കലയുടെ പുകമറയില്‍ ഒരു രസികന്‍ തട്ടിപ്പ്

കേരളത്തിന് സ്വന്തമായൊരു അന്താരാഷ്ട്ര ചലച്ചിത്രോത്സവമുണ്ട്. എല്ലാ കൊല്ലവും തിരുവനന്തപുരത്ത് നടക്കുന്ന ഈ മേളയുടെ നടത്തിപ്പുചുമതല കേരള ചലച്ചിത്ര അക്കാദമിക്കാണ്. സിനിമാസംസ്കാരം പോഷിപ്പിക്കാന്‍ സ്ഥാപിതമായിട്ടുള്ള ഈ പൊതുസ്ഥാപനത്തെതന്നെ ആ ചുമതലയേല്‍പിച്ചത് മേളക്ക് ഫണ്ടു കൊടുക്കുന്നത് സര്‍ക്കാര്‍ അഥവാ പൊതുജനമായതുകൊണ്ടാണ്. അല്ലാതെ, ഒരു വിശ്വചലച്ചിത്രമേള നടത്താന്‍ അറിവും പിടിപാടുമുള്ള ചലച്ചിത്രകാരന്മാര്‍ കേരളത്തില്‍ ഇല്ലാഞ്ഞിട്ടല്ല. എന്നിരിക്കെ, മലയാള സിനിമയിലെ ഏതെങ്കിലും രണ്ടു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍/ വിതരണ ഏജന്‍റുമാര്‍ ചേര്‍ന്ന് ഒരു സ്വകാര്യ ഫൗണ്ടേഷന്‍ പടച്ചിട്ട് കൊച്ചിയിലൊരു സ്ഥിരം ഫിലിം ഫെസ്റ്റിവല്‍ പരിപാടിയിട്ടാല്‍? ഒരു തെറ്റുമില്ല, പണവും സൗകര്യവും സ്വന്തം കീശയില്‍ നിന്നിറക്കിയാല്‍. അത്തരം ചെറുകിട ഏര്‍പ്പാടുകള്‍ പലതും ഇപ്പോഴുണ്ടുതാനും. എന്നാല്‍, ഈ സ്വകാര്യ ഏര്‍പ്പാടിന് പൊതുഖജനാവില്‍നിന്നും പണം മറിച്ചാലോ? അതിന് സാംസ്കാരിക മന്ത്രിയും ടിയാന്‍െറ ഉദ്യോഗസ്ഥ ശിങ്കിടികളും ഒത്താശ ചെയ്താലോ? അതിന് മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ കുടപിടിച്ചാലോ?
കേരളത്തില്‍ ചിത്രകലയടക്കമുള്ള ദൃശ്യകലകളുടെ പോഷണത്തിന് മേല്‍പ്പറഞ്ഞ സിനിമാകാര്യത്തിലെന്നപോലെ സര്‍ക്കാറുണ്ടാക്കിവെച്ചിരിക്കുന്ന പൊതുസംവിധാനമാണ് ലളിതകലാ അക്കാദമി. നാട്ടുകാരുടെ കാശെടുത്ത് ഇവിടൊരു അന്താരാഷ്ട്ര ചിത്രമേള സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ സ്വാഭാവികമായും അതിന്‍െറ ചുമതലക്കാരായി ആദ്യമേ പരിഗണിക്കുക ഈ അക്കാദമിയെയാവും. കുറഞ്ഞപക്ഷം അക്കാദമിയുടെ അധ്യക്ഷതയിലാവും സംഗതിയുടെ ഉത്സാഹക്കമ്മിറ്റികളൊക്കെ പ്രവര്‍ത്തിക്കുക. എന്നാല്‍, എം.എ. ബേബി എന്ന സാംസ്കാരിക മന്ത്രിക്ക് ഉണ്ടിരുന്നപ്പോള്‍ ഒരു വിളി. ബോംബെ അച്ചുതണ്ടാക്കിയ രണ്ടു കഥാപാത്രങ്ങളെ ഈ ഭരമേല്‍പിക്കാന്‍. അഥവാ അങ്ങനെ തങ്ങളെ വിളിച്ചുവരുത്തിയതാണെന്ന് ടി കഥാപാത്രങ്ങള്‍ അവകാശപ്പെടുന്നു. വിഷയം: കൊച്ചി ബിനാലെ.
കൊച്ചിയില്‍ രണ്ടുകൊല്ലത്തിലൊരിക്കല്‍ അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം നടത്താന്‍ പോകുന്നു എന്നത് കഴിഞ്ഞ രണ്ടുകൊല്ലമായിട്ടുള്ള കൊട്ടിഘോഷമാണ്. ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നീ രണ്ട് നാമങ്ങളാണ് ഈ പെരുമ്പറയിലുടനീളം മുഴങ്ങിനില്‍ക്കുന്നത്. കേരളത്തെ വിശ്വകലാഭൂപടത്തില്‍ നങ്കൂരമടിപ്പിച്ചേ അടങ്ങൂ, ഇന്നാട്ടിലെ കലാകാരന്മാരെ ഉദ്ധരിച്ചുകളയും, പോരാ, നാട്ടുകാരുടെ ലാവണ്യാനുഭൂതിശേഷി പൊക്കിയെടുക്കണം എന്നിത്യാദിയാണ് ഈ ‘ബിനാലെ’ അഭ്യാസിയുടെ പ്രത്യക്ഷ വാചാടോപം. ഇതൊക്കെ കേട്ടാല്‍ സാധാരണഗതിയില്‍ ആദ്യമുയരുക രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ആരാണീ മഹാശയന്മാര്‍. രണ്ട്, എന്തുകൊണ്ട് സര്‍ക്കാര്‍ ഇവരെത്തന്നെ പണിയേല്‍പിക്കുന്നു?
ഈ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചുള്ള അന്തരീക്ഷമൊരുക്കലാണ് കഴിഞ്ഞ രണ്ടുരണ്ടര കൊല്ലമായി നമ്മുടെ ചാനലുകളും ലളിതകലാ അക്കാദമി അടക്കമുള്ള ചിത്രവൃത്തങ്ങളുംവഴി സമര്‍ഥമായി അരങ്ങേറിവന്നത്. കേരളത്തില്‍നിന്ന് പുറത്തുപോയി കലാപ്രദര്‍ശനങ്ങള്‍ നടത്തിപ്പോവുന്ന അനവധി ചിത്രകാരന്മാരില്‍ രണ്ടുപേരാണ് ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും. അതില്‍ ബോസ് കുറഞ്ഞൊരു കാലമായി ക്യൂറേറ്ററുടെ പണിയും ചെയ്തുവരുന്നു. കലാകമ്പോളത്തിലെ ദല്ലാള്‍പ്പണിക്ക് നല്‍കിയിട്ടുള്ള മേനിയുള്ള ആവരണമാണ് ‘ക്യൂറേറ്റര്‍’. സ്വാഭാവികമായും ഇത്തരം വേഷക്കാര്‍ക്ക്, കാന്‍വാസ് വില്‍ക്കാന്‍ വഴിയറിയാത്ത കലാകാരന്മാര്‍ക്കിടയില്‍ വലിയ പ്രീതിയും മൈലേജും കിട്ടും. അത് കലയിലെ കമ്പോളത്തിന്‍െറ കിടപ്പുവശം. ഈ വസ്തുതയൊന്നും കാര്യമായി തിരിയാത്ത നമ്മുടെ ചാനല്‍ ജീവികള്‍ ഈ പുതിയ കഥാപാത്രങ്ങള്‍ക്കുമുന്നില്‍ കണ്ണഞ്ചി നിന്നു. കെ.സി.എസിനുശേഷം ഇതാ നമ്മളെ ഉദ്ധരിക്കാന്‍ അവതരിച്ച പുതിയ പണിക്കന്മാരെന്ന മട്ടില്‍ ലോക്കല്‍ ചിത്രകാരന്മാരും. പൊതുവായ ഈ ‘മിഴുങ്ങസ്യ’ വഴി ഒരന്തരീക്ഷ സൃഷ്ടി ഫലപ്രദമായി ആവിഷ്കരിക്കപ്പെടുകയായിരുന്നു. എ. രാമചന്ദ്രന്‍, യൂസുഫ് അറയ്ക്കല്‍, പാരിസ് വിശ്വനാഥന്‍, വാസുദേവന്‍ അക്കിത്തം, മോഹന്‍കുമാര്‍ ഇത്യാദി സീനിയര്‍ഗണവും ഷിബുനടേശന്‍, അനൂപ്, അലക്സ്, സുരേന്ദ്രന്‍നായര്‍ തൊട്ട് സാക്ഷാല്‍ റിംസണ്‍ വരെയുള്ള നവീന ഗണവും നോക്കിനില്‍ക്കെ എന്തുകൊണ്ട് ഈ രണ്ടുപേര്‍ എന്നതിന് ഭംഗ്യന്തരേണയുള്ള വായടപ്പിക്കല്‍.
അനന്തരം ബോസ് കൃഷ്ണമാചാരി കേരള സാംസ്കാരിക വകുപ്പിന് ഒരു പ്രപ്പോസല്‍ സമര്‍പ്പിക്കുന്നു -‘കൊച്ചി ബിനാലെ’ എന്ന പേരില്‍ സ്ഥിരമായി ദൈ്വവാര്‍ഷിക മേള സംഘടിപ്പിക്കാനുള്ള പദ്ധതി. സര്‍ക്കാറിന്‍െറ ഫണ്ടും സൗകര്യങ്ങളും ആവശ്യമില്ളെങ്കില്‍ ഇങ്ങനൊരു പദ്ധതി സമര്‍പ്പണം വേണ്ടല്ളോ. പക്ഷേ, ഫണ്ടല്ല കാര്യം, ഇതൊരു ‘ലാഭരഹിത’ സംരംഭമാണെന്നാണ് തുടര്‍ന്നിന്നോളമുള്ള സ്ഥിരം വായ്ത്താരി. മാത്രമല്ല, സാംസ്കാരികവകുപ്പ് ക്ഷണിച്ചിട്ടാണ് തങ്ങള്‍ ഈ ‘പൊതുസേവന’ത്തിനിറങ്ങുന്നത് എന്ന തൊടുന്യായവും മുറക്ക് പുറപ്പെടുവിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി  ഈ ‘സാംസ്കാരിക വകുപ്പി’ന്‍െറ ത്രിമാന രൂപത്തെയും വെളിവാക്കി: ബോസിന്‍െറ ഒരു ചാനല്‍ അഭിമുഖം കണ്ട് വിജൃംഭിതനായ മന്ത്രി ബേബി മുംബൈയിലെ ബോറിവ്ലിയിലുള്ള തന്‍െറ സ്റ്റുഡിയോയില്‍ നേരിട്ടെത്തി സംരംഭക്ഷണം നടത്തിയെന്നാണ് കഥാപുരുഷന്മാരുടെ വെളിപ്പെടുത്തല്‍ (മുബൈ കാക്ക, വാര്‍ഷികപ്പതിപ്പ് -2011). കേരളത്തിന്‍െറ സാംസ്കാരിക മന്ത്രിക്ക് ഈ കേസുകെട്ടിലുള്ള വിശേഷാല്‍താല്‍പര്യം അങ്ങനെ പുറത്തുവരുന്നു. എന്നാല്‍, സര്‍ക്കാര്‍ രേഖകളില്‍ ഇങ്ങനൊരു മന്ത്രിതാല്‍പര്യമല്ല രേഖപ്പെടുത്തിയിട്ടുള്ളത്. മറിച്ച്, അങ്കമാലി മങ്ങാട്ടുകര ചെമ്പകശേരി വീട്ടില്‍ ഒരു ബോസ് കൃഷ്ണമാചാരി സമര്‍പ്പിച്ച പദ്ധതിനിര്‍ദേശത്തിന്മേല്‍ വകുപ്പ് മന്ത്രി അനൗദ്യോഗിക ഉത്തരവായി ഫണ്ടനുമതിക്ക് വിടുന്നു. വിഷയം മന്ത്രിയുടെ പ്രത്യേക ശുഷ്കാന്തിയില്‍ മന്ത്രിസഭായോഗത്തില്‍ വെക്കുകയും തിടുക്കത്തില്‍ പാസാക്കിവിടുകയും ചെയ്യുന്നു.
സ്വാഭാവികമായും ഫണ്ട് എവിടെ നിന്നെടുക്കും, അത് കൈപ്പറ്റുന്ന പദ്ധതിക്ക് പിന്നിലാര് എന്നീ ചോദ്യങ്ങളുയരും. അതിനുള്ള ഉത്തരത്തിലാണ് ഈ പൂരത്തിലെ ശരിയായ കളികള്‍. കൊച്ചിയില്‍ ചിത്രപ്രദര്‍ശന മാമാങ്കം നടത്താന്‍ സാംസ്കാരികവകുപ്പിന് ഫണ്ടില്ല. അതേസമയം, ഈ ‘പദ്ധതിവിഭാവന’ക്ക് രണ്ടു കൊല്ലം മുമ്പ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് കൊടുങ്ങല്ലൂരിലെ മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 140 കോടി രൂപ ടൂറിസം വകുപ്പില്‍ നീക്കിവെച്ചിട്ടുണ്ട്. അതില്‍നിന്ന് പണമെടുക്കാന്‍ സത്യത്തില്‍ വകുപ്പില്ല. കാരണം, മുസിരിസ് പദ്ധതിക്ക് ഫണ്ട് തിട്ടപ്പെടുത്തിയിട്ടുള്ളത്, വ്യക്തമായ ഉപപദ്ധതികളുടെ അടിസ്ഥാനത്തിലാണ്. അതിലൊന്നിന്‍െറയെങ്കിലും പണം വകമാറ്റിചെലവിട്ടാല്‍ അതത് പദ്ധതികള്‍ വെള്ളത്തിലാവും. മന്ത്രിയും ടൂറിസം കാര്യക്കാരന്‍ വേണു ഐ.എ.എസും കൂടി പോംവഴി കാണുന്നു -കൊച്ചി പദ്ധതിയെ മുസിരിസുമായി കൂട്ടിക്കെട്ടുക. കൊച്ചിയിലെ ചിത്രപ്രദര്‍ശനം വഴി ‘മുസിരിസ് ഹെറിറ്റേജ്’ കാണാന്‍ വിനോദ സഞ്ചാരികളുടെ വമ്പിച്ച തള്ളിക്കയറ്റമുണ്ടാവുമെന്ന്! ബിനാലെയുടെ പ്രഖ്യാപിത ഉദ്ദേശ്യം കലയുടെയും ലാവണ്യാഭിരുചിയുടെയും ഉദ്ധാരണം. അതും വിനോദസഞ്ചാരവും തമ്മിലുള്ള പ്രത്യയശാസ്ത്രബന്ധം കേരളത്തിലെ സാംസ്കാരിക മന്ത്രിയും ടൂറിസം സെക്രട്ടറിയും രണ്ട് ചിത്രവാണിഭക്കാരുംകൂടിയങ്ങ് സ്ഥാപിച്ചാല്‍ പിന്നെ അപ്പീലുണ്ടോ?
ഇല്ല. അങ്ങനെ കൊച്ചി ബനാലെ, കൊച്ചി-മുസിരിസ് ബിനാലെയായി വേഷം മാറുന്നു. കാര്യം സാധിക്കാന്‍ പേരല്ല, പിതൃത്വം വരെ മാറ്റാന്‍ മടിയില്ലാത്ത കമ്പോളയുക്തി കിരീടംവെക്കുന്ന ഉത്തരാധുനിക മനോവ്യാപാരത്തില്‍ ഒന്നിനും സമയനഷ്ടമുണ്ടായിക്കൂടാ. മുസിരിസുമായി കൂട്ടിത്തുന്നിയ ബിനാലെ അങ്ങനെ മുസിരിസ് ഫണ്ടിന്‍െറ വിഹിതംപറ്റാന്‍ യോഗ്യത നേടുന്നു. സാങ്കേതിക പ്രശ്നം അപ്പോഴും തീരുന്നില്ല. ഫണ്ട് കൈപ്പറ്റേണ്ട സംഘത്തില്‍ സര്‍ക്കാറിന്‍െറ ഏതെങ്കിലുമൊരു ഛായ കിടക്കണം. അപ്പോള്‍പോലും ലളിതകലാ അക്കാദമി എന്ന ‘ഛായ’യെ കൂട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ടി അക്കാദമി അപ്പോള്‍ വകുപ്പുമന്ത്രിയുടെ കിങ്കരന്മാരുടെ പിടിയിലായിരുന്നിട്ടുകൂടി. പകരം ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സെക്രട്ടറിമാര്‍, ടൂറിസം ഡയറക്ടര്‍ എന്നിവരെ ബിനാലെ ഫൗണ്ടേഷനില്‍ പ്രതിനിധികളാക്കുന്നു. അതോടെ ഇപ്പറയുന്ന ഫൗണ്ടേഷന്‍ ആരുടേതെന്ന ചോദ്യത്തിന് മന്ത്രിസഭയടക്കമുള്ള ചോദ്യകര്‍ത്താക്കളില്‍നിന്ന് സമര്‍ഥമായി തടയിടുന്നു.
കൊച്ചി-മുസിരിസ്-ബിനാലെ ഫൗണ്ടേഷന്‍ ഒരു ട്രസ്റ്റിന്‍െറ വകയാണ്. ട്രസ്റ്റ് അംഗങ്ങളുടെ പേരുവിവരമിങ്ങനെ: ബോസ് കൃഷ്ണമാചാരി (പ്രസിഡന്‍റ്), റിയാസ് കോമു (സെക്രട്ടറി). ശിഷ്ടം ട്രസ്റ്റംഗങ്ങള്‍: രഹസ്യപ്പടയായ ‘റോ’യുടെ മുന്‍ അധ്യക്ഷന്‍ ഹോര്‍മിസ് തരകന്‍, കസിനോ ഹോട്ടല്‍ ഗ്രൂപ്പ് എം.ഡി ജോസ് ഡൊമിനിക്, ഒരു പരസ്യകമ്പനിയുടെ ക്രിയേറ്റിവ് ഡയറക്ടര്‍ വി. സുനില്‍, ‘കാര്‍ട്ടൂണിസ്റ്റ്’ ബോണി തോമസ്, മുംബൈ  എന്‍.സി.പി.എയുടെ പഴയ പ്രോഗ്രാം ഡയറക്ടര്‍ സുഭാഷ് ചന്ദ്രന്‍ പിന്നെ മേല്‍പ്പറഞ്ഞ മൂന്ന് സര്‍ക്കാര്‍ പ്രതിനിധികളും. ഇതില്‍ പ്രസിഡന്‍റും സെക്രട്ടറിയും ഒഴികെയുള്ളവരും ചിത്രകലയും തമ്മിലുള്ള ബന്ധമൊക്കെ നില്‍ക്കട്ടെ. ഇപ്പറഞ്ഞ രണ്ട് ചിത്രവിദഗ്ധരും ബിനാലെ നടത്തിപ്പുമായിട്ടെന്തുണ്ട് ബന്ധം? അതിലുപരി, ഈ ട്രസ്റ്റിന്‍െറ സ്വഭാവമെന്താണ്?
1882ലെ ട്രസ്റ്റ് ആക്ട് പ്രകാരമാണ് രജിസ്ട്രേഷന്‍ തന്നെ. ഈ ചട്ടംവെച്ച് മനുഷ്യരാരും പബ്ളിക് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യാറില്ല. കാരണം, ഈ ചട്ടം സ്വകാര്യ ട്രസ്റ്റുകള്‍ക്കുവേണ്ടി ചമച്ചിട്ടുള്ളതാണ്്. കൃത്യമായി ഈ വകുപ്പില്‍തന്നെ രജിസ്ട്രേഷന്‍ സംഘടിപ്പിക്കുന്നതിന്‍െറ പൊരുളാണ് കലാപരിപോഷണക്കാരുടെ ഉള്ളിലിരിപ്പ് പുറത്താക്കുന്ന പ്രഥമഘടകം.
73.2 കോടി രൂപ ചെലവ് ‘പ്രതീക്ഷിക്കുന്ന’ പദ്ധതിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. അതില്‍ 25 കോടി രൂപ സര്‍ക്കാറില്‍നിന്ന് ഗ്രാന്‍റായി കിട്ടണം. ബാക്കിത്തുക ഫൗണ്ടേഷന്‍ സംഭരിക്കും. ഗ്രാന്‍റ് എന്നതാണ് മര്‍മം. സര്‍ക്കാര്‍ ഗ്രാന്‍റിന്മേല്‍ ഓഡിറ്റിങ്ങുണ്ടാവില്ല. അപ്പോള്‍ ചെലവുകണക്ക് ആരോടും ബോധിപ്പിക്കേണ്ട. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പച്ചയായ സംഭാവന. നാട്ടുകാരുടെ കാശെടുത്ത് കോടികളുടെ ഈ സംഭാവന കൊടുക്കുന്നതോ രണ്ട് മുംബൈ മലയാളികള്‍ തട്ടിക്കൂട്ടിയ ഒരു സ്വകാര്യ ട്രസ്റ്റിന്! അതിനുള്ള ന്യായമായോ -കേരളത്തെ ലോകകലാഭൂപടത്തില്‍ കയറ്റാന്‍ പോകുന്നെന്ന്.
മേപ്പടി 25 കോടിയില്‍ ആദ്യ ഗഡുവായി അഞ്ച് കോടി രൂപ കൊടുക്കാന്‍ ടൂറിസം സെക്രട്ടറി വേണു അവതരിപ്പിച്ച ഒൗദ്യോഗിക കുറിപ്പടി നോക്കുക. കൊച്ചി ബിനാലെ നമ്മുടെ ദൃശ്യകലാ സംസ്കാരത്തെ ഒറ്റയടിക്ക് ഉദ്ധരിക്കും, ഇതുപോലൊരു മഹാപ്രസ്ഥാനമില്ല ഇത്യാദി ജാടയൊക്കെ അവതരണഗാനമാക്കിയശേഷം സെക്രട്ടറി ഫയലില്‍ കുറിക്കുന്നു:
‘‘...Kochi Biennale Foundation, a public charitable trust governed by the provisions of Indian Trust Act (Act II of 1882) lead by its president Bose Krishnamachary and secretary Riyas Komu, renowned and reputed names in Indian contemporary art-nationally and internationally.’’ 1882ലെ ചട്ടംവെച്ച് സ്വകാര്യ ട്രസ്റ്റ് മാത്രമേ ഉണ്ടാക്കാനാകൂ എന്നിരിക്കെ ഐ.എ.എസുകാരനായ ഒരു ഗവണ്‍മെന്‍റ് സെക്രട്ടറി പബ്ളിക് ട്രസ്റ്റാണിതെന്ന് ഒൗദ്യോഗിക രേഖയില്‍ കുറിച്ചിടുന്നത് ടിയാന്‍ കബളിപ്പിക്കപ്പെട്ടതുകൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്. ബിനാലെ ഫൗണ്ടേഷന്‍െറ സ്ഥാപകാംഗംകൂടിയായ വ്യക്തി സര്‍ക്കാറുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഫണ്ട് വകമാറ്റാന്‍ കാണിച്ച വക്രസാമര്‍ഥ്യം മാത്രമാണിത്. മേപ്പടി വക്രത നിര്‍വഹിച്ചയുടനെ സെക്രട്ടറി കാര്യം പറയുന്നു:  ‘‘സാംസ്കാരിക വകുപ്പ് അനൗദ്യോഗിക ഉത്തരവുവഴി പ്രാഥമിക ഗ്രാന്‍റായി അഞ്ച് കോടി രൂപ മുസിരിസ് പദ്ധതിഫണ്ടില്‍നിന്ന് വിട്ടുനല്‍കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ചിട്ടുള്ളതും ഗ്രാന്‍റ് അനുവദിക്കാന്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് 2011 ഡിസംബര്‍ മുതല്‍ 2012 മാര്‍ച്ച് വരെ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെക്ക് 5452-01-800-84-MHP (പ്ളാന്‍) ഹെഡില്‍നിന്ന് ഈ തുക നല്‍കുക. ഇതിനുള്ള അഡീഷനല്‍ ഓതറൈസേഷന് ടൂറിസം ഡയറക്ടര്‍ മൂവ് ചെയ്യുക’’ (ജി.ഒ. നമ്പര്‍ 8938/10/TSM).
2010 ഡിസംബര്‍ മൂന്നിനാണ് അന്നത്തെ ടൂറിസം സെക്രട്ടറി വേണു ഈ ഉത്തരവിറക്കിയത്. വെള്ളയമ്പലം സബ്ട്രഷറി വഴി പണവും അനുവദിച്ചു. എന്നിട്ടോ?
മന്ത്രിസഭയെയും രണ്ടു സംസ്ഥാന വകുപ്പുകളെയും മാധ്യമദ്വാരാ ജനങ്ങളെയും ധരിപ്പിച്ചപോലെ 2011 ഡിസംബറില്‍ ബിനാലെ വന്നില്ളെന്ന് ഇന്ന് നമുക്കറിയാം. ഇപ്പോള്‍ പ്രചാരണം അടുത്ത കൊല്ലം ഡിസംബറില്‍ മേള നടക്കുമെന്നാണ്. ഇതിനിടെ സംഭവിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഫൗണ്ടേഷന്‍ പ്രഭൃതികള്‍ ഒട്ടും കരുതാതിരുന്ന ഭരണമാറ്റം. രണ്ട്, ഗ്രാന്‍റിന്‍െറ പ്രാഥമിക ഗഡുവെച്ചുള്ള ഒരു നവീകരണ നാടകം.
കൊച്ചി ബിനാലെക്ക് അച്ചുതണ്ടാക്കാന്‍ പറ്റിയ ഒരു വേദി വേണം. അതിന് ലക്ഷണം തികഞ്ഞ ഒന്ന് എത്രയോ കൊല്ലമായി കൊച്ചിയില്‍ കിടപ്പുണ്ട് -ദര്‍ബാര്‍ ഹാള്‍. ലളിതകലാ അക്കാദമി വകയാണ് ഈ ഹെറിറ്റേജ് കെട്ടിടം. ഒരു സ്വകാര്യ ട്രസ്റ്റിന് ഈ പൊതുമുതല്‍ സൗജന്യമായി വിട്ടുകൊടുക്കാന്‍ വകുപ്പില്ല. മാത്രമല്ല, കേരളത്തിലെ സാധാരണ ചിത്രകാരന്മാര്‍ പ്രദര്‍ശനങ്ങള്‍ നടത്തിപ്പോരുന്ന ഗാലറിയാണവിടെയുള്ളത്. ബിനാലെപ്പേരില്‍ നാലഞ്ചുമാസത്തേക്ക് അത് മുടക്കിയിടണമെങ്കില്‍ ബിനാലെ നടത്തുന്നത് സര്‍ക്കാറായിരിക്കണം. ഇവിടെ നമ്മുടെ ഫൗണ്ടേഷന്‍ മുതലാളിമാര്‍ കരുക്കള്‍ നീക്കിയത് സ്വതഃസിദ്ധ സാമര്‍ഥ്യത്തോടെയാണ്, ഒപ്പം ഭരണതല ഒത്താശയോടെയും. അന്നത്തെ അക്കാദമി സെക്രട്ടറി സത്യപാലിന്‍െറ കൈനോട്ടത്തില്‍ തൃശൂരില്‍നിന്ന് ‘ചിത്രവാര്‍ത്ത’ എന്നൊരു പ്രസിദ്ധീകരണമിറങ്ങുന്നു. ധാടിമോടിയില്‍ മൂന്നുനാലു ലക്കം മാത്രം. ഒരു ലക്കം ബോസ് കൃഷ്ണമാചാരിക്കുള്ള സമ്പൂര്‍ണ സമര്‍പ്പണം. അടുത്തലക്കം റിയാസ് കോമുവിനുള്ളത്.
ശേഷം കര്‍ട്ടന്‍. കാരണം, ഈ പ്രത്യേക ഉദ്ബോധന ബുള്ളറ്റിനുകള്‍ അക്കാദമിയംഗങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. അവര്‍ക്ക് ‘ചര്‍ച്ച’ ചെയ്യാന്‍ ഒരു സ്പെഷല്‍ കായതം ഇ-മെയില്‍ രൂപത്തില്‍ വൈകാതെ അവതരിക്കുന്നു. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗാലറി നവീകരിക്കണം, സംഗതിയെ ലോകോത്തര ഉരുപ്പടിയാക്കണം, ആയതിനുവേണ്ട അനുമതി തന്നനുഗ്രഹിച്ചാല്‍ മാത്രം മതി, കാശൊന്നും തരണ്ട -ഒൗദാര്യപൂര്‍ണമായ ഈ അഭ്യുദയകാംക്ഷിയുടെ പേര് ബോസ് കൃഷ്ണമാചാരി.
‘ചിത്രവാര്‍ത്തദ്വാരാ’ സങ്കീര്‍ത്തനങ്ങള്‍ വായിച്ച് കോള്‍മയിര്‍കൊണ്ടിരുന്നവര്‍ക്ക് സാക്ഷാല്‍ രൂപത്തെ ത്രിമാനത്തില്‍ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചാലെന്തു സംഭവിക്കും? മാത്രമല്ല, നയാപൈസ മുടക്കില്ലാതെ ‘ലോകോത്തര’ നിലവാരത്തില്‍ സ്വന്തം കെട്ടിടം ഉയര്‍ത്തിക്കിട്ടിയാല്‍ ആര്‍ക്കെങ്കിലും കയ്ക്കുമോ? അക്കാദമി ഐകകണ്ഠ്യേന നവീകരണാനുമതി നല്‍കുന്നു.
ശ്രദ്ധേയമായ ചില വസ്തുതകള്‍ ഇവിടെയുണ്ട്. ഈ നവീകരണത്തിന് തൊട്ടുമുമ്പാണ് 25 ലക്ഷം മുടക്കി ദര്‍ബാര്‍ ഹാള്‍ പെയിന്‍റടിപ്പിച്ചത്. അതിന്‍െറ കരാര്‍ കൊടുക്കുന്ന വേളയിലാണ് മേപ്പടി ‘ചിത്രവാര്‍ത്ത’കലാപരിപാടി അരങ്ങേറുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇങ്ങനൊരു വിപുല നവീകരണം വരുന്നുണ്ടെന്നറിഞ്ഞുതന്നെയാണ് 25 ലക്ഷത്തിന്‍െറ പെയിന്‍റടി തിടുക്കത്തില്‍ അരങ്ങേറ്റിയത്. അപ്പോള്‍ പിന്നെ എത്ര ലക്ഷത്തിന്‍െറ പെയിന്‍റിങ് കര്‍മം നടന്നിട്ടുണ്ടാവും എന്നൂഹിച്ചുകൊള്‍ക. അതുപോട്ടെ, നവീകരണ പദ്ധതിയുമായി വന്ന സംഘത്തിന്‍െറ പശ്ചാത്തലമെന്താണ്, അവര്‍ സ്വയമൊട്ടിച്ചിരിക്കുന്ന ബിനാലെ ഫൗണ്ടേഷന്‍ ലേബലിന് പിന്നിലെ ഉദ്ദേശ്യമെന്താണ്? കേവലം ഒരു ബൈലോപോലുമില്ലാത്തൊരു സ്വകാര്യ സംഘത്തിന് അക്കാദമിയുടെ ഹെറിറ്റേജ് കെട്ടിടത്തെ കണ്ണടച്ചുവിട്ടുകൊടുക്കുന്നതെങ്ങനെ? പൊതുസ്ഥാപനമാകുമ്പോള്‍ പേരിനൊരു ടെന്‍ഡര്‍ വിളിക്കുക എന്ന ലളിതസാധാരണ നടപടിക്രമമെങ്കിലും പാലിക്കേണ്ടേ? ‘ഹെറിറ്റേജ്’ കെട്ടിടമെന്ന് അക്കാദമിതന്നെ പറഞ്ഞുനടക്കുന്ന ഈ ഉരുപ്പടിയില്‍ കൈവെക്കാനുള്ള മിനിമം യോഗ്യതയുള്ളവരാണോ ഈ സൗജന്യസേവകര്‍ എന്നെങ്കിലും നോക്കണ്ടേ? സര്‍വോപരി, ഈ സൗജന്യസേവവഴി കെട്ടിടത്തിന് വല്ല കേടുപാടുണ്ടാവില്ളെന്നതിന് എന്തുണ്ട് ഗാരണ്ടി? ഈ വക ചോദ്യങ്ങള്‍ക്കുള്ള ഉത്തരവാണ് മുമ്പേര്‍ ഇറങ്ങിയ ‘ചിത്രവാര്‍ത്ത’. ബോസിന്‍െറ ഇ-മെയിലില്‍ അതിന്‍െറ അനന്തര കെടുവുമുണ്ട്. ഈ ഹെറിറ്റേജ് സൗധത്തിന്‍െറ ആര്‍ക്കിടെക്ച്വറല്‍ പ്രാധാന്യത്തെപ്പറ്റി ഞങ്ങള്‍ ‘അക്യൂട്ടായി’ മനസ്സിലാക്കുന്നു. അതുകൊണ്ട്, നവീകരണപ്പണി കെട്ടിടത്തെ ബാധിക്കില്ളെന്ന്. 2010 ആഗസ്റ്റ് 18ന് കിട്ടിയ ഇ-മെയില്‍.
‘ഉറപ്പ്’വെച്ച് അക്കാദമി ആഗസ്റ്റ് 26നുതന്നെ അനുമതി പ്രഖ്യാപിക്കുന്നു! ശീമേന്നുവന്ന മച്ചാന്‍ ഈര്‍ക്കിലി മിഠായി വെച്ച് പിള്ളേരെ പാട്ടിലാക്കുന്ന ഫലിതനാടകത്തിനല്ളേ ഒരു സംസ്ഥാനത്തിന്‍െറ ലളിതകലാ അക്കാദമി ഇവിടെ നിസ്സാരമായി കിഴടങ്ങിയത്?
അധികാരത്തിലിരിക്കുന്നവരുടെ ഒത്താശയും ചരടുവലികളും മാത്രമല്ലിവിടെ പ്രശ്നം. ഇതുപോലുള്ള അക്കാദമികളില്‍ കേവലം രാഷ്ട്രീയ നാമനിര്‍ദേശത്തിന്‍െറ മാത്രം ബലത്തില്‍ കയറിപ്പറ്റുന്നവരുടെ സംശുദ്ധമായ വിവരക്കേടുകൂടിയാണ്. ഒരു ആര്‍ട്ട് ഗാലറിയുടെ നവീകരണം സംബന്ധിച്ച വിഷയബോധമൊന്നും ഇത്തരം അക്കാദമി അംഗങ്ങളില്‍ ഡിമാന്‍ഡ് ചെയ്യാനാവില്ല. എന്നാല്‍, കെട്ടിട നവീകരണംപോലുള്ള പണിക്ക് ലേലം ക്ഷണിക്കണമെന്ന സാമാന്യവിവരംപോലും ഇവറ്റകള്‍ക്കില്ളെങ്കിലോ? ഇത്തരം ശുംഭന്മാരെ കുത്തിനിറക്കുക വഴിയാണ് രാഷ്ട്രീയ നേതൃത്വം അക്കാദമികളെ കോമാളിരൂപങ്ങളാക്കിത്തീര്‍ക്കുന്നത്. അങ്ങനെയായിരുന്നാലല്ളേ, അക്കാദമിയുടെ പണി പുറത്ത് വീതിച്ചുനല്‍കാന്‍ പഴുതുണ്ടാവൂ.
ലളിതകലാ അക്കാദമിയെ ഊളന്മാരാക്കിയ കൊച്ചി ബിനാലെ സംഘം അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുന്നു- ദര്‍ബാര്‍ ഹാള്‍ പുനരുദ്ധാരണം. ആറു മാസത്തോളം ഹാള്‍ അക്കാദമിക്കുതന്നെ അന്യമായി. ഒടുവില്‍ നോട്ടീസ് കൊടുക്കേണ്ടിവന്നു, ഉടമക്ക് സൗജന്യ പണിക്കാരില്‍നിന്ന് ഉരുപ്പടി വീണ്ടുകിട്ടാന്‍. അതെന്തായാലും ഏറെ കൊട്ടിഘോഷത്തോടെ പുതുക്കിയ ഹാള്‍ ഉദ്ഘാടനം നടത്തി. പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട് വിളംബരവും ചെയ്യിച്ചു-‘‘ഇതാ ലോകോത്തര നിലവാരമുള്ള ഗാലറി’’ എന്ന്. മൂന്നര കോടി ചെലവിട്ടാണ് നവീകരിച്ചതെന്ന് മറ്റൊരു വിളംബരം. തേക്കുതടി കീറി ഭിത്തികളിലടിച്ച്, അതിന്മേല്‍ പൈ്ളവുഡ് പലകകള്‍ തറച്ച് ചായമടിച്ച് ഫോള്‍സ് സീലിങ്ങുണ്ടാക്കി. എ.സിയും ജനറേറ്ററും വെച്ചു. പുതിയ ലൈറ്റിങ് തരമാക്കി. എല്ലാത്തിനുംകൂടി ഒന്നരക്കോടി, കൂടിപ്പോയാല്‍ രണ്ട്. അപ്പോള്‍ ബാക്കി ഒന്നരക്കോടിയോ?
ചോദ്യങ്ങളരുത്. ഇത് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. ലോകോത്തര നിലവാരം മാത്രമാണ് ലക്ഷ്യം, ലാഭനഷ്ടങ്ങളുടെ ചീളുകണക്കൊക്കെ നിലവാരപ്പൂരത്തില്‍ ആരും നോക്കാറില്ല. ‘‘പണം ഒരു പ്രശ്നമല്ല’’ എന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് കൂടക്കൂടെ വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്നുമുണ്ട്. കോടികളില്‍ കാന്‍വാസുകളിട്ട് അമ്മാനമാടുന്ന കമ്പോളവിദ്വാന്മാരെ സംബന്ധിച്ച് അതു ശരിയുമാണ്. എന്നാല്‍, ഒരു സംസ്ഥാനത്തിന്‍െറ ഖജനാവില്‍നിന്ന് എടുക്കുന്ന ചില്ലിക്കാശിനുപോലും വിലയുണ്ട്, അവിടത്തെ പൗരാവലിക്ക്. അഞ്ചു കോടി പറ്റിയിട്ട് മൂന്നരക്കോടി ചെലവിട്ടെന്നുപറയുന്നവര്‍ ആയതിന്‍െറ കണക്ക് ബോധിപ്പിക്കാന്‍ ബാധ്യസ്ഥരല്ളേ? അല്ളെന്നതാണ് പരിഹാസ്യമായ യാഥാര്‍ഥ്യം. കാരണം, പണംപറ്റിയത് ഗ്രാന്‍റായിട്ടാണ്. ഗ്രാന്‍റിന്മേല്‍ കണക്കോ ഓഡിറ്റിങോ വേണ്ട. ജനം പോയി ഗോപി വരക്കുക, പുതിയ ഗാലറിസ്തംഭം കണ്ട് രോമാഞ്ചപ്പെട്ടുകൊള്ളുക. ഈ സൗകര്യാര്‍ഥമാണ് ടൂറിസം സെക്രട്ടറി വേണുവിനെവെച്ചുള്ള മുസിരിസ് ഫണ്ടുകളിയും അതില്‍നിന്നുള്ള ഗ്രാന്‍റ് വിന്യാസവും.
2011 ഡിസംബറില്‍ തുടങ്ങുമെന്ന് ഘോഷിച്ച് 2010ല്‍തന്നെ ഗ്രാന്‍റിന്‍െറ ആദ്യഗഡു കൈപ്പറ്റിയ ഫൗണ്ടേഷന്‍ ഒരു കൊല്ലത്തില്‍ ചെയ്ത കാര്യമാത്രപ്രസക്തമായ ഏക കലാപരിപാടിയാണ് മേപ്പടി പുനരുദ്ധാരണക്രിയ. അതുകഴിഞ്ഞ മുറക്ക്, 2011 അതിന്‍െറ പാട്ടിന് പോകുന്നു. ഉടനെ ഡെഡ് ലൈന്‍ മാറ്റുന്നു -2012 ഡിസംബറിലാണ് ബിനാലെ. ആയതിലേക്ക് അടുത്ത ഗഡു കിട്ടണം. അതിനിടെ ഭരണം മാറിയത് അപ്രതീക്ഷിത പുലിവാലായി. കാശിന്‍െറ കാര്യത്തില്‍ മാത്രമല്ല, ദര്‍ബാര്‍ ഹാളിന്‍െറ കാര്യത്തിലും. ‘സൗജന്യമായി’ നവീകരണം നടത്തിയ ഹാളിനുമേല്‍ അക്കാദമിക്കാണല്ളോ നിയമപരമായ ഉടമസ്ഥത. 2011 മേയ് ആറിന് അക്കാദമി ചെയര്‍മാന്‍ സി.എന്‍. കരുണാകരന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റിന്‍െറ ലക്കോട്ട്: ദര്‍ബാര്‍ ഹാള്‍ തങ്ങള്‍ കേമമാക്കിത്തന്ന സ്ഥിതിക്ക് ഒരുകാര്യം ചെയ്യണം - കൊച്ചി ബിനാലെക്കുവേണ്ടി രണ്ടുകൊല്ലം കൂടുമ്പോഴൊക്കെ അഞ്ചുമാസത്തേക്ക് ഹാള്‍ പൂര്‍ണമായി വിട്ടുതരണം. എന്നുവെച്ചാല്‍ വാടകയൊന്നും ചോദിക്കരുത്, മറ്റിടപാടുകളും പാടില്ല. ‘സൗജന്യ’മായി നവീകരിച്ചതിന്‍െറ പ്രതിഫലമായി സൗജന്യമായി ഹാള്‍ വിട്ടുകിട്ടണം. ഒരു സ്വകാര്യ ട്രസ്റ്റിന് ഒരു പൊതുസ്ഥാപനം ഇങ്ങനെ അഞ്ചു മാസത്തേക്ക് ഫ്രീയായി തരപ്പെടുത്തുന്നതിന്‍െറ ഒരുമുഴം നീട്ടിയുള്ള ഏറായിരുന്നു മേപ്പടി ‘സൗജന്യ’ ചികിത്സ എന്നര്‍ഥം. ഒപ്പം അക്കാദമിയെ കോടികളുടെ ഈ പൂരത്തില്‍നിന്ന് ഭംഗിയായി ഒഴിവാക്കിനിര്‍ത്തുന്ന തന്ത്രവും. പക്ഷേ, ഇതിനിടെ ഭരണം മാറി, അക്കാദമിക് പുതിയ ചുമതലക്കാരെത്തി. എക്സിക്യൂട്ടിവ് കമ്മിറ്റി മാത്രം പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. അവിടാണ് വൈക്ളബ്യവും പുതിയ ചരടുവലികളും.
വൈക്ളബ്യം, നവീകരണസൂത്രം വഴി ദര്‍ബാര്‍ ഹാള്‍ ചുളുവില്‍ തരപ്പെടുത്താനുള്ള ശ്രമം വെട്ടിലായതിലാണ്. പുതിയ ഭരണക്കാര്‍ അതിനുള്ള ഒത്താശ ചെയ്തുതരാത്തപക്ഷം അഞ്ചു മാസത്തെ വാടകക്ക് ഹാളെടുക്കേണ്ടിവരും. അല്ളെങ്കില്‍ മുഖ്യവേദിയായി മറ്റൊരു ഹാളുണ്ടാക്കാന്‍ വേറെ കാശിറക്കേണ്ടിവരും -അതേതായാലും പറ്റില്ല. ചുരുക്കത്തില്‍, അക്കാദമിയുടെ ഹാള്‍ തന്നെ കിട്ടിയേ തീരൂ. അതിനുള്ളതാണ് പുതിയ ചരടുവലി. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഫൗണ്ടേഷന്‍െറ താളത്തിന് തുള്ളുന്നവരെമാത്രം തിരുകിക്കിട്ടാനാണ് ഇപ്പോഴത്തെ ശ്രമം. ഫലം വഴിയേ അറിയാം.
അഞ്ചുകോടിയുടെ ആദ്യഗഡുവിനുശേഷം ഭരണം മാറിയതുകൊണ്ട് അനന്തരഗഡുക്കള്‍ കിട്ടുന്നതാണ് മറ്റൊരു പ്രശ്നം. ബിനാലെ റാക്കറ്റിലെ തന്ത്രിമുഖ്യന്‍ തന്നെ രംഗത്തിറങ്ങി -ബേബി. മന്ത്രിയല്ളെങ്കിലും ടിയാന്‍ ഇപ്പോഴും എം.എല്‍.എയാണ്. പുതിയ സര്‍ക്കാര്‍ വന്നശേഷം കൂടിയ നിയമസഭയില്‍ കുണ്ടറ എം.എല്‍.എ സാംസ്കാരിക വകുപ്പ് മന്ത്രിയോട് ചോദ്യമുന്നയിക്കുന്നു -കൊച്ചി ബിനാലെക്കുള്ള അടുത്ത ഗഡുവിന്‍െറ കാര്യമെങ്ങനെ? അഞ്ച് കോടി കൂടി ഉടനെ കൊടുക്കാം എന്ന് പുതിയ സാംസ്കാരികന്‍. മാത്രമല്ല, ബിനാലെ ഉഷാറാക്കാന്‍ പുതിയ കോഓഡിനേഷന്‍ കമ്മിറ്റിയും വരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയില്‍ നമ്മുടെ കുണ്ടറ എം.എല്‍.എ മെംബര്‍- കാര്യങ്ങള്‍ക്കൊരു നീക്കുപോക്കുവേണമല്ളോ.
നീക്കുപോക്കിന് ഒരു കുറവുമില്ല. ബിനാലെ ഫൗണ്ടേഷന്‍ കോളജ് വിദ്യാര്‍ഥികളില്‍നിന്നും നവബിരുദധാരികളില്‍നിന്നും ഇന്‍േറണ്‍ഷിപ്പിന് അപേക്ഷക്ഷണിച്ചു.2011-12 കാലയളവില്‍ ത്രൈമാസിക ഇന്‍േറണ്‍ഷിപ്പാണ്  പരിപാടി. ‘‘നോണ്‍-പ്രോഫിറ്റ് കലാസംഘടനയുടെ പ്രവര്‍ത്തനം പഠിക്കാനും ത്രസിപ്പിക്കുന്ന ലോകോത്തര കലാകാരന്മാരുമൊത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരം’’ ആര്‍ക്കുവേണോ എങ്കിലിതാ എന്നാണ് അറിയിപ്പ്. ഇങ്ങനെ ത്രസിക്കാന്‍ പോകുന്നവര്‍ പബ്ളിക് റിലേഷന്‍സ് തൊട്ട് ഡാറ്റാ എന്‍ട്രി വരെ ആറു തസ്തികാതരങ്ങളിലായിട്ടാവും ത്രസിക്കുക.
കൂട്ടത്തില്‍ മര്‍മപ്രധാനമായ ത്രസിപ്പിനമാണ് ‘ഡെവലപ്മെന്‍റ് ആന്‍ഡ് ഫണ്ട് റെയ്സിങ്’. ആയതിന്‍െറ വിശദീകരണമിങ്ങനെ: ‘‘This internship is an excellent opportunity for everyone interested in learning more about the fund raising process, from cultivation to stewardship. This department requires interns who have experience with donors, grants and other aspects of the non-profit industry.’’
മേല്‍ത്തരം പിരിവുകാരെ ക്ഷണിക്കുന്നു എന്ന് പച്ചക്ക് പറയുന്നില്ളെങ്കിലും പിരിവുവ്യവസായത്തില്‍ തല്‍പരരായ യുവരക്തങ്ങള്‍ക്ക് സ്വാഗതം. രസം അവിടെയുമല്ല. ഇപ്പറയുന്ന ഇന്‍േറണ്‍ഷിപ്പിന് തയാറുള്ളവര്‍ക്ക് കാലണ കിട്ടില്ല; സന്നദ്ധസേവനമാണ് വിവക്ഷ. അവിടെയും അക്കാദമിയെ പറ്റിക്കുന്ന മാതിരി ‘സൗജന്യം’ തന്നെ, സ്വകാര്യ ട്രസ്റ്റിന്‍െറ തുറുപ്പ്. (ഫ്രീയായി ലോകോത്തര കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ത്രസിക്കാമല്ളോ. ആഴ്ചയില്‍ അഞ്ചു ദിവസം രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഈ സൗജന്യ സേവന കരിയര്‍.)
നാട്ടുകാരുടെ കാശുകൊണ്ട് നാട്ടുകാരെ കലാബോധത്തില്‍ ലോകനിലവാരക്കാരാക്കാന്‍ സൗജന്യമായി ശ്രമിക്കുന്ന ഈ ശുദ്ധാത്മാക്കളുടെ ഇംഗിതം വ്യക്തമാക്കുന്ന മറ്റൊരു വാറോലകൂടിയുണ്ട്, ഫൗണ്ടേഷന്‍േറതായി: ‘‘Partly funded by the state government, the project presents a number of opportunities for corporations, both international and regional, to promote their bands across various activities of the Biennale. The Foundation welcomes interest from companies looking to support a cultural initiative from its inception and a team is in place to customise a sponsorship package tailored to individual needs and budgets.’’ ഈ സൗജന്യ സാംസ്കാരികാഘോഷത്തിന് കോര്‍പറേറ്റ് ബാന്‍ഡുകള്‍ (കൊച്ചൗസേപ്പ് തൊട്ട് വാള്‍മാര്‍ട്ട് വരെ ആര്‍ക്കും കടന്നുവന്ന് ധന്യരാകാം) കൊണ്ട് ചിക്ക്ലി ചൊരിയണമെന്ന്. ആയതിന് ഓരോരുത്തരുടെ ആവശ്യവും കീശയുമനുസരിച്ചുള്ള പാക്കേജുകള്‍ റെഡി. അതിനുള്ള ദല്ലാള്‍പ്പടയും റെഡി -‘Brunswick Arts’. എന്തിനേറെ പറയണം, മേല്‍ത്തരം ടിക്കറ്റ് വെച്ചാണ് ബിനാലെ പ്രദര്‍ശനം.
ഇങ്ങനെ അതിവിപുലമായ ഒരു വാണിഭകച്ചേരിക്ക് കോപ്പുക്കൂട്ടുമ്പഴാ സര്‍ക്കാറിന്‍െറ അഞ്ചുകോടി ചില്ലറ! ഫെസ്റ്റിവല്‍ ഡയറക്ടറുദ്യോഗം വെച്ച് ആണ്ടുതോറും അത്യധ്വാനം ചെയ്യുകയും ഡൂക്ക്ലി ശമ്പളം മാത്രം പറ്റുകയും ചെയ്യുന്ന ബീനാ പോളിനെപ്പോലുള്ള തിരുമണ്ടികള്‍ കണ്ടുപഠിക്കുക -എങ്ങനെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്പുറത്ത്, അതേ സര്‍ക്കാറിന്‍െറ ഒത്താശയില്‍ ഫെസ്റ്റിവല്‍ വ്യവസായം നട്ടുവളര്‍ത്താമെന്ന്.
വെനീസ് തൊട്ട് ബുക്കറസ്റ്റ് വരെ അമ്പതില്‍പരം ബിനാലെകളുണ്ട്, ലോകത്ത്. കൂട്ടത്തില്‍ ഏറ്റവും കേമമായ വെനീസ് ബിനാലെയില്‍ മിക്ക രാഷ്ട്രങ്ങള്‍ക്കും ദേശീയ പവലിയനുകളുമുണ്ട്. ഇക്കൊല്ലം മാത്രമാണ് ഇന്ത്യ അവിടെ സ്വന്തം പവലിയന്‍ തുറന്നത്. അതിലൊക്കെ ഉപരിയായി ഏതന്‍സിലൊരു ബിനാലെ ഫൗണ്ടേഷന്‍തന്നെയുണ്ട് -ബിനാലെകള്‍ എങ്ങനെ സംഘടിപ്പിക്കാമെന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളെയടക്കം ഉപദേശിക്കാനും സഹായിക്കാനുമായി നിലകൊള്ളുന്ന കലാകാരന്മാരുടെ ആഗോളസ്ഥാപനം. ഇതൊക്കെ അറിവുള്ളവരും ബിനാലെകളുടെ സംഘാടനത്തില്‍ ബന്ധപ്പെടുന്നവരുമായി മലയാളികളടക്കം എത്രയോ ഇന്ത്യന്‍ കലാകാരന്മാരുണ്ട്. കേരള സര്‍ക്കാറിന് ഒരു ലോക്കല്‍ ബിനാലെ നടത്തണമെങ്കില്‍ ഈ സ്വാഭാവികമാര്‍ഗങ്ങളൊക്കെ തേടാമായിരുന്നു. പകരം ഒരു സ്വകാര്യസംഘത്തിന്‍െറ താല്‍പര്യത്തിന് (ബോസ്-കോമു അച്ചുതണ്ടല്ലാതെ ഒരൊറ്റ ഇന്ത്യന്‍ കലാകാരനും കൊച്ചി ഫൗണ്ടേഷനിലില്ളെന്നോര്‍ക്കുക) ചൂട്ടുപിടിച്ചുകൊടുക്കുമ്പോള്‍ ഉയരുന്ന സരളമായ ചോദ്യമിതാണ് -എന്തിനാണ് പിന്നെ ലളിതകലാ അക്കാദമി എന്ന ദീപസ്തംഭം? ബിനാലെകള്‍ക്ക് ശക്തമായ ഒരു കമ്പോളപരിസ്ഥിതിയുണ്ട്. 19ാം നൂറ്റാണ്ടില്‍ വെനീസ് ബിനാലെ തുടങ്ങിയതുതന്നെ കലാസൃഷ്ടികള്‍ വില്‍ക്കാനുള്ള അരങ്ങായിട്ടാണ്. അങ്ങനൊരു അരങ്ങ് ബിനാലെയുടെ ഭാഗമാവുന്നതില്‍ പിശകുമില്ല. പ്രശ്നം അത്തരം സ്ഥിരംവേദികളുടെ നടത്തിപ്പുകാരും അവരുടെ താല്‍പര്യങ്ങളുടെ കാന്‍വാസുമാണ്. ഇത്തരമൊരു വേദിയില്‍ കേരളത്തെ പ്രതിനിധാനം ചെയ്യേണ്ടത് രണ്ടു സ്വകാര്യവ്യക്തികളാണോ? പണവും സൗകര്യങ്ങളും കൊടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പൊതുപ്രാതിനിധ്യത്തിന് യോഗ്യരായ ഒരുസംഘം കലാകാരന്മാരെ തെരഞ്ഞെടുത്തില്ല? അക്കാദമിയെ ഈ സംരംഭത്തില്‍ മുന്‍നിര്‍ത്തിക്കൊണ്ട് ശരിയായ പ്രാതിനിധ്യവും സുതാര്യചിന്തയും ആവിഷ്കരിച്ചില്ല? ഒരു ദേശത്തിന്‍െറ കലോല്‍സവം ഒൗട്ട്സോഴ്സ് ചെയ്യുമ്പോള്‍ കലയുടെ രാഷ്ട്രീയം മര്‍മപ്രധാനമാവുന്നു. ബിനാലെ നടത്തിപ്പിന്‍െറ സ്വകാര്യവത്കരണത്തിന് ചരടുവലിച്ച ഇടതുപക്ഷലേബലുകാരന്‍െറ ശരിക്കുള്ള രാഷ്ട്രീയമെന്താണ്?
പോട്ടെ, നാടിന്‍െറ സാംസ്കാരിക മന്ത്രി എന്ന നിലക്ക് തന്‍െറ കീഴിലെ അക്കാദമിയോടുള്ള സമീപനമെന്തായിരുന്നു, അതിന്‍െറ ചേതോവികാരം? ഒരു വിദേശബിനാലെയില്‍ പ്രവര്‍ത്തിച്ച സന്ധു എന്ന സ്വന്തം ഗഡിയെ കൊച്ചി ഫൗണ്ടേഷനില്‍ ചേര്‍ക്കുന്നു എന്നാണ് പുതിയ പ്രഖ്യാപനം. ഈ പണിക്ക് തങ്ങള്‍ക്ക് യോഗ്യതയില്ളെന്ന ബോധ്യമാവുമല്ളോ ഒരു കൊല്ലം കഴിഞ്ഞുള്ള ഈ ഇറക്കുമതിക്ക് കാരണം. ബിനാലെ സംഘാടനത്തിന് പ്രോജക്ടപേക്ഷയുമായി ഇറങ്ങിയവരോട് മിനിമം യോഗ്യത തിരക്കാത്ത സര്‍ക്കാറിന്‍െറ പൂച്ച് ഇങ്ങനെയും പുറത്താവുന്നു. ചുക്കും ചുണ്ണാമ്പും വകതിരിച്ചറിയാത്ത കൂശ്മാണ്ഡങ്ങളെ കൊള്ളാവുന്ന കസേരകളില്‍ കുടിയിരുത്തിയാല്‍ ഇതും ഇതിനപ്പുറവും നടക്കും. ഇല്ളെങ്കില്‍ അവര്‍ നടപ്പാക്കിയെടുക്കും.
ആലോചനാമൃതമാണ്. കൊച്ചിബിനാലെ എന്ന പേരില്‍ ഒരു സംസ്ഥാനത്തെ ഒന്നടങ്കം ഊളന്മാരാക്കിക്കൊണ്ട് ഏതാനും വ്യക്തികള്‍ ആസൂത്രണംചെയ്യുന്ന ഒരു കമ്പോള മാമാങ്കം. കാനായി തൊട്ട് റിസംണ്‍ വരെ കാമ്പും പെരുമയുമുള്ള കലാകാരന്മാര്‍ക്ക് പഞ്ഞമേയില്ലാത്ത നാട്ടില്‍, കമ്പേളമോഹമുഗ്ധരായ രണ്ട് ചിത്രകാരന്മാരും ഒരു രാഷ്ട്രീയക്കാരനും ചേര്‍ന്ന് കലാകേരളത്തിന്‍െറ കുത്തക മുതലാളിവേഷം കെട്ടുന്ന കാഴ്ച ഭേഷ്. അതിനവര്‍, സ്വകാര്യ ട്രസ്റ്റുണ്ടാക്കി അതിന് ലാഭരഹിത പബ്ളിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന മുദ്ര സര്‍ക്കാറിനെ കൊണ്ടടിപ്പിക്കുന്നു. ട്രസ്റ്റ് അംഗങ്ങളെ നോക്കുക. സര്‍ക്കാര്‍ പ്രതിനിധികള്‍ കഴിഞ്ഞാലുള്ള ഒരാള്‍ പഴയൊരു പൊലീസ് പ്രമാണി -‘റോ’ ഒരു ലളിതകലയാണെന്ന കാര്യം സമ്മതിക്കുന്നു. ഡൊമിനിക്കോ? കസിനോ ഹോട്ടലുകളുടെ ഉടമ. അക്കാദമി വഴിവരുന്ന ചിത്രകാരന്മാരുടെ ഒരു കാന്‍വാസ് അക്കാദമിക്കും ഒന്ന് കസിനോക്കും സൗജന്യമായി കൊടുത്താല്‍ മൂന്നാമത്തേത് വിറ്റുതരുമെന്ന പഴയ സെക്രട്ടറി സത്യപാലിന്‍െറ സമവാക്യത്തില്‍നിന്നാണ് ഡൊമിനിക്കിന്‍െറ കലാപാരമ്പര്യം വരുന്നത്  (അക്കാദമിയില്‍നിന്നും പുറത്തിറങ്ങിയ സത്യപാല്‍ കസിനോയുടെ ആര്‍ട്ട് ജീവനക്കാരന്‍തന്നെയായിക്കൊണ്ട് വേഷംകെട്ട് അവസാനിപ്പിച്ചു, കഥ അത്രയും സുതാര്യം). മുംബൈ എന്‍.സി.പി.എയില്‍നിന്ന് പെന്‍ഷനായ സുഭാഷ് ചന്ദ്രന്‍ ഇമ്മാതിരി വാണിഭസദ്യക്ക് പറ്റിയ കഥാപാത്രമല്ല -ശുദ്ധന്‍. അതുകൊണ്ടുതന്നെ ഈ കളികളൊക്കെ തിരിച്ചറിഞ്ഞ് എടങ്ങേറുണ്ടാക്കുന്ന പ്രശ്നമേയില്ല. ചുരുക്കത്തില്‍ രണ്ടേരണ്ടാളുടെ സ്വകാര്യ സംരംഭമാണ് കൊട്ടിഘോഷിക്കുന്ന കൊച്ചി ബിനാലെ. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അങ്ങനെയുള്ള സ്വകാര്യ സംരംഭകത്വമാകാം. അതിന് സര്‍ക്കാറിന്‍െറ പണവും പൊതുസ്ഥാപനങ്ങളുടെ സൗകര്യ സൗജന്യങ്ങളും പറ്റുകയും അതിനൊക്കെ കലാപോഷണത്തിന്‍െറ പുകമറകൊണ്ട് കണ്‍കെട്ട് നടത്തുകയും ചെയ്യുന്നതിനല്ളേ നാട്ടുഭാഷയില്‍ വളച്ചുകെട്ടില്ലാതെ, തട്ടിപ്പ് എന്ന് പറയുക.
ശിഷ്ടം: ബോസ് കൃഷ്ണമാചാരി എന്‍െറ സുഹൃത്താണ്. ഒരു സുഹൃത്ത് ഒരു സമൂഹത്തെ പറ്റിക്കുമ്പോള്‍ കണ്ണടയ്ക്കുന്നത് സൗഹൃദത്തിന്‍െറ ലക്ഷണമായി കരുതാത്തതുകൊണ്ടാണ് ഇത്രയെങ്കിലും കുറിച്ചത്്. കാരണം, സൗഹൃദങ്ങള്‍ ശൂന്യതയിലല്ല, സമൂഹമെന്ന കാന്‍വാസിലാണ് നിലനില്‍ക്കുന്നത്. കമ്പോളമല്ല, ആ കാന്‍വാസിന്‍െറ കാതല്‍.
വിജു വി. നായര്‍

Blogger templates

.

ജാലകം

.