതിന്റെ വിപണിയും ഇടിഞ്ഞു.
മാധ്യമങ്ങള്‍ അരങ്ങുവാണ ഇക്കഴിഞ്ഞ നാളുകളില്‍ അവ തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തവരെ വകവരുത്തും എന്ന മട്ടില്‍ പെരുമാറുന്നു എന്ന് ഇരകള്‍ പരാതിപ്പെട്ടു. പണ്ട് ഒരു പത്രത്തിന്റെ ഉടമ ഒരു ബാങ്കിന്റെ ഉടമയുമായി പിണങ്ങി. ബാങ്കിന്റെ കച്ചവടം കഴിക്കാന്‍ പത്രം തീരുമാനിച്ചു. ഒരു ദിവസം വാര്‍ത്ത: രാമന്റെ ബാങ്കിന് കുഴപ്പമില്ല, കേട്ടുകേള്‍വികള്‍ വ്യാജം. അന്ന് സ്വ.ലേ. ബാങ്ക് ചെയര്‍മാനുമായി സംസാരിച്ചു. പിറ്റേന്ന് വാര്‍ത്ത: ബാങ്കിന്  കുഴപ്പമുണ്ടെന്ന കേട്ടുകേള്‍വി ചെയര്‍മാന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. വീണ്ടും ഡയലോഗ്. വീണ്ടും വാര്‍ത്ത: ബാങ്കില്‍ 'റണ്‍' ഇല്ല; പണം പിന്‍വലിക്കുന്നതില്‍ അസാധാരണ പ്രവണത ഒന്നും ഇല്ല. ഡയലോഗ്- വാര്‍ത്ത. ഡയലോഗ് വാര്‍ത്ത ഒടുവില്‍: റണ്‍ ഇല്ലേയില്ല, ഒന്നും പേടിക്കാനില്ലെന്ന് ചെയര്‍മാന്‍. പിറ്റേന്ന് 'റണ്‍' തുടങ്ങി നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ ഒത്തൊരുമിച്ച് തുനിഞ്ഞാല്‍ ഏത് ബാങ്കും പൊട്ടും. പത്രം വല്ലതും ചെയ്‌തോ? പ്രസ് കൗണ്‍സിലിന് പരാതിപ്പെടാനോ കേസിന് പോകാനോ വല്ല പഴുതും ഉണ്ടോ? ഇതാണ് പത്രത്തിന്റെ സാധ്യത. വ്യക്തിഗതമായ ഒരു ഓര്‍മ. ഒരു പ്രമുഖ മലയാളവാരികയില്‍ സര്‍ക്കാറിലെ അഴിമതിയെക്കുറിച്ച് ഒരു കവര്‍ സ്‌റ്റോറി. സെക്രട്ടേറിയറ്റിന്റെ പടം. പിന്നെ ഞാനുള്‍പ്പെടെ മൂന്ന് പേരുടെ പടങ്ങള്‍ ഒന്നാം പേജില്‍. ആരുകണ്ടാലും ഞാന്‍ അഴിമതിവീരനാണെന്ന് തോന്നും. അകത്തെ 'കഥ'യിലോ ങ്‌ഹേ; എന്നെക്കുറിച്ച് ഒന്നും ഇല്ല. അസാമാന്യബുദ്ധി തന്നെ! ഞാന്‍ വിട്ടില്ല. പത്രമുടമക്ക് എഴുതി. അവര്‍ ക്ഷമാപണം ചെയ്തു. എന്നിട്ടെന്താ? നഷ്ടമായത് നഷ്ടമായി! ഇപ്പറഞ്ഞ രണ്ട് ഉദാഹരണങ്ങളെക്കാളും അപകടകരമായ വിധത്തിലാണ് നീരാവിവാദങ്ങളും അസാന്‍ജ്കാറ്റുകളും  മാധ്യമലോകത്തെ സ്വാധീനിച്ചത്.
മാധ്യമങ്ങളുടെ പക്ഷപാതം ഒഴിവാക്കാനാവുന്നതല്ല. അത് വായനക്കാരോടും അവര്‍ അറിയേണ്ട സത്യങ്ങളോടുമുള്ള ധര്‍മത്തെ ബാധിക്കരുതെന്ന് മാത്രം. വേറൊരുതരത്തില്‍ പറഞ്ഞാല്‍ ആഖ്യാനവും വ്യാഖ്യാനവും കൂടിക്കുഴയരുത് എന്നാണ് പറയാവുന്നത്. വിമോചന സമരകാലത്തെ 'കേരളകൗമുദി' ആണ് മലയാളത്തില്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണം. പത്രാധിപരും പത്രവും സമരത്തിനെതിരായിരുന്നു. എന്നാല്‍ സമരവാര്‍ത്തകള്‍ കൃത്യമായി അറിയാന്‍ അന്ന് 'കേരളകൗമുദി' വായിച്ചാല്‍ മതി. പത്രത്തിന്റെയും കെ. സുകുമാരന്റെയും ആശയങ്ങളും നിലപാടുകളും മുഖപ്രസംഗങ്ങളിലും ആ പേജിലെ ലേഖനങ്ങളിലും ഒതുങ്ങി. മറിച്ച് പറയുന്നവര്‍ അയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിലും മടിയുണ്ടായിരുന്നില്ല.
അതേ സമയം 'കേരളകൗമുദി'ക്ക് സ്വന്തമായ ഒരു കോണ്‍സ്റ്റിറ്റിയുവന്‍സ് ഉണ്ട്.  അവിടെ ആ പത്രത്തിനും പരിമിതികളുണ്ടാവാം.  സംവരണം നല്ല ഉദാഹരണമാണ്. മുന്നാക്കവും പിന്നാക്കവും തമ്മില്‍ നോക്കുമ്പോള്‍ പിന്നാക്കവും പിന്നാക്കക്കാര്‍ക്കിടയിലാണെങ്കില്‍ ഈഴവരും അംഗീകരിക്കുന്ന നിലപാടുകള്‍ മാത്രമാണ് 'കേരളകൗമുദി'ക്ക് എടുക്കാന്‍ കഴിയുക. അത് തെറ്റാകാതിരിക്കുന്നത്  ആയതിന് കടകവിരുദ്ധമായ എന്‍.എസ്.എസ് ആശയങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതിനാലാണ്. ആഖ്യാനത്തിലെ സുതാര്യതയും വ്യാഖ്യാനത്തിലെ ആത്മാര്‍ഥതയും പോലെ തന്നെ പ്രധാനമാണ് എതിരഭിപ്രായങ്ങള്‍ക്ക് സ്വന്തം പത്രസ്ഥലം അനുവദിക്കുന്നതും. ഇംഗ്ലീഷില്‍ 'ദ് ഹിന്ദു' ഈ മാനദണ്ഡം പാലിക്കുന്നവരാണ്; അവിടെയും പുതിയ തലമുറക്ക്  പുതിയ പക്ഷഭേദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാവുന്നില്ലെങ്കിലും പൊതുവേ പത്രങ്ങള്‍ അവരവരുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിച്ചുകാണുന്നത്. ലാവലിന്‍ കേസാണ് അടുത്ത കാലത്ത് നാം കണ്ട ഏറ്റവും നല്ല ഉദാഹരണം.
പിണറായി എന്ന 'അധര്‍മമൂര്‍ത്തി'യാണ് എല്ലാറ്റിനും ഉത്തരവാദി എന്ന മട്ടില്‍ കാര്യങ്ങള്‍ പൊലിപ്പിച്ചുവരുന്ന അവസരത്തിങ്കല്‍ കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പിണറായിയുടെ മുന്‍ഗാമി ജി. കാര്‍ത്തികേയന്‍ എന്ന മന്ത്രിയുടെ പങ്കും അന്വേഷിക്കണം. അതോടെ എല്ലാവരും ഉടുമ്പിനു പിറകെ യാത്രയായി! ഓര്‍മയില്ലേ, അടിയന്തരാവസ്ഥ കാലത്തെ ഉടുമ്പുവേട്ട? കേസ് ഉണ്ടായതോ പിണറായിയെ പ്രതി ചേര്‍ത്തതോ ഒന്നുമല്ല പ്രസക്തമായ സത്യം.യു.ഡി.എഫ് മന്ത്രിയും പ്രതിയാവാമെന്ന് വന്നതോടെ കാംപെയ്ന്‍ നിലച്ചു എന്നതാണ് ശ്രദ്ധിക്കാനുള്ളത്. മാധ്യമങ്ങളുടെ പക്ഷപാതം ഒരു സമകാല യാഥാര്‍ഥ്യമാണ്. ഒരളവ് വരെ അത് ക്ഷന്തവ്യവും ചിലപ്പോഴെങ്കിലും ഒഴിവാക്കാനാവാത്തതുമൊക്കെയാവാം. പരിസ്ഥിതിയുടെയും എന്‍ഡോസള്‍ഫാന്റെയും കാര്യത്തില്‍ 'മാധ്യമം' എടുക്കുന്ന നിലപാട് പക്ഷപാതപരമാണ് എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ടാറ്റയുടെ കാര്യത്തിലാവട്ടെ, പക്ഷപാതപരമെന്ന് പറയുക വയ്യെങ്കിലും ഏകപക്ഷീയമാണ് പരിപ്രേക്ഷ്യം എന്ന് നിഷ്പക്ഷമതികള്‍ക്കു തോന്നാം. എന്നാല്‍ അതും ഉപരി സൂചിപ്പിച്ച ക്ഷന്തവ്യവിഭാഗത്തിലാണ് പെടുക. രണ്ട് സാധ്യതകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് സ്വീകരിക്കാന്‍  പത്രാധിപര്‍ക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാവുന്നതല്ല.
ഏറ്റവും പുതിയ വാര്‍ത്ത ശ്രീനിജിന്റെ സമ്പാദ്യങ്ങളാണ്. അത് ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നതിലോ മറ്റ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതിലോ തെറ്റില്ല. അത് ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അന്വേഷിക്കാനുള്ള സംഗതിയാണ് എന്ന് അവനവന്റെ മനഃസാക്ഷി മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രം പ്രയോഗിക്കുന്ന ചില ദിനോസറുകള്‍ അഭിപ്രായപ്പെടുമ്പോള്‍ അതിന് അമിതപ്രാധാന്യം നല്‍കുന്ന ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാതെ വയ്യ താനും. പണ്ട്  കേരളത്തില്‍ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിഗണനക്ക് വന്ന ഒരു ഫയലില്‍ നിന്ന് കിട്ടിയ ഒരു വിവരം ഉപയോഗിച്ച് അദ്ദേഹം തന്റെ പിതാവിനും കുടുംബത്തിനും അനര്‍ഹമായ ലാഭം ഉണ്ടാക്കിക്കൊടുത്തത് 'മലയാളമനോരമ' വലിയ വാര്‍ത്തയാക്കി. മന്ത്രി പേരിന് ഒരു മാനനഷ്ടക്കേസ് കൊടുത്തെങ്കിലും കേസുമായി മുന്നോട്ടുപോയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 'എട്ടാമത്തെ മോതിരം' വായിക്കുക. ഒരു ജഡ്ജി വിവാഹിതനായ മകന് സ്വസമുദായത്തില്‍ നിന്ന് രണ്ടാം ഭാര്യയെ കണ്ടെത്തി. ആദ്യ ഭാര്യ മദാമ്മയായിരുന്നു.
അവര്‍ സഹവര്‍ത്തിത്വത്തിന് തയാറായിരുന്നു. എന്നാല്‍ നവവധു സപത്‌നിയാവാനല്ല താലിക്ക് തല കുനിച്ചത്. അവള്‍ തിരിച്ചുപോന്നു.  ആ കുട്ടിക്ക് സ്ത്രീധനം തിരിച്ചുകിട്ടാന്‍ പാടഞ്ചുപെടേണ്ടിവന്നു. മന്ത്രിയും ജഡ്ജിയും ഐ.എ.എസുകാരനും എഴുത്തുകാരനും ഒന്നും ഇതിനൊന്നും  വഴിപ്പെടുകയില്ല എന്ന് അവരവര്‍ക്ക് പറയാം. നമ്മുടെ മുന്‍ മന്ത്രി അത്താഴത്തിന് സാമ്പാര്‍ ഒഴിച്ചപ്പോള്‍  അച്ഛനോട് പറഞ്ഞ വിശേഷം അച്ഛന്‍ മുതലെടുത്താവും സ്വന്തം വസ്തുവകകള്‍ ട്രസ്റ്റാക്കിയത്.പാവം മന്ത്രി ചീത്തപ്പേര് കേട്ടു. സ്വസമുദായത്തില്‍ നിന്ന് പെണ്ണുകെട്ടാന്‍-  അതും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങി -മകന്‍ സമ്മതിച്ചപ്പോള്‍ അവന്‍ മദാമ്മയെ ഉപേക്ഷിച്ചു എന്നോ അഥവാ മൊഴി ചൊല്ലാന്‍ തീരുമാനിച്ചു എന്നോ ആവാം ജഡ്ജി ഊഹിച്ചത്. പാവം ജഡ്ജി! മന്ത്രിയും ജഡ്ജിയും ഒക്കെ ബ്രാഹ്മണനായാല്‍ അവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുക്കണം എന്നാണല്ലോ മനുവാദികളുടെ ചിന്ത. പാവം ബാലകൃഷ്ണന് അത് പാടില്ല. അദ്ദേഹം രക്ഷാകര്‍ത്താവില്ലാത്ത ദലിതനാണല്ലോ.  ഈ വിഷയം അടുത്ത ആഴ്ച ചര്‍ച്ച ചെയ്യാന്‍ ബാക്കിവെക്കുന്നു.
പറഞ്ഞുവരുന്നത്, മാധ്യമങ്ങള്‍ക്ക് തെറ്റ് വരുമ്പോള്‍ കുറുന്തോട്ടിക്ക് വാതം പിടിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത് എന്നത്രെ. ഗോപീകൃഷ്ണനെയും സായിനാഥിനെയും ചൊല്ലി അഭിമാനിക്കുമ്പോള്‍ തന്നെ അര്‍ണബ് ഗോസ്വാമിമാരെപ്പോലുള്ള അജണ്ടാവാദികളെ ഓര്‍ത്ത് കേഴുകയും ചെയ്യേണ്ടിവരുന്ന വര്‍ത്തമാനകാലത്തെ അവസ്ഥ മാറേണ്ടതുണ്ട്.
ഡി. ബാബു പോള്‍
മാധ്യമം  

Blogger templates

.

ജാലകം

.