'പൗരത്വ'മായി അഭിനയിക്കുന്ന രാജഭക്തി-2

ജെ. രഘുതാരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന് ഇത്ര വലിയ സമ്പത്ത് ശേഖരം എങ്ങനെയുണ്ടായി? ചരിത്ര രേഖകളുടെ അഭാവത്തില്‍ ചില അനുമാനങ്ങള്‍ മാത്രമേ സാധ്യമാകൂ. ഒന്ന്, മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടകാലത്ത് മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടത്തെ ക്ഷേത്രങ്ങളില്‍നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം. രണ്ട്, തിരുവിതാംകൂറില്‍ നിന്ന് കയറ്റിയയക്കുന്ന ചരക്കുകളുടെ വിലയായി സ്വര്‍ണം സ്വീകരിക്കുകയും അത് സംഭരിക്കുകയും ചെയ്തിരിക്കാം.
മൂന്ന്, നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക് മുതല്‍കൂട്ടിയിരിക്കാം. ഇങ്ങനെ സമാഹരിച്ച വമ്പിച്ച സമ്പത്ത് തിരുവിതാംകൂറിന്റെ ഭൗതിക പുരോഗതിക്കോ പ്രജകളുടെ ക്ഷേമത്തിനോ വിനിയോഗിച്ചിരുന്നുവെങ്കില്‍, ഇത്ര വലിയ ശേഖരം അവശേഷിക്കുമായിരുന്നില്ല.
ഒന്നാം ലോക യുദ്ധ സമയത്തും മറ്റുമുണ്ടായ വലിയ വറുതികളുടെ നാളുകളില്‍ പോലും കലവറകളിലെ സ്വര്‍ണ-വെള്ളി കൂമ്പാരങ്ങള്‍ പ്രജകളുടെ പട്ടിണിമാറ്റാന്‍ ഉപയോഗിച്ചില്ല എന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ 'പ്രതിബദ്ധത'യുടെ തനിനിറം വ്യക്തമാക്കുന്നു.
മഹാഭൂരിപക്ഷം വരുന്ന അവര്‍ണ ജനവിഭാഗങ്ങളെക്കൊണ്ട് അടിമസമാനമായ 'ഊഴിയംവേല'യെടുപ്പിച്ചും 'തലക്കരം', 'മുലക്കരം' പോലുള്ള അധാര്‍മിക നികുതികള്‍ പിരിച്ചുമാണ് 'ധര്‍മരാജ്യ'ത്തെ പരിപാലിച്ചിരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നികുതികള്‍ക്കും അടിമത്തത്തിനുമെതിരായ അവര്‍ണ പ്രതിരോധങ്ങള്‍ ആധുനിക കേരള സൃഷ്ടിയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.
ബ്രാഹ്മണസേവയിലൂടെ മാത്രം ക്ഷത്രിയത്വം അനുഭവിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം പ്രജാവിരുദ്ധതയുടെ -ബഹുജനവിരുദ്ധതയുടെ ചരിത്രം കൂടിയാണ്. പത്മനാഭക്ഷേത്രത്തിന്റെ ഇരുളടഞ്ഞ കല്ലറകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന സ്വര്‍ണശേഖരം വാസ്തവത്തില്‍, ഒരു രാജവാഴ്ചക്ക് എത്രത്തോളം അധാര്‍മികമാവാമെന്നതിന്റെ ഹിരണ്യസ്മാരകങ്ങളാണ്. ഈ ശേഖരത്തിന്റെ ഏറ്റവും വലിയ ചരിത്ര പൈതൃകവും ഇതുതന്നെയാണ്. ഈ സ്വര്‍ണശേഖരം കടത്തിക്കൊണ്ടുപോകാതിരുന്നത് രാജവംശത്തിന്റെ വലിയ 'സത്യസന്ധത'യാണെന്നാണ് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. ശ്രീ പത്മനാഭദാസ്യത്തെയും ബ്രാഹ്മണപൂജയേയും സ്വന്തം അസ്തിത്വമായി കരുതിയ ഒരു രാജപരമ്പരക്ക് എങ്ങനെയാണ് അപഹരണം നടത്താന്‍ കഴിയുക? കാരണം, 'ദാസ'നാകുന്ന വ്യക്തി സാമൂഹികമായ അര്‍ഥത്തില്‍ 'മരിക്കുക'യാണ് ചെയ്യുന്നത്. 'യജമാനന്‍' മാത്രമാണ് സത്യം. 'യജമാന'ന്റെ സാമൂഹികാസ്തിത്വത്തില്‍ മുങ്ങിപ്പോയ ഈ രാജപരമ്പരക്ക് സ്വതന്ത്രമായി നിലനില്‍പു പോലുമില്ല.
സ്വര്‍ണം അപഹരിക്കാന്‍ കഴിയുന്നത് യജമാനന് മാത്രമാണ്. 'യജമാനദാസ്യ'ത്തിലൂടെ അത്തരമൊരു കര്‍തൃത്വം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്വയം നിഷേധിക്കുകയാണുണ്ടായത്. ബ്രാഹ്മണ യജമാനര്‍ക്ക് അപ്രീതിയുണ്ടാക്കാവുന്ന എന്തും 'ക്ഷത്രിയത്വ'ത്തിന്റെ ഔദാര്യം സ്വയം പിന്‍വലിക്കുന്നതിന് തുല്യമാണ്. 'ജന്മസിദ്ധ' ശൂദ്രത്വം സമ്മാനിച്ച 'അധമബോധ'ത്തിന്റെ നിതാന്തമായ വേട്ടയാടലില്‍നിന്ന് ഈ രാജപരമ്പരക്ക് 'സാന്ത്വനം' നല്‍കിയത് ക്ഷേത്രത്തിലെ സ്വര്‍ണക്കൂമ്പാരങ്ങളായിരുന്നു. സ്വന്തം 'സാന്ത്വനകേന്ദ്രങ്ങ'ളെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുക?
ഈ പ്രതിരോധങ്ങളെ നവോത്ഥാനത്തിലേക്കുയര്‍ത്തിയ നാരായണഗുരുവിന്റെ നാമം പേറുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ളവര്‍പോലും 'ബ്രാഹ്മണദാനരാജ്യ'ത്തിന്റെ ആധ്യാത്മിക പ്രതീകമായിരുന്ന ഒരു ക്ഷേത്രത്തിന്റെ വക്താക്കളായി രംഗത്തുവരുന്നത് ആ സംഘടനയും സമുദായവും എത്രമാത്രം ജീര്‍ണമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. പൊതുനിരത്തുകളും സ്‌കൂളുകളും ക്ഷേ്രതങ്ങളുമൊക്കെ ഇവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നതും തീണ്ടപ്പാടകലെ നിര്‍ത്തി ഇവരെ അപമാനിച്ചിരുന്നതും ഇന്ന് ഇവര്‍ ആവേശം കൊള്ളുന്ന 'പത്മനാഭ'ന്റെ പേരിലായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ വന്നാല്‍ ഈ ജീര്‍ണത പെരുകിക്കൊണ്ടിരിക്കും.
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ഒരു ജനവിഭാഗത്തിന്റെയും ഭൂപ്രദേശത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, തത്ത്വത്തിലെങ്കിലും, എല്ലാ പ്രജകളുടെയും രാജാക്കന്മാരായിരുന്നുവല്ലോ! അവര്‍ സ്വന്തം രാജ്യത്തെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയെന്നതിനര്‍ഥം ജനങ്ങളെയും അവരുടെ സമ്പത്തിനെയും സമര്‍പ്പിക്കുകയെന്നുതന്നെയാണ്.
പത്മനാഭദാസന്റെ പ്രജകള്‍, പത്മനാഭന്റെയും പ്രജകളാണ്. അതിനാല്‍, ശ്രീ പത്മനാഭക്ഷേത്രത്തിന്റെ സ്ഥാനം തിരുവിതാംകൂറിന്റെ -കേരളത്തിന്റെ-പൊതുമണ്ഡലത്തിലാണ്. പൊതുമണ്ഡലത്തിലെ ഒരു സ്ഥാപനത്തിന്റെ സ്വത്ത് പൊതുസ്വത്താണ്.
ചരിത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യമുള്ളവ സംരക്ഷിക്കുകയും അവശേഷിക്കുന്നത് കേരളത്തിന്റെ ഭൗതിക സമ്പത്താക്കിമാറ്റുകയും ചെയ്യേണ്ടതാണ്. 'പൗരജനങ്ങളായി അഭിനയിക്കുന്ന' രാജഭക്തരുടെ ക്ഷുദ്രവാദങ്ങളെ പ്രബുദ്ധകേരളം പരാജയപ്പെടുത്തുകതന്നെ വേണം.
(അവസാനിച്ചു)

Blogger templates

.

ജാലകം

.