കൂ... കൂ... കൂ... തീവണ്ടി... കൂകിപ്പായും തീവണ്ടി...'




ട്രെയിന്‍ നേരില്‍ കാണുംമുമ്പേ പാടി പഠിച്ച പാട്ട് മനസ്സില്‍ വരച്ചുതന്ന ഒരു ചിത്രമുണ്ട്. അതിനൊപ്പം കുരുന്നുഭാവന ഇഴചേര്‍ന്ന ചുറ്റുവൃത്തവും... പുക തുപ്പിപ്പാഞ്ഞുവരുന്ന തീവണ്ടി. കല്‍ക്കരി തിന്നുന്ന തീവണ്ടി. ആവി വമിപ്പിക്കുന്ന തീവണ്ടി.  (നെറ്റി ചുളിക്കേണ്ട, ഇലക്ട്രിക് ട്രെയിനും ഡീസല്‍ ട്രെയിനും വരും മുമ്പൊരു കാലമുണ്ടായിരുന്നു. ആ കാലത്തെ കഥയാണീക്കഥ!) കുതിച്ചുപായുന്ന തീവണ്ടി. കിതച്ചുനില്‍ക്കുന്ന തീവണ്ടി. പതിഞ്ഞും തെളിച്ചും കൂവിയാര്‍ക്കുന്ന തീവണ്ടി. ചുവപ്പ്, മഞ്ഞ, പച്ച വെളിച്ചങ്ങള്‍ പകലും ഗതിഭരിക്കുംമുമ്പ്  പകലുകളില്‍ ഉയരുകയും താഴുകയും ചെയ്യുന്ന കൈചൂണ്ടികളുടെ വഴിനിര്‍ദേശങ്ങള്‍ക്കൊത്ത് പഞ്ചപുച്ഛമടക്കി കിതപ്പൊതുക്കിനില്‍ക്കുകയും വീര്‍പ്പെടുത്ത് മുന്നോട്ടു കുതിക്കുകയും ചെയ്യുന്ന തീവണ്ടി. നേരില്‍ കാണുമ്പോള്‍ പാടിപ്പതിഞ്ഞ ചിത്രത്തിനും ഇണങ്ങിച്ചേര്‍ന്ന രീതിവട്ടങ്ങള്‍ക്കും തെല്ലുമില്ല മാറ്റം. സന്തോഷവും വിസ്മയവും ഒരേസമയം തോന്നിച്ച ആദ്യകാഴ്ച.
തീവണ്ടിയില്‍ കയറുംമുമ്പേതന്നെ, കയറിയാലുള്ള ഉദ്വേഗമത്രയും പകര്‍ന്നുതന്നു അനുയാത്ര. മൂത്ത ജ്യേഷ്ഠന്‍ ധര്‍വാറിലും രണ്ടാമത്തെ ജ്യേഷ്ഠന്‍ ബോംബെയിലും പഠിത്തം. അവധിക്കാലം കഴിഞ്ഞുള്ള മടക്കം തീവണ്ടിയില്‍. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍നിന്നാണ് ട്രെയിനുകളുടെ തുടക്കം. അടുത്ത ബന്ധുവില്‍നിന്ന് കടം വാങ്ങിയ കാറില്‍ സ്‌റ്റേഷനില്‍കൊണ്ടു യാത്രയാക്കും. മടങ്ങുമ്പോള്‍ പുക തുപ്പി ട്രെയിനും ഒപ്പം പുറപ്പെടും. കായല്‍ നികത്തിയെടുത്ത ഐലന്‍ഡിന്റെ ഹൃദയത്തിലൂടെ റെയില്‍പ്പാളങ്ങള്‍ക്ക് സമാന്തരമായി നീളുന്ന റോഡില്‍ തീവണ്ടിയും കാറും ആരാരാദ്യം മുന്നിലെന്നവണ്ണം കുതിച്ചും മുന്നിട്ടും പിന്തള്ളിയും മത്സരിച്ചോടുമ്പോള്‍ ഒരുവശത്ത് ആകാശപ്പക്ഷികള്‍ പറന്നിറങ്ങുന്ന നേവിയുടെ വിമാനത്താവളം; മറുവശത്ത് ആഴിനടുവില്‍നിന്നെത്തുന്ന കപ്പലുകള്‍ക്ക് ചാലൊരുക്കി വിസ്തൃതമായ കായല്‍: ഉപഗ്രഹങ്ങളായി ഫെറിബോട്ടുകളും കടത്തുവള്ളങ്ങളും ചെറുതോണികളും. തേവരപ്പാലത്തിനടുത്തെത്തുംവരെ റെയിലും റോഡും ഒപ്പത്തിനൊപ്പം. തേവര ഹാള്‍ട്ടില്‍ വഴിപിരിയും വരെ ട്രെയിനില്‍നിന്നിങ്ങോട്ടും കാറില്‍നിന്നങ്ങോട്ടും ഉയര്‍ന്നു വീശുന്ന കൈകളും കൈലേസുകളും. ഹാള്‍ട്ട് കഴിഞ്ഞാല്‍ കാഴ്ച മറഞ്ഞു. ഇനി കാണുക അടുത്ത അവധിക്കാലത്തിന്. ആ നൊമ്പരം കനംതൂങ്ങുന്ന മനസ്സുമായി വീട്ടിലേക്ക്.
ആദ്യമായൊരു ട്രെയിന്‍യാത്ര ചാലക്കുടിക്ക്. അതുമൊരവധിക്കാലത്ത്. കൊച്ചമ്മയുടെ വീട് പരിയാരത്തായിരുന്നു. കയറിയിരുന്നു കൊതിമാറുംമുമ്പേ അങ്ങെത്തിപ്പോകുന്ന ഹ്രസ്വയാത്ര. പരിയാരത്തെ വിസ്തൃതമായ പുരയിടത്തിന്റെ മുന്നിലൂടെ പോകുന്ന ട്രോളി ട്രാക്കിനും അതിലൂടെ വല്ലപ്പോഴും പോകുന്ന പല്ലുചക്രം പിടിപ്പിച്ച റോപ്‌വേ കാബിനുകള്‍ക്കും ഒരര്‍ധ ട്രെയിന്‍ ഇഫക്ട്!
ദീര്‍ഘയാത്ര തരമാകുന്നത് മൂന്നാം ക്ലാസ് കഴിഞ്ഞുനില്‍ക്കുമ്പോള്‍. പാലക്കാടിനടുത്ത് ചിറ്റൂരിലായിരുന്നു അപ്പന് സ്ഥലംമാറ്റമായതോടെ പിന്നീടൊരു കൊല്ലം പഠനം. രാത്രി വണ്ടി. ടെര്‍മിനസില്‍നിന്ന് പുറപ്പെട്ടാല്‍ ഒലവക്കോട്ടെത്താന്‍ പുലര്‍ച്ചയാകും (ഇന്ന് ഒലവക്കോടില്ല, പാലക്കാടു മാത്രം!) രാത്രി മുഴുവന്‍ യാത്ര. പകല്‍ കാഴ്ചകളേക്കാള്‍ സുന്ദരം രാ്രതികാഴ്ചകള്‍. കാറ്റുവീശുന്നതൊഴിവാക്കി ഷട്ടറിട്ടപ്പോള്‍ നിരാശ. വണ്ടിയുടെ മൂളക്കത്തിനും ആടിയുലഞ്ഞുള്ള തുടിതാളത്തിനുമൊപ്പം  തുളുമ്പി ബെര്‍ത്തില്‍ കിടന്നപ്പോള്‍ മറ്റു വിളക്കുകളണഞ്ഞ് മുകളിലൊരു നീലവെളിച്ചം മാത്രം. സ്വപ്‌നങ്ങളെ വിളിച്ചുവരുത്തുന്ന നീലിമ; രാത്രിയെ സുന്ദരിയാക്കുന്ന നീലകമ്പളം. (ബഷീറിന്റെ 'നീലവെളിച്ചം' വായിക്കുന്നത് എത്രയോ പിന്നീട്!) അന്നുതൊട്ടിന്നിപ്പോഴും അരണ്ട നീലവെളിച്ചം മാത്രമായാല്‍ സ്വിച്ചിട്ടതുപോലെ സ്വപ്‌നങ്ങള്‍ ഉണരും. ഛക്ഛക് ഭേരിയില്‍ മേഘത്തുണ്ടുകള്‍പോലെ അമൂര്‍ത്ത ബിംബങ്ങള്‍ ചാഞ്ചാടി നിഴല്‍നൃത്തം. മനസ്സ് ഊയലാടി നിവര്‍ത്തിക്കുന്ന സൈ്വരസഞ്ചാരം. എവിടെനിന്നോ കാതിലൊഴുകിയെത്തുന്ന അലൗകിക സംഗീതം. അതൊരു സൈക്കഡലിക് ട്രാന്‍സിന്റെ വിഭ്രാത്മക പരിവൃത്തം!) വല്ലപ്പോഴുമൊരിക്കല്‍ പാലക്കാട്ടെത്തുമ്പോള്‍ കാണാവുന്ന മീറ്റര്‍ഗേജ് വണ്ടികള്‍. മനുഷ്യരേക്കാളേറെ മൃഗങ്ങളെയും അതിലേറെ ലഗേജും കുത്തിനിറച്ച വണ്ടികളുടെ ഗമ്യകേന്ദ്രം പൊള്ളാച്ചിയോ മറ്റോ! ഒരുവര്‍ഷത്തിലേറെ ചിറ്റൂരുണ്ടായിരുന്നിട്ടും ട്രെയിന്‍യാത്ര ആദ്യവട്ടം മാത്രം. പിന്നത്തെ യാത്രകള്‍ കുതിരാന്‍ മല കയറിയിറങ്ങി ബസില്‍!
കൊച്ചിയുടെ മടിയില്‍ തിരിച്ചെത്തി; താമസം കതൃക്കടവിലായപ്പോള്‍ പഠനം ലിസി ഹോസ്‌പിറ്റലിനടുത്ത് സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍. രാവിലെയും ഉച്ചക്കും വൈകീട്ടും വരുന്നതും പോകുന്നതും റെയില്‍പ്പാളങ്ങളുടെ ഓരത്തുകൂടി. ക്ലാസിലിരുന്നാല്‍ അമ്പതടി ദൂരത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന തീവണ്ടികളുടെ ഭേരി. ഓരോ പീരിയഡിലും ആ വഴിപോകുന്ന ട്രെയിനുകള്‍  ഹൃദിസ്ഥമായതോടെ ഞങ്ങള്‍ക്ക് സ്വന്തമായൊരു റെയില്‍വേ ടൈംടേബിളുണ്ടായി.
പിന്നപ്പിന്നെ ജീവിതവഴിയില്‍ ഒരുപാടൊരുപാട് ട്രെയിനുകള്‍. സമയം പാലിച്ചും തെറ്റിച്ചും അവ ഓട്ടം തുടര്‍ന്നു. കൂടെ ഞാനും. അതിനകം കല്‍ക്കത്തയിലായിരുന്ന വല്യേട്ടന്റെയടുത്തേക്കൊരു ദീര്‍ഘയാത്ര, മദിരാശി വഴി. സെന്‍ട്രല്‍ സ്‌റ്റേഷന്‍ കണ്ടപ്പോള്‍ വിസ്മയം! അതെത്ര നിസ്സാരമെന്ന് തോന്നി ഹൗറയിലെത്തിയപ്പോള്‍! മൂന്ന് പകലും രാത്രിയും നീളുന്ന യാത്ര. മണ്‍കപ്പില്‍ കിട്ടുന്ന ചായയും ഭക്ഷണവും. ട്രെയിനില്‍നിന്ന് ഗംഗയുടെ കൈവഴിയില്‍ വഴിപാടായി നാണയങ്ങള്‍ എറിഞ്ഞിടുന്ന ഭക്തരുടെ ചിത്രം. വീണ്ടുമൊരു കല്‍ക്കത്ത യാത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു. മദിരാശിയില്‍ കൂട്ടുപിരിഞ്ഞ ചേട്ടത്തിയും മകളും ഒരു ട്രെയിനിലും പിറകെ മറ്റൊരു ട്രെയിനില്‍ റിസര്‍വേഷനില്ലാതെ തിങ്ങിനിറഞ്ഞ ബഹുഭാഷക്കാര്‍ക്കിടയില്‍ പരുങ്ങി ഞാനും!
യാത്ര എന്നും ലഹരിയായിരുന്നു. ബസ്‌യാത്രയും ട്രെയിന്‍യാത്രയും ഒരു പോലെ. ദിവസങ്ങള്‍ നീളുന്ന യാത്രകള്‍ക്ക് എപ്പോഴും ട്രെയിനിനോടായിരുന്നു കമ്പം. സിനിമ നിയോഗമായപ്പോള്‍ വിമാനത്തിലാകാം യാത്രയെന്നായി. അപ്പോഴും ട്രെയിനിനെ കൈവിട്ടില്ല. ഇടക്കൊരു യാത്ര മനസ്സില്‍ ഇരുണ്ടുനില്‍ക്കുന്നു. മുമ്പേപോയ ട്രെയിന്‍ വാണിയമ്പാടിയില്‍ അപകടത്തില്‍പ്പെട്ട് ദുരന്തം വിതച്ചപ്പോള്‍ കുടിവെള്ളവും വെളിച്ചവുമില്ലാതെ ദൂരെ പിറകെ ഒരു വെളിമ്പ്രദേശത്ത് ഒരു പകുതി പകലും അത്രതന്നെ രാത്രിയും നരകിച്ചു കഴിയേണ്ടിവന്ന ഓര്‍മ.
വേറെയുമുണ്ട് ഭീതിപ്പെടുത്തുന്ന മറ്റൊരോര്‍മ. ഭരതനും പവിത്രനുമൊത്ത് മദിരാശിയില്‍നിന്ന് മടങ്ങുകയായിരുന്നു. ഫസ്റ്റ് ക്ലാസില്‍ ഞങ്ങള്‍ക്കെതിരെയുള്ള സീറ്റില്‍ ഇരുന്നിരുന്ന പുരുഷന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം. പ്രഥമ ശുശ്രൂഷ എത്തുംമുമ്പേ ഹൃദയസ്തംഭനം. ട്രെയിന്‍ ആര്‍ക്കോണം കഴിഞ്ഞിട്ടേയുള്ളൂ. കാട്പാടിയാണ് അടുത്ത സ്‌റ്റേഷന്‍. മരിച്ച ആളോടൊപ്പം സാധുവായ ഭാര്യ മാത്രം. അപ്രതീക്ഷിതമായ ആഘാതത്തില്‍നിന്നപ്പോഴും മോചിതയാകാത്ത അവരുടെ മുന്നില്‍ റെയില്‍വേ അധികൃതര്‍ കര്‍ക്കശമായി നിയമം പറഞ്ഞു: 'ബോഡി കാട്പാടിയിലിറക്കണം' (പാസഞ്ചര്‍ എത്ര പെട്ടെന്നാണ് 'ബോഡി'യായത്). അശരണയായ സ്ത്രീ. ഇടിത്തീപോലെ വന്നുപതിച്ച വൈധവ്യം. ഭാഷയറിയില്ല. കൈയില്‍ പണവും കുറവ്. പരിചയക്കാരാരുമില്ലാതെ ഭര്‍ത്താവിന്റെ മൃതശരീരവുമായി കാട്പാടിയില്‍ എത്തിയിട്ട് അവരെന്തു ചെയ്യും? എല്ലാം വേണ്ടതുപോലെ ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും അനിശ്ചിതമായ അങ്ങനെയൊരു സന്ധിയിലേക്ക് ആ സന്ദര്‍ഭത്തില്‍ അവരെ ഉപേക്ഷിച്ചിറക്കാന്‍ മനസ്സു വന്നില്ല. ഭരതനും പവിത്രനും സൗമ്യമായി അപേക്ഷിച്ചുനോക്കി. രക്ഷയില്ല. കയര്‍ത്ത് സംസാരിച്ചുനോക്കി. നിയമം നിയമംതന്നെ. അങ്ങനെ വിട്ടുകൊടുക്കാനാവില്ലെന്ന് ഞങ്ങള്‍ക്കും തോന്നി. ഞങ്ങളോടൊപ്പം ചേരാന്‍ യാത്രക്കാരില്‍ ഒരുപാട് പേരുണ്ടായിരുന്നു. കാട്പാടിയിലെത്തിയപ്പോള്‍ ഞങ്ങള്‍ സംഘമായി റെയില്‍പ്പാളത്തില്‍ എന്‍ജിനു മുന്നില്‍ കുത്തിയിരുന്നു. ബോഡിയുമായി യാത്ര തുടരാന്‍ ആ സ്ത്രീയെ അനുവദിക്കാമെന്ന് തീരുമാനമാകുംവരെ സമരം തുടര്‍ന്നു. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. അവര്‍ പാലക്കാട്ടെത്തും. അതുവരെ ഫസ്റ്റ് ക്ലാസ് ബേ അവര്‍ക്കൊഴിഞ്ഞു കൊടുത്ത് ഞങ്ങള്‍ അവര്‍ക്ക് കൂട്ടിരുന്നു. കരഞ്ഞുവറ്റിയ കണ്ണുകളുമായി പാലക്കാട്ട് ബന്ധുക്കള്‍ വന്ന് ബോഡി ഇറക്കുമ്പോള്‍ തല താഴ്ത്തി പിറകെയിറങ്ങിയ ആ സ്ത്രീ ഡോറിനരികില്‍ ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് കൈകള്‍ കൂപ്പി. ആ മുഖം, അതിപ്പോഴും മനസ്സിലുണ്ട്. പിന്നീട് ആ ബെര്‍ത്തില്‍ ആരും കിടന്നില്ല. ഒരാന്തലോടെ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു, ആ ബേയിലെ നീലവെളിച്ചം കത്തിയിരുന്നില്ല. സ്വപ്‌നങ്ങള്‍ തെളിയാതെ മറഞ്ഞുനില്‍ക്കുകയായിരുന്നു. സ്വപ്‌നങ്ങള്‍ക്കും മരണത്തെ ഭയമായിരുന്നു.
അന്നൊരു കാര്യം ഉറപ്പായി- മരിച്ചുകഴിഞ്ഞാല്‍പിന്നെ സ്വപ്‌നങ്ങളില്ലെന്ന്! അതോ മറിച്ചാണോ പറയേണ്ടത്? മരിക്കുന്നതേ ഒരു സ്വപ്‌നമായി വിലയം പ്രാപിച്ചുകൊണ്ടാണെന്നും പിന്നെയില്ലാതാകുന്നത് ഈ പ്രജ്ഞയാണെന്നും? അറിയില്ല... മരിക്കട്ടെ... മരിക്കുമ്പോഴറിയാമല്ലോ...
പലപ്പോഴായി വിദേശങ്ങളില്‍ പോയിട്ടുള്ളപ്പോഴൊക്കെ തരംകിട്ടിയാല്‍ ട്രെയിനിലാക്കി തുടര്‍യാത്രകള്‍. ഭൂമിക്കടിയിലെ റെയില്‍വേ സഞ്ചാരങ്ങളും ഭൂമിനിരപ്പില്‍നിന്നുയര്‍ന്ന പാളങ്ങളിലൂടെയുള്ള സഞ്ചാരങ്ങളും മാത്രമല്ല, കടലിനടിയിലൂടെയുള്ള ട്രെയിന്‍യാത്രയും അങ്ങനെ രുചിയറിഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷമായി ആരോഗ്യ കാരണങ്ങളാല്‍ ട്രെയിന്‍യാത്ര കഴിയുന്നില്ല. ട്രെയിന്‍ കടന്നുപോകുമ്പോഴൊക്കെ വല്ലാത്ത നഷ്ടബോധം. ചികിത്സ കുറച്ചുകൂടി പുരോഗമിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ അടുത്തവര്‍ഷം ട്രെയിനില്‍ കയറാനാകും വീണ്ടും. അതൊരു പ്രതീക്ഷയായി പ്രത്യാശ നല്‍കുന്നു. നീലവെളിച്ചത്തില്‍ സ്വപ്‌നങ്ങള്‍ കണ്ട് കാതിലൊഴുകിയെത്തുന്ന മന്ത്രസംഗീതത്തില്‍ ലയിച്ച് ആ സൈക്കഡലിക് ട്രാന്‍സില്‍ ഭാരമില്ലാത്ത ഒരു പഞ്ഞിത്തുണ്ടുപോലെ അമൂര്‍ത്ത ബിംബങ്ങള്‍ക്കിടയില്‍ ഒഴുകിനടക്കാന്‍ ഞാനിന്ന് ഏറ്റവും കൊതിക്കുന്നു.
എന്തിന്? മനസ്സിന്റെ പാളങ്ങളില്‍ ഛക്ഛക് ഭേരിയില്‍ ആടിയുലഞ്ഞ് ആ തുടിയില്‍ സ്വയം രമിച്ച് സ്വപ്‌നങ്ങളില്‍ പറന്നുതന്നെയാണല്ലോ, അല്ലെങ്കിലിപ്പോഴും ഞാന്‍ സഞ്ചരിക്കുന്നത്. കൂ... കൂ... കൂകിപ്പാഞ്ഞു പച്ച മഞ്ഞ ചുവപ്പുവെട്ട വൃത്തങ്ങളുടെ ആജ്ഞകള്‍ അനുസരിച്ചും തെറ്റിച്ചും സമയത്തിന് വഴങ്ങിയും വിഘടിച്ചും കുതിച്ചും കിതച്ചും യാത്രയിതു തുടരുകയല്ലേ... ടെര്‍മിനസ് എവിടെയെന്ന്, എപ്പോഴെന്ന് ആരറിയുന്നു!


ജോണ്‍ പോള്‍ 


Share

Blogger templates

.

ജാലകം

.